5.3.12

പിന്‍വിളി

പുലര്‍ച്ചക്കോഴി കൂവും മുന്‍പേ കോളിംഗ്ബെല്ലിലെ കിളി ചിലച്ചു.
നേരം പരപരാ വെളുത്തു വരുന്നതേയുള്ളൂ. നീന  നിദ്രാലസ്യത്തോടെ നിവര്‍ത്തിയില്ലാതെ പൂമുഖ വാതിലിനടുത്തെക്കു നടന്നു.

ജോണി!!......അവളുടെ പ്രിയ ജോണി.

ഒരു നിമിഷംകൊണ്ട് ഉറക്കച്ചടവുകള്‍ ഉണര്‍വിലെയ്ക്ക് വഴിമാറി. അയാളങ്ങനെയാണ്. പലപ്പോഴും നിനച്ചിരിക്കാതെ എത്തി അവള്‍ക്ക്‌ ആകസ്മിക സന്തോഷങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. വിവാഹ വാര്‍ഷികത്തിന്, ക്രിസ്മസ് രാത്രിയില്‍, കുട്ടികളുടെ പിറന്നാള്‍ ദിനത്തില്‍ അങ്ങനെയങ്ങനെ......
എങ്കിലും പ്രത്യേകിച്ച് വിശേഷ ദിവസങ്ങളോന്നും അരികില്‍ ഇല്ലാത്തതിനാല്‍ ഈ വരവ് ഒട്ടും പ്രതീക്ഷിച്ചില്ല. ആ മാറോട് പറ്റിനില്‍ക്കുമ്പോള്‍ അവളോര്‍ത്തു.

"കുട്ടികള്‍ക്കും ഒരു വലിയ സര്‍പ്രൈസ് ആകും. അവന്‍മ്മാര്‍ക്കുള്ള ചോക്ലെറ്റ്സ് ഇങ്ങേടുക്കട്ടെ" വാതില്‍ വലിച്ചടച്ച് അവള്‍ ബാഗ് ജോണിയുടെ കയ്യില്‍നിന്നും വാങ്ങി.

"ഈ ബാഗ് മാത്രമേയുള്ളൂ?" അവള്‍ക്കു സംശയം.

"അതെ. വാരി വലിച്ചോന്നും വാങ്ങാന്‍ സമയം കിട്ടിയില്ല. ബാഗുപോലും എയര്‍പോര്‍ട്ട് ഡ്യുട്ടി ഫ്രീയില്‍ നിന്നാണ്."

നീന ആശ്ചര്യത്തോടെ അയാളുടെ മുഖത്തേക്ക്‌ നോക്കി.

ദുബായില്‍നിന്നും വെളുപ്പിനെ മൂന്നു മണിക്കുള്ള എമിരേറ്റ്സ് ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി, അവിടുന്നൊരു ടാക്സിപിടിച്ച് വീട്ടിലെത്തുന്ന വരെയും ചിന്തകള്‍ എങ്ങോട്ടാണ് പായുന്നത് എന്നതിനുത്തരം ഇപ്പോഴും അയാള്‍ക്കറിവില്ല. എങ്കിലും ഒരു കാര്യത്തില്‍ സമാധാനം, തന്റേത് വിവേകമതിയായ ഭാര്യയാണ് എന്നതാണ്. അതുകൊണ്ടാണ് അനാവശ്യ ചോദ്യങ്ങളില്‍ ചിന്താമണ്ഡലം ചൂടുപിടിപ്പിച്ച് അത് പൊട്ടിത്തെറിക്കാന്‍ ഇടയാവാത്തത്. ഷവറില്‍നിന്നും തണുത്ത വെള്ളം തലയില്‍ അരിച്ചിറങ്ങുമ്പോള്‍ ജോണി ആശ്വസിച്ചു.

ബ്രേക്ഫാസ്ടു കഴിഞ്ഞു. കുട്ടികള്‍ സ്കൂളില്‍ പോയി. അയാള്‍ ഉറക്കത്തിലേക്ക് വഴുതിവീണു. അത് സാധാരണ പതിവില്ലാത്തതാണ്. വീട്ടിലെത്തിയാല്‍ പിന്നെ എത്ര വര്‍ത്തമാനങ്ങളും വിശേഷങ്ങളും കേട്ടാലും മതിവരാതെ തന്‍റെ പിന്നാലെ കൂടി അടുക്കളയിലും തൊടിയിലും കുട്ടിയെപ്പോലെ കൂടെ നടക്കുന്നയാളാണ്. ഈ സാഹചര്യത്തില്‍ തന്നെപ്പോലെ മറ്റു ഗള്‍ഫുകാരുടെ ഭാര്യമാര്‍ ചിന്തിക്കാവുന്നത് ജോലി നഷ്ടപ്പെട്ട് ടെര്‍മിനേഷന്‍ ലെറ്റര്‍ കിട്ടിയ പാടെ മുന്നറിയിപ്പൊന്നും കൂടാതെ നാട്ടിലേയ്ക്ക് പോന്നതാവാം എന്നാണ്‌.... പക്ഷേ ജോണി ദുബായില്‍ സ്വന്തമായി ഫര്‍ണിച്ചര്‍ ബിസ്സിനെസ് നടത്തുന്നു. "ജോണീസ് മാസ്റ്റര്‍ ക്രാഫ്റ്സ്‌" അവിടെയും നാട്ടിലും മോശമല്ലാത്ത പേരുള്ള കമ്പനി തന്നെയാണ്. വല്ല ഷിപ്മെന്റ് പ്രോബ്ലമോ, ഓര്‍ഡര്‍ റിജക്റ്റ് ആയതോ ആവട്ടെ, നന്നായൊന്ന് ഉറങ്ങിക്കഴിയുമ്പോള്‍ ഒക്കെ ശരിയാവും. നീനയും സമാധാനിച്ചു.

അവളുടെ ആത്മഗതം പോലെ ഉണര്‍ന്നപ്പോള്‍ ആള്‍ തെല്ലുഷാറായി. മുഖത്ത് പതിവ് പുഞ്ചിരി വിരിഞ്ഞു. എങ്കിലുമെന്തോ അലട്ടുന്നുണ്ട് എന്നുറപ്പ്‌...... റിമോട്ടില്‍ വിരലുകളും ടി.വിയില്‍ ന്യൂസ്‌ ചാനലുകളും അക്ഷമരായി ഓടിക്കളിക്കുന്നു. വൈകുന്നേരവും കുട്ടികളുടെ മുന്പിലും ഇല്ലാത്ത സിഗരറ്റുവലി ലേശം കലശലായോ എന്നും സംശയം. സമാന സാഹചര്യങ്ങളില്‍ ഒരു ഭാര്യ എങ്ങനെ പെരുമാറണമെന്നതില്‍ അവള്‍ക്ക് നല്ല ബോദ്ധ്യമുണ്ട്. വല്ലാത്ത മാനസിക സമ്മര്‍ദം അനുഭവിക്കുമ്പോഴോ കോപാകുലനായി നില്‍ക്കുമ്പോഴോ പുരുഷപ്രജകളെ ഉപദേശങ്ങളാലും ചോദ്യശരങ്ങളാലും വലയ്ക്കരുത്. ഒക്കെയൊന്ന് തണുത്ത്‌ താനേ തിരികെവന്നു മണി മണി പോലെ സകലതും ഭാര്യയോട് പറയും. അല്ലാതെ എവിടെപ്പോകാന്‍? അതിനല്പം ക്ഷമ കാണിക്കുകയാണ് ബുദ്ധി. ആ രാത്രി അങ്ങനെയങ്ങ് പോയി.

അതിരാവിലെ ഉണര്‍ന്നപ്പോള്‍ പത്രം അരിച്ചു പെറുക്കുന്ന ജോണിയെ ഉമ്മറക്കസേരയില്‍ കണ്ടു. പിന്നീട് തിടുക്കത്തില്‍ കുളിച്ചൊരുങ്ങി അത്യാവശ്യമായി ഒന്നുരണ്ടിടങ്ങളില്‍ പോകാനുണ്ടെന്നു പറഞ്ഞ് വണ്ടിയുമായി ഇറങ്ങി.

ഇടക്ക് പലതവണ മൊബൈലില്‍ വിളിച്ചു നോക്കിയെങ്കിലും "തിരക്കിലാണ് അങ്ങോട്ടു വിളിക്കാം" എന്ന മറുപടി. അന്ന് വൈകുന്നേരം വീട്ടിലെത്താന്‍ കഴിയില്ലെന്നും തിരുവനന്തപുരത്തും കൊച്ചിയിലും അത്യാവശ്യമായി പോകേണ്ടതുണ്ടെന്നും ഇന്ത്യന്‍ എംബസിയിലും പ്രവാസികാര്യ മന്ത്രിയുടെ ഓഫീസിലും, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെയും മറ്റും കാണാന്‍ രാഷ്ട്രീയ ബന്ധങ്ങളുള്ള സുഹൃത്തുമായി തിരക്കിട്ട് ഓടി നടക്കുകയാണെന്നും വിളിച്ചറിയിച്ചു. പിറ്റേന്നു വൈകുന്നേരവും വീട്ടിലെത്താമെന്ന ഭാര്യയോടുള്ള വാക്കു പാലിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നാലാംനാള്‍ പാതിരാത്രിയില്‍ എപ്പൊഴോ അയാളെത്തി.

നേരം ഒരുപാട് പുലര്‍ന്നിട്ടും തളര്‍ന്നുറങ്ങുന്ന അയാളെ ശല്യപ്പെടുത്താതെ ആറിയ കാപ്പിക്ക് കൂട്ടായി നീനയിരുന്നു. ഉണര്‍ന്നപ്പോള്‍ അതു പ്രസരിപ്പുള്ള അവളുടെ ജോണിയായിരുന്നു. അയാളുടെ മുഖത്തുണ്ടായിരുന്ന മ്ലാനത ഉറക്കത്തില്‍ എവിടെയോ നഷ്ടപ്പെട്ടു പോയതിലെ സന്തോഷം അവളറിഞ്ഞു. അയാളവളുടെ കൈവിരലുകളില്‍ കൈകോര്‍ത്തു പിടിച്ചുകൊണ്ട് പറഞ്ഞു.

"ചില കാര്യങ്ങള്‍ അത്യാവശ്യമായി ചെയ്തു തീര്‍ക്കാനുണ്ടായിരുന്നു. ഇനിയും പലതും ബാക്കിയുണ്ട്. വളരെ പ്രധാനപ്പെട്ടൊരു സാമ്പത്തിക ഇടപാട് വളരെക്കുറച്ചു സമയത്തിനുള്ളില്‍ പരിഹരിക്കാനുണ്ട്. നമ്മുടെ കൊച്ചിയിലെ സ്ഥലവും ഫ്ലാറ്റും വില്‍ക്കേണ്ടി വന്നു. ഈ വീടും, റബര്‍ തോട്ടവും പറഞ്ഞ തുകക്ക് ഇടപാടായിട്ടുണ്ട്, മറ്റൊരു വാടക വീട് ഞാന്‍ ശരിയാക്കിയിട്ടുണ്ട്. ഉടനെതന്നെ അങ്ങോട്ട്‌ മാറണം. ബാക്കി കാര്യങ്ങളൊക്കെ സുഹൃത്തിനോടു പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. എനിക്ക്.........നാളെത്തന്നെ തിരികെപ്പോണം!"

സ്ഥബ്ധയായി അതു കേട്ടുനില്ക്കുമ്പോള്‍ ഒരായുസ്സ്കൊണ്ട് ഉണ്ടാക്കിയത് സകലതും വിറ്റു തുലയ്ക്കാനും മാത്രം എന്ത് നഷ്ടമാണുണ്ടായതെന്ന് ചോദിച്ചു പൊട്ടിത്തെറിക്കണം എന്നുണ്ടായിരുന്നു. പക്ഷേ താന്‍ ലോകത്തുള്ള മറ്റു ഭാര്യമാരെ പോലെയല്ല. ജോണിയെ നന്നായറിയാം. ആ കവിളിലെ കണ്ണുനീര്‍ തുടച്ചത് അയാള്‍ തന്നെയായിരുന്നു.

പോകുന്ന അന്നു രാവിലെ പതിവില്ലാതെ കുടുംബസമേതം ഇടവകപ്പള്ളിയില്‍ കുര്‍ബാന കണ്ടു. എയര്‍പോര്‍ട്ടിന്‍റെ ചില്ലുവാതില്‍ കടന്നു കണ്മുന്നില്‍നിന്നു മായുന്നതിനു മുന്‍പേ അയാള്‍ അവളോടു പറഞ്ഞു.

"അലമാര്യ്ക്കുള്ളില്‍ ഇന്നലെ ഞാനിട്ട ഷര്‍ട്ടിന്റെ കീശയില്‍ ഒരു കുറിപ്പുണ്ട്. നോക്കാന്‍ മറക്കേണ്ട"

പാഞ്ഞു വീട്ടിലെത്തുന്ന വരെ അതിലെന്താണ് എന്നറിയാനുള്ള ജിജ്ഞാസയായിരുന്നു അവള്‍ക്ക്. വെള്ളക്കടലാസില്‍ അപരിചിതമായ ഒരു അഡ്രെസ്സ് കുറിച്ചിട്ടിരുന്നു.

"ഷൌക്കത്ത് അലി
പുതിയപറമ്പില്‍ വീട്
നിയര്‍ അങ്ങാടിപ്പുറം ടെമ്പിള്‍
മലപ്പുറം."

 സമയയം പോലെ ഇവിടെവരെ ഒന്നു പോകണം. അവന് ഉമ്മയും ഒരു കുഞ്ഞു പെങ്ങളും മാത്രമേയുള്ളൂ"

കൂടെ അടുത്ത നാളിലെ പത്രത്തില്‍നിന്നും കീറിയെടുത്ത ഒരു കഷ്ണം വാര്‍ത്താക്കുറിപ്പും ഒപ്പംകണ്ട്, ഒന്നിന്റെയും അര്‍ത്ഥമറിയാതെ അവ കൂട്ടിവായിക്കാന്‍ അവള്‍ തത്രപ്പെടുമ്പോള്‍, എയര്‍പോര്‍ട്ടില്‍ അവസാന ഗേറ്റിന്‍റെമുന്‍പിലെ സന്ദര്‍ശക കസേരയിലിരുന്ന് അയാളുടെ ചിന്തകള്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലേയ്ക്ക് മടങ്ങി.

താനന്നു മദ്യപിച്ചിരുന്നില്ല. അലൈനിലുള്ള സുഹൃത്തിന്റെ മകളുടെ ബര്‍ത്ത്ഡേ പാര്‍ടി കഴിഞ്ഞ് പോരുന്ന വഴി തന്‍റെ കൂടെക്കൂടിയ ചങ്ങാതിമാരെയൊക്കെ അവരവരുടെ വസതികളിലില്‍ ഇറക്കിവിട്ട്, നേരം ഒരുപാട് ഇരുട്ടിയതിനാല്‍ തിടുക്കത്തില്‍ ഈന്തപ്പനകളുടെ ഇടയിലൂടെയുള്ള ചിരപരിചിതമല്ലാത്ത ഒരു ക്രോസ്കട്ട് റോഡ്‌ വഴി പ്രധാന ഹൈവേ ലക്ഷ്യമാക്കി പായുന്നതിനിടെ അപ്രതീക്ഷിതമായി ഓവര്‍ സ്പീഡ്‌ ക്യാമറയുടെ കൊള്ളിയാന്‍ പോലത്തെ ഫ്ലാഷ് മിന്നി. ആ ഞെട്ടലില്‍ നിന്ന് മുക്തിയാവുന്നതിനു മുന്‍പേ മിന്നായംപോലെ എന്തോ ഒന്ന് വണ്ടിയില്‍ തട്ടിത്തെറിച്ചു. പെട്ടെന്ന് ഇറങ്ങിനോക്കി. ആ കാഴ്ച കണ്ട് തലകറങ്ങി. പാത വിജനമാണ്. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല. പിന്നൊന്നും നോക്കിയില്ല. ശര വേഗത്തില്‍ പാഞ്ഞ വണ്ടി നിര്‍ത്തിയത് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ പാര്‍ക്കിങ്ങിലാണ്.

തിടുക്കത്തിനിടെ മറന്നിട്ട പാസ്പോര്‍ട് തിരികെവന്ന് അലക്ഷ്യമായ ഡാഷ്ബോര്‍ഡിനുള്ളില്‍ നിന്ന് ചികഞ്ഞെടുത്ത്, അച്ഛന്‍ മരിച്ചതിനാല്‍ അത്യാവശ്യമായി നാട്ടില്പോകാന്‍ ഏതെങ്കിലും ഫ്ലൈറ്റില്‍ ടിക്കറ്റ് വേണം എന്നാവശ്യപ്പെട്ട് അപ്പോള്‍ തന്നെ അവിടം വിടുമ്പോള്‍ മനസിന്‍റെ വേവലാതികളില്‍ നിന്നും ഒട്ടും രക്ഷപെട്ടിരുന്നില്ല. വീട്ടിലെത്തിയിട്ടും ഉള്ളം സ്വസ്ഥമാകുമോ? പത്രത്തില്‍ ആ വാര്‍ത്ത കണ്ടതും ഉള്ളിന്റെയുള്ളിലെ കുറ്റബോധം കൂടുതല്‍ ശക്തിയായി. എല്ലാറ്റില്‍ നിന്നും ഒളിച്ചോടാന്‍ താന്‍ അത്രമാത്രം കഠിന ഹൃദയമുള്ള ഒരാളല്ലല്ലോ!

ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. അത് നീനയാണ്!

ആന്‍സര്‍ ബട്ടന്‍ അമര്‍ത്തിയിട്ടും ഒരു തേങ്ങല്‍ മാത്രമേ അവളില്‍നിന്നും കേള്‍ക്കാനുള്ളൂ, ജോണിയാണ് സംസാരിച്ചത്.

"അലൈനിലെ ഈന്തപ്പനതോട്ടത്തില്‍ ജോലിക്കാരനായ ഷൌക്കത്ത് മരണപ്പെട്ടത് എന്‍റെ കാറിടിച്ചാണ്. ഒരു കൈയ്യബദ്ധം! ആര്‍ക്കും പറ്റാവുന്നത്. വിധി അവിടെ എന്‍റെ രൂപത്തിലായിരുന്നു. അതിനു വ്യക്തമായ തെളിവുകളുണ്ട്. ആ സമയത്ത് ക്യാമറയില്‍ പതിഞ്ഞ എന്‍റെ മുഖം, കാര്‍ എയര്‍പോര്ട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചോരപ്പാടുകളോടെ കണ്ടെടുക്കാം, എന്‍റെ ടിക്കറ്റ്, യാത്ര....... എല്ലാമെല്ലാം ഒരു കൊലപാതകത്തിലുള്ള എന്‍റെ പങ്കിനെ മറക്കാനാവാത്ത രേഖകളാണ്.

അവിടുന്ന് രക്ഷപെട്ടോടിവന്നിട്ടും എന്‍റെ മനസാക്ഷിയുടെ മുന്നില്‍നിന്നും മറഞ്ഞിരിക്കാന്‍ തക്കവണ്ണം ഞാന്‍ അത്ര ക്രൂരനാണോ? ഒത്തിരിയാലോചിച്ചു. ജീവന്റെ വിലയായ ബ്ലഡ്‌ മണി* സകലതും വിറ്റ് സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഇതുവരെ. ഷൌക്കത്തിന്‍റെ വീട്ടില്‍ പോയി, അവര്‍ക്കെന്നെ മനസിലാക്കാന്‍ പറ്റി. സര്‍ക്കാന്‍ സംബന്ധമായ എല്ലാ സഹായങ്ങളും ഞാന്‍ അഭ്യര്തിച്ചിട്ടുണ്ട്. ദുബായില്‍ സുഹൃത്തുക്കളും സ്പോന്സരും എന്‍റെ സഹായത്തിനുണ്ട്. എങ്കിലും വിമാനമിറങ്ങുമ്പോള്‍ ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം........

എന്തു തന്നെയായാലും ആ വിധി ഞാന്‍ മനസാ സ്വീകരിച്ചു കഴിഞ്ഞു. ബാക്കിയൊക്കെ ദൈവത്തിലര്‍പ്പിക്കുന്നു. എങ്കിലല്ലേ നാളെ ഞാന്‍ മടങ്ങി വന്നാല്‍ നമ്മുടെ കുട്ടികള്‍ക്ക് നന്മകള്‍ പറഞ്ഞു കൊടുക്കാന്‍, നല്ലോരപ്പനായിരിക്കുവാന്‍, ഉള്ളു തുറന്ന് നിന്നെ സ്നേഹിക്കുന്ന ജോണിയായി എന്നും ജീവിക്കുവാന്‍ എനിക്ക് പറ്റുകയുള്ളൂ......."

പാസ്സെഞ്ചേര്‍സ് യുവര്‍ അറ്റെന്ഷന്‍ പ്ലീസ്...............
വിമാനത്തിലെയ്ക്ക് കയറാനുള്ള അവസാന അറിയിപ്പ് മുഴങ്ങി.

*****

ബ്ലഡ്‌ മണി:- ഗള്‍ഫ്‌ രാജ്യങ്ങളിലെ ഷരിയാ നിയമപ്രകാരം വണ്ടിയിടിച്ചു മരിക്കുന്നയാളുടെ കുടുംബത്തിന് വാഹനം ഓടിച്ചയാള്‍ കോടതിവിധിയനുസരിച്ച് നല്‍കേണ്ടിവരുന്ന തുകയാണ് ബ്ലഡ്‌ മണി അഥവാ ജീവന്‍റെ വില. ഇത് ചിലപ്പോള്‍ ലക്ഷങ്ങളോ കൊടികളോ ആയതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈമലര്‍ത്തും. ആ സാഹചര്യത്തില്‍ ഇത്രയും വലിയതുക ആരും കൊടുക്കനില്ലാത്തതിനാല്‍ ഡ്രൈവര്‍ ആജീവനാന്തം ജയിലില്‍ കിടക്കേണ്ടിവരും.

78 comments:

  1. ജോസ് ലെറ്റ് ആദ്യം തന്നെ അകമഴിഞ്ഞ അഭിനന്ദനം ഇങ്ങനെ ഒന്ന് എയുതിയത്
    മാനുഷിക നന്മയുടെ വലിയ ഒരുപാഠം ആണ് ജോണിയിലൂടെ താങ്കള്‍ പറഞ്ഞത്

    ReplyDelete
  2. ജോസെലെറ്റ് കഥ നന്നായി.കഥയിലെപ്പോലെ ഒരു ഭാര്യ ഒരനുഗ്രഹമാണ്.

    ReplyDelete
  3. ഒറ്റ ഇരിപ്പില്‍ വായിച്ചു തീര്‍ത്തു. തുടക്കം മുതല്‍ ആകാംക്ഷ നില നിര്‍ത്തി എഴുതാന്‍ കഴിഞ്ഞു. നല്ല കഥ.

    വ്യത്യസ്തമായ പ്രമേയത്തിനും അവതരണത്തിനും കഥയിലൂടെ നല്‍കുന്ന നല്ല സന്ദേശത്തിനും അഭിനന്ദനങ്ങള്‍.

    ReplyDelete
  4. കഥ ഇഷ്ടപ്പെട്ടു. നിരൂപണം നടത്താന്‍ മാത്രമുള്ള വിവരം ഇല്ല.
    നന്ദി പ്രകടനം, എന്‍റെ ബ്ലോഗില്‍ വന്നു നടത്തിയാല്‍ മതി.

    ReplyDelete
  5. അവസാനം വരെ വായനക്കാരനെ പിടിച്ചിരുത്തി വായിപ്പിക്കാന്‍ കഴിവുള്ള എഴുത്ത്... വലിച്ചു നീട്ടലോ, വളച്ചു കേട്ടോ ഇല്ലാതെയുള്ള ശൈലി... നല്ലോരാശയം...
    മൊത്തത്തില്‍ കഥ നന്നായി...
    സുഹൃത്തിന് നന്മകള്‍..

    ReplyDelete
  6. >> അവിടുന്ന് രക്ഷപെട്ടോടിവന്നിട്ടും എന്‍റെ മനസാക്ഷിയുടെ മുന്നില്‍നിന്നും മറഞ്ഞിരിക്കാന്‍ തക്കവണ്ണം ഞാന്‍ അത്ര ക്രൂരനാണോ? ഒത്തിരിയാലോചിച്ചു. ജീവന്റെ വിലയായ "ബ്ലഡ്‌ മണി" സകലതും വിറ്റ് സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഇതുവരെ. ഷൌക്കത്തിന്‍റെ വീട്ടില്‍ പോയി, അവര്‍ക്കെന്നെ മനസിലാക്കാന്‍ പറ്റി. സര്‍ക്കാന്‍ സംബന്ധമായ എല്ലാ സഹായങ്ങളും ഞാന്‍ അഭ്യര്തിച്ചിട്ടുണ്ട്. ദുബായില്‍ സുഹൃത്തുക്കളും സ്പോന്സരും എന്‍റെ സഹായത്തിനുണ്ട്. എങ്കിലും വിമാനമിറങ്ങുമ്പോള്‍ ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം.<<

    ആകെമൊത്തം ത്രിശങ്കുവിലല്ല 4ശങ്കുവിലാ ആക്കിയത്.
    വായിച്ചു കഴിഞ്ഞും പിടികൂടുന്ന ഈ ശൈലിക്ക് നൂറ് പുണ്യം നേരുന്നു.
    (ജോ, മനസാക്ഷിയെ വിലമതിച്ചു. കൂടുതല്‍ പേരിലേക്ക് ഇത് എത്തിക്കൂ)

    ReplyDelete
  7. കഥയില്‍ ആദ്യം മുതല്‍ അവസാനം വരെയുള്ള ആകാംഷ വായനക്കാരെ പിടിച്ചിരിത്തുന്നു...അഭിനന്ദനങ്ങള്‍

    ReplyDelete
  8. നല്ല ഒരു പോസ്റ്റ്‌ .
    ഒറ്റ ഇരുപ്പില്‍ വായിച്ചുതീര്‍ത്തു .
    വൃത്തിയില്‍ പറഞ്ഞു അവസാനിപ്പിച്ചിരിക്കുന്നു ...
    അഭിനന്ദനങ്ങള്‍!

    ReplyDelete
  9. കണ്ണെടുക്കാതെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്ത് സസ്പ്പെന്‍സ്‌ നിലനിര്‍ത്തിയത്‌ അസ്സലായി.
    അവസാനം വരെ അങ്ങിനെ ആവില്ലെന്ന് കരുതി.
    നല്ലൊരു സന്ദേശവും നല്‍കിയത്‌ ഉചിതമായി.

    ReplyDelete
  10. നല്ല എഴുത്ത്...ഒഴുക്കോടെയുള്ള വായനാ സുഖം നൽകി...ആശംസകൾ ട്ടൊ...ഇഷ്ടായി...!

    ReplyDelete
  11. എന്‍റെ കമന്‍റ് എവിടെപ്പോയി

    ReplyDelete
  12. ഹോ വായിച്ചു തീര്ന്നയുടന്‍ ഞാന്‍ താഴെ ലേബല്‍ നോക്കുക്കയിരുന്നു കഥ എന്ന് കണ്ടപ്പോള്‍ ആണ് സമാധാനം ആയത്...

    എന്തായാലും ആ വലിയ മനസ്സിനെ ഞാന്‍ ഒരുപാട് ആദരിക്കുന്നു!

    നന്നായി എഴുതി... ആശംസകള്‍!

    ReplyDelete
  13. കണ്‍ച്ചിമ വെട്ടാതെ വായിച്ചു തീര്‍ത്തു ....ഒരു മനസ്സിന്റെ നന്മയെ അക്ഷരങ്ങളിലൂടെ തുറന്നു കാണിച്ചു ..ഒത്തിരി ഇഷ്ടമായി കേട്ടോ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  14. നന്മയുള്ള കഥ ജോ..എല്ലാരും പറഞ്ഞത്‌ പോലെ ഒറ്റ ശ്വാസത്തില്‍ വായിച്ചു..അഭിനന്ദനങ്ങള്‍.

    ReplyDelete
  15. കഥ വായിച്ചു, കഥാപാത്രത്തിന്റെ നല്ല മനസ്സിനെ നമിക്കുന്നു... കഥാകൃത്തിനെയും....

    ReplyDelete
  16. നല്ല കഥ ...ആദ്യം മുതല്‍ തന്നെ ഒഴുക്ക് വയനാ സുഖം നല്‍കി..ആശംസകള്‍

    ReplyDelete
  17. ആര്‍ക്കും സംഭവിക്കാവുന്ന ഒരു കയ്യബദ്ധം.
    ജോസ് .. താന്കള്‍ എഴുതി തെളിയാന്‍ തുടങ്ങിയിരിക്കുന്നു.
    അതിനു നല്ലൊരു ഉദാഹരണമാണ് ഈ കഥയുടെ ആഖ്യാന മികവ് .
    ആശംസകള്‍

    ReplyDelete
  18. ജോസ് എഴുതി ത്തെളിയുന്നു
    നന്നായിരിക്കുന്നു വായീക്കന്‍ നല്ല സുഖം

    ആശംസകള്‍

    ReplyDelete
  19. valare nannai ezhuthi. abhinandanangal.

    ReplyDelete
  20. നന്നായി ,,അഭിനന്ദനങ്ങള്‍ ,,

    ReplyDelete
  21. നല്ല കഥ ജോസെലെറ്റ്‌ .
    കഥയെങ്കിലും പറഞ്ഞ കാര്യങ്ങള്‍ നന്മയുടെയും സ്നേഹത്തിന്‍റെയും അടയാളങ്ങളാണ്.
    മാനുഷിക മൂല്യത്തിന്റെ സന്ദേശവും.
    നന്ദി. നല്ല വായ ഒരുക്കിയത്തിന്.

    ReplyDelete
  22. കഥ നന്നായി പറഞ്ഞു-ജോസെലെറ്റ്.ആദ്യം കമാന്‍റിയത് ഞാനായിരുന്നു.അത് എവിടെയോ പോയി.

    ReplyDelete
  23. വായിച്ചു, കുഴപ്പമില്ലാതെ പറഞ്ഞിരിക്കുന്നു കെട്ടോ ഭായ്‌.... ജോനിയെ പോലുള്ള നല്ല മനുഷ്യര്‍ ഈ ലോകത്തുണ്‌ടാവുമോ ആവോ? ഈ പരക്കം പാച്ചില്‍ ബ്ളഡ്‌ മണി സംഘടിപ്പിക്കാനാണല്ലോ? ആശംസകള്‍

    ReplyDelete
  24. നല്ല കഥ നല്ല രീതിയിൽ തന്നെ പറഞ്ഞിരിക്കുന്നു. ആശംസകൾ.

    ReplyDelete
    Replies
    1. ഞാന്‍ ആദ്യായാണു ഇവിടെ, നല്ല കഥ ,അഭിനന്ദനങ്ങള്‍.

      Delete
  25. ഇഷ്ടപ്പെട്ടു

    ReplyDelete
  26. നല്ലൊരു എഴുത്ത് എന്ന് തന്നെ പറയാം
    പ്രിയാ ആശംസകള്‍

    ReplyDelete
  27. മനോഹരമായ അവതരണം, വായനക്കാരനെ പിടിച്ചിരിത്തുന്നു. അഭിനന്ദനങ്ങൾ..

    ReplyDelete
  28. നല്ല കഥ, ഒരുപാടിഷ്ടായി...

    ReplyDelete
  29. കൊമ്പനാണ് ആദ്യം ഈ രചനയിലേക്ക് ശ്രദ്ധ ക്ഷണിച്ചത്..... അപ്പോള്‍ വന്ന് വായിച്ചെങ്കിലും അഭിപ്രായം കുറിക്കാതെ പോയി..... -ഞാന്‍ എന്തു പറയാനാണ് .അത്രയും നന്നായി എഴുതിയിരിക്കുന്നു......

    ReplyDelete
  30. നല്ല ത്രെഡ്, ജോസ്! അനാവശ്യ വളച്ചു കെട്ടലുകളില്ലാതെ വൃത്തിയായി പറഞ്ഞു. ഒരു പക്ഷെ, ഇതുവരെയുള്ള ജോസിന്റെ ഏറ്റവും മികച്ച പോസ്റ്റ്!

    അഭിനന്ദനങ്ങൾ!

    (പ്രത്യക്ഷത്തിൽ വലിയ ചേർച്ചയില്ലെങ്കിലും, ‘പെരുമഴക്കാലം’ എന്ന സിനിമ ഓർമിപ്പിച്ചു)

    ReplyDelete
  31. വലിയ കുഴപ്പമില്ലാതെ എഴുതിയിട്ടുണ്ട്.

    ReplyDelete
  32. പ്രിയരേ,

    വായിച്ച എല്ലാവര്ക്കും കമെന്റുകളിലൂടെ പ്രോത്സാഹനംതന്നുകൊണ്ടിരിക്കുന്ന സുഹൃത്തുക്കള്‍ക്കും എന്റെ അകമഴിഞ്ഞ നന്ദിയും സ്നേഹവും ആദ്യമേ അറിയിക്കട്ടെ.

    ഈ കഥകളൊക്കെ ഒരു സാഹിത്യസൃഷ്ടി എന്നനിലയില്‍ വിലയിരുത്തപ്പെടുന്നതും നിരൂപണംചെയ്യുനതും എന്നെ ക്രൂശിക്കലോ അതല്ലെങ്കില്‍ ആത്മഹത്യാപരമൊ ആയിരിക്കുമെന്നു ഞാന്‍ മുന്‍പുതന്നെ മുന്നറിയിപ്പുതന്നിട്ടുണ്ട്. സാഹിത്യത്തിലുള്ള നിപുണതയുടെ പരിമിതികള്‍ എടുത്തുപറയേണ്ടതില്ലല്ലോ. എങ്കിലും എല്ലാ കഥയിലും, എഴുത്തിലും ഉള്ളിലുള്ള ചില സന്ദേശങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കാറുണ്ട്. അത് നിങ്ങള്‍ സ്വീകരിക്കുമ്പോള്‍ എന്‍റെ ആനന്ദം അതിര്കവിയാരുണ്ട്,

    പ്രവാസത്തിന്റെ ചൂടും, ഗള്‍ഫ്‌ നാടിന്‍റെ നിയമങ്ങളും അറിയുന്ന വായനക്കാരനെ ഇത് കൂടുതല്‍ സ്പര്‍ശിക്കും എന്ന് തോന്നുന്നു. ഓരോ അപകടങ്ങളിലും മാറ്റിമറിക്കപ്പെടുന്നത് അതില്‍ ഉള്‍പെടുന്ന എല്ലാ ജീവിതങ്ങള്മാണ്. ബ്ലഡ്‌ മണി കൊടുത്ത് കയ്യോഴിയാനുള്ള നെട്ടോട്ടമായി മാത്രം ഈ കഥയെ ഉള്‍ക്കൊണ്ടവരുണ്ട്. എങ്കില്‍ അവിടുന്ന് രക്ഷപെട്ടു നാട്ടിലെത്തുന്ന്തോടെ അയാള്‍ക്ക്‌ അത് ചെയ്യേണ്ട ബാധ്യതയില്ല എന്ന് മനസിലാക്കണം. മനസാക്ഷിക്ക്, മനുഷ്യസ്നേഹത്തിന് വിലകല്‍പ്പിക്കുന്നവര്‍ക്ക് ഇതുവിധിഎന്ന് കരുതി സമാധനിക്കാതെ ചെയ്തു തീര്‍ക്കാവുന്ന കടമകളില്‍ "താന്‍ പാതി ദൈവം പാതി" എന്ന മനസ്സ് അതിനായി അക്ഷീണമെത്നിക്കുന്ന ജോണി എന്ന കഥാപാത്രത്തിനുണ്ട്.

    ഒരു ത്രെഡ് എന്നെതിനെക്കാളുപരി ഈയൊരു ചിന്ത ചിലപ്പോഴൊക്കെ വണ്ടിയോടിക്കുമ്പോള്‍ ഉണ്ടാവാറുണ്ട് കേട്ടോ.
    സ്നേഹപൂര്‍വ്വം,
    ജോസെലെറ്റ്‌

    ReplyDelete
  33. ഞാന്‍ ഈ ലിങ്ക് കൊണ്ടുപോകുന്നു....എന്‍റെ പേജില്‍ പോസ്ടാന്‍.....

    കൂടുതലൊന്നും പറയാന്‍ ഇല്ല....സുഹൃത്തേ,....

    ഇത് കുറെ പേരിലേക്ക് എത്തിക്കാം....നമുക്ക്.....

    ReplyDelete
  34. നന്മ എന്നത് അപൂര്‍വമായി എങ്കിലും പലരിലും ഉണ്ടാകുന്നു..

    നല്ല പോസ്റ്റ്‌...എല്ലാ ആശംസകളും..

    ReplyDelete
  35. നന്നായിട്ടുണ്ട് ജോ ,നല്ല ആഖ്യാനം .
    ഇവിട വണ്ടി ഓടിക്കുന്നത് കൊണ്ടാകാം , മനസ്സിലേക്ക് ഒരു തീ കൊള്ളി എറിഞ്ഞ പോലെ ആയി.
    ബ്ലഡ്‌ മണിയെ കുറിചു നാട്ടിലുള്ളവര്‍ക്ക് ഒരു വിശദീകരണം ആകാമായിരുന്നെന്നു തോന്നി.

    ReplyDelete
  36. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംബവിക്കവുന്നത് ...... എന്നാല്‍ എല്ലാര്ക്കും ജോണിയെ പോലെ ആവാന്‍ സാധിക്കില്ല ..... ചില ജോണി മാര്‍ക്ക് വില്‍ക്കാന്‍ ഒന്നും കാണത്തും ഇല്ലാ .... ദൈവം സഹായികട്ടെ എല്ലാരേം .
    അച്ചായോ ... ഇത് പിടിച്ചിരുത്തി വായിപ്പിച്ചല്ലോ ... നല്ല എഴുത്ത് ...
    ഒത്തിരി ഇഷ്ടായി ഈ പറച്ചില്‍ ..

    ReplyDelete
  37. എഴുത്തും അവതരണവും നന്നായിട്ടുണ്ട്....

    ഒരു കുറവ് ശ്രദ്ധയില്‍ പെടുത്തുന്നു....
    പലയിടത്തും വാക്കുകള്‍ സ്പ്ലിറ്റ്‌ ചെയ്യാന്‍ വിട്ടു പോയിട്ടുണ്ട്. ഉദാഹരണം :അയാള്‍ഉറക്കത്തിലേക്കുവഴുതിവീണു.
    അത്തരത്തില്‍ ഉള്ള ചില പിശകുകള്‍ മറ്റു സ്ഥലങ്ങളിലും കടന്നു കൂടിയിട്ടുണ്ട്.ഇടയില്‍ ചില അക്ഷരതെറ്റുകളും കണ്ടപോലെ തോന്നി....
    അത് ശരിയാക്കുമല്ലോ....
    കുറച്ചു ധൃതിയില്‍ പോസ്റ്റിയ പോസ്റ്റ്‌ ആണ് എന്ന് തോന്നുന്നു... അല്ലേ ??

    പോസ്റ്റും കഥയും നന്നായിട്ടുണ്ട്.അതില്‍ സംശയം ഇല്ല....
    ആശംസകള്‍ ചങ്ങാതീ...:)

    ReplyDelete
  38. ഒന്നും പറയാന്‍ ഇല്ല..... ആദ്യം മുതല്‍ അവസാനം വരെ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാന്‍ ആകാംക്ഷയോടെ കാത്തു.... മനോഹരം.....

    ReplyDelete
  39. അവതരണം നന്നായിട്ടുണ്ട്
    കഥ ഇഷ്ട്ടായി

    ReplyDelete
  40. ജോസേ,
    വീണ്ടും വന്നു
    കലക്കി എന്ന്
    ഒറ്റ വാക്കില്‍ പറഞ്ഞു
    നിര്‍ത്തട്ടെ
    വീണ്ടും വരിക പുതിയ സംഭവങ്ങളുമായി
    പുഞ്ചപ്പാടം കതിരണിയട്ടെ!
    ആശംസകള്‍

    ReplyDelete
  41. ആഖ്യാരീതിയില്‍ പുതുമ തോന്നിയില്ല. നന്മയുള്ള ഒരു കഥ നന്നായിതന്നെ പറഞ്ഞിരിക്കുന്നു. ഇനിയും കൂടുതല്‍ നല്ല കഥകള്‍ പുഞ്ചപ്പാടത്ത് വിരിയട്ടെ..

    ReplyDelete
  42. നല്ല ...കഥ ..ആശംസകള്‍

    ReplyDelete
  43. നല്ല പ്രമേയവും അവതരണവുമുള്ള നല്ല കഥ.

    ReplyDelete
  44. നല്ല ഒഴുക്കോടെ പറഞ്ഞ കഥ,നല്ല പ്രമേയം , ആശംസകള്‍ ജെ എം ജെ .....

    ReplyDelete
  45. നല്ല കഥ തന്നെയാണ്..മനസ്സില്‍ നന്മയുള്ളവര്‍ ചെയ്ത തെറ്റോര്‍ത്ത് പശ്ചാത്തപിക്കുകയും പ്രായശ്ചിത്തം ചെയ്യുവാനും ശ്രമിക്കും..അഭിനന്ദനങ്ങള്‍...

    ReplyDelete
  46. ഈ അടുത്ത് ബൂലോകത്ത് വായിച്ച നല്ല കഥ .. വേറിട്ട ആഖ്യാന ശൈലി ..
    ആശംസകള്‍ ഈ നന്മ നിറഞ്ഞ എഴുത്തിനു ..

    ReplyDelete
  47. ഇച്ചായോ ഇതെന്നതായിത് ? സംഭവായിട്ടുണ്ടല്ലോ ? അതീവ ഹൃദ്യവും. മനസ്സാക്ഷിയുള്ള ഒരാൾക്കും ഇത് വായിച്ച് കഴിഞ്ഞാൽ അത് മനസ്സിൽ ഒരു നീറ്റലായി തങ്ങിനിൽക്കാതിരിക്കില്ല, ഉറപ്പ്. ഇത്രയ്ക്കും മനോഹരമായ ഒരു ആശയം ഉൾക്കൊണ്ട കഥയവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ കൊണ്ട് ഇച്ചായനെ മൂടുന്നു. ആശംസകൾ.

    ReplyDelete
  48. വ്യത്യസ്ഥമായ വായന..!
    നന്നായെഴുതി.
    ആശംസകൾ കൂട്ടുകാരാ..പുലരി

    ReplyDelete
  49. നല്ല കഥ ..ഒഴുക്കോടെ ആകാംക്ഷയോടെ വായിക്കാന്‍ സാധിച്ചു ...പുഞ്ചാപ്പാടത്തിന്റെ നന്മ നിറഞ്ഞ ഈ എഴുത്തും നന്നായി ട്ടോ ...

    ReplyDelete
  50. നല്ലൊരു കഥ, ഒരു ഷെനാറിയോ, കഥയെകള്‍ എനിക്കിഷ്ടപ്പെട്ടത് കഥാകാരന്‍ മനസ്സില്‍ സൂക്ഷിക്കുന്ന നന്മയാണ്. ഒഴുക്കുള്ള എഴുത്ത്. അഭിനന്ദനങ്ങള്‍ ജോസെലെറ്റ്‌

    ReplyDelete
  51. നന്മ മരം പെയ്യുമ്പോള്‍..!

    ReplyDelete
  52. എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കുന്നു.

    ചൂണ്ടിക്കാട്ടിയ കുറവുകള്‍ പരിഹരിച്ചിട്ടുണ്ട്.

    ഇരിപ്പിടം വാരിക ഇതു പ്രതിപാദിച്ചതില്‍ അതി സന്തോഷം. മറ്റുപലരുടെയും വിലയിരുത്തലില്‍ എന്റെ ഏറ്റവും നല്ലപോസ്റ്റ്‌ ഇതാണ് എന്ന് കേള്‍ക്കുന്നത് സന്തോഷം.എങ്കിലും എന്റെ പ്രിയപ്പെട്ടവയില്‍ മറ്റുപലതുമുണ്ട്. ബ്ലോഗിന്റെ ആമുഖ പേജില്‍ എല്ലാറ്റിനെയുംപറ്റി ചില സൂചനകള്‍ കൊടുത്തിട്ടുണ്ട്.

    ReplyDelete
  53. നന്നായി എഴുതി. അഭിനന്ദനങ്ങള്‍

    ReplyDelete
  54. നല്ല കഥ.
    പരിണാമഗുപ്തി നിലനിർത്താനായി.
    അഭിനന്ദനങ്ങൾ!

    ReplyDelete
  55. പക്ഷേ ഈ ബ്ലെഡ് മണി കോടതി അല്ലെ തീരുമാനിക്കുന്നത്............
    അറസ്റ്റു ചെയ്യപ്പെടുന്നതിന് മുന്‍പേ ബ്ലെഡ് മണി കൊടുക്കുന്നത് എവിടത്തെ ഏര്‍പ്പാടാ
    :)
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
    Replies
    1. ഈ കഥയില്‍ ചോദ്യമുണ്ട് അതിനു ഉത്തരവുമുണ്ട്‌ കുട്ടാ,,,
      ആ സംശയം അസ്ഥാനത്താണ്.
      കാശ് വീട്ടില്‍ക്കൊടുക്കകയല്ലല്ലോ, ഉള്ളതെല്ലാം വിറ്റ്, കിട്ടാവുന്നതൊക്കെ സംഘടിപ്പിച്ച്, ധൈര്യമായി തെറ്റ് ഏറ്റുപറഞ്ഞ്, പോകേണ്ട ആവ്ശ്യമില്ലാഞ്ഞിട്ടു കൂടി കോടതിയെ നേരിടാന്‍ പോകുകയല്ലേ? പ്രിയപ്പെട്ടവരിലെയ്ക്ക് തിരിച്ചു വരാം എന്ന പ്രതീക്ഷയോടെ പണം അതിനു തടസമാകാതിരിക്കാന്‍.......)..........,.......

      Delete
  56. നല്ല കഥ, ഒരുപാടിഷ്ടായി...

    ReplyDelete
  57. കഥ നന്നായി ഇഷ്ടപ്പെട്ടു.

    ReplyDelete
  58. ഹാവൂ ഈ മരുഭൂമിലെ പുഞ്ചപ്പാടം കണ്ടു പിടിച്ച സന്തോഷത്തിലാ.. ഇനി കൂടെ കൂടെ വരാലോ... പിന്നീട് വന്നു വിശദമായ ഒരു ഗവേഷണം തന്നെ നടത്താം..

    ReplyDelete
    Replies
    1. @നൌഷു,
      @ഹസീന്‍,
      @സ്വന്തം സുഹൃത്ത് ജിമ്മിച്ചാ,

      നന്ദി ഇവിടെയെത്തി ഇതു വായിക്കാന്‍ സമയം കണ്ടെതിയത്തിലും, മനസ് നിറയുന്ന നല്ല കമെന്റ്റ്‌ പാസാക്കിയത്തിനും.

      Delete
  59. നന്നായിരിക്കുന്നു രചന.
    നന്മയും,കാരുണ്യവും ഉജ്ജ്വലിപ്പിക്കുന്ന കഥ.
    ആശംസകള്‍

    ReplyDelete
  60. നന്മ നിറഞ്ഞ കഥ....
    സസ്പെന്‍സ് നിലനിര്‍ത്തിയ ശൈലിയോ ഭാഷയോ സന്ദേശമോ എല്ലാം മനസ്സില്‍ ഉടക്കുന്നു...
    നേരുന്നു ഭാവുകങ്ങള്‍ കൂടുതല്‍ കഥകള്ക്കായ്‌..

    ReplyDelete
  61. ഹരമായ ഒരു വായനയിലൂടെ നല്ല ഒരു കഥയിലൂടെയാണ് താങ്കൾ ഞങ്ങളെ കൈപിടിച്ച് നടത്തിയിരിക്കുന്നത് കേട്ടൊ

    ReplyDelete
  62. ചോദ്യവും,ഉത്തരവുമേകിയ നല്ലൊരു രചന...കെട്ടൊ ജോസെ

    ReplyDelete
    Replies
    1. @സ.വി. തങ്കപ്പന്‍,
      @കാടോടിക്കാറ്റ്,
      @മുരളീമുകുന്ദന്‍,

      ഹൃദ്യമായ അഭിപ്രായങ്ങള്‍ക്ക് നന്ദി കേട്ടോ.....
      ചിലപ്പോള്‍ ഉള്ളില്‍ ഉരുത്തിരിഞ്ഞു വരുന്ന ആശങ്കകളും, ചിന്തകളും അതിനുള്ള മനസിന്‍റെ ഉത്തരങ്ങളും ഒക്കെ ഒന്ന് പകര്‍ത്തി, നിങ്ങള്ക്ക് ഇഷ്ടമായത്തില്‍ ഒത്തിരിയേറെ സന്തോഷം.

      Delete
  63. ആരേയും കൊന്നു തള്ളിയാലും വേണ്ടില്ല, നാലു കാശുണ്ടാക്കണമെന്നു ചിന്തിക്കുന്ന ഇക്കാലത്ത് ഇങ്ങനെ ഒരു ജോണിയും ആ മനസ്സും തികച്ചും അസംഭാവ്യം എന്നേ പറയാൻ പറ്റു.
    അവസാനം വരെ സസ്പ്പെൻസ് നില നിറുത്തി.
    ആശംസകൾ...

    ReplyDelete
    Replies
    1. അങ്ങനെയങ്ങ് പറയാനൊക്കുമോ വി.കെ?
      കാലം കലികാലമാണ് എന്നിരുന്നാലും സ്വയം ത്യജിച്ച് അന്യര്‍ക്ക് വേണ്ടി ജീവിക്കുന്ന എത്രയോ സുകൃത് ജന്മ്മങ്ങളുണ്ട്!
      അവരൊന്നും എന്നും പത്രങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുന്നില്ല എന്ന് കരുതി ഉള്ള നന്മകള്‍ തൃനവത്ഗനിക്കപ്പെടരുത്.

      Delete
  64. കണ്ണ് നിറഞ്ഞുപോയി ജോസഫ്‌ അവസാന ഭാഗതെത്തിയപ്പോള്‍. വളരെ മനോഹരമായി

    ReplyDelete
  65. മനസ്സില്‍ നന്മയുടെ ഒരു കടലെന്കിലും ഉള്ളവര്‍കെ ഇത്തരം കഥകള്‍ എഴുതാനാവൂ. ആശംസകള്‍.

    ReplyDelete
  66. @താഹിര്‍,
    @ഉടയപ്രഭന്‍,

    നിങ്ങളുടെയുള്‍പ്പെടെ ഈ കമെന്റുകള്‍ കാണുമ്പോള്‍, അതിലെ ആത്മാര്‍ഥതയും, സ്നേഹവും അനുഭവിച്ചരിയുമ്പോള്‍ ഉള്ളിലെ സന്തോഷവും സംതൃപ്തിയും പറഞ്ഞറിയിക്കാനാകാത്തതാണ്.

    ReplyDelete
    Replies
    1. ജോസൂ.. അവസാനം വരെ ആകാംക്ഷ നിലനിര്‍ത്തി..ആ ഷൌക്കത്തിന്റെ മേല്‍വിലാസം ശരിയാണോ..അങ്ങാടിപ്പുറം എന്‍റെ വീടിനടുത്താണ്.

      Delete
  67. വളരെ ലളിതം ആയ ആഖ്യാന ശൈലിയിലൂടെ
    ആശയം സംവദിച്ച നല്ലൊരു കഥ....

    അഭിനന്ദനങ്ങള്‍.....

    ReplyDelete
  68. വായിച്ചു കൊണ്ടിരുന്നപ്പോള്‍ അനുഭവമാണോ എന്ന ഭയമായിരുന്നു , കഥ നന്നായി എന്ന് മാത്രമല്ല ,നല്ലൊരു സന്ദേശം തന്നു .ഇതു ഒരു കഥ മാത്രമായി മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ...............അപ്പൊ പറഞ്ഞ പോലെ ദൈവ കുരുതലിന്‍ കീഴിലുള്ള ഒരു ജീവിത യാത്ര ആശംസിക്കുന്നു.ഈ എഴുത്ത് ശൈലി നന്നായി വഴ്ങ്ങുനുന്ടെങ്കിലും ജോസ് സ്റ്റൈല്‍ കുറച്ചു നര്‍മം കലര്‍ന്ന പോസ്റ്റുകള്‍ ആണ് കൂടുതല്‍ ഇഷ്ട്ടപെടുന്നത് . ഹൃദയ സ്പര്‍ശിയായ ഈ കഥയ്ക്ക് അഭിനന്ദനങ്ങള്‍ !!!!

    ReplyDelete
  69. This comment has been removed by the author.

    ReplyDelete
    Replies
    1. ജോസുകുട്ടി തന്റെ ലളിതമായ ആഖ്യാന ശൈലി ആര്‍ക്കും പെട്ടെന്ന് ഇഷ്ടപെടും. കഥയുടെ അവസാനം കണ്ണ് നിറഞ്ഞുപോയി.നമ്മുടെ ചുറ്റും നടക്കുന്നതും നാളെ ചിലപ്പോള്‍ നമുക്കു സംഭാവിക്കാവുന്നതുമായ ഒരു കഥ. നന്നായിട്ടുണ്ട്,

      ഇനിയും ഞാന്‍ കൊതിയോടെ കാത്തിരിക്കാം
      പുതിയ പുതിയ ബ്ലോഗുകള്‍ക്കായി..... ( സിനിമ ഗാനം) (ഭാര്യ - 1 മക്കള്‍ - 3

      Delete

Related Posts Plugin for WordPress, Blogger...