2.3.13

സാരഥി

“ഒരു സ്ത്രീയോട് ബന്ധപ്പെട്ടു കഴിഞ്ഞാലുടന്‍ നിങ്ങളുടെ സ്വാതന്ത്ര്യം മുഴുവനും നശിക്കും. നിങ്ങളുടെ ആശയും യുക്തിയും നിങ്ങള്‍ക്കൊരു ഭാരമായി തീരും. പശ്ചാത്താപം നിങ്ങളെ കാര്‍ന്നുതിന്നു നശിപ്പിക്കും. സ്ത്രീ...സ്ത്രീ.. അവളെന്താണെന്നറിയുമോ? അഹന്ത, അന്തസാരശൂന്യത, അല്പത്വം, ലാഘവബുദ്ധി ഇവയെല്ലാം കൂടിച്ചേര്‍ന്നതാണവള്‍. അരുത് ചങ്ങാതി അരുത്. ഒരിക്കലും വിവാഹം കഴിക്കരുത്!”

ഹ! ഹ! ഹ! ഞാന്‍ പൊട്ടിച്ചിരിച്ചു.

"എന്തേ സുഹൃത്തേ? ഇത് എന്‍റെ വാക്കുകളല്ല. മഹാനായ ടോള്‍സ്റ്റോയ്‌ എഴുതിയതാണ്. സംശയമുണ്ടെങ്കില്‍ “യുദ്ധവും സമാധാനവും”എടുത്തു നോക്കൂ".

ഞാന്‍ പുസ്തകം വായിക്കാറില്ല. എനിക്കതില്‍ കൌതുകം തോന്നിയിട്ടുമില്ല. സ്കൂളിലും കോളേജിലും പാഠപുസ്തകങ്ങൾ, ഇപ്പോള്‍ ചില പത്രങ്ങൾ, വായന അത്രമാത്രം.


"ഓ, എങ്കില്‍ വിട്ടേക്കൂ, എനിക്ക് ബിരുദങ്ങളില്ല. ഞാന്‍ കോളേജില്‍ പോയിട്ടുമില്ല".

ആശ്ചര്യത്തോടും തെല്ലു സംശയത്തോടും ഞാനൊന്നു പാളിനോക്കി. അധികം പഠിക്കാത്ത ഒരാള്‍ എന്തു തന്മയത്വത്തോടെയാണ് വിവിധ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത്. എതിര്‍ക്കാന്‍ കഴിയാത്ത, എന്നാല്‍ വെറുപ്പുളവാക്കാത്ത വാദമുഖങ്ങൾ. വ്യക്തികളെ എങ്ങനെ മുഖംനോക്കി വിലയിരുത്തുവാന്‍ കഴിയും? ഓരോ മനസ്സുകളിലും എന്തൊക്കെ നിഗൂഡതകളാണ് ഒളിഞ്ഞിരിക്കുന്നത്?


മഴയുടെ പാടുകള്‍ റോഡില്‍നിന്നു മാഞ്ഞിട്ടില്ല. മലയുടെ ഇറക്കം, ഹെയര്‍പിന്‍ വളവുകളില്‍ വേഗത ചോര്‍ന്നുപോകാതെ ബ്രേക്കില്‍ കാലമര്‍ത്തി സൂക്ഷ്മതയോടെയാണ് ഞാന്‍ ബൈക്ക് പായിക്കുന്നത്‌. ഒറ്റക്കുള്ള യാത്രകള്‍, വിജനമായ വഴിയിലൂടെ വെളുപ്പാന്‍കാലത്തെ ഡ്രൈവിംഗ്, തണുത്ത കാറ്റ്, ചെറിയ ചാറ്റല്‍മഴ ഒക്കെ സുഖമുള്ള ഏര്‍പ്പാടാണ്. വഴിക്കച്ചവടക്കാരന്‍ മുനിയാണ്ടിയുടെ കുരുമുളക് കാപ്പിയും കുടിച്ച് മൂന്നാറില്‍ നിന്നു വിട്ടിട്ട് രണ്ടു മണിക്കൂറായി. ഇപ്പോള്‍ മണി നാലോടടുക്കുന്നു. അടിവാരത്തൊരു സര്‍ക്കാര്‍ വണ്ടി ടയര്‍ പൊട്ടി വഴിയാധാരമായി കിടപ്പുണ്ട്. അവിടെ നിന്നും അരക്കിലോമീറ്റര്‍ അകലെ വഴിവക്കത്തുനിന്നും കിട്ടിയതാണ് പിന്നിലിരിക്കുന്ന ഈ വിദ്വാനെ. ചുമലില്‍ ബാഗും തൂക്കി മൂടിപ്പുതച്ചു നീങ്ങിയ സത്വത്തെ കൊളുന്ത് നുള്ളാന്‍ പോകുന്ന ഏതോ തോട്ടം തൊഴിലാളിയാണെന്നാണ് ആദ്യം കരുതിയത്‌.


അപരിചിതരോട് സാധാരണ വാക്കുകള്‍ പിശുക്കിയെ താന്‍ ഉപയോഗിക്കാറുള്ളൂ. പക്ഷേ ഇന്നു തനിക്കെന്തു സംഭവിച്ചു? ഇയാളെ അളന്നിടത്തോളം സമാന ചിന്താഗതിക്കാരനും സരസനുമാണ്. എറണാകുളം വരെയുള്ള യാത്ര വിരസമാവില്ല. കാറ്റിനെ കീറിമുറിച്ച് പായുമ്പോള്‍ സംഭാഷണത്തിലെ രസച്ചരട് പൊട്ടി വാക്കുകള്‍ അവ്യക്തമാകുന്നതിനാല്‍ ഹെല്‍മറ്റ് ഊരിമാറ്റി ചെവിയോര്‍ത്തു.

നാട്, വീട്, ജോലി, എന്നിവയെക്കുറിച്ച് ഒന്നും പറഞ്ഞില്ല?
കൌതുകത്തോടെ അടക്കി വെച്ചിരുന്ന അനൌപചാരിക വര്‍ത്തമാനങ്ങളുടെ കെട്ടു ഞാന്‍ പൊട്ടിച്ചു.

“എന്തുകൊണ്ട് ഈനേരമത്രയും അതിനെപ്പറ്റി താങ്കള്‍ ആരാഞ്ഞില്ല എന്നോര്‍ത്ത് ഞാന്‍ അതിശയിക്കുകയായിരുന്നു. വാസ്തവത്തില്‍ അപരനെ ഇഴകീറി പരിശോധിക്കുവാനാണ് ഏവര്‍ക്കുമിഷ്ടം! മതമേത് എന്നുകൂടി അറിഞ്ഞാല്‍ വളരെ നന്ന്. ചോദ്യങ്ങളും മറുപടികളും അതിനിണങ്ങും വിധം ക്രമീകരിക്കാമല്ലോ. പക്ഷേ നിങ്ങളോട് ഉള്ളുതുറന്നു സംസാരിക്കാന്‍ എനിക്കീ വ്യക്തിഗത വിശദാംശങ്ങളുടെയോന്നും ആവശ്യമില്ല."

അപ്പോള്‍ നിങ്ങള്‍ യുക്തിവാദിയാണോ?

"മനുഷ്യന് അപ്രാപ്യമായ ഏതോ ശക്തിയുണ്ട് എന്ന് ഞാന്‍ കരുതുന്നു. പക്ഷേ മതങ്ങളില്‍ വിശ്വസിക്കുന്നില്ല.സമൂഹത്തിലെ തരംതിരുവുകള്‍ സമ്പത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ട് ലോകത്തില്‍ ആകെ രണ്ടേ രണ്ടു മതങ്ങളെയുള്ളൂ. പണം ഉള്ളവന്റെയും ഇല്ലാത്തവന്റെയും."

സുഹൃത്ത് ഒരു കമ്യൂണിസ്റ്റ് ആണല്ലേ?

"അത് കൊള്ളാമല്ലോ! താങ്കളുടെ നിരീക്ഷണത്തില്‍ നിരീശ്വരവാദിയല്ലാത്തവനും ആ വര്‍ഗ്ഗത്തില്‍ പെടും!പാവപ്പെട്ടവനും അവരുടെ പക്ഷം ചേര്‍ന്ന് സംസാരിക്കുന്നവരുമൊക്കെ കമ്യൂണിസ്റ്റ് ആണെങ്കില്‍ ഇന്ത്യാ മഹാരാജ്യത്തെ ഭൂരിപക്ഷം മറ്റാരുമാകില്ല. 

അതൊക്കെ അവിടെ നില്‍ക്കട്ടെ, ഏകപക്ഷീയമായ ഈ വിചാരണ അറുബോറാണ് മിസ്റ്റർ. നിങ്ങള്‍ക്ക് താല്പര്യമുള്ള, നമ്മള്‍ സംസാരിച്ചു തുടങ്ങിയ പ്രേമത്തിലേക്ക് വരാം. താങ്കള്‍ ഊര്‍ജ്ജസ്വലനും സന്തോഷവാനുമായിരിക്കുന്നത് വിവാഹം കഴിക്കാന്‍ കാത്തിരിക്കുന്ന ഒരു പെണ്‍കുട്ടിയുള്ളതുകൊണ്ടാണ്. വൃദ്ധയും വിധവയുമായ അമ്മയെ കാണാന്‍ എന്നതിലും ആകാംക്ഷയോടെ അവള്‍ക്കുവേണ്ടി ഈ ദൂരമത്രയും താണ്ടി ആഴ്ചതോറും നിങ്ങള്‍ നാട്ടിലെത്തുന്നു. എം.ബി.എ ബിരുദധാരിയായ ഒരാള്‍ക്ക് ഈ എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ തസ്ഥികയെക്കാള്‍ മികച്ച തൊഴിലവസരങ്ങളുണ്ടായിട്ടും സംസ്ഥാനം പോലും വിട്ടുപോകാന്‍ മടിക്കുന്നു. അതാണ്‌ ഞാന്‍ പറഞ്ഞ സ്ത്രീ.......... ഹ! ഹ"

ഏയ്, ആക്ഷേപിക്കാന്‍ വരട്ടെ. മോശമല്ലാത്തൊരു ജോലിയുണ്ട്, അതില്‍ ഞാന്‍ സംതൃപ്തനാണ്. സമാധാനവും സന്തോഷവും നിറഞ്ഞ ഒരു കുടുംബ ജീവിതത്തെക്കാള്‍ വലിയ സ്വപ്നങ്ങളൊന്നും എനിക്കില്ല. പിന്നെ നാട് നന്നാക്കാനായി എല്ലാവര്ക്കും വീട് ഉപേക്ഷിച്ച് ഇറങ്ങാനൊക്കുമോ? അതിനല്ലേ നമ്മള്‍ക്ക് രാഷ്ട്രീയക്കാരും നേതാക്കളും?

"രാഷ്ട്രീയം! കൂണുപോലെ മുളച്ചു പൊങ്ങുന്ന കുറെ പാര്‍ട്ടികളല്ലാതെ ജനാധിപത്യം കൊണ്ട് നാം എന്ത് നേടി? ഭരണ ചക്രങ്ങള്‍ എക്കാലവും ഉരുളുന്നത് അവശരായവരെ ചവിട്ടിയരച്ചുകൊണ്ടാണ്. സര്‍ക്കാര്‍ സംവിധാനങ്ങളും, നീതിന്യായവ്യവസ്ഥിതിയും ആ പല്‍ചക്രത്തിന്റെ പല്ലുകള്‍ മാത്രമാണ്."

അങ്ങനെയല്ല, രാഷ്ട്രീയ നേതാക്കള്‍ക്കാണ് അതിനുള്ള ചുമതല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

"അവിടെയാണ് പ്രശ്നം സോദരാ. സാധാരണക്കാരായ ആളുകള്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. ഞാന്‍ , എന്‍റെ കുടുംബം എന്ന രീതിയില്‍ ഓരോരുത്തരും ഓരോ തുരുത്തുകളായി മാറ്റപ്പെടുന്നു. പ്രത്യേകിച്ച് സ്ത്രീകൾ. സ്വാര്‍ത്ഥതനിറഞ്ഞ സ്നേഹംകൊണ്ട് അവര്‍ പുരുഷന്മാരെ വീര്‍പ്പുമുട്ടിക്കുന്നു. ലോകം മുഴുവന്‍ നിറയുന്ന, വഞ്ചികള്‍ക്ക് അടുക്കാന്‍ കടവുകളില്ലാത്ത അനേകം ചെറു ദ്വീപുകളായി നമ്മള്‍ മാറിക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ ഇന്നത്തെ പരിതസ്ഥിതിയില്‍ ആര്‍ക്കും ആരെയും ആശ്രയിക്കാതെ ജീവിക്കുവാനുള്ള സാമ്പത്തിക ചുറ്റുപാട് ഉണ്ട്. ആ അവസ്ഥകണ്ട് ഭാരതത്തെ വിലയിരുത്തരുത്‌. 
താങ്കള്‍ യാത്ര ചെയ്തിട്ടുണ്ടോ?"

ഇല്ല. കേരളത്തിനു വെളിയില്‍ കോയമ്പത്തൂര്‍ വരെ മാത്രം. അതും പഠിക്കുവാനായി.

"കഷ്ടം! ഞാന്‍ ഒരുപാട് അലഞ്ഞിട്ടുണ്ട്. മരുഭൂമിയുടെ ഭീകരമായ വിജനതയും കാടിന്‍റെ നിഗൂഡമായ വന്യതയും നടന്നു കണ്ടിട്ടുണ്ട്. മഞ്ഞിലും മരവിക്കുന്ന തണുവിലും കൈലാസശൈലങ്ങളില്‍ മുനിമാരുടെ മന്ത്രധ്വനികള്‍ കേട്ടുണര്‍ന്ന പുലര്‍കാലങ്ങള്‍ ഞാനോര്‍ക്കുന്നു."
 
ഓഹോ, ജിപ്സി ലൈഫ്! പെണ്ണുകെട്ടാത്തത് ഏതായാലും നന്നായി. അപ്പോള്‍ യാത്രചെയ്യാനും ഭക്ഷണം കഴിക്കാനും താമസത്തിനും നിങ്ങള്ക്ക് പണം വേണ്ടേ?

"യു.പി.യിലും, ബംഗാളിലും, ബീഹാറിലും, പഞ്ചാബിലും, ജാര്‍ഘണ്ടിലും കണ്ടുമുട്ടിയ പല നല്ല മനുഷ്യരോടൊപ്പം അവരുടെ തൊഴില്‍തന്നെ ചെയ്ത് അവരിലൊരാളായി താമസിച്ചു. ഫാക്ടറി തൊഴിലാളികളോടൊപ്പം വിയര്‍പ്പിന്റെ മുഷിഞ്ഞ ഗന്ധം തങ്ങിനില്‍ക്കുന്ന കമ്പനികളില്‍ , മരണം പതിയിരിക്കുന്ന കല്‍ക്കരിപ്പാടങ്ങളില്‍, വരണ്ട നിലങ്ങളില്‍ ഉഴുതും വിതച്ചും നനച്ചും കൃഷിക്കരോടൊപ്പം. രണ്ടു വര്‍ഷത്തിലധികം എങ്ങും തങ്ങാതെ കണ്ടും അനുഭവിച്ചുമറിഞ്ഞ അനേകം ജീവിതങ്ങൾ."

ഈ കാലത്തിനിടെ ഒരിക്കല്‍പോലും നിങ്ങള്‍ക്ക് ഒരു സ്ത്രീയോടും അഭിനിവേശം തോന്നിയിട്ടില്ലേ?

"നല്ല ചോദ്യം! ഏത് പ്രായക്കാരനെയും പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവനെയും മതവിശ്വാസിയേയും തര്‍ക്കമില്ലാതെ ഏകോപിപ്പിക്കുന്ന ഏക വിഷയം. സ്ത്രീ!..ഹ..ഹ! 
താമസിച്ച അനേകയിടങ്ങളില്‍ സുന്ദരികളായ സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്. അടുത്തിടപഴകിയിട്ടുമുണ്ട്. ലക്‌ഷ്യം ഇതല്ലന്ന് മനസ്സ് മന്ത്രിക്കുന്നിടത്തോളം കാലം ആ പ്രയാണത്തിനു വിഘാതമാകുന്ന എല്ലാ ബന്ധങ്ങളെയും സുഖ സൌകര്യങ്ങളെയും വഴിയില്‍നിന്ന് അകറ്റി നിര്‍ത്തി എന്നേയുള്ളൂ.

"തേര് തെളിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരെമായില്ലേ സാരഥി. ഇനി കൃഷ്ണന്‍ തെല്ലു വിശ്രമിക്കൂ. അല്പനേരം പാര്‍ത്ഥന്‍ നയിക്കാം" 

അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

‘ശരി അങ്ങനെയാകട്ടെ അർജ്ജുനാ'

സന്തോഷപൂര്‍വ്വം ഞാന്‍ ബൈക്കിന്‍റെ പിന്‍സീറ്റിലേക്ക് പിന്‍വാങ്ങി.

"എങ്കില്‍ ഈ ഭാരമേറിയ ഗാണ്ഡീവം കൂടി ഏറ്റു വാങ്ങൂ തോഴാ" 

ഞാന്‍ പുഞ്ചിരിയോടെ അദ്ദേഹത്തിന്റെ തോളിലെ ബാഗ് വാങ്ങി മടിയില്‍ വച്ചു. ശരവേഗത്തില്‍ വണ്ടി പാഞ്ഞു. മല മടക്കുകളുടെ ഓരം ചേര്‍ന്നു വെട്ടിയ ടാര്‍റോഡിന്‍റെ ഇടതുവശം മുഴുവന്‍ ഇടതൂര്‍ന്ന തേയിലത്തോട്ടങ്ങൾ.വലതുവശം വനനിബിഡമായ കിഴുക്കാംതൂക്കായ കൊക്കകൾ. കാഴ്ചക്ക് തടസമായി മാറിമറിഞ്ഞ് കോടമഞ്ഞിന്റെ കുസൃതികൾ. വളരെ ഉയരത്തിലെ വളവില്‍ റോഡ്‌ പെട്ടന്ന് അവസാനിക്കുകയാണോ അതോ ആകാശത്തിലേക്ക് ചാഞ്ഞു കയറുകയാണോ എന്ന് തോന്നും വിധം മുന്നില്‍ മേഘപാളികൾ. അവക്കിടയിലൂടെ പുലർ വെളിച്ചം ഇടക്കിടെ എത്തിനോക്കുന്നുണ്ട്. 

വളവിനു മുന്‍പിലായി നിര്‍ത്തിയിട്ട ഒരു ജീപ്പിനു മുകളില്‍ മിന്നുന്ന ചുവന്ന വെട്ടം. രണ്ടു പോലീസുകാര്‍ റോഡിലേക്കിറങ്ങി നില്‍പ്പുണ്ട്. ഹെല്‍മറ്റ് പരിശോധനയാവാം. കുറച്ചകലെയായി വട്ടത്തൊപ്പിയും യൂണിഫോമും ധരിച്ച സായുധരായ ചില പോലീസുകാരും. ഏതോ വി.ഐ.പി ക്ക് വഴിയൊരുക്കാന്‍ വേണ്ടി നിലയുറപ്പിച്ചതുമാവാം.

ജീപ്പിനോട് അടുക്കുന്തോറും ബൈക്കിന്റെ വേഗത കുറഞ്ഞു. പോലീസുകാര്‍ ഞങ്ങളെ ലക്ഷ്യമാക്കി നടന്നടുത്തു. അര്‍ത്ഥശങ്കയോടെ സുഹൃത്ത് രണ്ടുവട്ടം തിരിഞ്ഞ് എന്നെ നോക്കി. ഇടതുകൈ കൊണ്ട് ഹാന്‍ഡില്‍ നിയന്ത്രിച്ച്‌ വലതു കൈമുട്ട്കൊണ്ട് പൊടുന്നനെ എന്‍റെ മൂക്കിന് ആഞ്ഞിടിച്ചു! അപ്രതീക്ഷിത പ്രഹരത്തില്‍ നിലതെറ്റി പിന്നോക്കം മറിഞ്ഞ് ഞാന്‍ റോഡില്‍ വീണു. വിസിലടി ശബ്ദം! ബൈക്കിന്റെ ആക്സിലേറ്ററിന്റെ മുരള്‍ച്ച. ഇരമ്പിയാര്‍ക്കുന്ന മറ്റൊരു വാനില്‍ ഒരു പറ്റം പോലീസുകാർ. അല്ല കമാന്‍ഡോകൾ!

തലയിലെ മുറിവില്‍നിന്നും ചോര വാര്‍ന്നോലിച്ചു ബോധം മായുംമുന്‍പ് ചിറകു വിരിച്ചൊരു ചെമ്പന്‍ കുതിരമേലേറി അര്‍ജ്ജുനന്‍ കൌരവപ്പടയുടെ വ്യൂഹം ഭേദിച്ച്, പറന്നുയര്‍ന്ന് പഞ്ഞിക്കെട്ടുകള്‍ പോലെയുള്ള മേഘങ്ങള്‍ക്കിടയിലൂടെ താഴേക്ക് പതിക്കുന്നത് ഞാന്‍ കണ്ടു. പിന്നാലെ എണ്ണമറ്റ വെടിയൊച്ചകളും!

*******

ഭാരമുള്ള ഇരുമ്പ് പാളികളാല്‍ പണിത കൂറ്റന്‍ ഗേറ്റിന്റെ കിളിവാതില്‍ എന്‍റെ പിന്നില്‍ ഞരക്കത്തോടെ അടഞ്ഞു. വലിയ മതില്‍ കെട്ടുകള്‍ക്കുള്ളിലെ കഴിഞ്ഞ കാലങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു കണ്ണോടിക്കുവാന്‍ ഒരു തടവുപുള്ളിയും ഇഷ്ടപ്പെടാറില്ല. മുന്‍പില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന അനന്തമായ സ്വാതന്ത്ര്യത്തിലെക്കാണ് അവനെ ഓരോ കാലടികളും നയിക്കുക. 


ഇന്റലിജന്‍സ് ബ്യൂറോയുടെ ചോദ്യം ചെയ്യല്‍, വിചാരണ, തെളിവെടുപ്പ്, കോടതി, ജയില്‍വാസം. നീണ്ട ഒന്‍പതു വര്‍ഷങ്ങൾ. നാട് വിട്ടുള്ള ആദ്യ യാത്ര അങ്ങനെ ഡല്‍ഹിയിലേക്ക്. എങ്കിലും ജയില്‍ജീവിതം തന്നെ ഏറെ മാറ്റിയിരിക്കുന്നു. മനുഷ്യന്‍ ഏകനായിരിക്കുന്നത് നല്ലതാണ്. ഉള്‍ക്കണ്ണ് തുറക്കും. ചിന്തകള്‍ക്ക് കനം വെയ്ക്കും. പുതിയ അറിവുകള്‍, ബന്ധങ്ങള്‍, കാഴ്ചപ്പാടുകള്‍!

തന്നെ തടവറയിലേക്ക് തള്ളുവാന്‍ സാഹചര്യ തെളിവുകള്‍, പിസ്റ്റള്‍ ഒളിപ്പിച്ച ബാഗ്, ചില ചെറു കുറിപ്പുകള്‍ ഇവയൊക്കെ ധാരാളം മതി എന്ന് വിധിയെഴുതിയവര്‍ സാക്ഷികളും മതിയായ തെളിവുകളും ഇല്ലെന്ന പേരില്‍ ഇന്നു തന്നെ കുറ്റവിമുക്തനാക്കിയിരിക്കുന്നു! ഇതുവരെ അന്വേഷിച്ച് ആരും വന്നിട്ടില്ല. നാടുവിട്ടു പഠിക്കാന്‍ പോയ കാലത്തെ ബന്ധങ്ങളെക്കുറിച്ച് നാട്ടുകാരിലാരൊക്കെയോ അടക്കം പറഞ്ഞു. ജോലി ചെയ്ത കമ്പനി കൈമലര്‍ത്തി. ഇനി ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. മകന്‍ രാജ്യ ദ്രോഹിയാണെന്ന് അറിഞ്ഞ് നെഞ്ചു പൊട്ടിയാണ് അമ്മ മരിച്ചത്. കാത്തിരിക്കാന്‍ കാമുകിയില്ല. തന്‍റെ ഭൂതകാലം പോലും പീഡന കാലങ്ങള്‍ക്കിടയിലെപ്പോഴോ മാഞ്ഞുപോയിരുന്നു.

വഴിവക്കില്‍ കാത്തുകിടന്ന റിക്ഷാവാല റയില്‍വേ സ്റ്റേഷന്‍ എന്ന് വിളിച്ചു കൂവി. തനിക്ക് തിടുക്കമില്ല. നടക്കുക തന്നെ. ചുരുട്ടിപ്പിടിച്ച പ്ലാസ്റ്റിക് ബാഗിലെ പുസ്തകങ്ങള്‍ക്കുള്ളില്‍ സെല്ലിലെ ചാറ്റര്‍ജി രഹസ്യമായി തിരുകി വെച്ചുതന്ന വിലാസം ഒരാവര്‍ത്തി കൂടി നോക്കി. സുഖ്ദേവ് ത്രിപാഠി ബംഗാളിലെ ഏതോ കുഗ്രാമത്തിലാവാം. പുസ്തകം തിരികെ വെക്കുമ്പോള്‍ അതില്‍ മടക്കി സൂക്ഷിച്ചിരുന്ന മഞ്ഞനിറമുള്ള വര്‍ഷങ്ങള്‍ പഴകിയ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിലെ ചെറിയ കോളം തലക്കെട്ട്‌ ഒരാവര്‍ത്തികൂടി വായിക്കാതിരിക്കാനായില്ല.


"മാവോയിസ്റ്റ്‌സ് ഓപ്പറേഷന്‍ നിയര്‍ കേരളാ ഫോറസ്റ്റ്, വണ്‍ ഷോട്ട് ഡെഡ് വൈല്‍ എസ്കെപ്പിംഗ്"

ഇലപൊഴിച്ച വേനല്‍മരങ്ങള്‍ക്കിടയിലൂടെ വെയില്‍ ചിതറി വീണു. എന്‍റെ, അല്ല കൃഷ്ണന്റെ കണ്ണുകളിലെ തീയുടെ ചൂടില്‍ സൂര്യന്‍ തെല്ലുനേരം ചൂളിനിന്നു. വെള്ളി മേഘങ്ങള്‍ക്കിടയില്‍ ചിറകുള്ള ചെമ്പന്‍ കുതിരമേലിരുന്ന് അര്‍ജ്ജുനന്‍ മന്ദഹസിച്ചുകൊണ്ട് പറഞ്ഞു.

"വേഗം വരൂ സാരഥി, എണ്ണമറ്റ അശ്വങ്ങളെ പൂട്ടിയ നമ്മുടെ തേര്‍ തെളിക്കാൻ.”

***

61 comments:

  1. "വേഗം വരൂ സാരഥി എണ്ണമറ്റ അശ്വങ്ങളെ പൂട്ടിയ നമ്മുടെ തേര്‍ തെളിക്കാന്‍"

    എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു

    ReplyDelete
  2. എനിക്കും ഇഷ്ടമായി , നിലാവരമുള്ള കഥ .. പ്രസ്കത്മായ പല വിഷയങ്ങളും മനോഹരമായി കോര്‍ത്തിണക്കിയിരിക്കുന്നു ...

    ReplyDelete
  3. മതമേത് എന്നുകൂടി അറിഞ്ഞാല്‍ വളരെ നന്ന്. ചോദ്യങ്ങളും മറുപടികളും അതിനിണങ്ങും വിധം ക്രമീകരിക്കാമല്ലോ. സ്വജാതിയില്‍ പെട്ടവനാണെങ്കില്‍ സൌകര്യം.
    ഗ്രേറ്റ് സ്റ്റോറി മച്ചൂ

    ReplyDelete
  4. ജോസലേറ്റ് കഥ ഇഷ്ടപ്പെട്ടു.നന്നായി എഴുതി.അഭിനന്ദനങ്ങള്‍. (പോസ്റ്റ് പക്ഷേ എന്‍റെ ബ്ലോഗില്‍ വന്നിട്ടില്ല.എന്താണ് കാരണം?)

    ReplyDelete
    Replies
    1. സന്തോഷം ജോര്‍ജ്ചേട്ടാ,
      ബ്ലോഗ്‌ ഫീട്സില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.

      Delete
  5. പല ആശയങ്ങളും സാഹചര്യങ്ങളില്‍ നിന്നും ഉടലെടുക്കുന്നവ
    ആവാം.ചിലത് വായനയില്‍ നിന്നും പ്രവര്‍ത്തന മേഖലയില്‍
    നിന്നും കടം കൊള്ളുന്നവയും.കഥാ പാത്രങ്ങള്‍ അങ്ങനെ ആയി
    മാറുന്നു ഇവിടെ..

    കഥയുടെ പാതി വരെ സംഭാഷണങ്ങള്‍ ഒരു ദാര്‍ശനിക ചിന്താ
    ഗതിയിലേക്ക് വഴി തിരിയുന്നു എങ്കിലും ആത്യന്തികം ആയി
    പൂര്‍ണം ആയ ഒരു മെസ്സേജ് തരുന്നതില്‍ വിജയിച്ചോ എന്ന്
    ഒരു സംശയം.

    എവിടെയോ തുടങ്ങി എവിടെയോ ചെന്ന് എത്തിയ ഒരാളുടെ
    കൂടെക്കൂടി അവിടെ തന്നെ ചെന്ന് എത്തിപ്പെടെണ്ട ദുരവസ്ഥ
    ഉണ്ടായ ഒരു ചെറുപ്പക്കാരന്റെ ലക്‌ഷ്യം ഇല്ലാത്ത യാത്ര
    ആയി ഇത് മാറുന്നു.കഥയും അങ്ങനെ തന്നെ എന്ന് എനിക്ക്
    തോന്നി.കൂടുതല്‍ എന്ത് എങ്കിലും ഉണ്ടെങ്കില്‍ വായനക്കാരോ
    കഥാകൃത്തോ വിശദീകരിക്കട്ടെ...

    ReplyDelete
    Replies
    1. വിന്‍സെന്റ് ചേട്ടാ,
      അളന്നു തൂക്കിയ വായനക്കും വിശദമായ വിലയിരുത്തിലിനും ആദ്യമേ നന്ദി അറിയിക്കട്ടെ.

      ആദ്യാവസാനം കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്നക്കുന്നത് നമ്മുടെതന്നെ ചോദ്യോത്തരങ്ങളിലൂടെയാണ്. നായകന്മാര്‍ എപ്പോഴും നന്മയുടെ മാത്രം പ്രതീകങ്ങളാകണമെന്നില്ലല്ലോ. നമുക്ക് ലഭ്യമാകുന്ന വാര്‍ത്തകളിലൂടെയാണ് ലോകത്തിലെ ശരിയും തെറ്റും നാം അറിയുന്നതെങ്കില്‍ അരാജകവാദിയായ ഒരാളുടെ ശരിതെറ്റുകള്‍ അയാളുടെ മനസ്സിനെമാത്രം ആശ്രയിച്ചുള്ളതാണ്. ഇന്നു രാജ്യത്തിന്റെ പലഭാഗത്തു നിന്നും ഉയരുന്ന പ്രതിക്ഷേധത്തിന്റെ സ്വരങ്ങള്‍, അതിക്രമങ്ങള്‍,പട്ടിണി തുടങ്ങിയ വിഷയങ്ങിലേക്ക് ഒക്കെ വായനക്കാരനെ കൈപിടിച്ച് കൊണ്ടുപോകണം എന്ന് കരുതി. സന്തോഷ/ദുഃഖ പര്യവസാനിയയായ ഒരു കഥയായി മാത്രം ഒതുങ്ങാതിരിക്കാന്‍ അവസാനം പോസിറ്റീവായൊരു സന്ദേശം മനപ്പൂര്‍വം നല്‍കിയിട്ടില്ല. കഥാവസാനത്തിനല്ല ചിന്തകള്‍ക്കാണ് കഥാകൃത്ത് ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്നത് എന്ന് സാരം.

      Delete
    2. ജോസ്:കഥാ കൃത്തിനോട് വിശദീകരണം ചോദിക്കരുത് എന്നാണ്.
      കാരണം എഴുതുന്നത്‌ അയാളുടെ സ്വാതന്ത്ര്യം ആണ്. എങ്ങനെ
      വിശകലനം ചെയ്യണം എന്നത് വായനക്കാരന്റെയും.

      സമ കാലീനം ആയ വിഷയങ്ങളും പിന്നെ ചിന്തകളും വളരെ
      നന്നായിത്തന്നെ അതില്‍ വായിച്ചെടുത്തു.അതിന്റെ സമന്വ്യതിലോ
      കഥയും ആയുള്ള ബന്ധത്തിലോ അല്പം എഡിറ്റിംഗ് ഉണ്ടായിരുന്നെങ്കില്‍
      കൂടുതല്‍ മനോഹരം ആവുമായിരുന്നു..പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ മാറ്റു
      കുറയാതെ തന്നെ സംവദിച്ചിട്ടുണ്ട് കേട്ടോ അഭിനന്ദനങ്ങള്‍..

      Delete
  6. ജോസ് എഴുതിയതില്‍ വെച്ച് ഏറ്റവും മനോഹരമായ രചന.. ഒരു കോരിതരിപ്പോട് കൂടി വായിച്ചു തീര്‍ത്തു.. ഒരു സംശയവുമില്ല ജോസ്, ഞാന്‍ ഇതുവരെ വായിച്ചതില്‍ ഏറ്റവും മനോഹരമായ രചനകളില്‍ ഒന്ന്.. ഒന്നല്ല,ഒരായിരം ഭാവുകങ്ങള്‍.. ഒന്ന് കൂടി വായിക്കട്ടെ.... :)

    "ലോകം മുഴുവന്‍ നിറയുന്ന, വഞ്ചികള്‍ക്ക് അടുക്കാന്‍ കടവുകളില്ലാത്ത അനേകം ചെറു ദ്വീപുകളായി നമ്മള്‍ മാറിക്കൊണ്ടിരിക്കുന്നു. "

    ReplyDelete
  7. ഒത്തിരി ആശയങ്ങളുടെയും ചിന്തകളുടേയും ഒരു മേളനം ആണ് ഈ എഴുത്ത് നല്ല കാമ്പുള്ള രചന ആശംസകള്‍

    ReplyDelete
  8. കുറെയായി ഇവിടെ വന്നിട്ട്.മനപൂര്‍വ്വമല്ല.ഏതായാലും പുതുമയോടെ വായിച്ച പോസ്റ്റു പലതു കൊണ്ടും മികവുറ്റതായി.ആദ്യ വരികള്‍ വായിച്ചു ഒന്നന്താളിച്ചുവെന്നാലും ....അഭിനന്ദനങ്ങള്‍ !

    ReplyDelete
  9. കഥ വളരെ നന്നായി. കഥാവസാനം ഗംഭീരമാക്കി.ശരിക്കും പ്രതീക്ഷിക്കാത്ത ഒരു എന്‍ഡിഗ്

    ReplyDelete
  10. വ്യത്യസ്തമായ രചന. നന്നായിട്ടുണ്ട് ജോസേ.അഭിനന്ദനങ്ങള്‍.

    സത്യത്തില്‍ നീ മാവോയിസ്റ്റാണോ???...ഹി..ഹി...

    ReplyDelete
  11. നല്ല കഥ. വളരെക്കുരച്ചു മാത്രം, അപൂർവ്വമായിക്കാണുന്ന മികച്ച രചനകളിലൊന്ന്. ഹാസ്യം കൊണ്ട് ആറാട്ട് നടത്തുന്ന കഥാകാരന്റെ ശൈലീമാറ്റം അത്യുഗ്രമായി വിജയം കണ്ടിരിക്കുന്നു.

    സമർപ്പിക്കുന്നു ഈ വായൻ "ചെയ്യാത്ത കുറ്റത്തിന് തടവിൽ കഴിയുന്ന, ശിക്ഷിക്കപ്പെട്ട മുഴുവൻ മനുഷ്യർക്കും വേണ്ടി"

    ReplyDelete
  12. ജോസേട്ടാ നന്നായിട്ടുണ്ട്.. എങ്കിലും അവസാനമെത്തിയപ്പോള്‍ പെട്ടെന്ന് നിര്‍ത്താന്‍ വെമ്പിയത് പോലെ തോന്നി.

    ReplyDelete
  13. കഥ വളരെ ഇഷ്ടമായി ജോസ്‌ . നല്ല ഭാഷ , കുറെ ഫിലോസഫികള്‍ ഒട്ടും ബോറടിപ്പിക്കാതെ പറഞ്ഞു . എഴുത്തിന്റെ ശൈലി ആണ് ഈ പ്രാവശ്യത്തെ ഹൈ ലൈറ്റ് ... ഒരു സംശയം ഉണ്ട് ഈ ടോള്‍സ്റ്റോയി കല്യാണം കഴിച്ചിടുണ്ടോ? :)

    ReplyDelete
    Replies
    1. നല്ല ചോദ്യം!
      ടോള്‍സ്റ്റോയ്‌ടെ വൈവാഹിക ജീവിതം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. വൈകിയ വേളയില്‍ തന്നെക്കാള്‍ ഏറെ പ്രായംകുറഞ്ഞ ഒരു കൌമാരക്കാരിയെ വിവാഹം ചെയ്തു. ആദ്യം സുഖകരമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഭൂതകാലത്തിലെ വഴിവിട്ട ജീവിതം ആ ബന്ധത്തെ ക്രമേണ തകര്‍ച്ചയിലേക്ക് നയിച്ചു. പിന്നീട് ബ്രഹ്മചര്യത്തിന്‍റെ വ്യക്താവായി. എന്തായാലും പതിമൂന്നു പിള്ളേരുമായി സ്വൈര്യ ജീവിതം നയിക്കുമ്പോഴാണ് പുള്ളി മേല്‍പ്പടി സംഭവം എഴുതിയത്. :)

      Delete
  14. നല്ല ഒരു സൃഷ്ടി. എന്തായാലും ജോസു നന്നായിട്ടുണ്ട്.തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

    ReplyDelete
  15. മത ഗ്രന്ഥങ്ങളില്‍ വിശ്വസിക്കാല്ലോ? മതത്തില്‍ വിശ്വസിക്കേണ്ടല്ലോ? ഈ യുക്തിവാദികള്‍ പണ്ടേ ഇങനെയാ...

    ReplyDelete
  16. തകര്‍ത്തടുക്കി ജോസേ. ഇവിടെയാണ്‌ താന്‍ തന്‍റെ കഴിവ് തെളിയിച്ചത്. കൂടുതല്‍ തിളങ്ങേണ്ടതും..

    ReplyDelete
  17. നിലവാരമുള്ള കഥ , ജോസിന്റെ എഴുത്തിന്റെ ഗ്രാഫ് ഉയരുകയാണ്. കഥയിൽ നല്ല കൈയ്യടക്കം പ്രകടിപ്പിക്കുന്നു. കഥയുടെ മധ്യഭാഗത്ത് ആ ചർച്ചകൾ എത്രതന്നെ പ്രസക്തിയുള്ളവ ആയിരുന്നാലും ഒരൽപ്പം ഇഴഞ്ഞു നീങ്ങുന്നതുപോലെ തോന്നി. ഇന്ദുലേഖയിലെ ശപിക്കപ്പെട്ട പതിനെട്ടാം അദ്ധ്യായത്തെ ആണ് അത് ഓർമ്മിപ്പിക്കുന്നത്.... ആ ചർച്ചയുടെ ഭാഗം ഒന്നുകൂടി എഡിറ്റു ചെയ്ത് ചെറുതാക്കിയാൽ കഥ നല്ല ഉയരത്തിൽ എത്തിയേനെ എന്നു തോന്നുന്നത് എന്റെ വായനയുടെ കുഴപ്പമാകാം.....

    ReplyDelete
    Replies
    1. പ്രദീപ് മാഷ്‌,

      കഥയുടെ സാങ്കേതിക വശങ്ങളും താളവും നന്നായി അറിയുന്ന താങ്കളെപ്പോലെ ഒരാളെ വായിച്ചു കേള്‍പ്പിച്ചിരുന്നെങ്കില്‍ ഇനിയും നന്നാക്കാമായിരുന്നു എന്ന് പോസ്റ്റും മുന്‍പേ തോന്നിയിരുന്നു. പൊതുവേ കഥയിലെ ഗൌരവകരമായ ചില വിഷയങ്ങള്‍ എഴുതുമ്പോള്‍ സ്വന്തം നിലപാടുകളുടെ, പ്രതിക്ഷേധത്തിന്‍റെ ഒക്കെ സ്വരമായി അറിയാതെ വാക്കുകള്‍ മാറ്റപ്പെടുന്നു. കഥയുടെ കാര്യം മറന്ന്പറഞ്ഞു കാട്കയറുന്നു. ചിന്തകളുടെ കൂമ്പാരം എഴുതിവെച്ച്പലയാവര്‍ത്തി വായിച്ചു നോക്കുമ്പോഴും എവിടെ കട്ട് ചെയ്തു നീക്കണം എന്ന് സംശയം!കാരണം വായനക്കാരന്റെ കണ്ണുകളിലൂടെ നോക്കുവാന്‍ കഴിയാതെപോകുന്നു.

      Delete
  18. ഇവിടെ വായിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ. വിഷയത്തിനനുസരിച്ച് എഴുത്തിന്റെ ശൈലിമാറ്റുന്നതിലുള്ള ജോസിന്റെ പാടവം ഇതിൽ തെളിഞ്ഞു കാണുന്നുണ്ട്. അവിടവിടെ കാണുന്ന അക്ഷരപ്പിശാചിനെക്കൂടി ഒഴിവാക്കുമല്ലോ?

    ReplyDelete
  19. കഥയുടെ മദ്ധ്യഭാഗത്തെ പ്രസംഗങ്ങൾ കഥയുടെ ചാരുത കുറയ്ക്കുന്നു.. അപ്രതീക്ഷിതമായ ക്ലൈമാക്സ് നന്നായിട്ടുണ്ട്.

    ReplyDelete
  20. നല്ല കഥ. എഴുത്തിന്റെ രീതി വളരെ നന്നായിട്ടുണ്ട്. ആശംസകള്‍..

    ReplyDelete
  21. അതെ, കഥയുടെ ഇടയ്ക്കുള്ള പ്രസംഗങ്ങള്‍ ഒരു വിരസത സൃഷ്ടിച്ചതായി എനിക്കും തോന്നി...
    അതൊഴിച്ചാല്‍ വളരെ നല്ല കഥ.. നല്ല രചനാ പാടവം..

    എല്ലാവിധ ആശംസകളും...

    ReplyDelete
  22. എന്റെ ലോകത്തിന്റെ അഭിപ്രായത്തിന് ചോട്ടില്‍ എന്റെയും ഒരൊപ്പ്
    ശ്രമത്തിനു അഭിനന്ദനങ്ങള്‍

    ReplyDelete
  23. നന്നായിട്ടുണ്ട്‌ ജോസ്‌.…… വ്യത്യസ്തമായ രചനാ ശൈലി , നല്ല ക്ലൈമാക്സ്‌...
    ആശംസകൾ !

    ReplyDelete
  24. നന്നായിട്ടുണ്ട്‌ ജോസ്‌.…… വ്യത്യസ്തമായ രചനാ ശൈലി , നല്ല ക്ലൈമാക്സ്‌...
    ആശംസകൾ !

    ReplyDelete
  25. നല്ല കഥ, സംഭാഷണങ്ങളിലൂടെ കഥ പറയുന്ന രീതി എനിക്ക് ഭയങ്കര ഇഷ്ടമാണ്. വളരെ നന്നായിരിക്കുന്നു, വയനാട്ടില്‍ മാവോയിസ്റ്റുകളെ വേട്ടയാടുന്ന എന്‍ എസ് ജി കമാന്‍റ്റോകളില്‍ എന്റെ ഒരു അടുത്ത സുഹൃത്തും ഉണ്ട് കേട്ടോ.

    ReplyDelete
  26. ഒരിക്കലും പ്രതീക്ഷിക്കാനാവത്ത വിധത്തിലായിരുന്നു കഥയുടെ മുന്നോട്ടുള്ള പോക്ക്. വിഷയങ്ങളുടെ കാലിക പ്രസക്തിയും, ശൈലിയും നല്ല വായന നല്കി. അഭിനന്ദനങ്ങൾ ജോസ്..

    ReplyDelete
  27. വിഡ്ഢിമാന്‍ പറഞ്ഞത് കോപ്പി പേസ്റ്റ് ചെയ്യുന്നു.

    ReplyDelete
  28. നന്നായിട്ടുണ്ട് രചന
    ആശംസകള്‍

    ReplyDelete
  29. എനിക്കും വളരെ വളരെ ഇഷ്ടപ്പെട്ടു

    ReplyDelete
  30. പറയുന്നുള്ളത് പറഞ്ഞു തീര്‍ക്കാന്‍ കണ്ടുപിടിച്ച ഈ അവതരണ രീതി ആകര്‍ഷിച്ചു പിന്നെ "യു.പി.യിലും, ബംഗാളിലും, ബീഹാറിലും, പഞ്ചാബിലും, ജാര്‍ഘണ്ടിലും കണ്ടുമുട്ടിയ പല നല്ല മനുഷ്യരോടൊപ്പം അവരുടെ തൊഴില്‍തന്നെ ചെയ്ത് അവരിലൊരാളായി താമസിച്ചു. ആ സംഭവം നന്നായി പിടിച്ചു.

    ReplyDelete
    Replies
    1. സന്തോഷം.
      "ഇന്‍ ടു ദി വൈല്‍ഡ്" എന്ന ഹോളിവുഡ്ബയോഗ്രഫിക്കള്‍ ഡ്രാമ സിനിമയില്‍ നിന്ന് കടംകൊണ്ട ആശയമാണത്. എന്‍റെ എക്കാലത്തെയും ഇഷ്ട സിനിമകളില്‍ ഒന്ന്.
      http://www.imdb.com/title/tt0758758/

      Delete
  31. "നല്ല ചോദ്യം! ഏത് പ്രായക്കാരനെയും പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവനെയും മതവിശ്വാസിയും തര്‍ക്കമില്ലാതെ ഏകോപിപ്പിക്കുന്ന ഏക വിഷയം. സ്ത്രീ!..ഹ..ഹ! ..... ഇത് ശരിക്കും നല്ലൊരു പ്രയോഗമാണ് ജോസെലെറ്റ്. നര്‍മ്മകഥകളില്‍ നിന്നും ഇങ്ങിനെ ഒരു ചുവടുവെയ്പ്പ് അത്ഭുതപ്പെടുത്തി. ഭാഷ വളരെ വളരെ മികച്ചത് . പക്ഷേ , ഇടക്കുള്ള ആ സംഭാഷണങ്ങള്‍ വല്ലാതെ ഇഴയുന്നത് പോലെ. അത് മാറ്റി നിര്‍ത്തി കഥയെ നോക്കുമ്പോള്‍ ഗ്രേറ്റ്‌ എന്ന ഒറ്റവാക്ക് മാത്രമേ പറയുവാന്‍ കഴിയൂ. ആശംസകള്‍ സഖേ..!

    ReplyDelete
  32. "വേഗം വരൂ സാരഥി എണ്ണമറ്റ അശ്വങ്ങളെ പൂട്ടിയ നമ്മുടെ തേര്‍ തെളിക്കാന്‍"
    നല്ല കലക്കന്‍ ഭാഷ .. കിടിലന്‍ പ്രയോഗങ്ങള്‍...
    ഒറ്റയിരുപ്പില്‍ ഒരു നിമിഷം പോലും മടുപ്പിക്കാതെ വായിച്ചു തീര്‍ത്ത.. നല്ല ഒരു കഥ... നന്ദി ജോസ്ലെറ്റ് ജീ.... :)

    ReplyDelete
  33. സാധാരണക്കാരായ ആളുകള്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. ഞാന്‍ എന്‍റെ കുടുംബം എന്ന രീതിയില്‍ ഓരോരുത്തരും ഓരോ തുരുത്തുകളായി മാറ്റപ്പെടുന്നു.

    സ്വയം ഓരോരുത്തര്‍ക്കും അറിയാവുന്ന കാര്യങ്ങളെ വായിക്കുന്ന വ്യക്തി തന്നെ ചിന്തിക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്യുന്നത് പോലുള്ള അവതരണം ഈ ബ്ലോഗിലെ ആദ്യസംരഭം അല്ലേ? എനിക്കിഷ്ടപ്പെട്ടു. നന്നായി പറഞ്ഞിരിക്കുന്നു.

    ReplyDelete
  34. ആശയം വ്യക്തമാക്കി എഴുതി തീർത്ത പോസ്റ്റ്..
    പെട്ടെന്ന് വായിച്ച് തീർത്തു..
    ആശംസകൾ..

    ReplyDelete
  35. നന്നായിട്ടുണ്ട്. തികച്ചും കാല്പനികമായ കഥകൾ ചമക്കുന്നതിനോടൊപ്പം തന്നെ കാലികമായ വിഷയങ്ങളിലൂന്നി കൊണ്ടുൾല രചനകൽ ഉണ്ടാകുമ്പോഴാനു ഒരു എഴുത്തുകാരന്റെ എഴുത്ത് ജീവിതം ധന്യമാകുക. ആശംസകൾ..

    ReplyDelete
  36. മുന്‍വിധികളെ മാറ്റി മറിച്ച അവതരണം .
    അങ്ങിനെ വരുമ്പോഴേ എഴുത്തുക്കാരനും എഴുത്തും കൂടുതല്‍ ശ്രദ്ധിക്കപ്പെടൂ .
    നല്ല പോസ്റ്റുകള്‍ മുമ്പും ഇവിടെ വായിച്ചിട്ടുണ്ട് . ചിലത് ചിരിപ്പിച്ചിട്ടുണ്ട്‌ . പുഞ്ചപ്പാടത്തേക്ക്‌ ഇത്തവണ വരുമ്പോള്‍ ഇതെല്ലാം തന്നെയാണ്
    ഞാന്‍ പറഞ്ഞ മുന്‍വിധി . പക്ഷെ ഈ കഥ മുമ്പ് വായിച്ച ഏതില്‍ നിന്നും മികച്ചു നില്‍ക്കുന്നു .
    നന്ദി നല്ല വായനക്ക്

    ReplyDelete
  37. അതുകൊണ്ട് ലോകത്തില്‍ ആകെ രണ്ടേ രണ്ടു മതങ്ങളെയുള്ളൂ. പണം ഉള്ളവന്റെയും ഇല്ലാത്തവന്റെയും."
    നന്നായിരിക്കുന്നു ജോസലറ്റ്‌.

    ReplyDelete
  38. സങ്കീര്‍ണതകള്‍ നിറഞ്ഞ ഇന്നത്തെ സാമൂഹ്യ ജീവിതത്തില്‍ അത്യന്തം ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ ഒരു കഥാ രൂപത്തില്‍ വായനക്ക് നല്‍കിയത് അസ്സലായിരിക്കുന്നു. കാലികമായ കാര്യങ്ങള്‍ അപരിചിതനായ ഒരാളുമായി പങ്കിട്ടു കൊണ്ട് ഒരു ബൈക്ക് യാത്രയിലൂടെ കഥ പുരോഗമിക്കുമ്പോള്‍ എവിടെയും ഒരു ഇഴച്ചിലോ വിരസതയോ ഒരു ശരാശരി വായനക്കാരന്‍ മാത്രം ആയ എനിക്ക് അനുഭവപ്പെട്ടില്ല എന്ന് കൂടി പറയട്ടെ.

    അത്യുഗ്രന്‍ ഒരു ക്ലൈമാക്സോടെ കഥ അവസാനിക്കുമ്പോള്‍ അല്‍പ്പം കൂടി എഴുതാമായിരുന്നില്ലേ എന്ന് ഞാന്‍ ആശിച്ചു പോയെങ്കില്‍ കുറ്റം പറയാന്‍ കഴിയില്ല. പുഞ്ചപ്പാടത്തു ഇത് വരെ വിളഞ്ഞ വിളകള്‍ക്കിടയിലെ മികച്ച ഒരെണ്ണം എന്ന് ഞാന്‍ ഈ കഥയെ വിളിച്ചോട്ടെ....

    ReplyDelete
  39. കഥ വളരെ നന്നായി..
    കുറ ആശയങ്ങള്‍ സംഭാഷണത്തിലൂടെ പറയുമ്പോള്‍ കഥയില്‍ മാറ്റങ്ങള്‍ ഒന്നും ഉണ്ടാകാത്തതിനാല്‍ സ്വാഭാവികമായ ഒരു വലിച്ചില്‍ അനുഭവപ്പെടും.. എന്നാല്‍ ആ ആശയങ്ങളെ ഉള്‍ക്കൊള്ളുന്നവര്‍ക്ക് അത് അനുഭവപ്പെടണം എന്നില്ല. എങ്കിലും മനോഹരമായ ക്ലൈമാക്സും മികച്ച ചിന്തകളും ഉള്ള ഇ കഥക്ക് വേണമെങ്കില്‍ സംഭാഷണങ്ങള്‍ ചുരുക്കാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്. എന്തായാലും മികച്ച കഥ എന്നതില്‍ രണ്ടഭിപ്രായമില്ല

    ReplyDelete
  40. ശൈലി ഇഷ്ടമായി കേട്ടോ ..അവതരണത്തില്‍ ഒരു പുതുമ കണ്ടു ,ഇനിയും എഴുതുക ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete

  41. "മനുഷ്യന് അപ്രാപ്യമായ ദൈവമെന്ന നാമധേയത്തിലുള്ള ഏതോ ശക്തിയുണ്ട് എന്ന് ഞാന്‍ കരുതുന്നു. പക്ഷേ മതങ്ങളില്‍ വിശ്വസിക്കുന്നില്ല....
    ഓരോ മതസ്ഥാപനങ്ങളും പുരോഹിതരും ആ ഗണത്തിനെ
    മാത്രം ലക്‌ഷ്യംവെച്ചു പ്രവര്‍ത്തിക്കുന്നു. നന്മ പ്രസംഗിക്കുകയും ചുറ്റുമുള്ള
    പട്ടിണിപ്പാവങ്ങളെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. എങ്കിലും മതങ്ങള്‍ അവരുടെ
    ആളുകളെയെങ്കിലും പൂര്‍ണ്ണമായി സമുദ്ധരിച്ചാല്‍ ആത്യന്തികമായി സമൂഹത്തിന് ഉയര്‍ച്ചയുണ്ടാകും...

    പക്ഷേ മതത്തിനുള്ളിലും തീര്‍ക്കുന്ന തരംതിരുവുകള്‍
    സമ്പത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ട്
    ലോകത്തില്‍ ആകെ രണ്ടേ രണ്ടു മതങ്ങളെയുള്ളൂ. പണം ഉള്ളവന്റെയും ഇല്ലാത്തവന്റെയും."


    കാല്പനികതയോടൊപ്പം തന്നെ
    കാലിക പ്രധാനമായ പലതും പങ്കുവെച്ചതിനാൽ
    എഴുത്ത് മികച്ചതായി കേട്ടൊ ഭായ്

    ReplyDelete
  42. ഇതേതാണ് ഒരു പുതിയ ലൈന്‍ ?

    ഇപ്പൊ ഓരോ തവണയും പുതിയ പരീക്ഷണങ്ങളാണല്ലേ ?

    എന്തായാലും ജോസിന്റെ പുതിയ ശൈലി ഇഷ്ടപ്പെട്ടു .

    നല്ല അവതരണം..

    ആശംസകള്‍ !

    ReplyDelete
  43. നല്ല കഥ.
    ആശംസകള്‍

    ReplyDelete

  44. @ അമൃതംഗമയ,
    @ അഷ്‌റഫ്‌ സാല്‍വ,
    @ സുമേഷ്,
    @ ജോര്‍ജേട്ടന്‍,
    @ വിന്‍സെന്റ് ചേട്ടന്‍,
    @ ഫിറോസ്‌,
    @ കൊമ്പന്‍
    @ മൊഹമ്മദ്‌ കുട്ടി മാഷ്,
    @ റോസിലി ചേച്ചി,
    @ ശ്രീക്കുട്ടന്‍,
    @ അന്‍വര്‍ ഷഫീക്,
    @ സംഗീത്,
    @ അനാമിക,
    @ എബി,
    @ ഷബീര്‍,
    @ താഹിര്‍,
    @ പ്രദീപ്‌ മാഷ്,
    @ നാസര്‍,
    @ മനോജ്‌,
    @ ഫയാസ്,
    @ ഡോ: മനോജ്‌ കുമാര്‍,
    @ അമ്പൂതി,
    @ അജേഷ്,
    @ ശ്രീജിത്ത്,
    @ ജെഫു,
    @ ഉബൈദ് ഭായി,
    @ തങ്കപ്പന്‍ ചേട്ടാ,
    @ റെയ്നി,
    @ കാത്തി,
    @ അംജത്,
    @ ഷലീര്‍,
    @ റാംജിയെട്ടാ
    @ നവാസ്,
    @ മുല്ല
    @ മന്‍സൂര്‍,
    @ സിദ്ധിക്ക് ഭായി,
    @ വേണുവേട്ടന്‍
    @ നിസ്സാര്‍,
    @ ഷാജി ഷാ
    @ മുരളിയേട്ടന്‍
    @ ജിമ്മിച്ചന്‍
    @ കലാവല്ലഭന്‍,

    കഥയെന്ന നിലയില്‍ കുറ്റമറ്റ ഒരു സൃഷ്ടിയല്ലെങ്കിലും കഥ പങ്കുവെച്ച ചിന്തകള്‍ ഉദ്ദേശിച്ച അര്‍ത്ഥത്തിലും വ്യാപ്തിയിലും വായനക്കാരിലേക്ക് പകരാനായി എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. വായനക്കും വിലയിരുത്തലുകള്‍ക്കും വളരെ നന്ദി.

    ReplyDelete
  45. കഥയുടെ അവസാനഭാഗത്ത് മാത്രമേ ഇതൊരു നല്ല കഥയായി എനിക്ക് തോന്നിയൊള്ളു ജോസ്.

    ReplyDelete
  46. >>>>>>മതമേത് എന്നുകൂടി അറിഞ്ഞാല്‍ വളരെ നന്ന്. ചോദ്യങ്ങളും മറുപടികളും അതിനിണങ്ങും വിധം ക്രമീകരിക്കാമല്ലോ. സ്വജാതിയില്‍ പെട്ടവനാണെങ്കില്‍ സൌകര്യം. ചര്‍ച്ചകള്‍ക്ക് സ്വാതന്ത്ര്യമേറും. വാക്കുകളെ സൂക്ഷിക്കേണ്ട. ഇന്നത്തെ സാമൂഹിക അസമത്വത്തിന്, അരക്ഷിതാവസ്ഥക്ക് ഒക്കെ കുറ്റക്കാര്‍ അന്യമതസ്ഥനാണ് എന്ന് നിര്‍ഭയം ആരോപിക്കാം. <<<<

    കാലികം

    ReplyDelete
  47. @ All

    കഥയെ ഗൌരവമായി കാണുന്ന ബഹുമാന്യരായ സുഹൃത്തുക്കളുടെ നിര്‍ദേശം മാനിച്ച് ദൈര്‍ഖ്യമേറിയ സംഭാഷണങ്ങള്‍ വെട്ടിച്ചുരുക്കി ശ്രദ്ധയില്‍പ്പെട്ട തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കമെന്റുകളില്‍ പ്രിയ വായനക്കാര്‍ കോട്ട് ചെയ്തിരിക്കുന്ന ചില വാചകങ്ങള്‍ എഡിറ്റ്‌ ചെയ്ത കഥയില്‍ കാണണമെന്നില്ല.

    പ്രൂഫ്‌ റീഡ് ചെയ്ത് തന്ന അനിലേട്ടന്(അനില്‍കുമാര്‍.സി.പി) അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.

    ReplyDelete
  48. വൈകി വന്നതുകൊണ്ട് എഡിറ്റ് ചെയ്ത കഥയാണ് വായിച്ചത്.
    വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ!

    ReplyDelete
  49. എഡിറ്റിംഗിനു മുമ്പെന്തായിരുന്നു കഥയുടെ രൂപം എന്നറിയില്ല.
    പക്ഷെ ഇപ്പോള്‍ വായിച്ച ഈ കഥ വളരെ നന്നായിട്ടുണ്ട്

    ReplyDelete
  50. എനിക്ക് കഥ വളരെ ഇഷ്ടപ്പെട്ടു...

    വായിക്കാന്‍ വൈകിയതിലുള്ള വിഷമമേയുള്ളൂ.

    ReplyDelete
  51. ഇപ്പോഴാണ് കണ്ടത്. കഥ അങ്ങനെ വായിച്ചു പോകുമ്പോള്‍ പ്രതീക്ഷിക്കാതെ മൂക്കിനു ഒരിടി കിട്ടി. ഞെട്ടിപ്പോയി..നെഞ്ഞിടിപ്പ്‌ ദാ ഇപ്പോഴും മാറിയിട്ടില്ല...

    ReplyDelete
  52. വളരെ നല്ല കഥ. സ്വന്തം അനുഭവം എഴുതിയതുപോലെ തോന്നി. വീണ്ടും ചിന്തിച്ചപ്പോൾ മനസ്സിലായി വായിക്കുന്നതു കഥയാണല്ലോ എന്ന്. വീണ്ടും എഴുതുക. ആശംസകൾ നേരുന്നു

    ReplyDelete

Related Posts Plugin for WordPress, Blogger...