24.2.14

ഇരുട്ടിലേയ്ക്ക് ചിതറിപ്പോയ തേങ്ങലുകള്‍

കൈതകള്‍ പടര്‍ന്ന കയ്യാലകള്‍ അതിരു തീര്‍ത്ത ഇടുങ്ങിയ റോഡിലൂടെ, ഇളകിയ പാറക്കഷ്ണങ്ങളില്‍ കാലുതട്ടാതെ ഞാന്‍ നടന്നു. കുന്നിന്റെ കയറ്റവും ഇറക്കവും തീര്‍ത്ത ക്ഷീണത്താല്‍ കൂടെയുള്ള കിളവന്‍ നിന്നു കിതയ്ക്കുകയാണ്. അകലെ പെട്ടിക്കട കണ്ടപ്പോള്‍ അയാളുടെ കാലിലെ തളര്‍ന്ന ഞരമ്പുകള്‍ ത്രസിച്ചു. ആര്‍ത്തിയോടെ കണ്ണുകള്‍ കടയ്ക്കുള്ളില്‍ അലഞ്ഞു. വലിയ ഗ്ലാസ്സില്‍ നാരങ്ങവെള്ളവും രണ്ട് എത്തയ്ക്കയും അകത്താക്കി പരവേശമടങ്ങിയപ്പോള്‍ വായില്‍ മുറുക്കാന്‍ നിറച്ച് കിളവന്‍ എന്നെ നോക്കി. അയാളോടൊപ്പമുള്ള പതിനാല് യാത്രകളുടെ തുടര്‍ച്ചയെന്നോണം അടിച്ചേല്‍പ്പിക്ക്പ്പെട്ടൊരു കടമ നിറവേറ്റുന്ന നിസംഗതയോടെ കടക്കാരനു നേരെ ഞാന്‍ പണം നീട്ടി.

വെയില്‍മാഞ്ഞ വൈകുന്നേരത്തെ വിളറിയ പ്രകൃതിയും അപരിചിതരായ മനുഷ്യരുമുള്ള ആ മലയോരം ഏതോ പ്രേതകഥയുടെ താളുകളില്‍നിന്നും ഇറങ്ങി വന്നതാണെന്ന് എനിക്കു തോന്നി. അന്യഗ്രഹത്തില്‍ നിന്നും വഴിതെറ്റി വന്ന വിചിത്ര ജീവിയെപ്പോലെ ഞാന്‍ ബസ്സ്‌ കാത്തുനിന്നു. പകലിനെ ഊതിയണയ്ക്കാന്‍ ആകാശത്തിന്‍റെ ഏതോ കോണില്‍നിന്നും വാതുറന്നു പുറപ്പെട്ട ഇരുട്ടിനൊപ്പം നിരാശയുടെ ഒരു പടലം എന്‍റെയുള്ളില്‍ അടിഞ്ഞുകിടന്നു.

മുറുക്കാന്‍ നീട്ടിത്തുപ്പി ബ്രോക്കര്‍ കിളവന്‍ അടുത്തേയ്ക്ക് നീങ്ങി നിന്നു.

"ഡോ.. ഇത് നടന്നു കിട്ടാന്‍ അല്പം പാടാ....തനിക്ക് വിവരോള്ളകൊണ്ട് കാരണം പറഞ്ഞു തരേണ്ട കാര്യോല്ല്യ. ഇക്കാലത്ത് ആര്‍ക്കും വല്യ ബുദ്ധിമുട്ട് ഒന്നൂല്ല്യ... പെണ്ണ് കൊടുക്കെണ്ടാന്ന് വെച്ചാ അത്രതന്നെ. പറ്റിയാ അടുത്താഴ്ച നമുക്ക് മറ്റൊരിടം വരെ പോയി നോക്കാം."

കിളവനും ഏതാണ്ട് പ്രതീക്ഷ മാഞ്ഞ മട്ടാണ്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അടിസ്ഥാന ശമ്പളമെങ്കിലും ഈ കാലയളവിനുള്ളില്‍ അയാള്‍ തന്നില്‍ നിന്നും കൈപ്പറ്റിക്കാണും. ആരെയും പഴിചാരുന്നതില്‍ അര്‍ത്ഥമില്ല. ജോലി സാധ്യതാ ലിസ്റ്റില്‍ പേരുണ്ട് എന്നത് വിവാഹ കമ്പോളത്തില്‍ ഒരു യോഗ്യതയേ അല്ലാതായിരിക്കുന്നു. മരീചിക പോലെയാണ് മധ്യവയസ് എത്തുമ്പോള്‍ ഒരു യുവാവിന്‍റെ ജോലിയും വൈവാഹിക സ്വപ്നങ്ങളും.

അങ്ങാടിയില്‍ ബസ്സിറങ്ങിയപ്പോള്‍ ഫുട്ട്ബോര്‍ഡില്‍ കാലൊന്നു തട്ടി. 'ഒരു വേദന തീരും മുന്‍പ് മറ്റൊന്ന്.' കണങ്കാലിലെ പഴയൊരു മുറിവിനുമേല്‍ പടരുന്ന നൊമ്പരത്തിന് മനസിന്‍റെ ആധികളോളം കടുപ്പമില്ല. പിരിയും മുന്‍പേ കിളവന് പതിവു പടിവാങ്ങി പോക്കറ്റില്‍ തിരുകി ഇരുട്ടിലേയ്ക് നടന്നകന്നു. വായനശാല അടച്ചതിനാല്‍ വീട്ടിലേയ്ക്ക് പോകാതെ തരമില്ല. നരകത്തിന്‍റെ ഇരുട്ടാണ്‌ തന്നെ കാത്തിരിക്കുന്നത്. വീട്! അമ്മയോടൊപ്പം അണഞ്ഞതാണ് അവിടുത്തെ വെട്ടം. 'വിലാപവും പല്ലുകടിയുമുള്ള' തന്‍റെ സ്വന്തം നരകം.


അടര്‍ന്ന കുമ്മായക്കെട്ടിനുള്ളില്‍ നിന്നും വിടുതല്‍ വാങ്ങി, തലമുറകളുടെ ഭാരം താങ്ങാനാകാതെ തളര്‍ന്നുപോയ വെട്ടുകല്ലുകള്‍... ആള്‍പെരുമാറ്റം കൊതിക്കുന്ന അനേകം മുറികളില്‍ ഈര്‍പ്പം കെട്ടി വിറങ്ങലിച്ച ചുമരുകള്‍....

ജീവിതം പോലെ നിറംകെട്ട അടുക്കളയില്‍ ആരംഭിക്കുന്നു തന്‍റെ ഓരോ ദിവസവും. രാവിലത്തെ ചുറ്റുവട്ടങ്ങള്‍ക്കു ശേഷം പോസ്റ്റ്‌ഓഫീസിലേയ്ക്ക്. ഉച്ചവരെയുള്ള താത്കാലിക പോസ്റ്റ്‌മാന്‍ പണി കഴിഞ്ഞാല്‍ ഒരാശ്രയം വായനശാലയാണ്. ദൂരെ യാത്രയെങ്കില്‍ അച്ഛന്‍റെ ഭക്ഷണ കാര്യം ചായക്കടക്കാരന്‍ അപ്പുനായര്‍ ഏറ്റുകൊള്ളും. കേണല്‍ ഫീലിപ്പോസ് സാറിനെ കണ്ടുമുട്ടുന്ന ദിവസങ്ങളില്‍ അദ്ദേഹം വീട്ടിലേയ്ക്ക് ക്ഷണിക്കും.

പട്ടാളത്തില്‍ നിന്നും വിരമിച്ച് ക്ളബ്ബും വീടും കൂട്ടിനൊരു പട്ടിയും മാത്രമായി വിരസ ജീവിതം നയിക്കുന്ന അദ്ദേഹത്തിനും ആശ്വാസമാണ് ആ ഒത്തുചേരലുകള്‍. മദ്യപാനത്തിനുള്ള അനന്തസാധ്യതകള്‍ തുറന്നു കിട്ടും എന്നതിനാല്‍ കേണലിനോട് സംസര്‍ഗ്ഗം സ്ഥാപിക്കാന്‍ ആളുകള്‍ക്ക് ഇഷ്ടമാണ്. അതറിഞ്ഞുകൊണ്ടുതന്നെ ക്ളബ്ബു കഴിഞ്ഞുള്ള സൌഹൃദങ്ങളെ വീടിന്‍റെ ഗേറ്റിനു പുറത്തു നിര്‍ത്തുകയാണ് അദ്ദേഹം ചെയ്യാറ്. എന്തുകൊണ്ടോ എന്നോട് കമ്പനി കൂട്ടാനും ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനും ഫീലിപ്പോസ് സാറിന് താത്പര്യമാണ് എന്നത് എന്റെ ഭാഗ്യം. ആ ദിവസങ്ങളില്‍ കേണലിന്‍റെ അടുക്കളയിലെ മിനി ഡൈനിങ്ങ്‌ ടേബിളിള്‍ കട്ടിംഗ് ടേബിളും ബാര്‍ കൌണ്ടറും ഡിസ്കഷന്‍ ഡെസ്കും ആകും. മദ്യത്തിന്‍റെ രസത്തോടൊപ്പം എന്‍റെ പാചക നൈപുണ്യവും കേണല്‍ ആസ്വദിക്കുന്നു എന്നതും ഞങ്ങളുടെ കൂടിച്ചേരലുകളെ ഊഷ്മളമാക്കുന്നു.

പോസ്റ്റ്‌ ഓഫീസിലെത്തുന്ന തപാലില്‍ കത്തുകള്‍ തുലോം കുറവാണ്. ഏറെയും വരിക്കാരുടെ പേരിലുള്ള മാസികകളോ ഇന്‍ഷ്വറന്‍സ് പോളിസി അറിയിപ്പോ ചിട്ടി കുടിശിക തീര്‍ക്കേണ്ട രസീതോ ആയിരിക്കും. ഫിലിപ്പോസ് സാറിന് പോസ്റ്റുള്ളപ്പോള്‍ അത് അന്നത്തെ അവസാന ഡെലിവറിക്കായി നീക്കിവെച്ച് ബാക്കി ദിവസം കേണലിനൊപ്പം ആഘോഷിക്കുകയാണ് പതിവ്. അങ്ങനെയൊരു ദിവസത്തെ അവസാന തപാലുമായി ഗേറ്റ്കടക്കുമ്പോള്‍ കേണല്‍ അകത്തൊരു തയ്യാറെടുപ്പിലായിരുന്നു.

സന്തതസഹചാരിയായിരുന്ന വളര്‍ത്തു നായയില്‍ ചില ലക്ഷണ പിശകുകള്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പാല്‍ക്കാന്‍ പയ്യനുനേരെ ചാടി വീണതില്‍ പിന്നെ പട്ടിക്ക് 'പേ' ഇളകാനുള്ള സാധ്യത കണ്ടു. വെടിവെച്ച് കൊന്നുകളയാനുള്ള ഉദ്ദേശമായിരുന്നെങ്കിലും ശബ്ദം അയല്‍ക്കാര്‍ കേള്‍ക്കാതിരിക്കാന്‍ ഒടുവില്‍ മറ്റൊരു മാര്‍ഗ്ഗം സ്വീകരിച്ചു. ഞങ്ങള്‍ ഒരുമിച്ചാണ് അന്ന്‍ ആ കൃത്യം നിറവേറ്റിയത്.


നാളുകൾക്ക് ശേഷം കൂട് തുറന്നപ്പോള്‍ ഫിലിപ്പോസ് സാറിന്‍റെ പട്ടി കുതറിയോടി. തുടലു പൊട്ടിച്ചു പാഞ്ഞ ജന്തുവിനെ വളരെ പണിപ്പെട്ട് വീടിനു പിറകിലെ ചെറു നാരകത്തില്‍ വലിച്ചുകെട്ടി. ഒരുമാസത്തിലേറെയായി കഴുത്തില്‍ മുറുകിയ തുടലിന്‍റെ ഭാഗത്തെ തൊലിനീങ്ങി മാംസം തെളിഞ്ഞു കാണാം. വെളിച്ചെണ്ണ പോലെ എന്തോ അതിന്‍റെ മൂക്കില്‍ നിന്നും ഇടതടവില്ലാതെ വമിക്കുന്നുണ്ട്. തുറിച്ച ചെങ്കണ്ണില്‍ നിന്നും തീയും വെള്ളവും തെറിക്കുന്നതായി എനിക്കുതോന്നി. ചാര്‍ത്തിന്‍റെ മൂലയില്‍ ചുരുട്ടിവെച്ച കുറെ കമ്പിച്ചുരുള്‍ കേണല്‍ നാരകത്തില്‍ ചുവട്ടിലേയ്ക്ക് ഇട്ടു. ടാപ്പ് തുറന്ന്‍ പച്ച നിറമുള്ള പൈപ്പിലൂടെ വെള്ളം പട്ടിക്കുമേല്‍ തളിച്ചു. തണുപ്പ് ദേഹത്ത് തട്ടിയപ്പോള്‍ രസം പൂണ്ട നായ അസുഖം മറന്ന് നാരകത്തിൻ ചുറ്റും ഓടി. ഇടയ്ക്ക് കാലുകള്‍ കമ്പിച്ചുരുളില്‍ കുടുങ്ങി മുറിഞ്ഞു. മുറിക്കുള്ളിലേയ്ക്ക് കയറി നില്‍ക്കാന്‍ എന്നോട് ആവശ്യപ്പെട്ടശേഷം നീളമുള്ള ഒരു ഇലക്ട്രിക് വയര്‍ കേണല്‍ നനഞ്ഞ മുറ്റത്തേയ്ക്ക് എറിഞ്ഞു. മറ്റേ അറ്റം പ്ലഗ്ഗില്‍ ഘടിപ്പിച്ച് സ്വിച്ച് ഓണ്‍ ചെയ്തു. ഒരു വിറയല്‍. ഒരു നേര്‍ത്ത മുരള്‍ച്ച. അത് തീര്‍ന്നു! 

നരകയാതന അനുഭവിക്കേണ്ടിയിരുന്ന ഒരാത്മാവിന് ദയാവധത്തിലൂടെ വിടുതല്‍ നല്‍കിയത് ഒട്ടും എന്നെ വേദനിപ്പിച്ചില്ല. പരാക്രമത്തിനിടയില്‍ എപ്പോഴോ കണംകാലില്‍ വന്നുഭവിച്ചൊരു മുറിവുപോലും ലഹരിയുടെ വീര്യത്തില്‍ ഞാന്‍ മറന്നുപോയി.

വിഫലമായ അന്നത്തെ യാത്രയ്ക്കൊടുവില്‍ വീടണഞ്ഞു. മൈലുകള്‍ അകലെ എത്രയെത്ര ഓണംകേറാ മൂലകളില്‍ അലഞ്ഞിരിക്കുന്നു. 

"ശരി, ഞങ്ങള്‍ അറിയിക്കാം........." 

എല്ലാ വിവാഹാലോചനകള്‍ക്കും, എല്ലാ തൊഴിലന്വേഷണങ്ങള്‍ക്കും ഒടുവില്‍ കാതില്‍ പതിഞ്ഞുപോയ വാചകങ്ങള്‍. ഒരിക്കലും തുണയ്ക്കാത്ത കുറെ ബിരുദങ്ങളും അടുക്കിപ്പിടിച്ച് ചെയ്യാത്ത കുറ്റത്തിന്റെ തീര്‍പ്പു കേള്‍ക്കാന്‍ കാത്തിരിക്കുകയാണോ ഓരോ ചെറുപ്പക്കാരനും? 
"ഒക്കെ വിധിയാടോ" എന്ന് തന്നോട് സഹതപിക്കുന്നവര്‍ പോലും ഒരു കൈത്താങ്ങിനു തയാറല്ല.

പുറത്ത് മഴ കനക്കുന്നു. വിജാഗിരി ഇളകിയ പഴകിയ ജനല്‍ പാളികളില്‍ കാറ്റ് വന്നു തല്ലുന്നു. പൊട്ടിയ കമത്തോടുകള്‍ക്ക് മേല്‍ കമഴ്ത്തിയ തകരപ്പാളികള്‍ വല്ലാതെ നിലവിളിക്കുന്നു. ഒന്ന്‍ നന്നായ് ഉറങ്ങിയിട്ട് നാളെത്രയായി. ഇന്നീ രാത്രിയില്‍ കാതില്‍ മുഴങ്ങിക്കേള്‍ക്കുന്നത് മൂന്നാന്‍ കിളവന്‍റെ ശബ്ദം.

"ഡോ.. ഇത് നടന്നു കിട്ടാന്‍ അല്പം പാടാ.."

പാരമ്പര്യം, വിധി ഇതൊക്കെ കുരുക്കഴിക്കാനാവാതെ കെട്ടുപിണഞ്ഞു കിടക്കുന്ന സമസ്യകളാണോ? 
ആരാണ് എന്‍റെ ഭാവി നിശ്ചയിക്കുന്നത്? എന്തുകൊണ്ട് അത് സ്വയം തീരുമാനിച്ചു കൂടാ? 

കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കത്തിലേക്ക് ഊളിയിട്ടു രക്ഷപെടുവാന്‍ നടത്തുന്ന പാഴ് ശ്രമത്തിനിടെ കാലിലെ മുറിവ് പിന്നോക്കം പിടിച്ചു വലിച്ച് വേദനിപ്പിക്കുന്നു. 
ഫീലിപ്പോസ് സാറിന്‍റെ പട്ടി, അതിന്‍റെ വിധി നിര്‍ണ്ണയിച്ചത് ആരാണ്?

"നിങ്ങള്‍ തന്നെ!"

ഏറെക്കാലമായി അലട്ടിയിരുന്ന സംശയങ്ങള്‍ക്ക് ഉത്തരവുമായി രാത്രിയുടെ ഏതോ യാമത്തില്‍ ചെകുത്താന്‍ എനിയ്ക്കരികിലെത്തി. ഞാന്‍ കട്ടിലില്‍ നിന്നെണീറ്റു.

ആര്‍ത്തലച്ച് മഴപെയ്തിട്ടും മരങ്ങള്‍ കടപുഴകിയിട്ടും കറുത്ത വാനം വിണ്ടുകീറി കൊള്ളിയാന്‍ മിന്നിയിട്ടും കറന്റ് പോകാത്ത ആ രാത്രിയില്‍ അച്ഛന്‍റെ ദുരിതങ്ങള്‍ അവസാനിച്ചു! വിലാപങ്ങളില്‍ നിന്നും വിടുതല്‍ നേടി നരകത്തിന്‍റെ ചുവരുകള്‍ ഭേദിച്ച് ആത്മാവ് സ്വതന്ത്രമായി.

കെട്ടിച്ചയച്ച മൂത്തപെങ്ങള്‍ വിദേശത്തു നിന്നും വരില്ലെന്ന് വിളിച്ചറിയിച്ചു. പറയത്തക്ക ബന്ധുക്കളില്ല. പറമ്പിന്‍റെ തെക്കു പടിഞ്ഞാറേ മൂലയില്‍ ചിതയെരിഞ്ഞു. വൈകുന്നേരത്തോടെ മരണ വീട്ടിലെ അവസാനയാളും പിരിഞ്ഞുപോയി.

അതുവരെ പരിചിതമല്ലാത്തവിധം അസഹ്യമായ നിശബ്ദതയില്‍ ഉറങ്ങാനാവാതെ അന്നു രാത്രിയും ഞാന്‍ കിടക്ക വിട്ടെണീറ്റു. കാലിത്തൊഴുത്ത് വൃത്തിയാക്കുന്ന നിഷ്ഠയോടെ എന്നും ചെയ്തു തീര്‍ക്കുന്നൊരു കൃത്യം നിറവേറ്റാനായി ഞാന്‍ നരക വാതില്‍ തുറന്നു. വിലാപവും പല്ലുകടിയും ഒടുങ്ങിയ നരകം! ഇന്നലെ വരെ മലമൂത്രവിസര്‍ജ്ജങ്ങളുടെ ഗന്ധം പേറി വീര്‍പ്പുമുട്ടിനിന്ന വായു വാതിലിലൂടെ പുറത്തേയ്ക്ക് രക്ഷപെട്ടു. വൃത്തികെട്ട ചുമരുകളുള്ള മുറിയുടെ മധ്യത്തില്‍ ചിതലരിച്ച മച്ചിനെ താങ്ങി നിര്‍ത്തുന്ന ഇരുമ്പ് തൂണ്. തൂണിനു താഴെ ഒരു വ്യാഴവട്ടക്കാലത്തെ മൂത്രം കുടിച്ച് ദാഹമടങ്ങിയ സിമന്‍റ് തറയില്‍ അച്ഛനെ പൂട്ടിയിരുന്ന ചങ്ങല ചുരുണ്ടുകൂടി കിടന്നു.


തണുത്ത തറയില്‍ തൂണില്‍ ചാരി ഞാനിരുന്നു. അനാഥമായ ചങ്ങല എന്നെ മാടിവിളിച്ചു, ഒരു സാന്ത്വനം പോലെ. വിധിയെ കീഴ്പ്പെടുത്തിയപ്പോള്‍ അച്ഛന്‍ എനിക്കു വെച്ചുനീട്ടിയ സമ്മാനമാണത്! പാപഭാരം പേറുന്ന ഇരുമ്പ് തുടല്‍ ഇടത്തെ കാലില്‍ ചേര്‍ത്തു ഞാന്‍ ബന്ധിച്ചു. ഏറെക്കാലമായി കൊതിയോടെ കാത്തിരുന്ന കാമുക സ്പര്‍ശനത്താല്‍ കണങ്കാലിലെ മുറിവ് പുളകിതയായി. പോയകാലത്തിന്‍റെ വിയര്‍പ്പും ചെളിയും ഒട്ടിച്ചേര്‍ന്ന തൂണില്‍ കെട്ടിപ്പിടിച്ച് ഞാന്‍ തലതല്ലിക്കരഞ്ഞു. കണ്ണീരിനൊപ്പം മൂക്കില്‍ നിന്നും വായില്‍ നിന്നും വെളിച്ചെണ്ണ പോലത്തെ സ്രവം ഒഴുകി. 

മച്ചിലെ ചെതുക്കിച്ച പലകകളുടെ വിടവിലൂടെ ഇന്നലെ ചുരുട്ടിയെറിഞ്ഞ ചുവപ്പും കറുപ്പും ഇഴപിരിഞ്ഞ ഇലക്ട്രിക് വയറിലെ ചെമ്പുകമ്പി വീണ്ടും തന്‍റെ ഊഴമായോ എന്നറിയാന്‍ എത്തി നോക്കി. ഇരുണ്ട ഭിത്തികളില്‍ തട്ടി ഇരുട്ടിലേയ്ക്ക് ചിതറിപ്പോയ തേങ്ങലുകള്‍ അനേകം തെരുവു നായ്ക്കളുടെ ഓരിയിടലായി അകലങ്ങളില്‍ അലിഞ്ഞുചേര്‍ന്നു.

64 comments:

  1. എടാ ഭയങ്കരാ ............നല്ല ഫീലുള്ള കഥ..

    ReplyDelete
  2. ഓരോ പുതിയ രചനയും ഒരു നല്ല എഴുത്തുകാരനിലേക്ക് ജോസിനെ വളരെവേഗം അടുപ്പിക്കുന്നു. ആശംസകൾ.

    ചില്ലറ അക്ഷരത്തെറ്റുകൾ കൂടി ഒഴിവാക്കി, സ്പേസിങ് ഒക്കെ ശരിയാക്കി പൊസ്റ്റ് ച്യ്താൽ നന്നാവും.

    ReplyDelete
    Replies
    1. അനിലേട്ടാ,
      നല്‍കുന്ന പ്രചോദനത്തിന്......,
      നിര്‍ദേശങ്ങള്‍ക്ക്....
      ഒന്നും നന്ദി പറഞ്ഞു ബോറാക്കുന്നില്ല. :)

      Delete
  3. വേറിട്ട കഥ.. നല്ല ആവിഷ്കാരം.. നന്നായി... ഭാവുകങ്ങൾ.. :)

    ReplyDelete
  4. ഈ എഴുത്ത് ഏറെ ഉയരങ്ങളില്‍ ആണ്. ബ്ലോഗ്ഗുകളില്‍ അപൂര്‍വ്വമായി വായിക്കാന്‍ കിട്ടുന്ന സുന്ദരമായ കഥകളുടെ പട്ടികയില്‍ ഈ കഥയെ ചേര്‍ക്കുന്നു. ആവിഷ്ക്കാരമികവിന് അടിവരയിടും വിധം കുറിച്ച ഓരോ വരികളും വായനക്കാരനെ കഥയില്‍ നിന്നും വേറിടാനാകാതെ വ്യത്യസ്ത വികാരങ്ങളായി വരിഞ്ഞു മുറുക്കുന്നു. കൂടുതല്‍ പറഞ്ഞു രസം കെടുത്താതെ ഒരു നല്ല കഥ വായിച്ചു എന്ന് മാത്രം പറഞ്ഞു മടങ്ങട്ടെ. ആശംസകള്‍ ജോസ്

    ReplyDelete
    Replies
    1. ഇതില്‍ കൂടുതല്‍ എന്താണ് ഈ കഥയ്ക്ക്‌ കിട്ടാനുള്ളത്.
      തിരക്കിനിടയിലും വായിച്ച് അഭിപ്രായം അറിയിക്കാന്‍ കാട്ടുന്ന മനസിന്‌ എന്‍റെ നമസ്കാരം.
      നന്ദി വേണുവേട്ടാ.

      Delete
  5. വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  6. ഇനിയെന്ത് എന്ന് പിടി തരാതെ മുന്നേറുന്ന കഥ.. ജോസിന്റെ കഥയിലെ ഭാഷാ പ്രയോഗങ്ങളും മനോഹരമാകുന്നു. ആശംസകൾ ജോസ്

    ReplyDelete
  7. ആര്‍ത്തലച്ച് മഴപെയ്തിട്ടും മരങ്ങള്‍ കടപുഴകിയിട്ടും കറുത്തവാനം വിണ്ടുകീറി കൊള്ളിയാന്‍ മിന്നിയിട്ടും കറന്റ് പോകാത്ത ആ രാത്രിയില്‍ അച്ഛന്‍റെ ദുരിതങ്ങള്‍ അവസാനിച്ചു! വിലാപങ്ങളില്‍ നിന്നും വിടുതല്‍ നേടി നരകത്തിന്‍റെ ചുവരുകള്‍ ഭേദിച്ച് ആത്മാവ് സ്വതന്ത്രമായി. ഈ ഒരു പാരഗ്രാഫിലിൽ എല്ലാം ഉണ്ട്. സഹോദരാ വളരെ നല്ല കഥ്. എണിറ്റ് നിന്ന് നമസ്കരിക്കുന്നു. കാരണം നല്ല ക്രാപ്റ്റ്. ഫലമുള്ള മരത്തിലേ കല്ലെറിയൂ അതു കൊണ്ട് തന്നെ 2 ചോദ്യങ്ങൾ.എന്തിനാണ്,അവസാനം ആ ചങ്ങല എന്തിനാ കാലിലണിയുന്നത്, അച്ഛനെ കൊന്നത് കൊണ്ടാണോ, അതോ വിവാഹം കഴിക്കാൻ സാധിക്കാത്തതു കൊണ്ടാണോ ? ദയാവധം ഒരു കുറ്റമല്ല . ‘ഒരുമാസത്തിലേറെയായി കഴുത്തില്‍ മുറുകിയ തുടലിന്‍റെ ഭാഗത്തെ തൊലിനീങ്ങി മാംസം തെളിഞ്ഞു കാണാം. ‘ ഇതിൽ ഒരു ശരികേടില്ലേ.പേപ്പട്ടിയാണെങ്കിൽ 10-15 ദിവസത്തിനുള്ളിൽ മരിക്കുകയില്ലേ...അപ്പോൾ അവസാനം താനും പേപിടിച്ച ആളാണെന്നുള്ള സംശയം? സംശയം ആയി തന്നെ നിൽക്കുന്നില്ലേ....... സാധാരണ കൊള്ളാം,ആശംസകൾ അന്നൊക്കെ കമന്റിട്ടു പോകുന്ന പതിവാണെനിക്കിപ്പോൾ..രണ്ടാവർത്തി വായിച്ചതു കൊണ്ടും,നല്ല ക്രാപ്റ്റ് ആയത് കൊണ്ടുമാണ് ഞാൻ ഇത്രയും പറഞ്ഞത്...ക്ഷമിക്കുമല്ലോ?

    ReplyDelete
    Replies
    1. നന്ദി ചന്തുവേട്ടാ ഈ വിശദമായ വിലയിരുത്തലിന്,
      വായനയ്ക്കു ശേഷം സംശയം നിലനില്‍ക്കുന്നവര്‍ക്ക് ഒരു ചൂണ്ടുപലകയാണ് ഈ അഭിപ്രായം.

      പിന്നെ, പട്ടിക്ക് പേ ഉണ്ടോ ഇല്ലയോ എന്നത് ഒരു പ്രാധാന്യമുള്ള ഘടകമായി എടുത്തിട്ടില്ല. ആ സംഭവം വരുത്തുന്ന ഇമ്പാക്റ്റ് ആണ് തുടര്‍ കഥയെ നയിക്കുന്നത്.

      അനിയന്ത്രിതമായ കുറ്റബോധത്താല്‍ ഒരാള്‍ എന്തൊക്കെ ചെയ്യും?
      ചേഷ്ടകള്‍ വായനക്കാരുടെ മനോഗതം പോലെ.

      Delete
  8. നല്ല കഥ
    വളരെ നന്നായിട്ടുണ്ട്..
    അഭിനന്ദനങ്ങള്‍

    ReplyDelete
  9. :( ... സല്യൂട്ട് ...നന്നേ സ്പര്‍ശിച്ചു.

    ReplyDelete
  10. ജോസിന്റെ കഥയെളുത്ത് കുത്തനെ ഉയരുകയാണ് . ഇമേജറികളും, ബിംബകൽപ്പനകളും നല്ല കൈത്തഴക്കം വന്ന എഴുത്തുകാരെപ്പോലെ കൂട്ടിയിണക്കി , വാക്കുകളെ അനാവശ്യമായി കെട്ടഴിച്ചു വിടാതെ, മറച്ചുവെക്കേണ്ടതു മറച്ചുവെച്ചും, മറനീക്കി വെളിവാക്കേണ്ടത് വെളിവാക്കിയും നല്ലൊരു കഥാവായന ജോസ് വായനക്കാർക്ക് സമ്മാനിച്ചിരിക്കുന്നു .....

    ReplyDelete
    Replies
    1. ഓരോ തവണയും മാഷിന്‍റെ തിരുത്തലുകള്‍, ചൂണ്ടിക്കാട്ടലുകള്‍, പ്രോത്സാഹനങ്ങള്‍ എല്ലാം കുറിച്ചുവെയ്ക്കുന്നു.
      ഈ വാക്കുകള്‍ പകരുന്ന ആഹ്ലാദം ചെറുതല്ല.

      Delete
  11. പാരമ്പര്യം, വിധി ഇതൊക്കെ കുരുക്കഴിക്കാനാവാതെ കെട്ടുപിണഞ്ഞു കിടക്കുന്ന സമസ്യകളാണോ?
    ആരാണ് എന്‍റെ ഭാവി നിശ്ചയിക്കുന്നത്? എന്തുകൊണ്ട് അത് സ്വയം തീരുമാനിച്ചു കൂടാ?
    ദയാവധം നൊമ്പരപ്പെടുത്തുന്നു.........
    കഥ നന്നായി അവതരിപ്പിച്ചു.
    ആശംസകള്‍

    ReplyDelete
  12. അവതരണത്തിൽ മികച്ചു നിൽക്കുന്ന കഥ ...

    ReplyDelete
  13. Iruttinte athmavil ninnum oru thengal...good writing

    ReplyDelete
  14. ചില പ്രയോഗങ്ങളുടെ പശ്ചാത്തലം അറിയുന്നില്ലെങ്കില്‍ അതിന്റെ പൂര്‍ണ്ണലക്ഷ്യം വായനക്കാരന് മനസ്സിലാകണമെന്നില്ല. ബൈബിളുമായി ഒരു പരിചയമുണ്ടെങ്കില്‍ “വിലാപവും പല്ലുകടിയും’ എന്ന പ്രയോഗത്തിന്റെ ഉദ്ഭവം മനസ്സിലാകും. അല്ലാത്തവര്‍ക്ക് ആ പല്ലുകടി കല്ലുകടിയായി അവശേഷിക്കും.

    കഥ തരക്കേടില്ല എന്ന നിലവാരത്തിലെത്തിയതേയുള്ളു എന്നാണെന്റെ അഭിപ്രായം. എല്ലാറ്റിനും അതിന്റെ സ്വാഭാവികമായ ഒരു അന്ത്യമുണ്ട്. അത് പ്രകൃതിയുടെ നിയമമാണ്. അത് ലംഘിക്കുന്നവര്‍ ശിക്ഷാര്‍ഹരാണ് എന്നൊരു സന്ദേശം കഥയില്‍ വായിക്കുന്നുണ്ട് ഞാന്‍

    ReplyDelete
    Replies
    1. ക്രിസ്ത്യന്‍ പശ്ചാത്തലമില്ലാത്ത കഥയില്‍ ബൈബിള്‍ വചനങ്ങള്‍ വരുന്നത് കല്ലുകടിയാവുമോ എന്നൊരു സംശയം എനിക്ക് ഉണ്ടായിരുന്നു. അടുത്തെഴുതിയ രണ്ടു കഥകളില്‍ ഞാനത് പരീക്ഷിച്ചിട്ടുണ്ട്.ആദ്യമായാണ്‌ ഒരാള്‍ അത് ചൂണ്ടിക്കാട്ടുന്നത് എന്നത് സന്തോഷം പകരുന്നു.

      ബൈബിള്‍ വായിക്കുന്നത് കൊണ്ടാവാം നരകം എന്നവാക്ക് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരിക "വിലാപവും പല്ലുകടിയും" എന്ന പ്രയോഗമാണ്. രാത്രിയിലെ ഭ്രാന്തന്റെ നിലവിളി, പല്ലു ഞറുമല്‍, ഒക്കെകൊണ്ട് നരകതുല്യമായ ഒരു വീടിന് അനുയോജ്യമാകും എന്ന് കരുതി രണ്ടുവട്ടം ആലോചിച്ചു തന്നെയാണ് ആ പ്രയോഗം ആവര്‍ത്തിച്ചിരിക്കുന്നത്. വാചകത്തിന്റെ ഉറവിടം അറിയാവുന്നവര്‍ക്ക് അങ്ങനെയും മറ്റുള്ളവര്‍ക്ക് സന്ദര്‍ഭോചിതമായും വായിച്ചെടുക്കാം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

      വളരെയധികം നന്ദി അജിത്തെട്ടാ വരികള്‍ക്കിടയിലൂടെ വായിച്ച് കൃത്യമായ അഭിപ്രായം കുറിച്ചതിന്.

      Delete
  15. പ്രതിഭയുടെ മിന്നലാട്ടം കാണിച്ചു തന്ന കഥ

    ReplyDelete
  16. വളരെ നന്നായി എഴുതി... കഥ ഇഷ്ടായി... ആശംസകള്‍...

    ReplyDelete
  17. ആദ്യവായനയിൽ 'തനിയാവർത്തനം' എന്ന സിനിമയെ ഓർമ്മപ്പെടുത്തി. . സിനിമയിലെ ചില രംഗങ്ങൾ ചെറിയ മാറ്റങ്ങളോടെ കഥയിൽ ആവർത്തിക്കുന്നുണ്ട്.പാരമ്പര്യമായി മനോരോഗം അനുഭവിക്കുന്നവരുടെ കുടുംബങ്ങളിൽ ഇത്തരം ആവർത്തനങ്ങൾ ഉണ്ടാവാതെ തരമില്ല. അത്രകണ്ട് സൂക്ഷ്മവും ശക്തവുമാണ് ലോഹിതദാസിന്റെ തിരക്കഥ. എന്നാൽ ഈ കഥ മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുന്നു.

    "കണങ്കാലിലെ പഴയൊരു മുറിവിനുമേല്‍ പടരുന്ന നൊമ്പരത്തിന് മനസിന്‍റെ ആധികളോളം കടുപ്പമില്ല. ഏറെക്കാലമായി കൊതിയോടെ കാത്തിരുന്ന കാമുക സ്പര്‍ശനത്താല്‍ കണങ്കാലിലെ മുറിവ് പുളകിതയായി" എന്നീ രണ്ട് വാചകങ്ങളിലൂടെ, തന്റെ പാരമ്പര്യത്തിനും മാറ്റമില്ല എന്ന കഥാനായകന്റെ ഓർമ്മ എഴുത്തുകാരൻ പങ്കു വെക്കുന്നത് കഥയുടെ ഒതുക്കത്തോട് ഭംഗിയായി ചേർന്നിരിക്കുന്നു.

    'വിലാപവും പല്ലുകടിയും' ബൈബിൾ പ്രയോഗമാണെന്നറിഞ്ഞപ്പോൾ ഗൂഗിളിൽ തപ്പി. ലിങ്കും കിട്ടി >> http://biblechinthakal.blogspot.in/2013/12/blog-post_2.html

    ദൈവകോപം വരുത്തുന്ന കൃത്യം ചെയ്തതിലൂടെ, കഥാനായകൻ ദൈവത്തിൽ നിന്ന് അകന്നു പോയി എന്ന് സൂചിപ്പിക്കാനായിരിക്കണം എഴുത്തുകാരൻ ആ വാചകം പ്രയോഗിച്ചത്. ഹിന്ദുക്കൾക്കിടയിൽ 'ചെകുത്താൻ' സങ്കല്പത്തിന് അത്രകണ്ട് സ്വാധീനമില്ലാത്തതിനാലും മേല്പറഞ്ഞ ബൈബിൾ സൂചന കൊണ്ടും ഒരു ക്രിസ്ത്യൻ പശ്ചാത്തലം തന്നെ കഥയ്ക്ക് നൽകുകയായിരുന്നു ഉചിതം എന്ന് തോന്നുന്നു.

    മറ്റൊരു സംശയം കൂടിയുണ്ട്. കേണലിന്റെ നായക്ക് പേ ഇളകിയിരുന്നു എന്നു തന്നെയാണല്ലോ കഥാകൃത്ത് സൂചന നൽകുന്നത്. പേ പിടിച്ച നായകൾക്ക് ജലസ്പർശം സുഖമല്ല, അത്യധികം ബുദ്ധിമുട്ടാണ് സൃഷ്ടിക്കുക എന്നാണ് കേട്ടിരിക്കുന്നത്. അത് ശരിയാണെങ്കിൽ കഥയിലെ വിവരണവുമായി യോജിച്ചു പോകുന്നില്ല.

    ReplyDelete
    Replies
    1. മനോജിന്റെ നിരീക്ഷണങ്ങളും വിശദമായ വിലയിരുത്തലുകളും സന്തോഷത്തോടെ സ്വീകരിക്കുന്നു. വായനക്കാര്‍ ആശയത്തെ വ്യതസ്തമായി സ്വീകരിക്കുന്നത് രസകരമായ സംഗതിയാണ്.

      കഥയിലെ ചില പോസ്സിബിലിറ്റീസ് മാത്രം..
      ----------------------------------------------------------

      ഉണ്ട് എന്ന് ഉറപ്പില്ലാത്ത പട്ടിയുടെ "പേ."
      പട്ടിയെ കൊല്ലുന്ന രംഗം ചെലുത്തുന്ന സ്വാധീനം.
      മുറിവ് കാലിലേത് മാത്രമല്ല.
      പാപബോധം എന്ന ചിന്ത.
      സ്വയം വേദനിപ്പിക്കുക എന്നതും ഒരു രോഗമാണ്.

      നാളെ നായകന് ഭ്രാന്ത് ഉണ്ടാവാം..ഉണ്ടാകാതിരിക്കാം...

      Delete
  18. നല്ല കഥകള്‍ ഇനിയും കൂടുതല്‍ വായിക്കാന്‍ അവസരം കിട്ടുമെന്ന വിശ്വാസത്തിലും ആഗ്രഹത്തിലും ... അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട്..

    ReplyDelete
  19. ജോസേ...! , നിന്റെ പേനയ്ക്കു കനംവയ്ക്കുന്നത് സന്തോഷത്തൊടെ മനസ്സിലാക്കുന്നു.ഇഷ്ട്ടായെടാ.ഒത്തിരിയാശംസകൾ..!

    ReplyDelete
  20. കഥ ഇഷ്ടമായി..ആശംസകള്‍

    ReplyDelete
  21. എന്തൊക്കെ സംഭവിക്കുമ്പോഴും ഒരു ചക്രം പോലെ കറങ്ങിക്കൊണ്ടിരിക്കുന്നു ജീവിതവും. കാണലുകളും കേള്‍വികളും ഒരുപക്ഷെ പാരമ്പര്യത്തിന്റെ വിശ്വാസങ്ങളെ ബാലപ്പെടുത്തുന്നുമുണ്ടാവാം. ഒന്നില്‍ നിന്നും ഓടിയൊളിക്കാന്‍ കഴിയാതെ.....
    നന്നായി ജോസ്. കഴുകിയെടുത്ത വാചകങ്ങള്‍ കഥയെ സമ്പന്നമാക്കി.

    ReplyDelete
  22. കഥ നന്നയി. നിലവാരമുള്ള ഭാഷയും നല്ല ഒഴുക്കും ഉണ്ട്. വിലാപവും പല്ലുകടിയും കഥയുമായി ചേര്‍ന്ന് പോകുന്നു എന്നാണു എനിക്ക് തോന്നിയത്. അഗാധമായ കുറ്റബോധവും,ജീവിത നൈരാശ്യവും പേ പിടിക്കുമോ എന്ന ഭയവും, ചെയ്ത ആത്മഹത്യക്ക് നല്ല ന്യായീകരണവുമായി.പക്ഷെ ചങ്ങല കാലില്‍ അണിയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.അതൊഴിവാക്കാമായിരുന്നു എന്ന് തോന്നി.
    ഇനിയും എഴുതുക. അഭിനന്ദനങ്ങള്‍.

    ReplyDelete
    Replies
    1. ഒരു വലിയ കഥാകാരിയുടെ ഈ വാക്കുകള്‍ ഏറെ വിലമതിക്കുന്നു.
      ആത്മനൊമ്പരം "ആത്മഹത്യ" വരെ എത്തിയില്ല എന്നുന്ന്‍ വിനയപൂര്‍വം സൂചിപ്പിക്കുന്നു.

      Delete
  23. വിശദമായ ഒരു വായന ആവശ്യമാണ് ജോസ്.അല്പം സമയക്കുറവുണ്ട്.പിന്നീട് വരാം.

    ReplyDelete
  24. അകാംഷയുണര്‍ത്തുന്ന കഥ പറച്ചില്‍ . നന്നായിരിക്കുന്നു ആശംസകള്‍
    !

    ReplyDelete
  25. mikavuta rachana. nannaayi kathha avatharippichchirikkunnu.

    ReplyDelete
  26. കഥ നന്നായിട്ടുണ്ട്... മികച്ച അവതരണം

    ReplyDelete
  27. പിടിച്ചിരുത്തി വായിപ്പിക്കുന്ന നല്ല അസ്സൽ കഥ

    ReplyDelete
  28. @ റോണി,
    @ ഫിറോസ്‌,
    @ സാറ,
    @ ജെഫു,
    @ ഉണ്ണിയേട്ടാ,
    @ അനീഷ്‌,
    @ തങ്കപ്പന്‍ ചേട്ടാ,
    @ കുഞ്ഞൂസ്,
    @ അനുരാജ്,
    @ ജോര്‍ജേട്ടാ,
    @ സംഗീത്,
    @ കലചേച്ചി,
    @ പ്രഭാന്‍ ചേട്ടാ,
    @ സാജന്‍,
    @ റാംജിയേട്ടാ,
    @ രൂപേഷ്,
    @ മിനി,
    @ നസീമ നസീര്‍,
    @ മുബി,
    @ ജിതിന്‍,
    @ മുരളിയേട്ടാ,

    പ്രിയ സുഹൃത്തുക്കളുടെ വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി. പ്രോത്സാഹനങ്ങള്‍ കൂടുതല്‍ ഊര്‍ജം പകരുന്നു.

    ReplyDelete
  29. നല്ല എഴുത്താണ്, പറയാതെ വയ്യ
    കിടു

    ReplyDelete
  30. നല്ലൊരു കഥ .അതിന്റെ അവതരണം ഏറെ ആസ്വദിച്ചു.

    ReplyDelete
  31. വാക്കുകളെ കവച്ചു വളരുന്ന അർത്ഥതലങ്ങൾ ഭാഷയിലുണ്ട്‌..
    വായനയിൽ ഏറ്റം പ്രിയം തോന്നിച്ചത്‌ ബിംബങ്ങളും കൽപനകളും തന്നെ..
    അവതരണ മികവ്‌ വായനയ്ക്കു ശേഷവും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു..
    അതും എഴുത്തിന്റെ മികവു തന്നെ..ആശംസകൾ

    ReplyDelete
  32. കഥ പുതുമ തോന്നിയില്ല പാരമ്പര്യമായി തലമുറകള്‍ ഭ്രാന്തന്മാരകുന്ന കഥ പലരും പറഞ്ഞിട്ടുണ്ട് .ഈ അടുത്ത കാലത്ത് വിനീതിന്‍റെ ഒരു സിനിമ ഈ കഥയോട് സാമ്യം തോന്നി പക്ഷെ കഥ പറയുന്ന രീതി കഥയ്ക്ക്‌ അനുയോജ്യമായ വാക്കുകള്‍ എല്ലാംതന്നെ ഗംഭീരം ആശംസകള്‍

    ReplyDelete
  33. പ്രിയ ജോസ്,

    കഥയുടെ ക്രാഫ്റ്റ് ഇഷ്ടമായി. വായിച്ച പലരും കഥയുടെ അന്തസത്ത കാണാൻ വിട്ടു പോയതായി എനിക്ക് തോന്നുന്നു. കഥാ നായകൻ തന്റെ അച്ഛനെ കൊലപ്പെടുത്തി എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. അതും ഫിലിപ്പോസ് സാറിന്‍റെ പട്ടിയെ കൊല്ലാൻ ഉപയോഗിച്ച അതെ മാർഗത്തിലൂടെ. താഴെ പറയുന്ന വരികളി ലൂടെയാണ് അത് വായിച്ചെടുത്തത്.

    "ഏറെക്കാലമായി അലട്ടിയിരുന്ന സംശയങ്ങള്‍ക്ക് ഉത്തരവുമായി രാത്രിയുടെ ഏതോ യാമത്തില്‍ ചെകുത്താന്‍ എനിയ്ക്കരികിലെത്തി. ഞാന്‍ കട്ടില്‍ നിന്നെണീറ്റു. ആര്‍ത്തലച്ച് മഴപെയ്തിട്ടും മരങ്ങള്‍ കടപുഴകിയിട്ടും കറുത്ത വാനം വിണ്ടുകീറി കൊള്ളിയാന്‍ മിന്നിയിട്ടും കറന്റ് പോകാത്ത ആ രാത്രിയില്‍ അച്ഛന്‍റെ ദുരിതങ്ങള്‍ അവസാനിച്ചു! "

    " മച്ചിലെ ചെതുക്കിച്ച പലകകളുടെ വിടവിലൂടെ ഇന്നലെ ചുരുട്ടിയെറിഞ്ഞ ചുവപ്പും കറുപ്പും ഇഴപിരിഞ്ഞ പ്ളാസ്റ്റിക് വയറിലെ ചെമ്പുകമ്പി വീണ്ടും തന്‍റെ ഊഴമായോ എന്നറിയാന്‍ എത്തി നോക്കി. "

    അതിനു ശേഷം അയാള് അനുഭവിക്കുന്ന കുറ്റബോധം ആവണം, ഒരു ഭ്രാന്തനാണ് താനെന്നു സ്വയം വിശ്വസിപ്പിക്കാൻ അയാളെ പ്രേരിപ്പിക്കുന്നത്.

    രണ്ടു മൂന്നു തവണ വായിച്ചപ്പോഴാണ് ഇത്രയും പിടികിട്ടിയത്. താങ്കള് ഉദ്ദേശിച്ചത് ഇതാണോ എന്നറിയില്ല. പിന്നെ ഭാഷയെ പറ്റി രണ്ടു വാക്ക്.കഠിനമായ വിഷയം പറയുമ്പോൾ, കഠിനമായ ഭാഷ തന്നെ പ്രയോഗിക്കണം എന്നത് പരക്കെയുള്ള ഒരു വിശ്വാസമാണെന്നു തോന്നുന്നു. എന്റെ അഭിപ്രായത്തിൽ, വാക്കുകൾ കൊണ്ടുള്ള സർ ക്കസുകൾ കഥയുടെ ഒഴുക്കിനെ പ്രതികൂലമായെ ബാധിക്കൂ. കഥയുടെ ക്രഫ്റ്റിനെ ശിരസ്സാ നമിച്ചു കൊണ്ട് തന്നെ പറയട്ടെ, ലഘു ഭാഷയിൽ വലിയ കാര്യങ്ങൾ പറയാൻ ശ്രമിക്കൂ... ഒരു വലിയ കഥാകൃത്തായി മാറാൻ എല്ലാ ആശംസകളും.

    സ്നേഹത്തോടെ,
    ശാലിനി

    ReplyDelete
    Replies
    1. കഥാകാരന്റെ മനസ് വായിച്ച ഈ ഒരു അഭിപ്രായത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു!!

      //കഠിനമായ വിഷയം പറയുമ്പോൾ, കഠിനമായ ഭാഷ തന്നെ പ്രയോഗിക്കണം എന്നത് പരക്കെയുള്ള ഒരു വിശ്വാസമാണ്//

      സത്യമാണ്! ആ വിശ്വാസത്തില്‍ ഊന്നിയാണ് എഴുതിയത് അത്രയും. എന്തോ, വിഷയം ഗൌരവമായതുകൊണ്ട് കൊളോക്യലായി പറഞ്ഞാല്‍ ഉദ്ദേശിച്ച തീവ്രതകിട്ടുമോ എന്നൊരു സംശയം. ഒരുപക്ഷേ എന്‍റെ തെറ്റിധാരണ ആയിരിക്കാം..
      ഇനിയുള്ള എഴുത്തുകളില്‍ ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്.

      വളരെ സന്തോഷം പ്രിയ വായനക്കാരി...

      Delete
  34. വളരെ ഹൃദയസ്പര്‍ശിയായ കഥ. നല്ല ഭാഷ. സ്പെഷ്യലൈസ് ചെയ്ത ക്രാഫ്റ്റ്‌.

    ReplyDelete


  35. @ ഷാജു,
    @ മുഹമ്മദ്‌ ഇക്ക,
    @ വര്‍ഷിണി ടീച്ചര്‍,
    @ റഷീദ്,
    @ നമൂസ്,
    @ ഉദയപ്രഭന്‍,

    വളരെ നന്ദി വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും.

    ReplyDelete
  36. ജോസേ ഇത് കൊള്ളാല്ലോ
    വേറിട്ടൊരു അവതരണ രീതി അസ്സലായി കേട്ടോ,
    ചിന്തകൾക്ക് ചിറകു മുളച്ചു ഇനിയും ഉയരങ്ങളിലേക്ക്
    ഉയരട്ടെ പറക്കട്ടെ എന്ന് ആശംസിച്ചു നിർത്തുന്നു.
    തികച്ചും വ്യത്യസ്തമായ ഈ അവതരണ രീതി കൊള്ളാം തുടരുക
    കൂടുതൽ പറഞ്ഞാൽ, അതു അധികപ്പറ്റാകും തീർച്ച
    അതുകൊണ്ട് നിര്ത്തുന്നു. എഴുതുക അറിയിക്കുക.
    ആശംസകൾ

    ReplyDelete
  37. ജോസ് ഇവിടെ ശൈലി മാറിയിരിക്കുന്നു
    ഏതോ മിത്തുകളുടെ ഭൂമികയിൽ നിന്ന് പുതിയ ജീവിതം തേടുന്ന പയ്യനിൽ തുടങ്ങിയ കഥ സ്വയം വിധികളെ നിർണ്ണയിച്ചു വിധിയെ ശപിക്കുന്ന വരെ കുറ്റ പെടുത്തി ഒടുക്കം പാപഫലം പോലെ ചങ്ങലയിൽ ഒടുങ്ങിയ ഒരു ജീവിതം ആഖ്യാനം പരിസര നിര്മാണം എല്ലാം മികവിൽ മികച്ചു നില്ക്കുന്നു ആശംസകൾ

    ReplyDelete
  38. പേ പിടിച്ച നായ - ഭ്രാന്തുണ്ടായിരുന്ന അച്ഛന്‍!! ചിലരുടെ വിധി മറ്റു ചിലര്‍ നിശ്ചയിക്കുന്നു - കഥാനായകന്റെ വിധി സ്വയം ചെയ്ത ചില കാര്യങ്ങളുടെ അനന്തര ഫലം ആണ് അല്ലെ??
    ക്രാഫ്റ്റ് വളരെ നന്നായിരിക്കുന്നു ജോസ്. അഭിനന്ദനങ്ങള്‍....
    ഇനിയും എഴുത്തില്‍ ഉയരാന്‍ ആശംസകള്‍ :)

    ReplyDelete
  39. ജോസേ.. നിന്റെ പോക്കത്ര ശരിയല്ല... ഈ പോക്ക് പോയാല്‍ നീ ഉടനെ മുഖ്യധാരയില്‍ കയറി ബ്ലോഗേര്‍സിനെ കുറ്റം പറയുമല്ലോ... :)

    ReplyDelete
  40. തിരിച്ചിലാൻ,
    ജോസ് മുഖ്യധാരയിൽ കയറിപ്പറ്റിക്കഴിഞ്ഞല്ലോ ഇനിയെന്ത്?
    പക്ഷെ ബ്ലോഗേർസിനെ കുറ്റം പറയാൻ സാദ്ധ്യത കുറവാണ്
    എന്ന് തോന്നുന്നു !!!

    ReplyDelete


  41. @ കൊമ്പന്‍,
    @ അര്‍ഷാ,
    @ ഷബീര്‍,
    @ ഫിലിപ്പെട്ടാ,

    ഈ നല്ല വായനയ്ക്കും ഉള്ളുതുറന്ന അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി പ്രിയരേ...
    നിങ്ങള്‍ നല്‍കുന്ന പ്രചോദനവും തിരുത്തളുകളും സ്വീകരിച്ച് ഞാനെന്നും ഇവിടൊക്കെതന്നെ ഉണ്ടാവും. അല്ലാതെ എവിടെപ്പോകാന്‍..:)

    ReplyDelete
  42. വളരെ ഇഷ്ട്ടമായി.പ്രത്യേകിച്ചും അവസാന ഭാഗം.

    ഒന്ന് രണ്ടു ചെറിയ കല്ലുകടികള്‍ കൂടി സൂചിപ്പിക്കട്ടെ." നരകയാതന അനുഭവിക്കേണ്ടിയിരുന്ന ഒരാത്മാവിന് ദയാവധത്തിലൂടെ വിടുതല്‍ നല്‍കിയത് ഒട്ടും എന്നെ വേദനിപ്പിച്ചില്ല. പരാക്രമത്തിനിടയില്‍ എപ്പോഴോ കണംകാലില്‍ വന്നുഭവിച്ചൊരു മുറിവുപോലും ലഹരിയുടെ വീര്യത്തില്‍ ഞാന്‍ മറന്നുപോയി." ഈ ഭാഗത്ത് എനിക്കൊരു ദഹനക്കേട്‌ ഉണ്ടായി.

    മറ്റൊന്ന് അച്ഛന്‍റെ മരണത്തിലേക്ക് പെട്ടെന്ന് കടന്നു ചെന്നത് പോലെ ഒരു പ്രതീതി ഉണ്ടായി.അത്ര മാത്രം.

    വായിക്കാന്‍ സുഖമുണ്ട് എന്നത് തന്നെയാണ് പ്ലസ്‌ പോയിന്‍റ്.
    ആശംസകള്‍

    ReplyDelete
  43. ഇപ്പോഴാണ് ശാലിനിയുടെ അഭിപ്രായം കണ്ടത്.ചെമ്പ് കമ്പി എന്നിലും ഒരു സംശയം ഉണര്‍ത്തിയിരുന്നു എങ്കിലും ബുദ്ധിക്കുറവു കൊണ്ട് അത്രയ്ക്ക് അങ്ങ് ചിന്തിച്ചില്ല.പൊതുവേ ജോസിന്‍റെ ശൈലി ലളിതമാണ്.ഇതില്‍ ഒന്ന് മാറ്റിപ്പിടിച്ചു നോക്കിയതാണ്.പക്ഷെ ഇത്ര നിഗൂഡത വേണ്ടിയിരുന്നോ?കാരണം ഇവിടെ നല്ലൊരു ശതമാനം വായനക്കാരിലും പരിണാമഗുപ്തിയിലെ അച്ഛന്‍റെ വധം എശിയിട്ടില്ല.

    ReplyDelete
  44. നന്ദി രൂപേഷ്, ക്ഷമാപൂര്‍വമായ പുനര്‍വായനയ്ക്ക്.

    പിന്നോട്ടുള്ള വിഷയവുമായി കണക്ഷന്‍ ഒന്നുമില്ലെങ്കില്‍ പട്ടിയെ കൊല്ലുന്ന സംഭവത്തിന്
    കഥയില്‍ എന്താണ് പ്രസക്തി? 'ചെയ്യാന്‍ പാടില്ലാത്ത' ഒരു പാതകം അങ്ങനെയേ എനിക്ക്
    എഴുതാന്‍ കഴിയുമായിരുന്നുള്ളൂ....
    വായനക്കാര്‍ക്ക് ഏതു രീതിയല്‍ ചിന്തിക്കാനും വകുപ്പുകള്‍ നല്‍കിയിട്ടുണ്ട്, ആഴത്തില്‍ നോക്കുന്നവന്‍ കൂടുതല്‍ കണ്ടെത്തുന്നു. അത്രതന്നെ. :)

    ReplyDelete
    Replies
    1. ഈ കഥാവായന കൊണ്ട് എന്‍റെ ആസ്വാദനനിലവാരം എത്രമാത്രം ഉണ്ടെന്ന് അളക്കാന്‍ കഴിഞ്ഞു.ഈ കഥ അതിന്‍റെ നിലവാരം പോലെ തന്നെ സൂക്ഷ്മതയും ചിന്തയും അല്പം കൂടുതല്‍ പേറുന്ന വായനക്കാരെയും പ്രതീക്ഷിക്കുന്നുണ്ട്.
      പ്ലാസ്റ്റിക് വയര്‍ എന്ന പ്രയോഗത്തില്‍ നിന്ന് ഒരു ആത്മഹത്യയുടെ മണം ആണ് എനിക്ക് കിട്ടിയത്.ഇലക്ട്രിക്‌ വയര്‍ എന്നോ മറ്റോ ആയിരുന്നെങ്കില്‍ കാര്യം പെട്ടെന്ന് ഗ്രഹിച്ചേനെ.എന്തായാലും വായിക്കാന്‍ സുഖമുണ്ട് എന്നതാണ് എനിക്ക് ഇഷ്ട്ടമായത്.പക്ഷെ അവസാനം സംഭവിക്കുന്ന ആ വധത്തിലാണ് കഥയുടെ കാമ്പ് ഉള്‍ച്ചേര്‍ന്നിരിക്കുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ എന്‍റെ വായന എത്രയോ പരിതാപകരമാണ് എന്നൊരു തിരിച്ചറിവ് കിട്ടുന്നുണ്ട്.
      നന്ദി ജോസ്.

      Delete
    2. അവിടെ ഒരു കണ്ഫ്യൂഷന്‍ നിലനിര്‍ത്തേണ്ട എന്നതിനാല്‍ 'ഇലക്ട്രിക്‌ വയര്‍' എന്ന് തിരുത്തിയിട്ടുണ്ട്. നന്ദി രൂപേഷ്,ഈ നിര്‍ദേശത്തിന്

      Delete
  45. ഇനിയും ഒരുപാട് പ്രാവശ്യം ഈ വഴി വരാന്‍ പ്രേരിപ്പിക്കുന്ന കഥ .... ഇഷ്ടപ്പെട്ടു

    ReplyDelete
  46. മികച്ച ഒരു കഥ വായിക്കാന്‍ ഇത്രയും വൈകിയല്ലോ എന്ന കുറ്റബോധമുണ്ട്. ജോസിലെ കഥാകൃത്തിന്‍റെ വളര്‍ച്ച ആശ്ചര്യകരവും ഒരിത്തിരി അസൂയപ്പെടുത്തുന്നതുമാണ്. നല്ല വായനയും എഴുത്തിനോടുള്ള ആത്മാര്‍ത്ഥശ്രമവും താങ്കളെ ഇങ്ങിനെയാക്കിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. മികച്ച ഭാഷയും അവതരണവും ഗഹനതയും കഥയെ മികവുറ്റതാക്കി. നിഗൂഢമാണ് ആഖ്യാനമെങ്കിലും ഒരു വായനയില്‍ തന്നെ കഥ പൂര്‍ണ്ണമായും ആസ്വദിക്കുവാനും മനസ്സിലാക്കുവാനും കഴിഞ്ഞു. അവസാനം , അച്ഛന്‍റെ ജീവനെടുത്ത അതേരീതിയില്‍ ആ പ്ലാസ്റ്റിക്ക് വയറിലെ ചെമ്പുകമ്പികൊണ്ട് അയാള്‍ ആത്മഹത്യചെയ്തോ, അതോ ഭ്രാന്തനായി തുടര്‍ന്നോ എന്നിടത്ത് മാത്രമാണ് ഒരു സംശയം തോന്നിയത്. അത് വായനക്കാരന് പൂരിപ്പിക്കാം അല്ലേ..? ഉന്നതനിലവാരമുള്ള ഈ കഥയ്ക്ക് എന്‍റെ അഭിനന്ദനങ്ങള്‍.

    ReplyDelete
    Replies
    1. ഇലഞ്ഞി,
      ഒരു പാട് കഥകള്‍ വായിച്ചിട്ടുള്ള, എഴുത്തിനെ ഏറെ അടുത്തറിയുന്ന ഒരു നല്ല സാഹിത്യ സ്നേഹിയുടെ ഈ വിലയിരുത്തല്‍ വളരെ വിലമതിക്കുന്നു. കഥ എഴുതുന്നവനും വായിക്കുന്നവനും ഒരുപോലെ സംതൃപ്തി പകരുമ്പോഴാണല്ലോ ഒരു സൃഷ്ടി അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സാക്ഷാല്‍കൃതമാകുന്നത്.
      വളരെ സന്തോഷവും നന്ദിയും !

      Delete
  47. നല്ല കഥ ...
    നല്ല ശൈലിയും
    ഇഷ്ടം സുഹൃത്തെ

    ReplyDelete
  48. ഇഷ്ടം .
    കാണാനും വായിക്കാനും വൈകി ഈ കഥാകാരനെ
    ഭാവുകങ്ങൾ

    ReplyDelete
  49. കഥയുടെ പുതുവഴികളിലൂടെ സഞ്ചരിച്ച് മനോഹരമായി എഴുതിയിരിക്കുന്നു.....ആശംസകള്‍.

    ReplyDelete
  50. @ Crazy Writer,
    @ ഷംസ്,
    @ അഷ്റഫ്,
    @ അനിത,

    സന്തോഷം! ഒപ്പം നന്ദിയും!! :)

    ReplyDelete
  51. വായിക്കാന്‍ ഇഷ്ടായി ...മനസ്സിനോട് അടുപ്പിച്ചാണ് വായിച്ചതു
    നല്ല ഫീല്‍...നല്ല ആശംസകള്‍
    @srus..

    ReplyDelete

Related Posts Plugin for WordPress, Blogger...