31.12.17

ടൈപ്റൈറ്റർ

ഇവിടെ ദിവസങ്ങള്‍ക്കെന്ത് വേഗതയാണ്. ട്രെഡ് മിൽ ടെസ്റ്റ് പോലെ ഈ വേഗത്തിനൊപ്പമെത്താൻ കിതച്ചോടുകയാണ് ഞാൻ.  ഇടയ്ക്ക് നിന്നാൽ മറ്റാരെങ്കിലും നമ്മെ മറികടക്കുമോ എന്ന ഭയം ടെസ്റ്റിനെ വ്യത്യസ്തമാക്കുന്നു. ആരും വിളിച്ചുണർത്താതെ പുലർച്ചെ കിടക്കയിൽ നിന്ന് എണീക്കുമെങ്കിലും അലാറത്തിൻ്റെ സപ്പോർട്ട് വേണം ധൈര്യത്തിന്. ഇനിയെങ്ങാനും ഉണർന്നില്ലെങ്കിലോ? വേഗം വീക്ക് ഏന്‍ഡ്  എത്തുമല്ലോ എന്ന പ്രതീക്ഷയാണ് കടുത്ത ട്രാഫിക് ബ്ലോക്കിനോട് പടവെട്ടിയും യാത്ര ചെയ്യാനുള്ള ഇന്ധനം. ഈ ചിവിട്ടിത്തള്ളലിനിടെ പ്രായവും കാലവും തനിക്കു മുകളിലൂടെ നരച്ചമേഘം പോലെ പാഞ്ഞു പോകുന്നുത് അറിയുന്നേയില്ല. 
മുറി പൂട്ടിയിറങ്ങി. തലേന്ന് കാറ് പാര്‍ക്ക് ചെയ്തത് എവിടെ എന്ന് റഡാറില്‍ സൂം ചെയ്തു നോക്കി. ചില ദിവസങ്ങളില്‍ ഒരു പൊടിനേരത്തേക്ക് ലൊക്കേഷന്‍ തെളിഞ്ഞു കിട്ടില്ല. അപ്പോള്‍ ഊഹം വെച്ചങ്ങു നടക്കും. കാറ് ബില്‍ഡിങ്ങിന്റെ മുന്നിലോ പിന്നിലോ കച്ചാ പാര്‍ക്കിങ്ങിലോ കാണും. ഹോ, ഈ മെമ്മറി ഒരു സംഭവമാണല്ലേ.. ചിപ്പ് അടിച്ചുപോയാല്‍ കഴിഞ്ഞില്ലേ എല്ലാം!
ഊഹംപോലെ മുനിസിപ്പാലിറ്റി വേസ്റ്റ് ബോക്സിനപ്പുറത്തു കിടപ്പുണ്ടായിരുന്നു ഇഷ്ടന്‍. ഇഷ്ടം തോന്നാതിരിക്കുന്നതെങ്ങനെ? ഒരു ദിവസത്തിൻറെ ഭൂരിഭാഗവും ഒപ്പമുള്ള കൂട്ടുകാരൻ. പല്ലും പൂടയും പൊഴിഞ്ഞെങ്കിലും സാരമില്ല. പുലിയായിരുന്നു ഒരു കാലത്ത്. സ്മരണയുണ്ട്, വഴിയില്‍ കിടത്താത്തതിന്, എന്നെ വെറും സ്മരണയാക്കാത്തതിന്. എങ്കിലും സ്റ്റാര്‍ട്ടാകുമോ എന്ന ഭയം അല്പമില്ലാതില്ല.  ‘കുതിരപ്പടയാളിയെ..ഗീവര്‍ഗ്ഗീസേ...നീ തന്നെ ശരണം.’ ബാറ്ററി വീക്കാണെന്ന് മെക്കാനിക് ഗീവര്‍ഗ്ഗീസു പറഞ്ഞിട്ട് മാസം രണ്ടായി. മാറ്റാം.. സാലറി വന്നോട്ടെ.  
കാറില്‍ കയറും മുന്‍പേ ഞാനൊരു സഡന്‍ ബ്രേക്കിട്ടു. കച്ചറ വീപ്പയുടെ താഴെക്കിടക്കുന്ന വസ്തുവില്‍ അത്ഭുതത്തോടെ നോക്കി. ‘വാട്ട് എ പ്ലെസന്റ് സര്‍പ്രൈസ്! മനുഷ്യനല്ലാത്തതുകൊണ്ട് അഭിവാദനത്തിനു മറുപടി വന്നില്ല.  കാരണം അതൊരു ടൈപ്പ്റൈറ്ററായിരുന്നു! ഓര്‍മ്മച്ചിപ്പ് ഇരുപതു വര്‍ഷം പിന്നിലെ ഫയലുകളില്‍ ഒന്നിലേക്ക് മൈക്രോ സെക്കന്റുകള്‍ കൊണ്ട് സഞ്ചരിച്ച് മാത്യൂസേട്ടന്റെ മുഖം സൂം ചെയ്തു തന്നു.
ബാംഗ്ലൂര്‍ സിറ്റി. സിറ്റിയെന്നൊക്കെ ചുമ്മാതെ ജാഡക്ക് പറയുന്നതല്ലേ. ഇതേതൊ ഒരു ‘ഹള്ളി’, സിറ്റിയില്‍നിന്ന് അകന്ന ഗ്രാമം. ജോലി തേടി ആദ്യമെത്തിയത്‌ ഇവിടെയാണ്‌. വീടിനടുത്തുള്ള മോഹനേട്ടനാണ്‌ അവിടെയെത്തിച്ചതും താമസം തരപ്പെടുത്തിത്തന്നതും. മോഹനേട്ടനും മാത്യൂസേട്ടനും കൂട്ടുകാരാണ്. ടൈപ്പ്റൈറ്റര്‍ റിപ്പയറിങ്ങായിരുന്നു മാത്യൂസേട്ടന്റെ തൊഴില്‍.
അന്നേ കാലഹരണപ്പെട്ടുപോയ രണ്ടു വസ്തുക്കളായിരുന്നു ടൈപ്പ്റൈറ്ററും മാത്യൂസേട്ടനും. പക്ഷേ ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം, കടലുകള്‍ക്കിപ്പുറം, ഒരു മഹാനഗരത്തിന്റെ തെരുവീഥിയിലെ കുപ്പയില്‍ ഉപേക്ഷിക്കപ്പെട്ട കൗതുകമുള്ള ഈ പുരാവസ്തു ആരുടെതാകുമെന്ന വിചാരം എന്നെ അലട്ടി. ഒരുപക്ഷേ മാറുന്ന കാലത്തോടു സമരസപ്പെടാനാകാതെ പോയ വൃദ്ധയായ ഒരു പേര്‍സണല്‍ അസിസ്റ്റന്റിൻ്റെത്. അല്ലെങ്കില്‍ മരിച്ചുപോയ ഒരെഴുത്തുകാരൻ്റെയോ എഴുത്തുകാരിയുടെതോ. അവരുടെ ഓര്‍മ്മകള്‍ പുതുതലമുറക്ക് ബാധ്യതയാകാതെ തൂക്കിയെറിയപ്പെട്ടതാകാം.
വന്യമൃഗങ്ങളെ, വളര്‍ത്തുജീവികളെ എല്ലാം അവറ്റയുടെ തന്നെ ദേഹത്ത് ഒളിപ്പിച്ച മൈക്രോ ചിപ്പുകളാല്‍ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന കാലത്ത്, മൊബൈല്‍ഫോണ്‍ ഇല്ലാത്ത മനുഷ്യര്‍ ഈ ലോകത്ത് ജീവിക്കുന്നേയില്ലെന്നു കണക്കെടുപ്പു നടക്കുന്ന കാലത്ത്, പുല്ലിനും പൂമ്പാറ്റക്കും ജയില്‍പുള്ളികളെപ്പോലെ പേര്‍സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പരിട്ട് പരിധി നിര്‍ണ്ണയിക്കുന്ന കാലത്തെ വെല്ലുവിളിച്ച ഒരു വിപ്ലവകാരിയാകാം ആ ടൈപ്പ്റൈറ്ററിൻ്റെ ഉടമ.
അനേകായിരം ടൈപ്പ്റൈറ്ററുകള്‍ക്കിടയില്‍ ജീവിച്ച മാത്യൂസേട്ടനു പക്ഷേ വിപ്ലവകരമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഐ.ടി വിപ്ലവത്തില്‍ ഒലിച്ചുപോകാതെ ആ കയറുകട്ടിലില്‍ അള്ളിപ്പിടിച്ച് എത്രനാള്‍ കിടന്നെന്നുകാണുമെന്നും എനിക്കറിയില്ല. നഗരത്തിൻ്റെ ആരവം ഒട്ടുമെത്താത്ത പരുക്കനിട്ട ഒറ്റമുറി ചാര്‍ത്തിലായിരുന്നു ഞങ്ങളുടെ വാസം. ഉള്ളവനും  ഇല്ലാത്തവനും തമ്മിലുള്ള ഗ്യാപ്പ് വെടിയും പൊഹയും കൊണ്ട് നികത്താമെന്നായിരുന്നല്ലോ ഒറിജിനല്‍ വിപ്ലവകാരികളുടെ പ്ലാന്‍. പക്ഷേ പലരുടെ പൊഹ കണ്ടിട്ടും മേല്‍പ്പറഞ്ഞ ഗ്യാപ്പ് വര്‍ദ്ധിച്ച്, അവിടെ പാലവും പാലമെത്താത്ത കടലുകൾക്ക് മീതേ വിമാനങ്ങളും പറന്നു. അന്ന് കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍മാര്‍ ഇരുപത്തയ്യായിരം വാങ്ങുമ്പോള്‍ ആയിരത്തി ഇരുനൂറ്റമ്പതായിരുന്നു എൻ്റെ  മാസശമ്പളം. ആ സമത്വമാണ് എന്നെയും മാത്യൂസേട്ടനെയും ഒരുമിപ്പിച്ചത്.

തൃശൂരും ബാംഗ്ലൂരും തമ്മില്‍ വലിയ ദൂരമൊന്നുമില്ലെങ്കിലും ക്രിസ്മസ് കൂടാനായി വര്‍ഷത്തിലൊരിക്കലേ മാത്യൂസേട്ടന്‍ നാട്ടില്‍ പോകുമായിരുന്നുള്ളൂ. കിട്ടാനുള്ള ഡ്യൂസും കിട്ടാക്കടവും വാങ്ങിയാവും പോകുക. റിപ്പയറിംഗ് തേടി ഓഫീസുകൾ  കയറിയിറങ്ങുമ്പോള്‍ ടൈപ്പ്റൈറ്ററുകള്‍ വേണമെങ്കില്‍ നിങ്ങള്‍ എടുത്തോളൂ, ഞങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറുകയാണെന്ന് അറിയിപ്പുകിട്ടും. അങ്ങനെ നിന്നുതിരിയാന്‍ ഇടയില്ലാത്ത മുറിയുടെ കോണില്‍ കോസടി വിരിച്ചുറങ്ങുമ്പോള്‍ എൻ്റെ തലക്ക് മീതേ വീഴുന്ന നീളന്‍ നിഴല്‍ പൊക്കത്തില്‍ ടൈപ്പ്റൈറ്ററുകളുടെ ഒരടുക്ക് രൂപപ്പെട്ടു. ഉപയോഗശൂന്യമെങ്കിലും ജീവിതത്തോട് ഒട്ടിനില്‍ക്കുന്ന വസ്തുക്കളൊന്നും എളുപ്പം ഉപേക്ഷിക്കാന്‍ നമുക്ക് മനസ്സ് വരില്ല. കേടായ വാച്ച്, മഷിതീര്‍ന്ന പേന, ഉടുപ്പ്, ചീപ്പ്, ടൂത്ത് ബ്രഷ്.... അങ്ങനെപോകുന്നു ചിലത്.   

വേസ്റ്റ് ബോക്സില്‍ നിന്നും ചാടിയിറങ്ങിയ പൂച്ച അപ്പോഴാണ്‌ ടൈപ്പ്റൈറ്റര്‍ ശ്രദ്ധിച്ചത്. അത് അക്കങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കും മീതെ കയറി മാന്തിയും മണത്തും നോക്കി. പള്ള നിറഞ്ഞപ്പോള്‍ വെറുമൊരു നേരംപോക്ക്. സമൃദ്ധമായ ഭക്ഷണം അമിതമായ് തിന്നു കൊഴുത്ത ഇവിടുത്തെ പൂച്ചകളെ എനിക്ക് വെറുപ്പാണ്. നാട്ടിലെ പൂച്ചകളെപോലെ ഇവയ്ക്ക് ദയനീയമായ നോട്ടമില്ല, കരച്ചിലില്ല. കണ്ണുകളിൽ ക്രൗര്യമാണ്. ഒരു കല്ലെടുത്ത് എറിയണമെന്ന് തോന്നി. വേണ്ട. കൊളസ്‌ട്രോൾ കൂടി വല്ല അറ്റാക്കും വന്ന് ചത്തോളും. എനിക്കെന്തോ ആ ടൈപ്പ്റൈറ്റര്‍ എൻ്റെയാണെന്നപോലെ ഒരിഷ്ടം. ഒരു നിമിഷം ശങ്കിച്ചുനിന്ന ശേഷം ഞാന്‍ കാറിനടുത്തേക്ക് നടന്നു.        
അന്തിനേരത്ത് ഒരു ക്വോര്‍ട്ടര്‍ കുപ്പിക്ക് ഇരുപുറവും ഞങ്ങൾ ഇരിക്കുമ്പോഴാണ് മാത്യൂസേട്ടന്‍ മനസ്സ് തുറക്കുക. എന്നും പൈൻറ് അടിക്കണമെന്നാ ആഗ്രഹം. പക്ഷേ പട്ടിണി കിടക്കേണ്ടി വരും. കഞ്ഞിയും പയറും അച്ചാറുമാണ് രാത്രി ഭക്ഷണം. നല്ല ശോധന കിട്ടും. ശോധന ഏറിയാലും ഞങ്ങള്‍ തന്നെ സഹിക്കണം. കാരണം മുറിയോടു ചേര്‍ന്നുള്ള ചെറിയ ചായ്പ്പാണ് അടുക്കള. അടുക്കള തന്നെയാണ് കക്കൂസും. അതിനു മറയൊന്നുമില്ല. സ്റ്റവ് വെയ്ക്കുന്ന സ്ലാബും കക്കൂസു കുഴിയും തമ്മില്‍  അരഭിത്തിയുടെ വേര്‍തിരിവുണ്ട്. വെള്ളം പബ്ലിക് ടാപ്പില്‍നിന്ന് പിടിക്കണം. ക്യൂ നിന്ന്. മൂളിപ്പാട്ടും പാടി ഒന്നാമന്‍ മൂലയ്ക്കിരിക്കുമ്പോള്‍ രണ്ടാമന്‍ തലവെട്ടിച്ച് നോക്കില്ല എന്നത് മ്യൂച്ച്വല്‍ അണ്ടര്‍സ്റ്റാന്റിംഗ്.

തൊണ്ണൂറ് എം.എല്‍ തലയില്‍ തട്ടുപോള്‍ മാത്യൂസേട്ടന്‍ പതിഞ്ഞ ശബ്ദത്തില്‍ പാടും. ബാബുരാജിൻ്റെ പാട്ട്. ലഹരിയുടെ സുഖമുള്ള തരിപ്പില്‍ ആ വട്ടമുഖത്തെ പ്രകാശിപ്പിക്കുന്ന ഉണ്ടക്കണ്ണുകള്‍ ഇളം ചുവപ്പ് നിറമാകും. നാല്‍പതിൻ്റെ പ്രായം പറയാത്ത, പന്തലിച്ച ചുരുളന്‍ തലമുടിയും കട്ടിയുള്ള പുരികങ്ങളും താളത്തിനൊപ്പിച്ച് ഇളകും. പാട്ടിൻ്റെ പര്യവസാനത്തിൽ കട്ടിലിനടിയില്‍ നിന്നും സൂട്ട്കേസ് വലിച്ചെടുത്ത് ഭാര്യയുടെയും മകളുടെയും ഫോട്ടോ എടുത്ത് നോക്കും. മകള്‍ക്ക് ആറു വയസ്സു പ്രായം. ഒരു മിടുക്കിക്കുട്ടി. അപ്പോൾ ആ മുഖത്തെ ഭാവവ്യതിയാനങ്ങൾ ഒരു കള്ളനെപ്പോലെ ഞാൻ ഒളിഞ്ഞുനോക്കും. എന്തിനാണ് അയാളീ കുടുസിൽ കിടന്നു വീർപ്പുമുട്ടുന്നത്? അതൊന്നും മനസ്സിലാക്കാനുള്ള പ്രായം എനിക്കില്ലായിരുന്നു.  

ഓഫീസിനടുത്ത് ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്തു. എഫ്.എം റേഡിയോയില്‍ ഉടന്‍ നിരത്തില്‍ ഇറങ്ങാന്‍ പോകുന്ന റോബോട്ടിക് സംവിധാനമുള്ള ഡ്രൈവര്‍ലെസ്സ് കാറുകളെക്കുറിച്ചുള്ള സംഭാഷണമാണ്. എൻ്റെ  പഴഞ്ചന്‍ കാറിലെ റോബോട്ട് ആരാണെന്ന് പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്. ഡ്രൈവിംഗ് സീറ്റിലിരിക്കുന്നെങ്കിലും ഓര്‍മ്മകളുടെ ട്രാക്കിലൂടെയാണ് എൻ്റെ സഞ്ചാരം. പ്രോഗ്രാം ചെയ്തപോലെ സിഗ്നലുകളില്‍ നിര്‍ത്തിയും തട്ടാതെയും മുട്ടാതെയും അതെന്നെ ഉദ്ദേശസ്ഥാനത്ത് എത്തിക്കുന്നതും ഒരത്ഭുതം തന്നെ.

ഓഫീസ് മെയില്‍ തുറന്നപ്പോള്‍ അതില്‍ എനിക്കുള്ള സര്‍പ്രൈസ് കിടപ്പുണ്ടായിരുന്നു. ടെര്‍മിനേഷന്‍ ലെറ്റര്‍! കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി ഈ കമ്പനിയില്‍ ജോലി നോക്കുന്നു. അക്കൌണ്ടിംഗ് സോഫ്റ്റ്‌വെയര്‍ പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുകയാണ്. പഴയ സ്റ്റാഫിനെ ട്രെയ്ന്‍ ചെയ്തെടുക്കുന്നതിലെ കാലതാമസം മറികടക്കാന്‍ അപ്പ്ഡേറ്റഡായ പുതിയ ചെറുപ്പക്കാരെ കമ്പനി റിക്രൂട്ട് ചെയ്തിരിക്കുന്നു.     

ഡ്രോ തുറന്നു നോക്കി. പത്തുവര്‍ഷത്തെ വിശിഷ്ട സേവനത്തിന് ഉപഹാരമായി കിട്ടിയ ഫൌണ്ടേന്‍ പെന്‍ മഷി തീര്‍ന്നു കിടപ്പുണ്ട്. അതെടുത്ത് പോക്കറ്റില്‍ കുത്തി. കംപ്യൂട്ടറില്‍ നിന്നും പേര്‍സണല്‍ ഫയലുകള്‍ യു.എസ്.ബിയിലേക്ക് പകര്‍ത്തി. കോപ്പി ചെയ്തു തീരുംമുന്‍പ് “റീപ്ലെസ്‌ ദ ഫയൽ ഇൻ ദ ഡെസ്റ്റിനേഷൻ’ എന്ന് സ്ക്രീനില്‍ കാണിച്ചു. ഭാര്യക്കും മകനുമൊപ്പം നില്‍ക്കുന്ന ഫാമിലി ഫോട്ടോയായിരുന്നു അത്. കഴിഞ്ഞ വെക്കേഷന് എടുത്തത്. ‘നോ’ അമര്‍ത്തി, പെന്‍ ഡ്രൈവ് പോക്കറ്റിലാക്കി ഞാന്‍ ഇറങ്ങി നടന്നു.

എനിക്കപ്പോള്‍ മാത്യൂസേട്ടൻ്റെ പ്രായമായിരുന്നു.

22.11.17

ആരോടും പറയാത്തൊരു കാര്യം

ഞാനാരോടും ഇതുവരെ പറയാത്തൊരു കാര്യം പറയട്ടെ?

അമ്മ കരുതുംപോലെ എനിക്കീ പാവക്കുട്ടിയെ ക്രിസ്മസ് അപ്പൂപ്പൻ തന്നതല്ല. പിന്നെയോ? അതൊരു കഥയാണ്.

‘സ്‌കൂളടച്ചു കഴിഞ്ഞാൽ ഇഷ്ടം പോലെ കളിക്കാമല്ലോ ഇപ്പൊ മോൻ പഠിക്ക്’ എന്ന് പറഞ്ഞാണ് അമ്മ എന്നെക്കൊണ്ടു ഹോം വർക്ക് മുഴുവൻ ചെയ്യിപ്പിക്കുന്നത്. എന്നിട്ടോ? കഴിഞ്ഞ വലിയ അവധിക്ക് എന്നെ ആശാൻ കളരിയിലാക്കി. അക്ഷരം പഠിക്കാനാണെങ്കിലും അവധിക്കാലത്ത് കളരിയിൽ പോകാൻ എനിക്കിഷ്ടമല്ല. അപ്പുറത്തെ അമ്മുച്ചേച്ചിയുടെയും അപ്പൂസിൻ്റെയുമൊപ്പം കളിക്കാനാ എനിക്കിഷ്ടം.

ചിലപ്പോഴൊക്കെ വയറുവേദനയാണെന്നോ മറ്റോ കള്ളം പറഞ്ഞാലും അമ്മ സമ്മതിക്കില്ല. അങ്ങനെ ഒരു ദിവസം മടി പിടിച്ച് കളരിയിൽ ചെന്നപ്പോൾ ഇനി കുറച്ചു ദിവസം അവധിയാണെന്ന് ആൻറ്റിയമ്മ പറഞ്ഞു. ഹായ്! പെട്ടന്ന് വീട്ടിലേക്ക് ഓടിയാൽ അപ്പൂസിൻ്റെ കൂടെ കളിക്കാം. പക്ഷേ, ആശാട്ടിയമ്മക്ക് സുഖമില്ലാതെ ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോൾ സങ്കടമായ്. പാവം.

വീടടുത്തപ്പോൾ ദാ നിൽക്കുന്നു ബസ്സ്സ്റ്റോപ്പിൽ അപ്പൂസും അമ്മുച്ചേച്ചിയും. അവർ അവധിക്കാലം ആഘോഷിക്കാൻ അമ്മ വീട്ടിൽ പോകുകാണത്രേ. കുറേ ദിവസം കഴിഞ്ഞേ ഇനി മടങ്ങി വരൂ. എനിക്കാകെ വിഷമമായി.


ഒരു ദിവസം. കളിക്കാൻ കൂട്ടുകാരാരുമില്ലാതെ ഞാൻ പസ്സിൽ അടുക്കിക്കൊണ്ടിരിക്കുമ്പോൾ മുറ്റത്തു നിന്നും വിളി കേട്ടു.


‘അമ്മാ വല്ലോം തരണേ.....’.




ഈ ഭിക്ഷക്കാർക്കൊന്നും അമ്മയുണ്ടാവില്ല. പാവങ്ങൾ. അയാൾ മിക്കവാറും വരാറുള്ളതാണ്. അപ്പോഴൊക്കെ ഞാൻ ഓടിപ്പോയി അമ്മയോടു പറയും.

‘ഈശോയുടെ രൂപത്തിനരികിൽ വെച്ചിരിക്കുന്ന ഡപ്പിയിൽ നിന്ന് രണ്ടുരൂപ എടുത്തു കൊടുക്ക്.’

അമ്മ പതിവായി പറയുന്നത് എനിക്ക് കാണാപ്പാഠമാണ്. ഞാനുടനെ സ്റ്റൂൾ വലിച്ചിട്ട് മുകളിൽ കയറി, തട്ടിലിരിക്കുന്ന കരടിക്കുട്ടൻ്റെ രൂപമുള്ള കുടുക്കയിൽ നിന്നും പൈസയെടുത്ത് അയാൾക്ക് കൊടുക്കും.

അന്ന് ഭിക്ഷക്കാരൻ വന്നപ്പോൾ എനിക്കെന്തോ അമ്മോട് പറയണന്നു തോന്നിയില്ല. ഒരു ഗ്ലാസ് താഴെയിട്ടു പൊട്ടിച്ചതിന് അല്പം മുൻപ് എന്നെ കുറേ വഴക്കു പറഞ്ഞു. അത് കയ്യിൽ നിന്ന് അറിയാതെ വഴുതിപ്പോയതാന്നു പറഞ്ഞിട്ടും അമ്മ കൂട്ടാക്കിയില്ല. എനിക്ക് സങ്കടമായി.
ഞാൻ അമ്മയോട് പിണങ്ങി. ഭിക്ഷക്കാരനു പൈസ കൊടുക്കാൻ എനിക്കറിയാം.

ഞാൻ ശബ്ദമുണ്ടാക്കാതെ ഡപ്പി തുറന്ന് പൈസയെടുത്തു. എന്നിട്ട് ചില്ലറത്തുട്ട് അയാൾക്കു കൊടുത്തു. പൈസ വെച്ചു നീട്ടുമ്പോൾ അയാൾ ചുറ്റും നോക്കിയിട്ട് പതിഞ്ഞ ശബ്ദത്തില് എന്നോടു ചോദിച്ചു;

'വരുന്നോ എൻ്റെ കൂടെ?'

എനിക്കപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ആരെങ്കിലും എന്നെയൊന്നു പുറത്തു കൊണ്ടുപോയി ടൌണിലെ കളിപ്പാട്ടങ്ങളുടെ ആ പുതിയ കട ഒന്നു കാണിച്ചു തന്നിരുന്നെങ്കിലെന്ന് കുറേ നാളായി ആശിക്കുന്നു.

ഞാനിതൊക്കെ ആലോചിച്ചു നിൽക്കെ അയാളെന്നെ വാരിയെടുത്ത് പുറത്തേക്ക് പാഞ്ഞു. തിടുക്കത്തിൽ റോഡ് മുറിച്ചുകടക്കുമ്പോൾ വളവ് തിരിഞ്ഞു വന്നൊരു ബൈക്ക് അയാളെ ഇടിച്ചു! ഞാൻ തെറിച്ച് റോഡിനപ്പുറത്തേക്ക് വീണു. ഭിക്ഷക്കാരൻ്റെ കാലിലൂടെ വണ്ടിയുടെ ചക്രങ്ങൾ കയറിയെങ്കിലും ബൈക്കുകാരൻ നിർത്താതെ ഓടിച്ചുപോയി.

ഒരുവിധത്തിൽ തപ്പിത്തടഞ്ഞ് എണീറ്റപ്പോൾ എനിക്കൊന്നും പറ്റിയിട്ടില്ലെന്നു മനസ്സിലായി. ഭാഗ്യം! ഞാൻ അപ്പൂസിൻ്റെ വീട്ടിലേക്ക് ഓടി അവൻ്റെ അച്ഛനെ വിളിച്ചുകൊണ്ടുവന്നു. അപ്പൂസിൻ്റെ അച്ചൻ ഭിക്ഷക്കാരനെ ഉടനെ ഒരു ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വീട്ടിൽ നിന്ന് അമ്മയുടെ ഉച്ചത്തിലുള്ള വിളി കേട്ടു. ‘എന്തോന്ന്....’ വിളികേട്ട് ഞാൻ അമ്മയുടെ അത്തേക്ക് ഓടി. ഒന്നും അറിയാത്ത മട്ടിൽ അവിടെ പമ്മിക്കൂടി. വീണ്ടും വഴക്കു കിട്ടുമെന്ന പേടിയിൽ നടന്നതൊന്നും പറഞ്ഞില്ല.

നാളുകൾ ഏറെ കഴിഞ്ഞിട്ടും ആ ഭിക്ഷക്കാരനെ പിന്നെ കണ്ടില്ല.

കാത്തുകാത്തിരുന്ന് ക്രിസ്തുമസ് വന്നു. പടക്കങ്ങൾ പണ്ടേ എനിക്ക് പേടിയാ. പക്ഷേ കമ്പിത്തിരി ഒത്തിരിഇഷ്ടമാ. പാട്ടും ഡാൻസും ബാൻഡും ഒക്കെയായി കരോൾ സംഘങ്ങളെത്തും. മിക്കവാറും ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയാവും അമ്മയെന്നെ കരോൾ കാണിക്കുക. ആട്ടിടയന്മാരുടെയും മാലാഖയുടെയും രാജാവിൻ്റെയുമൊക്കെ വേഷം കെട്ടിയത് അടുത്ത വീടുകളിലെ ചേട്ടന്മാരാണെന്ന് എനിക്ക് മനസ്സിലാകുകേയില്ല. പിറ്റേന്ന് അമ്മുച്ചേച്ചി പറയുമ്പോഴേ അതു പിടികിട്ടൂ. പിന്നെ ‘പോടാ ബുദ്ധൂസെന്നു’ പറഞ്ഞെന്നെ കളിയാക്കും.

ക്രിസ്മസ് രാത്രി. അവസാനത്തെ കരോൾ സംഘം പിരിയുന്ന നേരത്ത് ഒരാളെൻ്റെ അരികിലെത്തി. അമ്മ പൈസയെടുക്കാൻ അകത്തു പോയിരുന്നു. അയാൾ ഒരു സമ്മാനപ്പൊതി എനിക്കു നീട്ടി. പരുപരുത്ത കൈകൾക്കൊണ്ട് എൻ്റെ കവിളിൽ തലോടി. എന്നിട്ട് ഒന്നും മിണ്ടാതെ മുടന്തി മുടന്തി ഇരുട്ടിലേക്ക് നടന്നു നീങ്ങി.

അയാൾ നൽകിയ പൊതി ഞാൻ കൌതുകത്തോടെ തുറന്നു. ഹായ്! അതിമനോഹരമായൊരു പാവക്കുട്ടി.

അമ്മ പറഞ്ഞു; ഇത് സാന്താക്ലോസ് കുട്ടികൾക്ക്‌ നൽകുന്ന സമ്മാനമാണെന്ന്. പക്ഷേ എൻ്റെ ഒരു കൂട്ടുകാർക്കും മിഠായിയല്ലാതെ മറ്റൊന്നും ക്രിസ്മസ് അപ്പൂപ്പന് കൊടുത്തിട്ടില്ല.

എനിക്കറിയാം ഇതാരാണ് സമ്മാനിച്ചതെന്ന്. നിങ്ങൾക്കറിയാമോ കൂട്ടുകാരേ?
Related Posts Plugin for WordPress, Blogger...