-1-
ദേവസ്യ മുതലാളി, ദേവസ്യാച്ചന്, അങ്ങനെ പല പേരിലാണ് ആളുകള്‍ വിളിക്കാറ്. ഒരു പേരിലെന്തിരിക്കുന്നു എന്നല്ലേ? എങ്കിലും കഴിഞ്ഞ കുറെ നാളുകളായി ആത്മാര്‍ഥതയും സ്നേഹവും കാപട്യവുമെല്ലാം ഞാന്‍ തിരിച്ചറിയുന്നത് ആ വിളികളിലെ ആഴം അരിച്ചെടുത്താണ്. കാഴ്ച മൂടപ്പെട്ടിട്ട് കാലമിത്രയുമായി.
എന്റെ മേരിക്കുട്ടി പോയതിനു ശേഷമാണ് ഏകാന്തത കൂട്ടായെത്തിയത്. അതിലേറെ മനസ്സു തളര്‍ത്തിക്കളഞ്ഞത് അവളെ അവസാനമായി ഒന്നു കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഖമാണ്. മണ്ണിലേയ്ക്ക് പിറന്നു വീണ നാള്‍മുതല്‍. മണ്ണില്‍ കളിച്ച്, മണ്ണില്‍ കിളച്ച്, മണ്ണില്‍ നട്ട്, മണ്ണോടൊട്ടി ജീവിച്ചവനാണ് ഞാന്‍. ആ അദ്ധ്വാനം കൊണ്ടാണ് മൂത്ത മകളെ നല്ലനിലയില്‍ കേട്ടിച്ചയക്കാനൊത്തതും അവള് കെട്ടിയവന്റെ കൂടെ കടല്‍ കടന്നുപോയി കാശുവാരി ദേവസ്യ മാളിക വെച്ചതും മുതലാളിയായതും! മേരിക്കുട്ടിയെ പലതവണ കൊണ്ടുപോയി ഗ്രീന്‍ കാര്‍ട് നേടിയതു കൊണ്ടാണ് ഇളയ ആണ് മക്കള്‍ക്ക് മൂന്നുപേര്‍ക്കും കുടുംബസമേതം എളുപ്പം അമേരിക്കക്ക് പോകാനൊത്തത്.
പാത്രത്തില്‍ മട്ട് അടിയും പോലെ അവസാനം ഈ വീട്ടില്‍ ഞാന്‍ അടിഞ്ഞു പോയി. ഒറ്റക്കായിട്ടും ടി.വി യും പുസ്തകങ്ങളും കൊണ്ട് ശിഷ്ടകാലം തള്ളിനീക്കുമ്പോളാണ് കാഴ്ചകളൊക്കെ മഴവില്ലിന്റെ വിളറിയ വര്‍ണ്ണങ്ങള്‍പ്പോലെയായത്, അക്ഷരങ്ങള്‍ അകലേയ്ക്കകന്നുപോയത്. എല്ലാം അന്യമായപ്പോഴും ഒരു ജീവിതായുസിന്റെ ഓര്‍മകളെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമാ റീലുകള്‍ പോലെ വീണ്ടും വീണ്ടും ചികഞ്ഞെടുത്തു കാണുമ്പോഴും, ഒക്കെ നിറകണ്ണുകളോടെ മേരിക്കുട്ടി യാത്രപറഞ്ഞു ഈ ഗേറ്റിന്റെ പടികടന്നു എയര്‍പോര്ടിലേയ്ക്ക് പോകുന്നതു വരെ മാത്രം. അതിനുശേഷം മനസ്സിലാകെ ശൂന്യമായ ചിത്രങ്ങളാണ്!
മക്കളെ ജീവനെക്കാളെറെ സ്നേഹിച്ചവനാണ് ഈ ദേവസ്യ. എങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി ഇവിടെ നടന്നതെല്ലാമൊന്നും തനിക്കത്ര ദഹിക്കുന്നില്ല. വാര്‍ദ്ധക്യം എന്നും അവഗണനയുടെതാണ് എന്നിരുന്നാലും താനേറ്റവും സ്നേഹിച്ചവനായ ഇളയ പുത്രന് ടോമിച്ചനെ ഈവിധം കാണാന്‍ തെല്ലും ആഗ്രഹിച്ചിരുന്നില്ല എന്നത് സത്യം.
-2-
ഞാന്‍ ടോമി. അപ്പനെന്നെ ടോമിച്ചാ എന്നാണ് വിളിക്കാറ്. അമേരിക്കയില്‍ രണ്ടു പെട്രോള്‍പമ്പും അതിനോട് ചേര്‍ന്ന സൂപ്പര്‍മാര്‍ക്കറ്റും സ്വന്തമായുണ്ട്. രണ്ടു ദിവസമായി നാട്ടിലെത്തിയിട്ട്. കുടുംബക്കാരോക്കെ ഒന്നു കൂടിയിട്ട് കുറെ കാലമായി. ഏതായാലും ഇന്നു വൈകുന്നരം എല്ലാരുമിങ്ങെത്തും.
ഇന്നലെ ഇത്തിരി ബോറായോ? അപ്പന് ഏതായാലും കണ്ണുകാണത്തില്ല. എങ്കില്‍ സുഹൃത്തുക്കള്‍ തനിക്ക് ജീവനാണ്. വല്ലപ്പോഴും നാട്ടില്‍ വരുമ്പോള്‍ അവരെ സന്തോഷിപ്പിക്കുക എന്നതിനേക്കാള്‍ വലുത് മറ്റെന്താണ്? കുഞ്ഞച്ചനെപ്പോലെ പല സുഹൃത്തുക്കള്‍ നാട്ടിലുള്ളതുകൊണ്ടല്ലേ ഞങ്ങള്‍ ഇവിടില്ലെന്കിലും കാര്യങ്ങള്‍ക്കൊന്നും ഒരു മുട്ടുമില്ലാതെ പോകുന്നത്. അപ്പന്റെ കിടക്കയുടെ തലയ്ക്കല്‍ നില്‍ക്കുമ്പോളാണ് അവര്‍ വന്നത്. കണ്ണുകൊണ്ട് ആന്ഗ്യം കാണിച്ചപ്പോള്‍ തന്നെ കാര്യം അവര്‍ക്ക് മനസിലായി. മുകളിലത്തെ മുറിയില്‍ ഒക്കെ സെറ്റപ്പ് ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ പതിയെ വലിഞ്ഞു ഞാനും കൂടി പതിവ് "കമ്പിനിക്ക്."
അല്ലെങ്കിലും ഈ അപ്പനെ എപ്പോഴും കളിപ്പിക്കുന്നതില്‍ തനിക്ക് ഒരു പ്രത്യേക വിരുതാണ്. ചെറുപ്പത്തില്‍ നാട്ടില്‍ തൊഴിലില്ലാതെ അലഞ്ഞുനടന്നുകൊണ്ടിരുന്ന കാലത്തും, സന്ധ്യാ പ്രാര്‍ഥനയ്ക്ക് വീട്ടിലുണ്ടാകണമെന്ന അപ്പന്റെ കാര്‍ക്കശ്യത്തിനു മുന്‍പിലും "അടിതെറ്റാതെ" ഈ "കമ്പിനി" കൂടലിന് ശേഷവും ബോധമില്ലാതെ ബൈബിള്‍ വായിച്ചതും മണമടിക്കാതെ അകന്നു നിന്ന് സ്തുതി കൊടുത്തതും ഒക്കെ ഈ താന്‍ തന്നെയാണ്.
എന്നാലും അമ്മച്ചിയെ മൂന്നു തവണ അമേരിക്കക്ക് കൊണ്ടുപോയിട്ടും ഒരുതവണയെങ്കിലും തന്നെകൂടെ കൊണ്ടുപോകും എന്ന് അപ്പന് ആശിച്ചിരുന്നതു തനിക്കറിയാം. അതിപ്പോള്‍ ഗ്രീന്‍ കാര്‍ട് കിട്ടാന്‍ അപ്പന് വരേണ്ട ആവശ്യവുമില്ല പിന്നെ കാശ് മുടക്കി വീട് പണിതിട്ടിടു വല്ലവനെയും ഏല്‍പ്പിച്ചു പോകുന്നതെങ്ങനെ? അപ്പനാകുമ്പോള്‍ മുറ്റത്തെ പുല്ലോക്കെ ചെത്തി വെടിപ്പാക്കി ഇടുകയും ചെയ്യും. എങ്കിലും അവസാന തവണ കൂട്ടിക്കൊണ്ടു പോയപ്പോള്‍ അപ്പനെ ഒറ്റക്കിട്ടിട്ടു വരുന്നില്ലന്നു അമ്മച്ചി വാശി പിടിച്ചതും ഡിസംബറില്‍ തണുപ്പു താങ്ങാന്‍ വയ്യാതെ അവിടെക്കിടന്നു മരിച്ചപ്പോള്‍ എല്ലാരും കൂടി നാട്ടിലോട്ടു കേട്ടിയെടുക്കുന്ന ചിലവോര്‍ത്തും അപ്പനെ കാണിക്കാതെ ആ നാട്ടില്‍ തന്നെ അടക്കേണ്ടി വന്നതും പുള്ളിക്ക് അത്ര ബോധിച്ചിട്ടില്ലെന്നു തനിക്കറിയാം.
എന്നാലും അമ്മച്ചിയെ മൂന്നു തവണ അമേരിക്കക്ക് കൊണ്ടുപോയിട്ടും ഒരുതവണയെങ്കിലും തന്നെകൂടെ കൊണ്ടുപോകും എന്ന് അപ്പന് ആശിച്ചിരുന്നതു തനിക്കറിയാം. അതിപ്പോള്‍ ഗ്രീന്‍ കാര്‍ട് കിട്ടാന്‍ അപ്പന് വരേണ്ട ആവശ്യവുമില്ല പിന്നെ കാശ് മുടക്കി വീട് പണിതിട്ടിടു വല്ലവനെയും ഏല്‍പ്പിച്ചു പോകുന്നതെങ്ങനെ? അപ്പനാകുമ്പോള്‍ മുറ്റത്തെ പുല്ലോക്കെ ചെത്തി വെടിപ്പാക്കി ഇടുകയും ചെയ്യും. എങ്കിലും അവസാന തവണ കൂട്ടിക്കൊണ്ടു പോയപ്പോള്‍ അപ്പനെ ഒറ്റക്കിട്ടിട്ടു വരുന്നില്ലന്നു അമ്മച്ചി വാശി പിടിച്ചതും ഡിസംബറില്‍ തണുപ്പു താങ്ങാന്‍ വയ്യാതെ അവിടെക്കിടന്നു മരിച്ചപ്പോള്‍ എല്ലാരും കൂടി നാട്ടിലോട്ടു കേട്ടിയെടുക്കുന്ന ചിലവോര്‍ത്തും അപ്പനെ കാണിക്കാതെ ആ നാട്ടില്‍ തന്നെ അടക്കേണ്ടി വന്നതും പുള്ളിക്ക് അത്ര ബോധിച്ചിട്ടില്ലെന്നു തനിക്കറിയാം.
-3-
എന്നെയറിയില്ലേ ഞാന്‍ കുഞ്ഞച്ചന്. ഇവിടുത്തെ വാര്‍ഡു മെമ്പറാ പോരാഞ്ഞിട്ട് ടോമിച്ചന്റെ ക്ലാസ്മെറ്റാ. എന്തിനും ഏതിനും ഞാനുണ്ട്. എന്നെക്കൂടാതെ ഒരു പണിയും ഇവിടെ നടക്കുകയുമില്ല. ഇന്ന് ഈ നാട്ടില്‍ ഏറ്റവും തിരക്കുള്ളയാള്‍ (മോസ്റ്റ് വാണ്ടഡ്) ഞാനാണ്. കഴിഞ്ഞ രണ്ടു ദിവസമായി ഞാന്‍ ടോമിച്ചന്റെ വീട്ടില്‍ തന്നെയുണ്ട്.
കിളവന് വീട്ടില്‍ തനിചായപ്പോള്‍ മുതല്‍ കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കുന്നത് ഞാനാണ്.ടോമിച്ചന് പുകഴ്ത്താറുള്ളത്പോലെ ഇവെന്റ്റ് മാനേജിങ്ങില്‍ എന്റെ പ്രാഗത്ഭ്യം നിങ്ങള്‍ക്കറിയാന്‍ മേലാഞ്ഞിട്ടാ! എല്ലാ ആഘോഷ വേളയിലും..... അതെന്തുമായിക്കൊള്ളട്ടെ, കല്യാണം, ശവസംസ്കാരം, ഉത്സവം, പെരുനാള് എന്നുവേണ്ട ഒരു തോര്‍ത്തുമുണ്ടും കക്ഷത്തിലൊരു കാഷ് ബാഗും ഉണ്ടെങ്കില്‍ സംഗതി ഞാന്‍ ഉഷാറാക്കില്ലേ? പിന്നെ ചിലവില്‍ പകുതി ഞാന്‍ മുക്കുമെന്നും, പരിപാടിക്കാവശ്യമായ പലചരക്ക് സാധനങ്ങള്‍, പന്തല്‍, കാറ്ററിംഗ്, വാഹനസൗകര്യം മുതലായവ തന്റെ സഹോദരന്മ്മാരുടെ സ്ഥാപനങ്ങള്‍ക്ക് പതിച്ചു കൊടുക്കുന്നവഴി മുടിഞ്ഞ ലാഭം കൊയ്യുമെന്നും ഒക്കെ അസൂയാലുക്കളായ നാട്ടുകാര്‍ പറഞ്ഞു പരത്തുന്നതാണ്.
എല്ലാം കഴിഞ്ഞ് തന്നെ ഏല്‍പ്പിച്ച കാശില്‍ നല്ലൊരു തുക "നെറ്റ് വ്യൂ" യൂസഫിനും, നിരണം സോമനും വീതിച്ചു കൊടുക്കനുള്ളതാ. ബില്ലുള്ളതൊക്കെ ടോമിച്ചന് തന്നെ നേരിട്ട് തീര്‍പ്പാക്കിക്കൊളും. പൊതുജന സേവനം നല്ലതാ. എന്നാലല്ലേ തന്റെ ഈ കഷ്ടപ്പാടില്‍ വല്ലോം മിച്ചം പിടിക്കാനൊക്കൂ.
-4-
"നെറ്റ് വ്യൂ" എന്റെ സ്വന്തം സ്ഥാപനമാണ്. ഈ യൂസഫ് എം. സി. എ കഴിഞ്ഞു, കൊട്ടിഘോഷിക്കപ്പെട്ട ഐ.ടി. യുടെ കുത്തൊഴുക്കില്‍ എത്തിപ്പെടാനായി പിന്നെയും അനുബന്ധിയായി സകലമാന കോഴ്സുകളിലും കൈവെച്ചിട്ടും, പഠിക്കാന്‍ മുടക്കിയ മുതലിനൊപ്പിച്ചുള്ള പണിയൊന്നും കിട്ടിയില്ല.
ഈ പരിപാടിയുമായി ഇറങ്ങിയതില്‍ പിന്നെ ഞാന്‍ ഇത്തിരി പച്ചപിടിച്ചിട്ടുണ്ട്. പ്രായമായ ആളുകള്‍ തനിയെ താമസിക്കുന്ന വീടുകളിലാണ് എനിക്ക് ഡിമാണ്ട് കൂടുതല്‍. ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറയാല്‍ വീടും ആളുകളുടെ ആക്റ്റിവിറ്റിയും നിരീക്ഷിക്കുക. ഇന്നത്തെ സാഹചര്യത്തില്‍ കാശുണ്ടാക്കാനുള്ള ഒരുപാട് ആശയങ്ങള്‍ മനസിലുണ്ട്. തീര്‍ച്ചയായും അമേരിക്കയിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും പോലെ അണ്ടര്‍ ടെയ്ക്കിംഗ് സംവിധാനം ആരെങ്കിലും കേരളത്തില്‍ നടപ്പാക്കുന്നെങ്കില്‍ ആദ്യം ഈ യൂസഫ് ആയിരിക്കും. എങ്കിലും മൊത്തത്തില്‍ ഒരു പ്രസ്ഥാനമായി താന്‍ മാറണമെങ്കില്‍ ഈ വാര്‍ഡു മെമ്പര്‍ "കുളം കലക്കി കുഞ്ഞച്ചനെ" പോലുള്ള ചിലതിനെ ഒഴിവാക്കേണ്ടതുണ്ട്. പിന്നെ ഈ കഞ്ഞി നിരണം സോമനെയും.
-5-
ഞാന്‍ നിരണം സോമന്. ഒരു കാലത്ത് അറിയപ്പെടുന്ന കാഥികനായിരുന്നു. ഇന്ന് ജീവിക്കണമെങ്കില്‍ കഥാപ്രസങ്ങവും കൊണ്ട് നടന്നിട്ട് കാര്യമില്ല. നല്ല കൈയ്യടിയും അതിനൊത്ത തെറിയും തല്ലും കല്ലേറും മാത്രമേ ഈ കാലത്തിനുള്ളില്‍ പ്രസ്തുത പരിപാടികൊണ്ട് എനിക്ക് കൈമുതലായുണ്ടായിരുന്നുള്ളൂ.
ഇപ്പോള്‍ ഞാന്‍ ട്രാക്ക് ഒന്ന് മാറ്റിപ്പിടിച്ചിരിക്കുകയാണ്. പണ്ടത്തെ മൈക്കുസെറ്റും സൗണ്ട് സിസ്റവും പൊടിതട്ടിയെടുത്ത്, പഴയ വാനിനു പുതിയ പെയിന്റ് അടിച്ച്, പട്ടിണികിടക്കാന്‍ കൂട്ടാക്കാതെ പാട്ട്, പെട്ടിയിലാക്കി കൂടുവിട്ടു കൂലിപ്പണിക്ക് പോയ കോറസിനും, ഓര്‍ക്കസ്ട്രയ്ക്കും പകരം കൊര്‍ഗിന്റെ പുതിയൊരു ഓര്‍ഗന്‍ വാങ്ങി ഒറ്റയ്ക്ക് താന്‍ പണി തുടങ്ങി. ഇപ്പോള്‍ ഇതുപോലത്തെ പുതുപ്പണക്കാരന്‍ ടോമിച്ചനെപ്പോലെയുള്ള "ജാട മുതലാളികള്‍" ഉള്ളത് കൊണ്ട് കൈവിട്ടുപോയ പേരിനും പ്രശസ്തിക്കും പകരം പിടക്കുന്ന നോട്ടുകള്‍ തടയുന്നു.
ഈ പോക്കുപോയാല്‍ എനിക്ക് ആവശ്യക്കാര്‍ ഏറയാകും. ഇന്ന് ദേവസ്യാ മുതലാളിക്ക് വേണ്ടി, നാളെ നിങ്ങള്‍ക്ക് വേണ്ടിയും.
-6-
മുന്‍പ് നിങ്ങളോട് വര്‍ണ്ണിച്ച എന്റെ ആ തോണി ഒഴുകിയൊഴുകി ഇപ്പോള്‍ കരയോടു അടുത്തിരിക്കുന്നു. എന്ത് സുഖ്മാനെന്നോ ഇങ്ങനെ ആകാശത്തെ കാണാന്‍!. എത്ര വിവരിച്ചാലും നിങ്ങള്‍ക്ക് അത് അനുഭവവേദ്യമാകുകില്ല. എങ്കിലും ഒരിക്കല്‍ തീര്‍ച്ചയായും നിങ്ങളതറിയും എന്ന് ഞാന്‍ ആശംസിക്കട്ടെ.
ഇതിനു മുന്‍പ് ഞാന്‍ അവസാനമായി ചെയ്ത യാത്രയില്‍ കൊതുമ്പുവള്ളം എത്ര വേഗമാണെന്നോ പാഞ്ഞത്? പുഴ അന്ന് ശാന്തമായിരുന്നില്ല. ഏതോ കാട്ടരുവിയിലൂടെയാണത് നീങ്ങിയത്. അവസാനം തിട്ടയില്‍നിന്ന് വലിയൊരു വെള്ളച്ചാട്ടത്തിലേയ്ക്ക് പതിക്കുന്നവരെ ഒക്കെ ഞാന്‍ ഓര്‍ക്കുന്നു. അതില്‍ പിന്നെയാണ് ആളുകള്‍ ദേവസ്യയ്ക്ക് "ഭ്രാന്താണ്" എന്ന് പറഞ്ഞു തുടങ്ങിയത്.
ഏകാന്തതയുടെ ഇരുപതു വര്‍ഷങ്ങള്‍ ഞാന്‍ തള്ളി നീക്കിയത് ഈ ഒരു ദിവസത്തനിനു വേണ്ടിയായിരുന്നില്ലേ? ഇന്നലെ വൈകിയാണ് അവന് എന്റെയടുത്ത് വന്നത്. ഒരു പാട് സംസാരിച്ച്, അവസാനമായി എന്താണ് വേണ്ടത് എന്ന് ആരാഞ്ഞപ്പോള്‍ ഞാന്‍ ആവശ്യപ്പെട്ടത് കേട്ട് അവന് ചിരിച്ചുകൊണ്ട് സമ്മതിച്ചു. അതിനുശേഷം പള്ളിമണികള്‍ മുഴങ്ങുന്നത് ഞാന്‍ കേട്ടിരുന്നു. പലരും യമനെന്നോ, കാലനെന്നോ വിളിക്കക്കുന്നെങ്കിലും അവന് എന്നോട് പറഞ്ഞത് താന്‍ മരണത്തിന്റെ മലക്കായ അസ്രായീല് ആണെന്നാണ്.
ജീവന് മുന്‍പേ കൊണ്ടുപോയെങ്കിലും ഞാന്‍ ചോദിച്ചു വാങ്ങിയ ഈ നിമിഷംവരെ എന്റെ ആത്മാവിനെ അവന് എന്നില്‍ത്തന്നെ നിര്‍ത്തി. പാപത്തിന്റെ ശിക്ഷയാല്‍ നരകത്തിനു വിധിക്കപ്പെട്ട ധനവാനായ ഒരു മനുഷ്യന് ഒരിക്കല്‍കൂടി ഭൂമിയിലെത്തി തന്റെ ഉറ്റവര്‍ക്ക് തെറ്റും ശരിയും പറഞ്ഞുകൊടുക്കാന്‍ അനുവദിക്കണമെന്ന് ദൈവത്തോട് യാചിച്ചു പരാജയപ്പെട്ടത് അറിവുള്ളതിനാല്‍ ഈ ചിന്തകളിലൂടെങ്കിലും നിങ്ങളോട് സംസാരിക്കാന്‍ ഈ നേരമത്രയും ഞാന്‍ കടം ചോദിച്ചത്.
ജീവിതത്തില്‍ ഒരിക്കലും പിരിയില്ലന്നു വേദപുസ്തകത്തില്‍ കൈവച്ചു ഞാന്‍ കൈപിടിച്ച് കൂടെകൊണ്ടുവന്ന എന്റെ മേരിക്കുട്ടിയെ എന്നില്‍ നിന്ന് പറിച്ചെടുത്തത്, മണിമാളികയ്ക്കുള്ളില്‍ വെറുമൊരു വേലക്കാരനായി എന്നെ തള്ളി, പ്രാര്‍ത്ഥനാ നിര്‍ഭരമായി ചിലവോഴിക്കേണ്ട അവസാന നാളുകളെ ഏകാന്തതയും വിഷാദവും കൊണ്ട് നിറച്ച് ഭ്രാന്തിലെയ്ക്ക് തള്ളിവിട്ടത്, എന്റെ നിശ്ചല ദേഹത്തിനരികില്‍ കണ്ണീര് പൊഴിച്ചുനിന്ന നിമിഷവും കൂട്ടുകാരോടൊത്ത് മദ്യപിച്ച ടോമിച്ചനെ, എന്റെ വാര്‍ദ്ധക്യം വിറ്റ് കാശാക്കിയ കുഞ്ഞച്ചനെ, യൂസഫിനെ, ശവസംസ്കാരയാത്രാ വിലാപ ഗായകന് സോമനെ, ഒക്കെ ഞാന്‍ അവസാനമായി ഉള്കണ്ണില് കാണുകയാണ്. ഇനി അധികം സമയമില്ല.
എനിക്ക് മേലേ മണ്ണും കുന്തിരിക്കവും വീഴുന്നുണ്ട്. മാര്‍ബിളില്‍ പൊതിഞ്ഞ ഒരു കൊണ്ക്രീറ്റ് പാളി എന്നെ മൂടുന്നുണ്ട്. എന്റെ പേരും ജനനവും മരണവും അതില്‍ കൊത്തിവച്ചിരിക്കുന്നത് നിങ്ങള്‍ക്ക് ഇനി വായിക്കാം.ഞാന്‍ ഒരു ശവമാണ്!