22.11.17

ആരോടും പറയാത്തൊരു കാര്യം

ഞാനാരോടും ഇതുവരെ പറയാത്തൊരു കാര്യം പറയട്ടെ?

അമ്മ കരുതുംപോലെ എനിക്കീ പാവക്കുട്ടിയെ ക്രിസ്മസ് അപ്പൂപ്പൻ തന്നതല്ല. പിന്നെയോ? അതൊരു കഥയാണ്.

‘സ്‌കൂളടച്ചു കഴിഞ്ഞാൽ ഇഷ്ടം പോലെ കളിക്കാമല്ലോ ഇപ്പൊ മോൻ പഠിക്ക്’ എന്ന് പറഞ്ഞാണ് അമ്മ എന്നെക്കൊണ്ടു ഹോം വർക്ക് മുഴുവൻ ചെയ്യിപ്പിക്കുന്നത്. എന്നിട്ടോ? കഴിഞ്ഞ വലിയ അവധിക്ക് എന്നെ ആശാൻ കളരിയിലാക്കി. അക്ഷരം പഠിക്കാനാണെങ്കിലും അവധിക്കാലത്ത് കളരിയിൽ പോകാൻ എനിക്കിഷ്ടമല്ല. അപ്പുറത്തെ അമ്മുച്ചേച്ചിയുടെയും അപ്പൂസിൻ്റെയുമൊപ്പം കളിക്കാനാ എനിക്കിഷ്ടം.

ചിലപ്പോഴൊക്കെ വയറുവേദനയാണെന്നോ മറ്റോ കള്ളം പറഞ്ഞാലും അമ്മ സമ്മതിക്കില്ല. അങ്ങനെ ഒരു ദിവസം മടി പിടിച്ച് കളരിയിൽ ചെന്നപ്പോൾ ഇനി കുറച്ചു ദിവസം അവധിയാണെന്ന് ആൻറ്റിയമ്മ പറഞ്ഞു. ഹായ്! പെട്ടന്ന് വീട്ടിലേക്ക് ഓടിയാൽ അപ്പൂസിൻ്റെ കൂടെ കളിക്കാം. പക്ഷേ, ആശാട്ടിയമ്മക്ക് സുഖമില്ലാതെ ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോൾ സങ്കടമായ്. പാവം.

വീടടുത്തപ്പോൾ ദാ നിൽക്കുന്നു ബസ്സ്സ്റ്റോപ്പിൽ അപ്പൂസും അമ്മുച്ചേച്ചിയും. അവർ അവധിക്കാലം ആഘോഷിക്കാൻ അമ്മ വീട്ടിൽ പോകുകാണത്രേ. കുറേ ദിവസം കഴിഞ്ഞേ ഇനി മടങ്ങി വരൂ. എനിക്കാകെ വിഷമമായി.


ഒരു ദിവസം. കളിക്കാൻ കൂട്ടുകാരാരുമില്ലാതെ ഞാൻ പസ്സിൽ അടുക്കിക്കൊണ്ടിരിക്കുമ്പോൾ മുറ്റത്തു നിന്നും വിളി കേട്ടു.


‘അമ്മാ വല്ലോം തരണേ.....’.




ഈ ഭിക്ഷക്കാർക്കൊന്നും അമ്മയുണ്ടാവില്ല. പാവങ്ങൾ. അയാൾ മിക്കവാറും വരാറുള്ളതാണ്. അപ്പോഴൊക്കെ ഞാൻ ഓടിപ്പോയി അമ്മയോടു പറയും.

‘ഈശോയുടെ രൂപത്തിനരികിൽ വെച്ചിരിക്കുന്ന ഡപ്പിയിൽ നിന്ന് രണ്ടുരൂപ എടുത്തു കൊടുക്ക്.’

അമ്മ പതിവായി പറയുന്നത് എനിക്ക് കാണാപ്പാഠമാണ്. ഞാനുടനെ സ്റ്റൂൾ വലിച്ചിട്ട് മുകളിൽ കയറി, തട്ടിലിരിക്കുന്ന കരടിക്കുട്ടൻ്റെ രൂപമുള്ള കുടുക്കയിൽ നിന്നും പൈസയെടുത്ത് അയാൾക്ക് കൊടുക്കും.

അന്ന് ഭിക്ഷക്കാരൻ വന്നപ്പോൾ എനിക്കെന്തോ അമ്മോട് പറയണന്നു തോന്നിയില്ല. ഒരു ഗ്ലാസ് താഴെയിട്ടു പൊട്ടിച്ചതിന് അല്പം മുൻപ് എന്നെ കുറേ വഴക്കു പറഞ്ഞു. അത് കയ്യിൽ നിന്ന് അറിയാതെ വഴുതിപ്പോയതാന്നു പറഞ്ഞിട്ടും അമ്മ കൂട്ടാക്കിയില്ല. എനിക്ക് സങ്കടമായി.
ഞാൻ അമ്മയോട് പിണങ്ങി. ഭിക്ഷക്കാരനു പൈസ കൊടുക്കാൻ എനിക്കറിയാം.

ഞാൻ ശബ്ദമുണ്ടാക്കാതെ ഡപ്പി തുറന്ന് പൈസയെടുത്തു. എന്നിട്ട് ചില്ലറത്തുട്ട് അയാൾക്കു കൊടുത്തു. പൈസ വെച്ചു നീട്ടുമ്പോൾ അയാൾ ചുറ്റും നോക്കിയിട്ട് പതിഞ്ഞ ശബ്ദത്തില് എന്നോടു ചോദിച്ചു;

'വരുന്നോ എൻ്റെ കൂടെ?'

എനിക്കപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ആരെങ്കിലും എന്നെയൊന്നു പുറത്തു കൊണ്ടുപോയി ടൌണിലെ കളിപ്പാട്ടങ്ങളുടെ ആ പുതിയ കട ഒന്നു കാണിച്ചു തന്നിരുന്നെങ്കിലെന്ന് കുറേ നാളായി ആശിക്കുന്നു.

ഞാനിതൊക്കെ ആലോചിച്ചു നിൽക്കെ അയാളെന്നെ വാരിയെടുത്ത് പുറത്തേക്ക് പാഞ്ഞു. തിടുക്കത്തിൽ റോഡ് മുറിച്ചുകടക്കുമ്പോൾ വളവ് തിരിഞ്ഞു വന്നൊരു ബൈക്ക് അയാളെ ഇടിച്ചു! ഞാൻ തെറിച്ച് റോഡിനപ്പുറത്തേക്ക് വീണു. ഭിക്ഷക്കാരൻ്റെ കാലിലൂടെ വണ്ടിയുടെ ചക്രങ്ങൾ കയറിയെങ്കിലും ബൈക്കുകാരൻ നിർത്താതെ ഓടിച്ചുപോയി.

ഒരുവിധത്തിൽ തപ്പിത്തടഞ്ഞ് എണീറ്റപ്പോൾ എനിക്കൊന്നും പറ്റിയിട്ടില്ലെന്നു മനസ്സിലായി. ഭാഗ്യം! ഞാൻ അപ്പൂസിൻ്റെ വീട്ടിലേക്ക് ഓടി അവൻ്റെ അച്ഛനെ വിളിച്ചുകൊണ്ടുവന്നു. അപ്പൂസിൻ്റെ അച്ചൻ ഭിക്ഷക്കാരനെ ഉടനെ ഒരു ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വീട്ടിൽ നിന്ന് അമ്മയുടെ ഉച്ചത്തിലുള്ള വിളി കേട്ടു. ‘എന്തോന്ന്....’ വിളികേട്ട് ഞാൻ അമ്മയുടെ അത്തേക്ക് ഓടി. ഒന്നും അറിയാത്ത മട്ടിൽ അവിടെ പമ്മിക്കൂടി. വീണ്ടും വഴക്കു കിട്ടുമെന്ന പേടിയിൽ നടന്നതൊന്നും പറഞ്ഞില്ല.

നാളുകൾ ഏറെ കഴിഞ്ഞിട്ടും ആ ഭിക്ഷക്കാരനെ പിന്നെ കണ്ടില്ല.

കാത്തുകാത്തിരുന്ന് ക്രിസ്തുമസ് വന്നു. പടക്കങ്ങൾ പണ്ടേ എനിക്ക് പേടിയാ. പക്ഷേ കമ്പിത്തിരി ഒത്തിരിഇഷ്ടമാ. പാട്ടും ഡാൻസും ബാൻഡും ഒക്കെയായി കരോൾ സംഘങ്ങളെത്തും. മിക്കവാറും ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയാവും അമ്മയെന്നെ കരോൾ കാണിക്കുക. ആട്ടിടയന്മാരുടെയും മാലാഖയുടെയും രാജാവിൻ്റെയുമൊക്കെ വേഷം കെട്ടിയത് അടുത്ത വീടുകളിലെ ചേട്ടന്മാരാണെന്ന് എനിക്ക് മനസ്സിലാകുകേയില്ല. പിറ്റേന്ന് അമ്മുച്ചേച്ചി പറയുമ്പോഴേ അതു പിടികിട്ടൂ. പിന്നെ ‘പോടാ ബുദ്ധൂസെന്നു’ പറഞ്ഞെന്നെ കളിയാക്കും.

ക്രിസ്മസ് രാത്രി. അവസാനത്തെ കരോൾ സംഘം പിരിയുന്ന നേരത്ത് ഒരാളെൻ്റെ അരികിലെത്തി. അമ്മ പൈസയെടുക്കാൻ അകത്തു പോയിരുന്നു. അയാൾ ഒരു സമ്മാനപ്പൊതി എനിക്കു നീട്ടി. പരുപരുത്ത കൈകൾക്കൊണ്ട് എൻ്റെ കവിളിൽ തലോടി. എന്നിട്ട് ഒന്നും മിണ്ടാതെ മുടന്തി മുടന്തി ഇരുട്ടിലേക്ക് നടന്നു നീങ്ങി.

അയാൾ നൽകിയ പൊതി ഞാൻ കൌതുകത്തോടെ തുറന്നു. ഹായ്! അതിമനോഹരമായൊരു പാവക്കുട്ടി.

അമ്മ പറഞ്ഞു; ഇത് സാന്താക്ലോസ് കുട്ടികൾക്ക്‌ നൽകുന്ന സമ്മാനമാണെന്ന്. പക്ഷേ എൻ്റെ ഒരു കൂട്ടുകാർക്കും മിഠായിയല്ലാതെ മറ്റൊന്നും ക്രിസ്മസ് അപ്പൂപ്പന് കൊടുത്തിട്ടില്ല.

എനിക്കറിയാം ഇതാരാണ് സമ്മാനിച്ചതെന്ന്. നിങ്ങൾക്കറിയാമോ കൂട്ടുകാരേ?
Related Posts Plugin for WordPress, Blogger...