ആശുപത്രിയുടെ രണ്ടാംനിലയില്‍ ഐ.സി.യു. എന്ന് വെള്ളയക്ഷരങ്ങള്‍ പതിച്ച ചില്ലുവാതിലിനു മുന്പില് ആളുകളുടെ നല്ല തിരക്കുണ്ട്. അവിടുത്തെ വിങ്ങലും തേങ്ങലും പ്രതീക്ഷയും മുറ്റിയ മുഖങ്ങളില്‍ ഏറെയും സ്ത്രീകളുടെതാണ്. വടിവൊത്ത ഷര്‍ട്ടും വരവുംപോക്കും കണ്ട് ഒറ്റനോട്ടത്തില്‍ രാഷ്ട്രീയക്കാരെന്നു തിരിച്ചറിയാവുന്നര്‍, മാന്യമായും അല്ലാതെയും വസ്ത്രംധരിച്ചവര്‍, സ്കൂള്‍ കുട്ടികള്‍, പുരോഹിതര്‍, സാധാരണക്കാര്‍ തുടങ്ങി ഒരുപാടുപേര് ഇത്രയും നേരത്തിനുള്ളില്‍ വാതില്‍വരെ വെറുതേ വന്നുനോക്കി തിരികെപ്പോയിട്ടുണ്ട്. പാറാവുനിന്നു ശീലമുള്ളതുകൊണ്ടാവാം കാല്‍കുഴയാത്ത രണ്ടു പോലീസുകാര്‍ തനിക്ക് മുന്‍പേ അവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ആന്റണിസാര്‍ തന്റെയാരുമല്ല! അദേഹത്തിന് ബന്ധുക്കള്‍ അധികമില്ലാത്തതിനാലാവാം "ആരാണ്? എന്തിനു കാത്തുനില്‍ന്നു?" തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇതുവരെ ഉത്തരം പറയേണ്ടിവരാഞ്ഞത്. പുലര്‍ച്ചെ പത്രവാര്‍ത്തകണ്ട് നടുങ്ങി തിടുക്കത്തില്‍ ഇവിടെയെത്തിയതു മാത്രം ഓര്‍മ്മയുണ്ട്. ഇനി ഇന്നെന്തുചെയ്യണമെന്ന് ഊഹമില്ലാത്തതിനാലോ ചിന്തകള്‍ വിജനതയിലെവിടെയോ അലഞ്ഞ് ദിശാബോധം നഷ്ടപ്പെട്ടിട്ടോ എന്തോ രണ്ടു മണിക്കൂറിലേറെയായി വൃഥാ നില്ക്കുന്നു. തീര്‍ച്ചയായും സാറിന്റെ വീടുവരെയൊന്നു പോകണമെന്നുണ്ട്. പക്ഷേ മനസ്സ് പിന്നോട്ട് വലിക്കുന്നു. താന്‍ ശൂന്യതയിലെവിടെയോ നിലതെറ്റി നടക്കുകയാണെങ്കിലും പോലീസുകാരുടെ നില്പ്പിന് ഒരു ഉദ്ദേശമുണ്ട്. അപകടനില തരണംചെയ്ത്, ബോധം തിരികെവന്നശേഷം പ്രതിയുടെ മൊഴിയെടുത്ത് ആത്മഹത്യാശ്രമത്തിന് കേസ്സ് ചാര്‍ജ്ജുചെയ്തിട്ടു വേണം അവര്‍ക്ക് സ്ഥലമൊഴിയാന്‍! അതു സ്പഷ്ടം! അദ്ദേഹത്തെ താന്‍ ആദ്യമായി കണ്ടിട്ടും പരിചയപ്പെട്ടിട്ടും നാല്പ്പത്തെട്ടു മണിക്കൂര്‍ തികച്ചായിക്കാണില്ല. ആലപ്പുഴയിലെ കാര്‍ ഷോറൂമില്‍ എത്തുന്ന ഏത് കസ്റ്റമറെയും സ്വീകരിക്കുന്ന തന്റെ യാന്ത്രിക പുഞ്ചിരി ആന്റണി സാറിനെയും എതിരേറ്റത് ശനിയാഴ്ച വൈകുന്നേരം ഏതാണ്ട് അഞ്ചുമണിയോടെയാണ്. അതിനു മുന്‍പേ മാര്‍ക്കെറ്റിങ്ങിനായി പലതവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും നേരില്‍ക്കണ്ട് അടുത്തിടപഴകിയ ആ രണ്ടര മണിക്കൂര്‍കൊണ്ട് ഇന്നലെവരെ അപരിചിതനായിരുന്ന ഈ മനുഷ്യനെത്തേടി ഇന്നു താനെത്തുവോളം ആത്മബന്ധം വളര്‍ന്നതെങ്ങനെയാണ്? അറിയില്ല! ചിലരങ്ങനെയാണ്, നിത്യജീവിതത്തില്‍ നാം ദര്‍ശിക്കുന്ന അനേകായിരം മുഖങ്ങള്‍ക്കിടയില്‍നിന്ന് വിരളമായി മാത്രം കണ്ടെടുക്കാനാവുന്ന, തൊട്ടറിയപ്പെടുന്ന നന്മ്മയുടെ അംശങ്ങള്‍. എന്നിട്ടും എന്തേ വിധി അവരോടു ക്രൂരത കാട്ടുന്നു? ഇതുപോലെയുള്ള ദുരവസ്ഥയില്‍ ആരും ചെയ്തുപോകുന്ന സ്വാഭാവിക പ്രതികരണം മാത്രമാണ് അദ്ധേഹത്തിന്റേത്. മറിച്ചു ചിന്തിച്ചു പിടിച്ചുനില്ക്കുവാന് മനുഷ്യമനസ്സ് ചിലപ്പോള്‍ ദൈവത്തോളം വളരേണ്ടിവരും!! സ്വദേശം മറ്റെവിടെയോ ആണെങ്കിലും പറഞ്ഞുകേട്ടിടത്തോളം സകലര്‍ക്കും സുപരിചിതനാണ് ആന്റണിസാറ്. പത്തുവര്‍ഷത്തിലേറെയായി ഗവര്‍മെന്റ് സ്കൂളിനടുത്തുള്ള ചെറിയ വാടകവീട്ടില്‍ അതേസ്കൂളില്‍ അധ്യാപികയായ ഭാര്യയോടും രണ്ടു പെണ്മക്കളോടുമൊപ്പം താമസിച്ചുവരുന്നു. നാല്പതിന്റെ ചെറുപ്പത്തിലും "ഇണക്കുരുവികള്‍" എന്നാണു സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അവരെ കളിയായി വിളിക്കുന്നത്! പണ്ട് ജോലിചെയ്തിരുന്ന ഏതോ സ്കൂളില്‍വച്ച്, അന്നാട്ടുകാരിയായ ടീച്ചറെ ഇഷ്ടപ്പെട്ട്, വീട്ടുകാരുടെ എതിപ്പ് കാര്യമാക്കാതെ വിവാഹിതരായി, അന്ന് വെറുക്കപ്പെട്ട മുഖങ്ങളില്‍നിന്നും അകന്ന് ഇവിടെയെത്തപ്പെട്ടതാണ്. ചുരുങ്ങിയ കാലംകൊണ്ട് സ്കൂളിനെയും കുട്ടികളെയും നാടിനെയും നാട്ടാരെയും സ്നേഹിച്ച്, അവരുടെ എല്ലാ പ്രശനങ്ങളിലും ഇടപെട്ട്, മനവും ധനവും നല്കിയ പ്രിയവ്യക്തിത്വമാണ് അകത്ത് പ്രാണനോട് മല്ലടിക്കുന്നത്. ലച്ചുവും, പാറുവും! കുട്ടികളുടെ പേരുകേട്ടു കൌതുകം പൂണ്ടാണ് സാറിനോട് കുശലം ചോദിച്ചത്. "ബന്ധങ്ങളിലും സൌഹൃദത്തിലും പേരിലും മതമില്ല എന്നു തിരിച്ചറിവുള്ളതുകൊണ്ടാണ് ലക്ഷ്മിയും പാര്‍വതിയും ആന്റണിയുടെ മക്കളായി പിറന്നത്" എന്ന അദ്ദേഹത്തിലെ രസികനായ ജ്ഞാനിയുടെ ഭാഷ്യം താന്‍ ആശ്ചര്യത്തോടെ കേട്ടുനിന്നു! ഏതാണ്ട് ഏഴരയോടെ വാഷിംഗ് കഴിഞ്ഞു ഷോറൂമിലെത്തിയ പുതിയ ചുവന്ന നിറമുള്ള കാറിനുചുറ്റും പൂമ്പാറ്റകളെപ്പോലെ കുട്ടികള്‍ വട്ടമിട്ടു പറക്കുന്നത് സന്തോഷത്തോടെ താനും കണ്ടുനിന്നു. വഴിമദ്ധ്യേയുള്ള സെയില്‍സ്മാന്റെ വീട്ടിലെയ്ക്ക്, പുതിയ വണ്ടിയില്‍ സ്വയം ഡ്രൈവ് ചെയ്തു കൊണ്ടുചെന്നാക്കാനുള്ള സന്മനസ് ഇത്രയും കാലത്തെ പ്രവര്‍ത്തിപരിചയത്തിനിടെ ഒരു കസ്റ്റമറിലും താന്‍ കണ്ടിരുന്നില്ല.
ഇഷ്ടമുള്ള വര്‍ണ്ണങ്ങളില്‍ ചാലിച്ചെടുത്ത ചിത്രംപോലെ സുന്ദരമാണ് ആ കൊച്ചു കുടുംബത്തിന്റെ ജീവിതമെന്ന് പലരും പറഞ്ഞു. ആരോടും പരാതിയും പരിഭവവുമില്ലാതെ, പമ്പയാറിന് അഭിമുഖമായി നില്ക്കുന്ന കുഞ്ഞു വാടകവീടിനു ചുറ്റും നിറയെ പൂക്കളുള്ള ഉദ്യാനത്തെയും അവിടെ സ്വതന്ത്രമായി വിഹരിക്കുന്ന തേന്‍ കുരിവികളെയും ചിതശലഭങ്ങളെയുംപറ്റി നാലാംക്ലാസുകാരി ലച്ചുവും ആറാംക്ലാസ്സുകാരി പാറുവും വാതോരാതെ പറഞ്ഞപ്പോഴേ ഒരിക്കല്‍ അവിടെപ്പോകണമെന്ന് മനസ്സില്‍ കുറിച്ചതാണ്. പക്ഷേ ഇനി വയ്യ!! ഇന്നലെ, അതായത് ഞായറാഴ്ച, പുലര്‍ച്ചെ ശക്തിയായി മഴപെയ്തിരുന്നു. കുര്‍ബാനയ്ക്ക് കുടുംബസമേതം പള്ളിയിലെത്തി വികാരിയച്ചനെക്കൊണ്ട് കാറ് വെഞ്ചരിച്ച് തങ്ങളുടെ സ്വപനംസാഫല്യം കൂട്ടുകാര്‍ക്ക് കാട്ടിക്കൊടുക്കാന്‍ വെമ്പല്‍കൊണ്ട കുട്ടികളോടൊപ്പം തിടുക്കത്തില്‍ വണ്ടി സ്റ്റാര്‍ട്ട്ചെയ്ത സാറിന് എവിടെയാണ് പിഴച്ചത് എന്നറിയില്ല. റിവേര്‍സ് ഗിയറിലായിരുന്ന കാറ് കുത്തിയോഴുകിക്കൊണ്ടിരുന്ന പമ്പയാറ്റിലേയ്ക്ക് പൊടുന്നനെ കൂപ്പുകുത്തി! എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞെട്ടിത്തരിച്ച്, പ്രതികരിക്കാന്‍ വൈകിയ തെല്ലിട നേരത്തിനു ശേഷം ഡ്രൈവര്‍ സീറ്റ്വിട്ട് ആന്റണിസാര്‍ പുറത്തു ചാടുമ്പോള്‍.......... ഒരു കൊച്ചു തീപ്പെട്ടിയില്‍, കുഞ്ഞുസ്വപ്നങ്ങള്‍ കൂട്ടിവെച്ച് മെനഞ്ഞെടുത്ത രണ്ട് മുത്തുകള്‍, കൈയ്യില്‍നിന്നും വഴുതി മണല്‍വാരി ചെളിനീങ്ങിയ നദിയുടെ അടിത്തട്ടിലേയ്ക്ക് ആഴ്ന്നുപോയിരുന്നു!! അലരിക്കരഞ്ഞിട്ടും ആളുകളെക്കൂട്ടി തപ്പിയിട്ടും രണ്ടുമണിക്കൂറിനു ശേഷമാണ് പുഴയുടെ അടിത്തട്ടില്‍ നിന്നും കയറിട്ടുകെട്ടി കാറ് കരയ്ക്കെടുത്തത്. വെള്ളംകയറി പ്രവര്‍ത്തന രഹിതമായ ഇലക്ട്രിക് സെന്റര്‍ ലോക്കുകളും പവര്‍ വിന്‍ഡോയും തകര്‍ത്ത് അതിനുള്ളില്‍ പ്രവേശിക്കുന്നത് കാണാന്‍ കാത്തുനില്‍ക്കാതെ, മനസ്സ് ഭ്രാന്തമായി അലഞ്ഞ നിമിഷത്തിലെപ്പോഴോ കണ്ണില്‍ പതിഞ്ഞ "ഫ്യൂരുഡാന്‍" വിഷത്തില്‍ അദ്ധേഹത്തിന്റെ കൈയ്യെത്തിയത് ആരും ശ്രദ്ധിച്ചില്ല!! ചില്ലുവാതില്‍ തുറന്ന് ഓരോ തവണയും പുറത്തേയ്ക്ക് വരുന്ന നേര്സുമാരുടെയും ഡോക്ടറുടെയും മൊഴികളിലേയ്ക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരുപാട് കണ്ണുകള്‍.........! അകലെ സാറിന്റെ വീട് ഒരു ജനസാഗരമായി മാറിക്കഴിഞ്ഞിട്ടുണ്ടാവാം. ഓരോ തവണയും ആശുപത്രികളുടെ വേദന അടുത്തറിഞ്ഞിട്ടുള്ള തനിക്ക് ഒന്നുറപ്പാണ്. ഈ മനുഷ്യന് കണ്ണുതുറന്ന് ഒരിക്കല്‍ക്കൂടി ലോകത്തെ ഉറ്റുനോക്കിയാല്‍, തന്നെ കാത്തിരിക്കുന്ന ഹൃദയഭേദകമായ നേര്‍ക്കാഴ്ചകളെയും ആത്മസംയമനത്തോടെ സ്വീകരിക്കാനാവും! ഓരോ മര്‍ത്യജീവനും വന്നുഭവിക്കുന്ന അപ്രതീക്ഷിത തകര്ച്ചകളോട് ദിവസങ്ങള്‍ക്കൊണ്ടോ മാസങ്ങള്‍ക്കൊണ്ടോ പൊരുത്തപ്പെട്ട്, മറവിയും ഓര്‍മയും പ്രാര്‍ത്ഥനയും പ്രത്യാശയുമാകുന്ന നൂലുകല്‍ക്കൊണ്ട് ഇഴചേര്‍ത്തു നെയ്തെടുത്ത പുതിയൊരു ജീവിതത്തിലേയ്ക്ക് പ്രവേശിക്കാനാവും. ഒരു കുഞ്ഞ് വീണ് എണീക്കുംപോലെ ഇത് മനുഷ്യന് ഈശ്വരന് നല്‍കിയിരിക്കുന്ന അപാരമായ കരുത്താണ്!
രണ്ടാം നിലയുടെ പടികളിറങ്ങി നടക്കുമ്പോള്‍ ഓര്‍ത്തതൊക്കെയും പള്ളിയിലെ കൂട്ടമണികള്‍ കേട്ടുപേടിച്ച് എങ്ങോ പറന്നുപോയ കൊച്ചു പൂന്തോട്ടത്തിലെ പൂമ്പാറ്റകളെ പറ്റിയായിരുന്നു! കൂട്ടില്‍ ആണ് കുരുവിയെയും കുഞ്ഞിക്കുരുവികളെയും കാണാതെ മോഹാലസ്യപ്പെട്ടു വീണുപോയ തേന്‍കുരുവിയെ പറ്റിയായിരുന്നു! തണുത്തുറഞ്ഞ തീപ്പെട്ടിക്കുള്ളില്‍ അടിഞ്ഞുപോയ മുത്തുകളെ പറ്റിയായിരുന്നു! അവ മെനഞ്ഞ നനഞ്ഞ ശലഭങ്ങളെപ്പറ്റിയും!!! *** 2010 ജൂലൈ 18ന് ഒരു നാടിനെയാകെ ദുഖത്തിലാഴ്ത്തിയ ദാരുണ സംഭവത്തില്‍ പൊലിഞ്ഞുപോയ രണ്ടു കുരുന്നു ജീവനുകള്‍ക്കും ആ മാതാപിതാകള്‍ക്കും പ്രാര്‍ത്ഥന നേര്‍ന്ന് ഈ കഥ സമര്‍പ്പിക്കുന്നു.
നമ്മുടെ നാട് നന്നാവുമോ? ഏറ്റവും സന്തുഷ്ടരായ ജനങ്ങള്‍ വസിക്കുന്ന ഡെന്മാര്ക്ക്, സ്വിറ്റ്സര്‍ലന്‍ഡ്, ആസ്ട്രേലിയ, അയര്‍ലണ്ട് തുടങ്ങി ലോകത്തിലെ പല രാജ്യങ്ങളെയും പോലെ നാമുള്പ്പെട്ട നൂറുകോടിയിലേറെ പൂര്‍ണ്ണ സംതൃപ്തരായ ജനങ്ങളെ എന്നെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ?
നമ്മുടെ രാഷ്ട്രതന്ത്രജ്ഞന്മാര് അതിനായി തങ്ങളാലാവും വിധമൊക്കെ യത്നിക്കുന്നില്ലേ? ഭാഷ, വേഷ, വര്‍ഗ്ഗ, വര്‍ണ്ണ വൈവിധ്യമുള്ള ഒരു ജനതയുടെ എന്തൊക്കെ കാര്യങ്ങളിലാണ് കണ്ണെത്തേണ്ടത്! എന്നിട്ടും മുകല്പ്പറഞ്ഞ പല സമവാക്യങ്ങളും തെറ്റുകൂടാതെ ചേര്‍ത്തുവെച്ചും വീണ്ടും നിര്‍വചിച്ചും കാലാകാലങ്ങളായി മാറിമാറിവരുന്ന സര്‍ക്കാരുകള്‍ നമ്മെ അടിമുടി സേവിച്ചു കൊണ്ടിരിക്കുകയല്ലേ? കരയുമ്പോഴും കരയാത്തപ്പോഴും കുഞ്ഞിനു പാല് ലഭിച്ചുകൊണ്ടേയിരിക്കുന്നു. എന്നിട്ടും എന്തേ നമ്മള് സന്തുഷ്ടരല്ല?
അധികം വളച്ചുകെട്ടില്ലാതെ പറയാം. ഒരു ഗവര്‍മെന്റിന്റെ ആത്യന്തിക ലക്ഷ്യം പൌരക്ഷേമമോ രാഷ്ട്രവികസനമോ വിപ്ലവാത്മകമായ മാറ്റങ്ങളോ ദാരിദ്ര്യ നിര്‍മാര്‍ജനമോ എന്തുമായിക്കൊള്ളട്ടെ, ഇന്നോളം ചോദിക്കാതെയും അല്ലാതെയും വച്ചുനീട്ടിയ ആനുകൂല്യങ്ങളുടെ കണക്കെടുത്താല്‍ ഈ നാട്ടില്‍ പട്ടിണിയോ തൊഴിലില്ലായ്മയോ കാണേണ്ടതല്ല!
ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമം തൊട്ടിങ്ങോട്ട് ഭൂരിഭാഗം ജനത്തിന്റെയും കണ്ണീരോപ്പിയ എത്രെയെത്ര തൂവാലകള്‍! കര്‍ഷകത്തൊഴിലാളി പെന്ഷന്, വാര്ധിക്യകാല പെന്ഷന്, വിധവാപെന്ഷന്, വികലാംഗ പെന്ഷന്, തൊഴിലില്ലായ്മ വേതനം........ എന്നുവേണ്ട സൌജന്യങ്ങളുടെ ലിസ്റ്റ് നീളുകയാണ്. പോരാഞ്ഞിട്ട് റേഷന്‍ ആനുകുല്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ ബി.പി.എല്‍, എ.പി.എല്‍ സംവരണം വേറൊരു വഴിക്ക്!
ഇന്ത്യാ മഹാരാജ്യത്തെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാന്‍ ബ്യൂറോക്രാറ്റുകളും ഡമോക്രാറ്റുകളും ഒരേപോലെ തലപുകഞ്ഞ് ചിന്തിച്ചപ്പോള്‍ അധികാരവും പണവും ജനങ്ങളിലേയ്ക്ക് ഒഴുകിയെത്തി. ആദ്യം "ജനകീയാസൂത്രണം" എന്ന പീപ്പിള്‍സ് പ്ലാനിംഗ് പ്രൊജക്റ്റ്, ഇപ്പോള്‍ "ദേശീയ തൊഴിലുറപ്പുപദ്ധതിയും". ഇത്രയൊക്കെ താഴേതട്ടിലെയ്ക്ക് സുതാര്യമാംവിധം കാര്യങ്ങളെത്തിച്ചിട്ടും എന്തേ കര്‍ഷക ആത്മഹത്യയും, പട്ടിണിമരണങ്ങളും തുടച്ചുനീക്കാനാവുന്നില്ല? ആനുകുല്യങ്ങള്‍ വാരിക്കോരി നല്‍കിയിട്ടും എന്തേ അധ്കൃത വര്‍ഗ്ഗമെന്നു നാം ചെല്ലപ്പേര് നല്‍കിയവര്‍ക്ക് ഉന്നതിയുണ്ടാവുന്നില്ല? സമൂഹത്തില്‍ ഒരുകാലത്ത് നിലനിന്നിരുന്ന സവര്‍ണ്ണരെന്നും അവര്‍ണ്ണര്‍രെന്നുമുള്ള വിളി "വര്‍ണ്ണ"മില്ലാതെ ഹരിജനെന്നും, ഗിരിജനെന്നും, പിന്നോക്ക വിഭാഗമെന്നും, ന്യൂനപക്ഷമെന്നും, ഭൂരിപക്ഷമെന്നും അക്കമിട്ടു വേര്‍തിരിച്ചിട്ടും സമസ്ത മേഖലയിലും അസംതൃപ്തി നിഴലിച്ചു നില്ക്കുന്നതെന്തേ? ആനുകുല്യങ്ങള്‍ ചൊരിഞ്ഞ് ആളോഹരി കടവും രാജ്യത്തിന്റെ പൊതു കടവും കൂടിയെന്നല്ലാതെ എന്ത് കാര്യമായ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്? അഴിമതിയുടെ വിഷയം മറന്നതല്ല. അതവിടെ നില്ക്കട്ടെ, മറ്റൊന്നിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഇന്ത്യയെ കണ്ടെത്താനും ഗ്രാമങ്ങളെ അറിയുവാനും ഭാരതത്തിന്റെ വിരിമാറിലൂടെ ഗാന്ധിയെപ്പോലെ, നെഹ്രുവിനെപോലെ യാത്രചെയ്തിട്ടുണ്ടോ? ഇല്ല! രാഷ്ട്രമീമാംസയോ രാഷ്ട്രീയമോ പരിച്ചയിച്ചിട്ടുമില്ല! എങ്കിലും 1999-2001 കാലഘട്ടത്തില്‍ "അധികാരം ജനങ്ങളിലേയ്ക്ക്" ഇറങ്ങിയ ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായി "അപ്രന്ടിസ് ട്രെയിനി എന്ജിനീര്" എന്ന തസ്തികയില്‍ പദ്ധതി വിഹിതം (പ്ലാന്‍ ഫണ്ട്) നിര്‍ദിഷ്ടാനുപാതത്തില്‍ വേര്‍തിരിച്ചുകൊണ്ട് വിവിധ പ്രോജക്ടുകള്‍ക്കുള്ള എസ്ടിമേറ്റുകള്‍ തയാറാക്കി, മേല്‍നോട്ടം വഹിച്ചും ബില്ല് പാസാക്കുവാനുമൊക്കെയായി അന്നാട്ടിലെ ഒട്ടുമിക്ക ഗ്രാമ വഴികളും താണ്ടാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. ഭരണയന്ത്രത്തിന്റെ നന്നേ ചെറിയ പല്‍ചക്രമായ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതിസന്ധികളെയും ജനങ്ങള്‍ക്കൊപ്പം നിന്നറിഞ്ഞ കുറെ നാളുകള്‍!
ആ പ്രവര്‍ത്തിമണ്ഡലത്തില്‍ കണ്ടതും നേരിട്ടറിഞ്ഞതുമായ പലതും പരിമിതമായ അറിവിനുള്ളില്‍ നിന്നുകൊണ്ട് വരച്ചുകാട്ടാനുള്ള ഒരു (വിഫല)ശ്രമമായി ഈ എഴുത്തിനെനിങ്ങള്ക്ക് കണക്കാക്കാം. അതല്ലെങ്കില്‍ ഏതൊരു ഇന്ത്യാക്കാരനും അവസരത്തിലും അനവസരത്തിലും എടുത്തു പെരുമാറുന്ന പൌരാവകാശവും അഭിപ്രായ പ്രകടന സ്വാതന്ത്ര്യവുമായി കണ്ട് നിരുപാധികം മാപ്പാക്കിയേക്കണം. :)
അക്കാലത്ത് പരിചയപ്പെട്ട, സര്‍ക്കാര്‍ ഭാഷയില്‍ ഷെഡ്യൂല്‍ട് കാസറ്റ് (എസ്.സി) വിഭാഗത്തിന്റെ പ്രതിനിധിയായ സുഹൃത്ത് എന്നോടുന്നയിച്ച ലഘുവായൊരു ചോദ്യം നിങ്ങള്‍ക്ക് മുന്പില് വെയ്ക്കുകയാണ്.
"എന്തേ സമൂഹത്തില്‍ ഒരു വിഭാഗക്കാര്‍ക്ക് മാത്രം എപ്പോഴും ഉയര്‍ച്ചയും മറ്റു ചിലര്‍ ഒരു ഗതിയില്ലാതെയും കിടക്കുന്നു?"(തന്നെപ്പോലുള്ളവര്‍ എന്നും താഴേതട്ടിലാണെന്ന് വ്യക്തം.)
ഉത്തരം നിങ്ങള്‍ തിരയുമ്പോള്‍ ഞാന്‍ വീക്ഷിച്ച മറ്റൊരു കാര്യം ചൂണ്ടിക്കാട്ടുവാന്‍ ആഗ്രഹിക്കുന്നു. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പേ പഞ്ചായത്ത് പടിക്കല്‍ അപേക്ഷയുമായി കാവല്‍ നിന്ന ആ മുഖങ്ങള്‍ തന്നെയാണ് ഇന്നും അവിടെ ഞാന്‍ കാണുന്നത്! സര്‍ക്കാര്‍ സഹായമായി വീട് ലഭിച്ചവന് അഞ്ചു വര്‍ഷത്തിനു ശേഷം വീട് മൈന്റിനന്‍സ് ഗ്രാന്റിനായി കാത്തു നില്ക്കുന്നു. സൌജന്യമായി കിണര്‍ സ്വന്തമാക്കിയവര്‍ പുതിയ കക്കൂസ്, പുതിയ മേല്‍ക്കൂര, ആട്, കോഴി തുടങ്ങിയവയ്ക്കായി വീണ്ടും വീണ്ടും അപേക്ഷകനാകുന്നു. ആനുകുല്യങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ഉള്ള വിദ്യാഭ്യാസവും കൊണ്ട് ജോലി തേടിപ്പോയവര്‍ ഒരു വിധം മെച്ചപ്പെട്ട നിലയിലായി തിരികെയെത്തുന്നു എന്നത് യാഥാര്‍ത്ഥ്യം! എന്നിട്ടും സര്‍ക്കാറിന്റെ സഹായം പറ്റുന്നവന് തെല്ലും തൃപ്തനല്ല!!
സൌജന്യങ്ങളുടെ ലിസ്റ്റില്‍ കയറിപ്പറ്റുന്നവരില്‍ എഴുപതു ശതമാനം പേരും ആനുകുല്യത്തിന് അനര്‍ഹരാന് എന്നത് നഗ്നമായ സത്യം! ഇന്നേവരെ ചേറില്‍ ചവിട്ടാതെ പെന്ഷന് കൈപ്പറ്റുന്ന കര്‍ഷകത്തൊഴിലാളി! ഗള്ഫുകാരന് ഭര്‍ത്താവിനോടോന്നിച്ചു തൊഴിലില്ലായ്മ വേതനം വാങ്ങാനെത്തുന്ന തൊഴില്‍രഹിത! എന്നുവേണ്ട വെറുതേ കിട്ടുന്നതെന്തും നിര്‍ലജ്ജം വിഴുങ്ങാന്‍ വെമ്പി നില്ക്കുന്ന ഒരു പറ്റം ആളുകള്‍! എങ്കില്‍ ഇതിനൊരു മറുപുറമുള്ളത്, അതായത് മറ്റൊരു വിഭാഗത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ?
ഇന്ത്യയിലെതന്നെ ഏറ്റവും വിപ്ലവകരമായ നിയമ നിര്മ്മാണമെന്നു വിലയിരുത്തപ്പെടുന്ന ഭൂപരിഷകരണ നിയമത്തില്‍ "കൃഷിഭൂമി കൃഷിക്കാരന്" സ്വന്തമായപ്പോള്‍ ആശ്രിതനും കുടികിടപ്പുകാരനും ഭൂവുടമകളായി. അന്നുവരെ ജന്മ്മികളായിരുന്നവരുടെ പിന്മുറക്കാര് സമൂഹവും സര്‍ക്കാരും തുണയ്ക്കാതെ വിസ്മൃതിയിലേക്ക് ആണ്ടുപോയി! ലോട്ടറിയടിച്ചവനെപ്പോലെ ഒറ്റ ദിവസംകൊണ്ട് വലിയ കൃഷി നിലത്തിന്റെ ഉടമകളായവരിലേറയും കുട്ടനാടുള്‍പടെയുള്ള പ്രദേശങ്ങളിലെ പാട്ടക്കാരായ നസ്രാണികളാണ്. ഇന്ന് ഇവരുല്പ്പെടുന്ന ഒരു സമൂഹത്തിന്റെ സാമ്പത്തിക പരിതസ്ഥിതി തുലോം ഉയര്‍ന്നു നില്ക്കുമ്പോള്, യഥാര്‍ത്ഥ ഭൂവുടമകളുടെ പല കുടുംബങ്ങളിലും അത്താഴപ്പഷ്ണി പുറത്തറിയിക്കാതെ അമ്മമാര്‍ അരവയറോടെയും കുട്ടികള്‍ പാതി വെന്ത അരി വിഴുങ്ങിയും വിശപ്പകറ്റുന്നു! നിത്യവൃത്തിക്കുപോലും വകയില്ലാതായ ഒരു വിഭാഗത്തെ കാലമേറെക്കഴിഞ്ഞിട്ടും ബി.പി.എല്‍ ലിസ്റ്റില്‍ പോലും ഇടംനല്‍കാതെ വരേണ്യ വര്‍ഗ്ഗമെന്നു വിളിച്ച് അകറ്റി നിര്‍ത്തുന്നു. മേലനങ്ങി പണിയെടുക്കാന്‍ മേലേ? എന്നു പരിഹസിച്ചവര്ക്ക് മുന്നില്‍, ചിലര്‍ കിടപ്പാടം തുണ്ടമായി വിറ്റുപെറുക്കി. മറ്റുചിലര്‍ കന്നുകാലിയെ വളര്‍ത്തിനോക്കിയിട്ടും രക്ഷപെട്ടില്ല. ചെറിയ ചായപ്പീടിക നടത്തി പച്ചപിടിച്ചു വന്നവരെ ഗള്‍ഫ് പണമുള്ള അയല്‍ക്കാര്‍ ബേക്കറി തുറന്നു പൂട്ടിക്കെട്ടിച്ചു! ആത്മഹത്യചെയ്യാത്ത വിദ്യാസമ്പന്നരായ ചിലര്‍ സര്‍ക്കാര്‍, പി.എസ്.സി ടെസ്റ്റുകള്‍ എഴുതി റാങ്ക് ലിസ്റ്റില്‍ പേരുവന്ന്, നിയമനത്തിനായി (1)എസ്.ടി. (2)എസ്.സി (3)ഒ.ബി.സി സംവരണങ്ങള്‍ക്ക് ശേഷം നാലാമൂഴത്തിനായി കാത്തിരുന്ന് ഒടുവില്‍ കാലാവധി തീര്‍ന്ന ലിസ്റ്റ് നോക്കി നെടുവീര്‍പ്പിടുന്നു.
ഏറ്റം സഹതാപകരമായ കാര്യം പരപ്രേരണയാലോ, സാമ്പത്തികമായി നേട്ടമുണ്ടാവുമെന്നു കരുതിയോ, ഉറച്ച വിശ്വാസംകൊണ്ടോ മതം മാറിയ കുറെ എസ്.സി/എസ്.ടി. വിഭാഗക്കാരുടെതാണ്. ബുദ്ധിശൂന്യമായ തീരുമാനം കൈക്കൊണ്ട ഇവരുടെ ജീവിതം സംവരണത്തിന്റെതായ യാതൊരു പരിരക്ഷയും ലഭിക്കാതെ അനുദിനം അധോഗതിയിലെയ്ക്ക് ആണ്ടുപോകുന്നു. കൂട്ടം വിട്ടതിന് ജനിച്ചു വീണ സമുദായം ഭ്രഷ്ട് കല്‍പ്പിക്കുന്നതോടൊപ്പം ഏത് മതത്തിലേയ്ക്ക് മാര്‍ഗ്ഗം കൂടിയോ അവിടുത്തെ പുരോഹിതവര്ഗ്ഗത്തിന്റെയും യാഥാസ്ഥിതിക വിശ്വാസികളുടെയും അവജ്ഞയ്ക്കും പാത്രമാകുന്നു! ഈ തീണ്ടിക്കൂടാത്തവരെ ഏതെങ്കിലും വിധത്തില്‍ കരകയറ്റാനുതകുന്ന നിയമനിര്‍മ്മാണം നടത്താനോ ആനുകുല്യങ്ങള്‍ നല്‍കാനോ സര്‍ക്കാര്‍ തയ്യാറാകാത്തതുകൊണ്ട് സാമുദായികമായും സാമ്പത്തികമായും പിന്തള്ളപ്പെട്ട്, സ്വയം ചോദിച്ചുവാങ്ങിയ ദുര്‍വിധിയോര്‍ത്തു വിലപിക്കുവാനേ തല്ക്കാലം നിര്‍വാഹമുള്ളൂ!
ഇന്നു വിദ്യാഭ്യാസ അവകാശനിയമം പ്രാബല്യത്തിലുള്ള രാജമാണ് ഭാരതം. വിദ്യ അഭ്യസിക്കുവാനുള്ള ഒരു ഇന്ത്യന്‍ പൌരന്റെ അവകാശത്തെ ആര്‍ക്കും നിഷേധിക്കുവാനാവില്ല. ആയതിനാല്‍ വിദ്യാഭ്യാസത്തിന്, ജോലിക്ക്, ഒക്കെ സമുദായികാടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തി ഒരു വിഭാഗത്തെ അധകൃതരെന്നു മുദ്രചാര്‍ത്തി കുറഞ്ഞ മാര്‍ക്കിന്റെ ആനുകൂല്യവും മാനദണ്ടമാക്കി ജോലിയും അഡ്മിഷനും നല്‍കുന്നത് ഒരര്‍ഥത്തില്‍ അധിക്ഷേപിക്കലല്ലേ? സമത്വം പ്രസങ്ങിക്കുമ്പോള്‍ തന്നെ സ്പഷ്ടമായി വേര്‍തിരിവ് സമൂഹത്തിന് വരച്ചുകാട്ടിക്കൊടുക്കുകയല്ലേ ഇവിടെ? എല്ലാത്തരം പ്രവേശനങ്ങള്‍ക്കും ബൌദ്ധികമായ ഒരു മാനദണ്ഡം പ്രാവര്‍ത്തികമാക്കുകയല്ലേ സത്യത്തില്‍ ചെയ്യേണ്ടത്. എല്ലാ മേഖലയിലും മെരിറ്റ് അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റുകള്‍ രൂപപ്പെടുത്തുകയല്ലേ ശരിയായ നടപടി? അതോ സാമുദായികാടിസ്ഥാനത്തില്‍ മനുഷ്യ ബുദ്ധിക്ക് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമോ? എന്തൊക്കെയായാലും സംവരണത്തിന്റെ പേരില്‍ അര്‍ഹരായവര്‍ പിന്തള്ളപ്പെടുന്നത് ന്യായമാണോ?
"ദാനം കിട്ടിയ പശുവിന്റെ വായില്‍ പല്ലുണ്ടോ എന്ന് നോക്കേണ്ട ആവശ്യമുണ്ടോ?" ആനുകുല്യം കൈപ്പറ്റുന്നവര്‍ക്കൊന്നും സര്‍ക്കാരിനോട് പ്രതിബദ്ധതയോ രാജ്യസ്നേഹമോ തോന്നണമെന്നില്ല. ഔദാര്യം വാങ്ങുന്തോറും അത് തങ്ങളുടെ ജന്മമാവകാശമായി കരുതുന്ന, കാര്യശേഷിയിലാത്ത ഒരു തലമുറ സൃഷ്ടിക്കപ്പെടുന്നു. മാത്രമല്ല അളവുകോല്‍ സാമുദായികാടിസ്ഥാനത്തില്‍ ആവുന്നതോടെ മറ്റു വിഭാഗക്കാര്‍ക്ക് ഇവരോട് അവജ്ഞയും വിരോധവും വര്‍ധിച്ച് ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്ന വിശാലമായ വ്യക്തിബന്ധങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിച്ചു എന്നും പറയേണ്ടിവരും.
ചുരുക്കത്തില്‍, ഇന്നത്തെ സാഹചര്യത്തില്‍ അകാരണമായി അനുവദിച്ചു കൊടുക്കപ്പെട്ട, വിധവാപെന്ഷന്, വികലാംഗ പെന്ഷന്, എന്നിവയൊഴിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും നിര്‍ത്തലാക്കേണ്ട കാലം എന്നേ അതിക്രമിച്ചു കഴിഞ്ഞു! നാട് നന്നാകണമെങ്കില്‍ സാമുദായികമായ സകല സംവരണങ്ങളും പ്രവേശന-നിയമനങ്ങളും തൂത്തെറിയപ്പെടണം! അളവുകോലുകളും ജാതി മാനദണ്ഡവും തച്ചുടയ്ക്കപ്പെടണം! എല്ലാ പൌരന്മാരും ഒരേ തുലാസില്‍ തൂക്കപ്പെടനം! എല്ലാക്കാലവും സൌജന്യം നല്കാന് വെമ്പല്‍ കൊള്ളുന്ന സര്‍ക്കാരുകളൊന്നും അനാവശ്യമെന്നു ബോധ്യപ്പെട്ട് നല്കിയതോന്നും പിന്‍വലിക്കാന്‍ തയ്യാറാവില്ല. അതിനു തുനിഞ്ഞാല്‍തന്നെ പൊതുജനം അവരെ കശാപ്പ് ചെയ്യും! എന്തെങ്കിലും മാറ്റം വരണമെന്കില്, അടുത്തകാലത്ത് ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയത് പോലുള്ള ഉന്നത നീതിന്യായ പീഠത്തിന്റെ അവസരോചിതമായ ഇടപെടലുകള്‍ പല കാര്യങ്ങളിലും തുടരേണ്ടതുണ്ട്.
കൈനീട്ടി വാങ്ങാനല്ലാതെ കൈയ്യയഞ്ഞു കൊടുക്കുന്ന ഒരു തലമുറ പിറവിയെടുക്കുന്നതു വരെ ഏറ്റവും സന്തുഷ്ടരായ ജനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിലെ നമ്മുടെ സ്ഥാനം 125 ല്‍ നിന്നും താഴേയ്ക്ക് പോകാതിരിക്കാന്‍ ഒരപേക്ഷ കൊടുത്ത് പഞ്ചായത്ത് പടിക്കല്‍ കാത്തിരിക്കാം എന്താ.....?
എതിരേ വന്ന ബോട്ടിന്റെ ഓളത്തില്‍ ചുരുളന്‍ വള്ളമൊന്ന് ഇളകിയാടി.
"കണ്ണ് കാണത്തില്ലേ ഈ കഴുവേറടാമോന്‍മ്മാര്‍ക്ക്...&(#@$*!@"
യമഹാ എന്ജിന് ഘടിപ്പിച്ച വള്ളത്തിന്റെ ഡ്രൈവര്‍-കം-ഓണര്‍ തൊമ്മി വിളിച്ച പുളിച്ച തെറിയുടെ ബാക്കി ആ ഇരമ്പലില്‍ മുങ്ങിപ്പോയി! കേരളാ സ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്ടിന്റെ പഴകി പായല്‍ പിടിച്ച ജലയാനമാണെങ്കിലും പാവപ്പെട്ട കൊതുമ്പു വള്ളക്കാരെ മുക്കി, തോട്ടു മാടിയിടിച്ച്, കടവില്‍ തുണിയുലച്ചുക്കൊണ്ടിരിക്കുന്ന തരുണീമണികളുടെ ഉടുതുണി പോലും നനച്ച്, ഊറിച്ചിരിച്ചു പായുന്ന ബോട്ടിന്റെ ലാസ്കര്‍-സ്രാങ്ക് മക്കള്‍ക്ക് പതിവായി ഇതുപോലെ വല്ലതും കേട്ടില്ലെങ്കില്‍ വയറ്റീന്നു പോകില്ലെന്നായിട്ടുണ്ട്!
വള്ളത്തിന്റെ വക്കില്‍ അള്ളിപ്പിടിച്ചിരുന്ന ചാണ്ടി അളിയന്റെ മുഖത്തേയ്ക്ക് ഒളികണ്ണിട്ടു നോക്കി. ഇല്ല! ഒരു തമാശ കേട്ടാലോന്നും കുലുങ്ങാത്ത മിലിട്ടറി ഗൌരവം. പോരാഞ്ഞിട്ടു താന്‍ ഒപ്പമുള്ളപ്പോള്‍ എക്സ്ട്രാ ഫിറ്റ് ചെയ്ത ജവാന്റെ മസിലുപിടുത്തം. ആ ഉലച്ചിലില്, പൊതിച്ച് കൂട്ടിയിട്ടിരുന്ന തെങ്ങാക്കൂട്ടം "കുടുകുടാ" ചിരിച്ചു. വാഴക്കുല വലത്തോട്ടോന്നു ചെരിഞ്ഞു. അരിച്ചാക്ക് അരയിഞ്ചു തെന്നി. പെട്ടി, കുട്ട, പുസ്തക പ്രമാണങ്ങളില്‍ വെള്ളം സ്വല്പം തെറിച്ചു. അത്രമാത്രം!
ചാണ്ടിയുടെ പെങ്ങള് വാടക വീട്ടിലേയ്ക്ക് മാറുകയാണ്. അതിനു മുന്നോടിയായുള്ള ഷിഫ്ട്ടിംഗ് പരിപാടിയാണ് ഉറ്റ സുഹൃത്ത് തൊമ്മിയോടും അളിയനോടുമൊപ്പം നടത്തിക്കൊണ്ടിരിക്കുന്നത്.
"എടാ പുല്ലേ...നിന്റെ അളിയന്റെ സ്ഥാനത്ത് ഞാനാണെങ്കില്‍ ഇതൊന്നുമല്ലായിരുന്നു പുകില്! പെണ്ണ് കെട്ടിക്കഴിഞ്ഞാല്‍ സ്വല്പം കശപിശയോക്കെ എല്ലാ വീട്ടിലും സാധാരണമാ. എന്നും വച്ച് കെട്ടും കിടക്കയുമെടുത്തു സ്വന്തം വീട്ടിലോട്ടു കെട്ടിയെടുക്കുകയല്ല വേണ്ടത്. അമ്മായിയമ്മയ്ക്ക് വിവരവും വിദ്യാഭ്യാസവും ഇല്ലെങ്കില്‍ പോട്ടെ. അവള് പഠിച്ചവളല്ലേ? ഈ പഞ്ചായത്തില്‍ തന്നെ മോശമില്ലാത്ത ജോലിയുമുണ്ട്. അല്പസ്വല്പം ക്ഷമയും വിട്ടുവീഴച്ചയും ഒക്കെ വേണ്ടേടാ? ചുമ്മാതാണോ ചായകുടിക്കും പോലെ ഇന്നു ഡൈവേര്സ് അങ്ങ് പെരുകിയത്? തന്തയ്ക്കും തള്ളക്കും സ്വല്പം കാശും കൂടിയുണ്ടെങ്കില്‍, "നീയെന്തിന്നാ വല്ലവരുടെയും ആട്ടുംതുപ്പും കൊള്ളുന്നത് ഇങ്ങു പോരെടീ മോളേ" എന്നും പറഞ്ഞ് ഒരു കുടുംബം അങ്ങ് മടക്കി പെട്ടിയിലാക്കി കൊടുക്കുകയും ചെയ്യും! നിന്റെ വീട്ടില്‍ ഈ കാലമത്രയും നിന്നിട്ടും ഓരോ ലീവിനും അയാള്‍ കെട്ടിയവളെയും കുട്ടികളെയും കാണാന്‍ വരുന്നതു തന്നെ അതിശയം!"
കരിക്കിന് വെള്ളത്തില്‍ നേര്‍ത്തലിഞ്ഞ്, ഉള്ളുതുറക്കുന്ന പല സ്വകാര്യ സായാഹ്നങ്ങളിലും പഠിപ്പില്ലാത്ത അവന് പറയുന്നത് താന്‍ പാടെ തള്ളിക്കളഞ്ഞിട്ടില്ല. ഉടപ്പിറന്നോളായി ഒരുവളെയുള്ളൂ. കുഞ്ഞും നാളിലെ മുതല്‍ കുടുംബത്തെ നെഞ്ചോട് അടുപ്പിച്ചു പിടിക്കുന്നവനാണ് താന്‍. അതുകൊണ്ടാണ് പ്രീഡിഗ്രീക്ക് പഠിക്കുന്ന കാലത്ത്തന്നേ തന്നേക്കാള്‍ പതിനഞ്ചു വയസു മൂത്ത അളിയനെ സ്വകാര്യമായി ഉപദേശിച്ചു കത്തെഴുതിയത്. പള്ളീലച്ചന്മാരും പല ബന്ധുക്കളും ശ്രമിച്ചിട്ടും ചുളിയാത്ത അദ്ദേഹത്തിന്റെ ആത്മാഭിമാനം അതോടെ പാടെ അഴിഞ്ഞുവീണു. പീക്കിരിപ്പയ്യനാല്‍ ക്ഷതമേറ്റ പൌരുഷം വീണ്ടും പ്രതികാരം തീര്‍ത്തത് പെങ്ങളോടാണ്.
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ചില തള്ളമാര് ടി.വി സീരിയലിലെ അമ്മായിയമ്മമാരെ വെല്ലുന്ന പ്രകടനം നടത്തിക്കൊണ്ടേയിരിക്കുന്നു. എങ്കിലും കെട്ടിച്ചു വിട്ടതിനുശേഷം ബാധ്യത തീര്‍ന്നെന്നു വരുത്തി, തിരിഞ്ഞു നോക്കാതെ കയ്യൊഴിഞ്ഞ്, ഒക്കെ വിധിയെന്നു കരുതി സമാധാനിക്കാന്‍ ഉപദേശിക്കുന്ന പെണ്ണുവീട്ടുകാര് പൊലിച്ചു കളയുന്ന അനേകം സ്ത്രീ ജന്മങ്ങള്ക്കും കുരുന്നു ജീവനുകള്‍ക്കും തന്റെ കുടുംബം ഒരു അപവാദമാണ്. അങ്ങനെ തിരികെവന്നാല്‍ കയറിക്കിടക്കാന്‍ ഒരു കൂര കൊടുത്തിരുന്നെങ്കില്‍ ഈ ലോകത്ത് എത്രയെത്ര ആത്മഹത്യകള്‍ തടയാമായിരുന്നു! കരിന്തിരി കത്തിതീര്‍ത്ത നല്ല നാളുകള്‍ക്കൊടുവില്‍ ദാ ഇന്ന് ഈ മനുഷ്യന് മനസ്സുമാറി തന്റെ വീട്ടിലെത്തി പെങ്ങളെയും കുട്ടികളെയും വിളിച്ചിറക്കി പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കാന്‍ വാടക വീട്ടിലേയ്ക്ക് താമസം മാറുന്നു!! ഇതു തന്നെയല്ലേ വര്‍ഷങ്ങള്‍ക്കു മുന്‍പ് താനും പറഞ്ഞത്? അപ്പോള്‍ ആര്‍ക്കാണ് തെറ്റിയത്?
ഓളങ്ങളുടെ ഇളക്കത്തോടൊപ്പം ഓര്‍മ്മകളും തെല്ലോന്നുലഞ്ഞു ശാന്തമായി. തളംകെട്ടിനിന്ന മൌനത്തിനു വിരാമവിട്ടുകൊണ്ട് തൊമ്മി ഇളന്തെങ്ങിന്റെ രണ്ടു തേങ്ങാ ചിരട്ടക്കണ്ണ് തുളച്ച് ചാണ്ടിക്കും അളിയനും നേരെ നീട്ടിപ്പറഞ്ഞു.
അപ്രതീക്ഷിതമായൊരു ഇളനീര് രുചി നുകര്‍ന്ന അളിയന്റെ പുകക്കറ മറച്ച ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു. തൊമ്മി ഉറ്റ സുഹൃത്തിനെ നോക്കി കണ്ണിറുക്കി. തെങ്ങയ്ക്കുള്ളില്‍ നുഴഞ്ഞു കയറിയ മറ്റൊരു ജവാന്!!ചാണ്ടിക്ക് അവന്റെ അവസരോചിതമായ ഇടപെടലില്‍ അഭിമാനം തോന്നി. സാധാരണ ഇത്തരത്തിലുള്ള ജലയാത്രകളില്‍ വീര്യം പകരാന്‍ തോട്ടിലെ വാട്ടവെള്ളമാണ് തുണയാകാറ്.
മൂന്നു തേങ്ങകള്‍ കൂട്ടിമുട്ടി! "ചിയേര്‍സ്" വിളികലുയര്‍ന്നു!! "മുള്ളിനെ മുള്ളു കൊണ്ടെടുക്കുക" എന്നപോലെ മിലിട്ടിറി അളിയനെ അവന് മിലിട്ടറി കുപ്പിയിലിറക്കിയിരിക്കുന്നു.!!
നാലാമത്തെ തേങ്ങാ കൈമാറുമ്പോള്‍ അളിയനും അളിയനും തോളുരുമിയിരിക്കുന്നത് കണ്ട് തൊമ്മി, ഇത്രയും കാലം ഈ തേങ്ങകളൊക്കെ എവിടെയായിരുന്നു എന്നോര്‍ത്ത് "എന്തതിശയമേ ദൈവത്തിന് സ്നേഹം" എന്നാര്‍ത്തു പാടി..... ******* മൂടല്‍ മഞ്ഞുരുകിയ ആ മഹാസുദിനത്തിനു പിറ്റേന്ന് പുലര്‍ച്ചെ പുതിയ വീട്ടില്‍ തേങ്ങാപ്പീരയിട്ട പുട്ടടിച്ച ചാണ്ടിയുടെ പെങ്ങളും കുട്ടികളും പതിവില്ലാതെ പൊട്ടിച്ചിരിച്ചു. ആ ചിരി ഇന്നും തുടരുന്നു.......