9.1.13

ജീവനൊഴുകുന്ന വീഥികള്‍

നാടുവിട്ടു പുറത്തുപോയി കൊള്ളാവുന്ന ചുറ്റുപാടുകളൊക്കെ കണ്ടു മടങ്ങിയെത്തിയ പലരും നമ്മുടെ നിയമങ്ങളെയും അടിസ്ഥാന വികസനത്തെയും സംവിധാനങ്ങളെയും പുച്ഛിച്ചു കുറ്റം പറയുന്നത് അത്ര പുതിയ കാര്യമൊന്നുമല്ല. പണ്ട് ചായക്കടയിലും കലുന്ങ്കിലും ഇരുന്ന് വിടുവായടിച്ചിരുന്ന ജവാന്മാരുടെ പിന്മുറക്കാരനായി കേള്‍ക്കാനും  ഖണ്ഡിക്കാനും ചുറ്റും പറ്റിയ ആണുങ്ങള്‍ ഇല്ലെന്നുറപ്പുള്ളപ്പോള്‍ പല ഡയലോഗുകള്‍ ഞാനും വെച്ചുകാച്ചിയിട്ടുണ്ട്.

ഒരിക്കലും തീര്‍പ്പാകാത്ത പ്രശ്നങ്ങളാണ് ഗതാഗത സൌകര്യം, റോഡുകളുടെ ശോച്യാവസ്ഥ, ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍ തുടങ്ങിയവ. ഇടുങ്ങിയ റോഡില്‍ പിടിവിട്ടു പായുന്ന വണ്ടികളെയും ലെവെലില്ലാത്ത ഡ്രൈവര്‍മാരെയും ഉള്‍ക്കിടിലത്തോടെയെ ദിനവും നോക്കിക്കാണുവാനൊക്കൂ.

നമ്മുടെ നിരത്തുകള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തതില്‍ അധികം വാഹനങ്ങളുണ്ട് എന്നത് വിസ്മരിച്ചുകൂടാ. അതിനു വ്യക്തമായ കാരണവുമുണ്ട്. രാജ്യത്തിന്റെ വളര്ച്ചയ്ക്കാനുപാതികമായി ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ന്നു, വാങ്ങുവാനുള്ള ആസ്തി കൂടി. ലോകമെമ്പാടുമുള്ള വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയുടെ അനന്ത സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് ഇവിടെയ്ക്ക് ചേക്കേറുമ്പോള്‍ വരും കാലങ്ങളിലെ ഏക പോംവഴി റോഡ്‌ വികസനം മാത്രമാവും എന്ന് തീര്‍ച്ച. ഉദാഹരണമായി, പത്തനംതിട്ട ജില്ലയിലെ തിരുവല്ല എന്ന കൊച്ചു പട്ടണത്തില്‍ ഒരാള്‍ക്ക് രണ്ടര വാഹനം എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആളോഹരി അടിസ്ഥാനത്തില്‍ കേരളത്തില്‍ ഏറ്റം വാഹന സാന്ദ്രതയുള്ള സ്ഥലവും ഇതുതന്നെയാണ്.

നാഷണല്‍ ഹൈവേക്ക്‌ വീതി കൂട്ടണം എന്ന വിഷയം കേരളത്തില്‍ ഇന്നും കീറാമുട്ടിയായി തന്നെ കിടക്കുന്നു. മറ്റു സംസ്ഥാനങ്ങള്‍ അംഗീകരിച്ചു നടപ്പാക്കിയ അറുപതു മീറ്റര്‍ നാലുവരിപ്പാത നാല്പ്പത്തഞ്ചായി ചുരുക്കിയിട്ടും പാവക്കപോലെ നീണ്ട കേരളത്തിനു റോഡ്‌ വികസനം പാരയായി നില്‍ക്കുന്നു. അടിസ്ഥാന നഗര വികസനത്തില്‍ പ്രാഥമിക സ്ഥാനം നിരത്തുകള്‍ക്ക് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. പലയിടത്തും സ്ഥലമളക്കലും അക്വസിഷന്‍ നടപടികളും തുടങ്ങിയെങ്കിലും വീടുകളും ആരാധനാലയങ്ങളും വ്യാപാര സമുച്ചയങ്ങളും കൊണ്ട് നിബിഡമായ ഹൈവേക്ക്‌ ഇരുപുറവും പൊന്നുംവില കൊടുത്ത് വാങ്ങുക എന്നത് സര്‍ക്കാരിനു ഭീമമായ സാമ്പത്തിക ബാധ്യതയും, കുടിയൊഴിപ്പിക്കല്‍ പൊളിച്ചു നീക്കല്‍ തുടങ്ങിയവ അതിനേക്കാള്‍ ഭീകരമായ പ്രക്ഷുബ്ധാവസ്ഥയും സൃഷ്ടിക്കും എന്ന ആശങ്ക നിലനില്‍ക്കുന്നു. 

പല രാജ്യങ്ങളിലും പരീക്ഷിച്ചു വിജയിച്ച റോഡുകള്‍ക്ക് സമാന്തരമായ നെടുനീളന്‍ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിച്ച്‌ മാത്രമേ ഇലക്കും മുള്ളിനും കേടില്ലാതെ സംഗതി പരിഹരിക്കാനാവൂ. നൂറുകോടി ജനങ്ങളുള്ള ഒരു വികസ്വര രാജ്യത്തിന്‍റെ സംസ്ഥാന ബജറ്റ് വിഹിതം കൊണ്ട് മാത്രം ഇതുപോലെയുള്ള വികസന സ്വപനം കാണുന്നത് വിഡ്ഢിത്തമാവും. അതേസമയം നമ്മുടെ നാട്ടില്‍ സ്വകാര്യ കമ്പനികളെക്കൊണ്ട്  മുതല്‍മുടക്കിച്ച് പദ്ധതി നടപ്പിലാക്കി, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ടോള്‍പിരിച്ച് ലാഭം തിരികെയെടുക്കുന്ന കരാര്‍ വ്യവസ്ഥകള്‍ക്ക് ജനപക്ഷത്തു നിന്നുള്ള സ്വീകാര്യത ഉറപ്പുവരത്താന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലെ പാലങ്ങളും ടണലുകളും ഉള്‍പെടുന്ന വമ്പന്‍ ഹൈവേകള്‍,  ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍, വാഹന പാര്‍ക്കിംഗ് ലോട്ടുകള്‍ തുടങ്ങിയവ ഇന്നും സാക്ഷാത്ക്കരിക്കുന്നത് പ്രസ്തുത രീതിയിലാണ്. വികസനങ്ങള്‍ ജനക്ഷേമത്തിനു വേണ്ടിയുള്ളതാകുമ്പോള്‍ ജനകീയസമരങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് ജനാധിപത്യ രാജ്യത്തിന്‌ ഭൂഷണമല്ല. സമയത്തിനും വേഗത്തിനും  പ്രാമുഖ്യം നല്‍കുന്നവര്‍ക്ക് ടോള്‍ നല്‍കി യാത്രചെയ്യവാനും മറ്റുള്ളവര്‍ക്ക്  ബൈപ്പാസ്‌ റോഡുകള്‍ ഉപയോഗപ്പെടുത്തുവാനുമുള്ള സംവിധാനമൊരുക്കി ഈവക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടെണ്ടതുണ്ട്.

റോഡു വികസനത്തെപ്പറ്റി ഇത്രെയേറെപ്പറയാന്‍ ഗൌരവകരമായ മറ്റൊരു കാരണമുണ്ട്. കേരളത്തില്‍ കഴിഞ്ഞ വര്ഷം നാലായിരത്തില്‍പരം ആളുകള്‍ റോഡ്‌ അപകടങ്ങളില്‍ മാത്രം മരിച്ചിട്ടുണ്ട്ട്. മുന്കാലങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ ക്രമാനുഗതമായി വളര്‍ച്ചയാണ് വന്നുകൊണ്ടിരിക്കുന്നത് എന്ന് കേരളാ പോലീസിന്‍റെ വെബ്സൈറ്റിലെ വിശകലനങ്ങള്‍ കാണിക്കുന്നു. ആകെ തൊള്ളായിരത്തി അമ്പതോളം പഞ്ചായത്തുകളുള്ള നമ്മുടെ നാട്ടിലെ ഓരോ വാര്‍ഡിലും ശരാശരി എണ്ണൂറിനടുത്ത് ജനസംഖ്യയായാണുള്ളത്‌. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ പ്രതിവര്‍ഷം നാമുള്‍പ്പെടുന്നതോ അല്ലാത്തതോ ആയ ഏതെങ്കിലും പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലെ ജനങ്ങള്‍ വാഹനാപകടങ്ങള്‍ മൂലം തുടച്ചു നീക്കപ്പെടുന്നു! ഇതു കേരളത്തില്‍ വെച്ചു നടക്കുന്ന റോഡ്‌ ആക്സിഡന്ന്റിന്റെ മാത്രം കണക്കാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത!!

മാധ്യമങ്ങളുടെ നിരന്തരമായ ഇടപെടല്‍കൊണ്ടോ ജനകീയ സമ്മര്‍ദങ്ങള്‍ കൊണ്ടോ എന്തോ ഇന്ന് നിലവിലുള്ള റോഡുകളുടെ അവസ്ഥയില്‍ കാര്യമായ പുരോഗതി കൈവന്നിട്ടുണ്ട്. സ്വപ്ന പദ്ധതികള്‍ കടലാസില്‍ ഒതുങ്ങിയാലും രാജ്യത്തെ ഓരോ പൌരന്‍റെ ജീവനും വൈകിയാണെങ്കിലും സര്‍ക്കാര്‍ - പോലീസ് സംവിധാനങ്ങള്‍ വിലകല്‍പ്പിച്ചു തുടങ്ങി എന്നത് തെല്ലു സംതൃപ്തി പകരുന്ന കാര്യമാണ്. പരിമിതമായ നമ്മുടെ ഗതാഗത സൌകര്യങ്ങളുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ റോഡിന്റെ ഉപഭോക്താവാകുന്ന ഓരോ പൌരനേയും ബോധവത്ക്കരിച്ച് ഭാവിയില്‍ മരണനിരക്ക് ഗണ്യമായി കുറയ്ക്കുക എന്ന ലക്‌ഷ്യത്തോടെ ഗതാഗത വകുപ്പ് പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. 

ഇന്ന്, പുതുതായി ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിനു മുന്നോടിയായി മികച്ച നിലവാരമുള്ള (നിര്‍ബന്ധിത) ക്ലാസുകള്‍ വിഷ്വല്‍ മീഡിയയുടെ സൌകര്യം ഉപയോഗപ്പെടുത്തി  അപേക്ഷാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. നാട്ടില്‍വെച്ച് യാദൃശ്ചികമായി അങ്ങനെയൊരു അര്‍ദ്ധദിന സെമിനാര്‍ നേരില്‍കണ്ടു ബോധിക്കാന്‍ ഇടയായതാണ് ഈ എഴുത്തിന് ആധാരം.  മറ്റു ചിലത്.... 

സ്പീഡ് ക്യാമറാ സംവിധാനം എറണാകുളം പോലുള്ള പ്രധാന ഹൈവേകളില്‍ പ്രവര്‍ത്തന ക്ഷമമാണ്. (വേഗത 70-80കി.മി മുകളില്‍ 1000/-രൂപ പിഴ വാഹന ഉടമയുടെ അഡ്രെസ്സില്‍ വീട്ടിലെത്തും. )

മദ്യപിച്ചു വാഹനമോടിക്കുന്നവരെ പൊക്കാന്‍ മിക്ക ജങ്ക്ഷനുകളിലും "ബ്രെത്ത് അനലൈസറുമായി" പോലീസ് കാത്തുനില്‍പ്പുണ്ട്.

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്‌ തുടങ്ങിയ പരിശോധനകളും കര്‍ശനമാണ്. 

ഇന്ത്യയില്‍ "ഡ്രൈവറാകുക" വളരെ നിസ്സാരമായൊരു സംഗതിയാണെങ്കില്‍ വിദേശ രാജ്യങ്ങളില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കണമെങ്കില്‍ എത്രെയേറെ കടമ്പകള്‍ കടക്കണം എന്നത് പലര്‍ക്കും അറിവുള്ള കാര്യമാണ്. അടിസ്ഥാന സൌകര്യങ്ങളുടെ പോരായ്മ തല്ക്കാലം അവിടെ നില്‍ക്കട്ടെ, എങ്കിലും ഉത്തരവാദിത്വ പരമായും പരസ്പര ബഹുമാനത്തോടെയും ക്ഷമാപൂര്‍വ്വം വണ്ടിയോടിക്കാന്‍ ഓരോ ഡ്രൈവറും ശ്രദ്ധിച്ചാല്‍ നമ്മുടെ നിരത്തുകളിലും വലിയ മാറ്റം ഉണ്ടാക്കുകാന്‍ സാധിക്കുകയില്ലേ? 

റോഡിലെ പോലീസ് ചെക്കിങ്ങും മറ്റ് ഏര്‍പ്പാടുകളും കാശുണ്ടാക്കാന്‍ മാത്രമുള്ള ഏര്‍പ്പാട് ആണെന്ന് പൊതുവേ ധാരണ പരന്നിട്ടുണ്ട്. അഴിമതി സമസ്ത മേഖലയിലും വ്യാപിച്ചു നില്‍ക്കുമ്പോള്‍, പിടിക്കപ്പെട്ട് പിഴയില്‍ നിന്നും ഒഴിവാകാന്‍ മറുവഴി തേടി നമ്മളായിട്ട് എന്തിന് ഒരവസരം ഒരുക്കുന്നു? യെല്ലോ ലൈനും, സീബ്രാ ലൈനും, ഗിവ് വേ സൈനും, ലൈന്‍ ചേഞ്ച്‌ ഇന്ഡിക്കേറ്ററും എന്ത്? എന്നറിയാത്ത പഴയ ഡ്രൈവര്‍മാര്‍ ഇനിയുണ്ടാവില്ല. "കുട്ടി" ഡ്രൈവര്‍മാരെ വീട്ടില്‍ അടക്കി നിര്‍ത്തേണ്ടതും നമ്മുടെ ബാധ്യതയാണ്.

മലയാളിയുടെ മാറിയ ഭക്ഷണക്രമം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളോ പുതു തലമുറയുടെ ഫിറ്റ്നസ് അവേര്‍നസ്സോ എന്തോ പുലര്‍കാലങ്ങളില്‍ റോഡുകളില്‍ ജോഗിംഗ് ചെയ്യുന്നവരുടെയെന്നം മുന്പില്ലാത്തതില്‍ അധികമാണ്. പായുന്ന ടിപ്പര്‍ലോറിയുടെ കാറ്റടിച്ചാല്‍ വീണുപോകുമെന്ന് ഭയപ്പെട്ട് പ്രഭാത/സയാഹ്ന സവാരി നിര്‍ത്തിയ വൃദ്ധര്‍ പരിതപിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സ്കൂളിലേക്ക് പോകുന്ന കുട്ടികള്‍, ജോലിക്കുപോകുന്ന അച്ഛന്‍, അമ്മ, ഭര്‍ത്താവ്, ഭാര്യ, സഹോദരന്‍, സഹോദരി ഇവരൊക്കെ നിത്യേന തൂത്തു മാറ്റപ്പെടുന്ന  "നാലായിരത്തില്‍ ഒരാളാകാതെ" ഓരോ വൈകുന്നേരവും സുരക്ഷിതരായി  തിരികെയെത്തുന്നു എന്നത് ഭാഗ്യവശാല്‍ മാത്രമാണെന്ന് നമ്മുടെ റോഡുകളെ സൂക്ഷമമായി നിരീക്ഷിച്ചാല്‍ മനസിലാകും. 

വീട്ടിലും സമൂഹത്തിലും, എഴുത്തിലും വായനയിലും വെളിപ്പെടുന്ന  നമ്മുടെ വ്യക്തിത്വം തന്നെയാണ് റോഡിലും ഡ്രൈവറുടെ രൂപത്തില്‍ പ്രതിഫലിക്കുന്നത്. നാളെകള്‍ നമുക്കു ശുഭ പ്രതീക്ഷകളാണ് നല്‍കുന്നത്. "നാടു നന്നാവില്ല!" എന്ന പതിവ് പല്ലവി തെല്ലുനേരം അടക്കിപ്പിടിച്ച്, ഒരു അപകടത്തിന് ഞാന്‍ കാരണഭൂതനാകില്ല എന്ന ഉറച്ച വിശ്വാസത്തോടെ  കൈകോര്‍ക്കാം. കൈപ്പിഴ പറ്റാത്തവരില്ല. ഉള്വിളികളും പിന്‍വിളികളും നമ്മെ കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ളവരാക്കട്ടെ.

11.9.12

സ്വപ്ന സഞ്ചാരികള്‍

അഞ്ചുമണി കഴിഞ്ഞു പത്തുമിനിറ്റ്. വാച്ചില്‍ നിന്നും തിടുക്കത്തില്‍ വിടുവിച്ചെടുത്ത് കണ്ണുകള്‍ കൂടുതല്‍ സൂക്ഷ്മതയോടെ ഞാനെന്‍റെ നേരമ്പോക്കിലേക്ക് തിരിച്ചുവച്ചു. 

താഴെ ഇന്‍റര്‍ലോക്ക് പതിച്ച പാത വക്കിലൂടെ ഉല്ലാസപൂര്‍വ്വം മൊബൈലില്‍ സല്ലപിച്ചു നീങ്ങുന്ന ചെറുപ്പക്കാരന്‍ ഇന്നും കൃത്യ സമയത്തുതന്നെ! 


എല്ലാ പ്രവര്‍ത്തി ദിവസവും ഇഴഞ്ഞുനീങ്ങുന്ന വൈകുന്നേരങ്ങളില്‍  എട്ടാം നിലയിലെ ഓഫീസ്‌ കസേരയുടെ മടുപ്പിക്കുന്ന ചൂട്‌ വലിച്ചെറിഞ്ഞ്‌, ആവിപറക്കുന്ന ഒരു കപ്പ് ടര്‍ക്കിഷ് കാപ്പിയുടെയും ചുണ്ടോടു ചേര്‍ന്നെരിഞ്ഞു തീരുന്ന മാള്‍ബറോ സിഗരറ്റിന്‍റെയും ചവര്‍പ്പ് ഒരുപോലെ ആസ്വദിച്ച്‌, ബാല്‍ക്കണിയെ പൊതിഞ്ഞു സംരക്ഷിച്ചിരിക്കുന്ന ചില്ലു ജാലകത്തിലൂടെ താഴെ ഒഴുകുന്ന നിരത്തുകളെ നിരീക്ഷിക്കുക എന്‍റെ ഇഷ്ടവിനോദമാണ്. അലാറമില്ലാത്ത, പ്രോഗ്രാമിംഗ് ചെയ്യാത്ത എന്നിലെ യാന്ത്രികത ആ കൃത്യത്തില്‍ ഇന്നേവരെ വിലോപം വരുത്തിയിട്ടില്ല. പ്രസ്തുത ദിനചര്യയുടെ നാഴികകള്‍ക്ക് പോലും തെല്ലും മാറ്റമില്ല എന്നതാണ് അത്യത്ഭുതം!!

മനുഷ്യന്റെ പ്രവര്‍ത്തികളും മനോവിചാരങ്ങളും ഈശ്വരന്‍!. മുകളില്‍ നിന്ന് വീക്ഷിക്കുന്നു എന്ന്‍ കേട്ടറിഞ്ഞ നാള്‍മുതല്‍ തുടങ്ങിയതാണ് ഉയരത്തില്‍ നിന്നുള്ള എന്‍റെയീ ഭൌമനിരീക്ഷണം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വ്യോമ പാതക്ക് അരികിലായി അടുക്കിവെച്ചിരിക്കുന്ന ചത്വരളെല്ലാം ഉയര പരിധി നിഷ്കര്‍ഷിക്കപ്പെട്ടവയാകയാല്‍ വിദൂരതയിലേക്ക് നീളുന്ന നിരത്തും പായുന്ന വണ്ടികളും ഇടമുറിയാതെ ഓഫീസ്‌ കെട്ടിടത്തില്‍നിന്ന് ദൃശ്യമാണ്. മറ്റു നഗരങ്ങളില്‍നിന്നും വിഭിന്നമായ ഉഷ്ണ പ്രകൃതിയുള്ളതുകൊണ്ടാവാം മരുഭൂമിയുടെ ഭാവമാറ്റങ്ങളോട് സൗഹൃദം പുലര്‍ത്താനാവാതെ നിരത്തുകളില്‍ കാല്‍നടക്കാര്‍ വിരളമാണ്. വിരസമായ എന്‍റെ താവളത്തില്‍നിന്നു വീക്ഷിക്കുമ്പോള്‍ വീണുകിട്ടുന്ന അപൂര്‍വം മനുഷ്യര്‍ക്കിടയില്‍ നിന്നും ഞാന്‍ തിരഞ്ഞുപിടിച്ചതാണ് ഇരുപത്തെട്ടിനടുത്തു പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനെ! 

ഇത് ഒരു രോഗമാണോ അതോ സിദ്ധിയാണോ എന്നൊന്നും ആലോചിച്ചു ഞാന്‍ തലപുകയാറില്ല. താഴെ കടന്നുപോകുന്ന വഴിയാത്രികരുടെ മനോവിചാരങ്ങളും മൊബൈല്‍ സന്ദേശങ്ങളും അന്തരീക്ഷത്തില്‍ ഈയാംപാറ്റകളെ പോലെ പാറിനടക്കുന്നു.  ഏകാന്ത സഞ്ചാരികളുടെ മുഖഭാവം നോക്കി വായിക്കുക എനിക്കേറ്റം ഇഷ്ടമുള്ള സംഗതിയാണ്. വിരഹ വേദനയുള്ളവര്‍, വ്യാധികളെക്കുറിച്ച് ആധിയുള്ളവര്‍, സാമ്പത്തിക പരാധീനതയുടെ ഭീതിയിലകപ്പെട്ടവര്‍, പൂര്‍ത്തിയാക്കാനാവാതെ ശേഷിച്ച ജോലി ഭാരത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍.. തുടങ്ങി പലരുമുണ്ട്. അവരുടെ ചിന്തകള്‍ പ്രാണികളെപ്പോലെ തലക്കു ചുറ്റും വട്ടമിട്ടു പറക്കുന്നത് എനിക്കു കാണാം. എന്നിലെ "ദീര്‍ഘദൃഷ്ടി" ചൂഴ്ന്നിറങ്ങി കഴിഞ്ഞ കുറേക്കാലമായി തോന്നലുകളുടെ ലബോറട്ടറിയില്‍ പരീക്ഷണവിധേയനായ ഈ ചെറുപ്പക്കാരനെക്കുറിച്ചുള്ള അനാലിസിസ്‌  ഞാന്‍ നിങ്ങളോട് പങ്കുവെയ്ക്കാം.


അഞ്ചുമണിക്കായി അക്ഷമനായി കാത്തിരുന്ന്‌, വാതിലുകള്‍ തള്ളിത്തുറന്ന്‌ പുറത്തേക്ക് പ്രസരിപ്പോടെ നടന്നടുക്കുന്ന അയാള്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത് ഒരു പെണ്കുട്ടിയോടാണ് എന്നത് തീര്‍ച്ച. കഴിഞ്ഞ ഒരാഴച്ചകൊണ്ട് അയാളില്‍ വന്ന പ്രകടമായ മാറ്റവും അതുതന്നെയാണ്. രണ്ടു വാരം മുന്‍പുള്ള മുഴുവന്‍ പ്രവര്‍ത്തി ദിനങ്ങളിലും നിരത്തില്‍നിന്ന് അയാള്‍ അപ്രത്യക്ഷനായത് നാട്ടില്‍ പോയിരുന്നതിനാലാവാം. അവിടെയുള്ള ഏതോ പെണ്‍കുട്ടിയുമായി വിവാഹനിശ്ചയം നടക്കുകയോ പ്രേമബന്ധത്തില്‍ അകപ്പെടുകയോ ചെയ്തിരിക്കണം. മാന്യമായി വസ്ത്രധാരണം ചെയ്ത ചെറുപ്പകാരന്റെ പ്രായവും പക്വമായ പെരുമാറ്റവും മുഖഭാവവുമെല്ലാം വെറും ഒരാഴ്ച പ്രായമായ പ്രണയപരവശനായ കാമുകനേക്കാള്‍ പ്രതിശ്രുത വധുവിനോട് പ്രതിപക്ഷ ബഹുമാനത്തോടെ സല്ലപിക്കുന്ന വരനോട് താദാത്മ്യപ്പെട്ടിരുന്നു. ഈയൊരു ജീവിതാവസ്ഥയിലൂടെ കടന്നുപോയവര്‍ക്ക് ഇനി മുന്നോട്ട് ഊഹിക്കുവാന്‍ എന്‍റെ അനാലിസിസിന്‍റെ ആവശ്യമില്ല. 

ജരാനരകളോട് സന്ധിചെയ്ത ഈ നാല്പതുകളിലും പന്ത്രണ്ടു വര്ഷം പിന്നോക്കം നടന്ന്‌ പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കാന്‍ പ്രതീക്ഷയോടെ കാത്തിരുന്ന എന്നിലെ പ്രതിശ്രുത വരനെ ഞാന്‍ മറന്നിട്ടില്ല. പ്രേമം എന്ന വാക്കിനോട് സമൂഹത്തിന് അന്നുമിന്നും പിന്തിരിപ്പന്‍ മനോഭാവമാണെങ്കിലും വിവാഹത്തിനു തൊട്ടുമുന്പെങ്കിലും കടുത്ത പ്രണയവിരോധികളും കഠിനഹൃദയരും   ഇണക്ക് അനുയോജ്യമായ അച്ചിലേക്ക് മെഴുകുപോലെ വാര്‍ന്നൊഴുകി രൂപാന്തരപ്പെടുന്നന്നത് സുഖമുള്ളൊരു കാഴ്ചയാണ്. 

എങ്കിലും വിവാഹാനന്തര പ്രണയത്തേക്കാള്‍ തീഷ്ണതയും ജിജ്ഞാസയും കമിതാക്കള്‍ക്കാണോ? അത് ഒരു ഗര്‍ഭിണിയുടെ പ്രതീക്ഷാവഹമായ കാത്തിരിപ്പിനോടും അതിനുശേഷമുള്ള ജീവിതാവസ്ഥയോടും തുലനം ചെയ്യുംപോലെയാണ്‌..!,!

ആ ചെറുപ്പക്കാരനെ വിട്ട് അല്‍പനേരം ഞാന്‍ നിങ്ങളിലേക്ക് ചൂഴ്ന്നിറങ്ങട്ടെ സുഹൃത്തേ.......?

ഒരു സുന്ദരസുദിനത്തില്‍ പ്രിയപ്പെട്ടൊരു കൂട്ട് കണ്ടെത്തിയതോടെ നിങ്ങളിലെയും ക്രിയാത്മകത ഉണര്‍ന്നില്ലേ?

വിഷാദം വലിച്ചെറിഞ്ഞ് തെളിമയാര്‍ന്ന തുറിച്ച കണ്ണുകളോടെ ഇതുവരെ കാണാത്ത ലോകത്തിന്‍റെ സൌന്ദര്യം നിങ്ങള്‍ ഉറ്റുനോക്കിയില്ലേ? 

ഒരു പെണ്‍കുട്ടിയുടെ കാല്‍കീഴില്‍ മുട്ടുകുത്തി നമ്രശിരസ്കനായി കയ്യില്‍ നീട്ടിപ്പിടിച്ച ചുവന്ന റോസാപ്പൂവ് നല്കുമ്പോള്‍ യുവാവേ, ഇന്നലെവരെ കൂടെയുണ്ടായിരുന്ന നിന്‍റെ "നീയെന്ന ഭാവം" ഊര്‍ന്നുവീണത് എവിടെയാണ്? 

വിഷാദത്തിന്റെയും ഏകാന്തതയുടെയും മൂകമായ തടവറകളിലിരുന്നവര്‍ മണിക്കൂറുകള്‍ നിമിഷാര്‍ദ്ധങ്ങളാക്കി എന്തിനെപ്പറ്റിയാണ് ഇത്ര വാചാലരാകുന്നത്‌? 

കലയും കാമവും ഉള്‍പടെ അറിഞ്ഞതും അറിയാത്തതുമായ ആഗോള വിഷയങ്ങളില്‍ സംവദിച്ചു തീര്‍ക്കാന്‍ ഇനി ഏത് ബാക്കിയുണ്ട്? 

ഓഫീസില്‍നിന്ന്‌ തിടുക്കത്തില്‍ പുറത്തേക്കിറങ്ങാന്‍, മറ്റുള്ളവരില്‍ നിന്നകന്ന്‍  സ്വകാര്യതയിലേക്ക് ഊളയിടാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്താണ്?

ഉറക്കമുണരുമ്പോള്‍ മുതല്‍ ഇരവോളം പറഞ്ഞു പഴകിയിട്ടും വിട്ടുപോകാതിരിക്കാന്‍ ഫോണില്‍ തലപ്പത്ത് വീണ്ടും കടിച്ചു തൂങ്ങിക്കിടക്കുന്ന നിങ്ങളിലെ സംസാരപ്രിയം എന്നാണു തുടങ്ങിയത്? 

ജീവിതത്തെയും ഭാവിയെയും കുടുംബത്തെയും കുട്ടികളെയും കുറിച്ച് എന്തൊക്കെ നിറമാര്‍ന്ന സ്വപ്നങ്ങളാണ് നിങ്ങള്‍ നെയ്തുകൂട്ടിയത്?

പ്രണയം അങ്ങനെയാണ്!! പെയ്തൊഴിയാത്ത മഴയില്‍ കുടചൂടി ചുറ്റുമുള്ളതൊന്നും ഗൌനിക്കാതെ കുളിരിന്‍റെ കൈപിടിച്ച് നടന്നുപോകുന്നവരെപ്പോലെ............................  

എന്‍റെ ദൃഷ്ടികള്‍ അപ്പോഴും ഋജുവായൊരു രേഖപോലെ ആ ചെറുപ്പക്കാരനെ പിന്തുടര്‍ന്നിരുന്നു. നാലുവരിപ്പാതയുടെ സിഗ്നലില്‍ റോഡിനു കുറുകെ കൊറിയിട്ടിരിക്കുന്ന സീബ്രാലൈനിനു മദ്ധ്യത്തില്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ട് പരിസരം മറന്ന്‌ അയാള്‍ എങ്ങോട്ടാണ് പോകുന്നത്!!? 



ഏയ്‌!, സുഹൃത്തേ.....കാല്‍നട യാത്രക്കാര്‍ക്കുള്ള സിഗ്നല്‍ ഇപ്പോള്‍ ചുവപ്പാണ് വേഗം!! വേഗം!! ഒരല്പം ശ്രദ്ധിക്കൂ........നിങ്ങളുടെ സുവര്‍ണ്ണ സ്വപ്നങ്ങള്‍ കോര്‍ത്ത ചരടിന്‍റെ ഒരറ്റം അങ്ങ് അകലെയാണ്.

"പാഞ്ഞടുക്കുന്നു പതിനായിരം അക്ഷൌഹിണിപ്പട അവര്‍ എന്‍നേര്‍ക്ക്‌ അമ്പുകള്‍ തൊടുക്കുന്നു" കവിതയിലെ വരികള്‍ മുന്‍പെങ്ങോ കണ്ടൊരു ഹോളിവുഡ് ചിത്രത്തിലെ അവസാനരംഗം പോലെ കണ്മുന്‍പില്‍ കാണുകയാണോ?!! 

പച്ചവെളിച്ചം തെളിഞ്ഞ സിഗ്നലില്‍നിന്നും അണപൊട്ടിയ വെള്ളംപോലെ ഒഴുകി വരുന്ന വാഹനങ്ങള്‍!,! ഈശ്വരാ!!!!!

മൂന്നു കരണം മറിഞ്ഞ് മേല്‍പോട്ടുയര്‍ന്ന എന്തോ ഒന്ന് മുഖമടിച്ചു റോഡിലേക്ക്‌ വീഴുന്നത് കണ്ടു ഞാന്‍ കണ്ണുകള്‍ മുറുക്കിയടച്ചു! വിരലുകള്‍ക്കിടയിലിരുന്ന് എരിഞ്ഞുതീര്‍ന്ന സിഗരറ്റിന്റെ ചൂട് അറിയാനാവാത്തവിധം ഉള്ളം പൊള്ളിയിരുന്നു!! 

കാതുകളില്‍ നിര്‍ത്താത്ത ഹോണടി ശബ്ദം ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു.........          

Related Posts Plugin for WordPress, Blogger...