14.5.12

പഞ്ചായത്തുപടിയുടെ അവകാശികള്‍!

നമ്മുടെ നാട് നന്നാവുമോ? 
ഏറ്റവും സന്തുഷ്ടരായ ജനങ്ങള്‍ വസിക്കുന്ന ഡെന്മാര്‍ക്ക്, സ്വിറ്റ്സര്‍ലന്‍ഡ്, ആസ്ട്രേലിയ, അയര്‍ലണ്ട് തുടങ്ങി ലോകത്തിലെ പല രാജ്യങ്ങളെയും പോലെ നാമുള്‍പ്പെട്ട നൂറുകോടിയിലേറെ പൂര്‍ണ്ണ സംതൃപ്തരായ ജനങ്ങളെ എന്നെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ? 


നമ്മുടെ രാഷ്ട്രതന്ത്രജ്ഞന്മാര്‍ അതിനായി തങ്ങളാലാവും വിധമൊക്കെ യത്നിക്കുന്നില്ലേ? ഭാഷ, വേഷ, വര്‍ഗ്ഗ, വര്‍ണ്ണ വൈവിധ്യമുള്ള ഒരു ജനതയുടെ എന്തൊക്കെ കാര്യങ്ങളിലാണ് കണ്ണെത്തേണ്ടത്! എന്നിട്ടും മുകല്പ്പറഞ്ഞ പല സമവാക്യങ്ങളും തെറ്റുകൂടാതെ ചേര്‍ത്തുവെച്ചും വീണ്ടും നിര്‍വചിച്ചും കാലാകാലങ്ങളായി മാറിമാറിവരുന്ന സര്‍ക്കാരുകള്‍ നമ്മെ അടിമുടി സേവിച്ചു കൊണ്ടിരിക്കുകയല്ലേ? കരയുമ്പോഴും കരയാത്തപ്പോഴും കുഞ്ഞിനു പാല് ലഭിച്ചുകൊണ്ടേയിരിക്കുന്നു. എന്നിട്ടും എന്തേ നമ്മള്‍ സന്തുഷ്ടരല്ല? 


അധികം വളച്ചുകെട്ടില്ലാതെ പറയാം. ഒരു ഗവര്‍മെന്റിന്റെ ആത്യന്തിക ലക്‌ഷ്യം പൌരക്ഷേമമോ രാഷ്ട്രവികസനമോ വിപ്ലവാത്മകമായ മാറ്റങ്ങളോ ദാരിദ്ര്യ നിര്‍മാര്‍ജനമോ എന്തുമായിക്കൊള്ളട്ടെ, ഇന്നോളം ചോദിക്കാതെയും അല്ലാതെയും വച്ചുനീട്ടിയ ആനുകൂല്യങ്ങളുടെ കണക്കെടുത്താല്‍ ഈ നാട്ടില്‍ പട്ടിണിയോ തൊഴിലില്ലായ്മയോ കാണേണ്ടതല്ല! 


ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമം തൊട്ടിങ്ങോട്ട് ഭൂരിഭാഗം ജനത്തിന്‍റെയും കണ്ണീരോപ്പിയ എത്രെയെത്ര തൂവാലകള്‍! കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വാര്ധിക്യകാല പെന്‍ഷന്‍, വിധവാപെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം........ എന്നുവേണ്ട സൌജന്യങ്ങളുടെ ലിസ്റ്റ് നീളുകയാണ്. പോരാഞ്ഞിട്ട് റേഷന്‍ ആനുകുല്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ ബി.പി.എല്‍, എ.പി.എല്‍ സംവരണം വേറൊരു വഴിക്ക്!


ഇന്ത്യാ മഹാരാജ്യത്തെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാന്‍ ബ്യൂറോക്രാറ്റുകളും ഡമോക്രാറ്റുകളും ഒരേപോലെ തലപുകഞ്ഞ് ചിന്തിച്ചപ്പോള്‍ അധികാരവും പണവും ജനങ്ങളിലേയ്ക്ക് ഒഴുകിയെത്തി. ആദ്യം "ജനകീയാസൂത്രണം" എന്ന പീപ്പിള്‍സ്‌ പ്ലാനിംഗ് പ്രൊജക്റ്റ്‌, ഇപ്പോള്‍ "ദേശീയ തൊഴിലുറപ്പുപദ്ധതിയും". ഇത്രയൊക്കെ താഴേതട്ടിലെയ്ക്ക് സുതാര്യമാംവിധം കാര്യങ്ങളെത്തിച്ചിട്ടും എന്തേ കര്‍ഷക ആത്മഹത്യയും, പട്ടിണിമരണങ്ങളും തുടച്ചുനീക്കാനാവുന്നില്ല? ആനുകുല്യങ്ങള്‍ വാരിക്കോരി നല്‍കിയിട്ടും എന്തേ അധ്കൃത വര്‍ഗ്ഗമെന്നു നാം ചെല്ലപ്പേര് നല്‍കിയവര്‍ക്ക് ഉന്നതിയുണ്ടാവുന്നില്ല? സമൂഹത്തില്‍ ഒരുകാലത്ത് നിലനിന്നിരുന്ന സവര്‍ണ്ണരെന്നും അവര്‍ണ്ണര്‍രെന്നുമുള്ള വിളി "വര്‍ണ്ണ"മില്ലാതെ ഹരിജനെന്നും, ഗിരിജനെന്നും, പിന്നോക്ക വിഭാഗമെന്നും, ന്യൂനപക്ഷമെന്നും, ഭൂരിപക്ഷമെന്നും അക്കമിട്ടു വേര്‍തിരിച്ചിട്ടും സമസ്ത മേഖലയിലും അസംതൃപ്തി നിഴലിച്ചു നില്‍ക്കുന്നതെന്തേ? ആനുകുല്യങ്ങള്‍ ചൊരിഞ്ഞ് ആളോഹരി കടവും രാജ്യത്തിന്‍റെ പൊതു കടവും കൂടിയെന്നല്ലാതെ എന്ത് കാര്യമായ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്? അഴിമതിയുടെ വിഷയം മറന്നതല്ല. അതവിടെ നില്‍ക്കട്ടെ, മറ്റൊന്നിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.


ഇന്ത്യയെ കണ്ടെത്താനും ഗ്രാമങ്ങളെ അറിയുവാനും ഭാരതത്തിന്റെ വിരിമാറിലൂടെ ഗാന്ധിയെപ്പോലെ, നെഹ്രുവിനെപോലെ യാത്രചെയ്തിട്ടുണ്ടോ? ഇല്ല! രാഷ്ട്രമീമാംസയോ രാഷ്ട്രീയമോ പരിച്ചയിച്ചിട്ടുമില്ല! എങ്കിലും 1999-2001 കാലഘട്ടത്തില്‍ "അധികാരം ജനങ്ങളിലേയ്ക്ക്" ഇറങ്ങിയ ജനകീയാസൂത്രണം  പദ്ധതിയുടെ ഭാഗമായി "അപ്രന്ടിസ്‌ ട്രെയിനി എന്ജിനീര്‍" എന്ന തസ്തികയില്‍ പദ്ധതി വിഹിതം (പ്ലാന്‍ ഫണ്ട്) നിര്‍ദിഷ്ടാനുപാതത്തില്‍ വേര്‍തിരിച്ചുകൊണ്ട് വിവിധ പ്രോജക്ടുകള്‍ക്കുള്ള എസ്ടിമേറ്റുകള്‍ തയാറാക്കി, മേല്‍നോട്ടം വഹിച്ചും ബില്ല് പാസാക്കുവാനുമൊക്കെയായി അന്നാട്ടിലെ ഒട്ടുമിക്ക ഗ്രാമ വഴികളും താണ്ടാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. ഭരണയന്ത്രത്തിന്റെ നന്നേ ചെറിയ പല്‍ചക്രമായ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതിസന്ധികളെയും ജനങ്ങള്‍ക്കൊപ്പം നിന്നറിഞ്ഞ കുറെ നാളുകള്‍! 


ആ പ്രവര്‍ത്തിമണ്ഡലത്തില്‍ കണ്ടതും നേരിട്ടറിഞ്ഞതുമായ പലതും പരിമിതമായ അറിവിനുള്ളില്‍ നിന്നുകൊണ്ട് വരച്ചുകാട്ടാനുള്ള ഒരു (വിഫല)ശ്രമമായി ഈ എഴുത്തിനെ നിങ്ങള്‍ക്ക് കണക്കാക്കാം. അതല്ലെങ്കില്‍ ഏതൊരു ഇന്ത്യാക്കാരനും അവസരത്തിലും അനവസരത്തിലും എടുത്തു പെരുമാറുന്ന പൌരാവകാശവും അഭിപ്രായ പ്രകടന സ്വാതന്ത്ര്യവുമായി കണ്ട് നിരുപാധികം മാപ്പാക്കിയേക്കണം. :)


അക്കാലത്ത് പരിചയപ്പെട്ട, സര്‍ക്കാര്‍ ഭാഷയില്‍ ഷെഡ്യൂല്‍ട് കാസറ്റ്‌ (എസ്.സി) വിഭാഗത്തിന്‍റെ പ്രതിനിധിയായ സുഹൃത്ത് എന്നോടുന്നയിച്ച ലഘുവായൊരു ചോദ്യം നിങ്ങള്‍ക്ക് മുന്‍പില്‍ വെയ്ക്കുകയാണ്.


"എന്തേ സമൂഹത്തില്‍ ഒരു വിഭാഗക്കാര്‍ക്ക് മാത്രം എപ്പോഴും ഉയര്‍ച്ചയും മറ്റു ചിലര്‍ ഒരു ഗതിയില്ലാതെയും കിടക്കുന്നു?"(തന്നെപ്പോലുള്ളവര്‍ എന്നും താഴേതട്ടിലാണെന്ന് വ്യക്തം.)


ഉത്തരം നിങ്ങള്‍ തിരയുമ്പോള്‍ ഞാന്‍ വീക്ഷിച്ച മറ്റൊരു കാര്യം  ചൂണ്ടിക്കാട്ടുവാന്‍ ആഗ്രഹിക്കുന്നു. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പേ പഞ്ചായത്ത് പടിക്കല്‍ അപേക്ഷയുമായി കാവല്‍ നിന്ന ആ മുഖങ്ങള്‍ തന്നെയാണ് ഇന്നും അവിടെ ഞാന്‍ കാണുന്നത്! സര്‍ക്കാര്‍ സഹായമായി വീട് ലഭിച്ചവന്‍ അഞ്ചു വര്‍ഷത്തിനു ശേഷം വീട് മൈന്റിനന്‍സ് ഗ്രാന്റിനായി കാത്തു നില്‍ക്കുന്നു. സൌജന്യമായി കിണര്‍ സ്വന്തമാക്കിയവര്‍ പുതിയ കക്കൂസ്, പുതിയ മേല്‍ക്കൂര, ആട്, കോഴി തുടങ്ങിയവയ്ക്കായി വീണ്ടും വീണ്ടും അപേക്ഷകനാകുന്നു. ആനുകുല്യങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ഉള്ള വിദ്യാഭ്യാസവും കൊണ്ട് ജോലി തേടിപ്പോയവര്‍ ഒരു വിധം മെച്ചപ്പെട്ട നിലയിലായി തിരികെയെത്തുന്നു എന്നത് യാഥാര്‍ത്ഥ്യം! എന്നിട്ടും സര്‍ക്കാറിന്റെ സഹായം പറ്റുന്നവന്‍ തെല്ലും തൃപ്തനല്ല!!


സൌജന്യങ്ങളുടെ ലിസ്റ്റില്‍ കയറിപ്പറ്റുന്നവരില്‍ എഴുപതു ശതമാനം പേരും ആനുകുല്യത്തിന് അനര്‍ഹരാന് എന്നത് നഗ്നമായ സത്യം! ഇന്നേവരെ ചേറില്‍ ചവിട്ടാതെ പെന്‍ഷന്‍ കൈപ്പറ്റുന്ന കര്‍ഷകത്തൊഴിലാളി! ഗള്‍ഫുകാരന്‍ ഭര്‍ത്താവിനോടോന്നിച്ചു തൊഴിലില്ലായ്മ വേതനം വാങ്ങാനെത്തുന്ന തൊഴില്‍രഹിത! എന്നുവേണ്ട വെറുതേ കിട്ടുന്നതെന്തും നിര്‍ലജ്ജം വിഴുങ്ങാന്‍ വെമ്പി നില്‍ക്കുന്ന ഒരു പറ്റം ആളുകള്‍! എങ്കില്‍ ഇതിനൊരു മറുപുറമുള്ളത്, അതായത് മറ്റൊരു വിഭാഗത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ?




ഇന്ത്യയിലെതന്നെ ഏറ്റവും വിപ്ലവകരമായ നിയമ നിര്‍മ്മാണമെന്നു വിലയിരുത്തപ്പെടുന്ന ഭൂപരിഷകരണ നിയമത്തില്‍ "കൃഷിഭൂമി കൃഷിക്കാരന്" സ്വന്തമായപ്പോള്‍ ആശ്രിതനും കുടികിടപ്പുകാരനും ഭൂവുടമകളായി. അന്നുവരെ ജന്മ്മികളായിരുന്നവരുടെ പിന്മുറക്കാര്‍ സമൂഹവും സര്‍ക്കാരും തുണയ്ക്കാതെ വിസ്മൃതിയിലേക്ക് ആണ്ടുപോയി! ലോട്ടറിയടിച്ചവനെപ്പോലെ ഒറ്റ ദിവസംകൊണ്ട് വലിയ കൃഷി നിലത്തിന്റെ ഉടമകളായവരിലേറയും കുട്ടനാടുള്‍പടെയുള്ള പ്രദേശങ്ങളിലെ പാട്ടക്കാരായ നസ്രാണികളാണ്. ഇന്ന് ഇവരുല്പ്പെടുന്ന ഒരു സമൂഹത്തിന്‍റെ സാമ്പത്തിക പരിതസ്ഥിതി തുലോം ഉയര്‍ന്നു നില്‍ക്കുമ്പോള്‍, യഥാര്‍ത്ഥ ഭൂവുടമകളുടെ പല കുടുംബങ്ങളിലും അത്താഴപ്പഷ്ണി പുറത്തറിയിക്കാതെ അമ്മമാര്‍ അരവയറോടെയും കുട്ടികള്‍ പാതി വെന്ത അരി വിഴുങ്ങിയും വിശപ്പകറ്റുന്നു! നിത്യവൃത്തിക്കുപോലും വകയില്ലാതായ ഒരു വിഭാഗത്തെ കാലമേറെക്കഴിഞ്ഞിട്ടും ബി.പി.എല്‍ ലിസ്റ്റില്‍ പോലും ഇടംനല്‍കാതെ വരേണ്യ വര്‍ഗ്ഗമെന്നു വിളിച്ച് അകറ്റി നിര്‍ത്തുന്നു. മേലനങ്ങി പണിയെടുക്കാന്‍ മേലേ? എന്നു പരിഹസിച്ചവര്‍ക്ക് മുന്നില്‍, ചിലര്‍ കിടപ്പാടം തുണ്ടമായി വിറ്റുപെറുക്കി. മറ്റുചിലര്‍ കന്നുകാലിയെ വളര്‍ത്തിനോക്കിയിട്ടും രക്ഷപെട്ടില്ല. ചെറിയ ചായപ്പീടിക നടത്തി പച്ചപിടിച്ചു വന്നവരെ ഗള്‍ഫ്‌ പണമുള്ള അയല്‍ക്കാര്‍ ബേക്കറി തുറന്നു പൂട്ടിക്കെട്ടിച്ചു! ആത്മഹത്യചെയ്യാത്ത വിദ്യാസമ്പന്നരായ ചിലര്‍ സര്‍ക്കാര്‍, പി.എസ്.സി ടെസ്റ്റുകള്‍ എഴുതി റാങ്ക് ലിസ്റ്റില്‍ പേരുവന്ന്‍, നിയമനത്തിനായി (1)എസ്.ടി. (2)എസ്.സി (3)ഒ.ബി.സി സംവരണങ്ങള്‍ക്ക് ശേഷം നാലാമൂഴത്തിനായി കാത്തിരുന്ന് ഒടുവില്‍ കാലാവധി തീര്‍ന്ന ലിസ്റ്റ് നോക്കി നെടുവീര്‍പ്പിടുന്നു.


ഏറ്റം സഹതാപകരമായ കാര്യം പരപ്രേരണയാലോ, സാമ്പത്തികമായി നേട്ടമുണ്ടാവുമെന്നു കരുതിയോ, ഉറച്ച വിശ്വാസംകൊണ്ടോ മതം മാറിയ കുറെ എസ്.സി/എസ്.ടി. വിഭാഗക്കാരുടെതാണ്. ബുദ്ധിശൂന്യമായ തീരുമാനം കൈക്കൊണ്ട ഇവരുടെ ജീവിതം സംവരണത്തിന്റെതായ യാതൊരു പരിരക്ഷയും ലഭിക്കാതെ അനുദിനം അധോഗതിയിലെയ്ക്ക് ആണ്ടുപോകുന്നു. കൂട്ടം വിട്ടതിന് ജനിച്ചു വീണ സമുദായം ഭ്രഷ്ട് കല്‍പ്പിക്കുന്നതോടൊപ്പം ഏത്‌ മതത്തിലേയ്ക്ക് മാര്‍ഗ്ഗം കൂടിയോ അവിടുത്തെ പുരോഹിതവര്ഗ്ഗത്തിന്‍റെയും യാഥാസ്ഥിതിക വിശ്വാസികളുടെയും  അവജ്ഞയ്ക്കും പാത്രമാകുന്നു! ഈ തീണ്ടിക്കൂടാത്തവരെ ഏതെങ്കിലും വിധത്തില്‍ കരകയറ്റാനുതകുന്ന  നിയമനിര്‍മ്മാണം നടത്താനോ ആനുകുല്യങ്ങള്‍ നല്‍കാനോ സര്‍ക്കാര്‍ തയ്യാറാകാത്തതുകൊണ്ട് സാമുദായികമായും സാമ്പത്തികമായും  പിന്തള്ളപ്പെട്ട്, സ്വയം ചോദിച്ചുവാങ്ങിയ ദുര്‍വിധിയോര്‍ത്തു  വിലപിക്കുവാനേ തല്‍ക്കാലം നിര്‍വാഹമുള്ളൂ!     


ഇന്നു വിദ്യാഭ്യാസ അവകാശനിയമം പ്രാബല്യത്തിലുള്ള രാജമാണ് ഭാരതം. വിദ്യ അഭ്യസിക്കുവാനുള്ള ഒരു ഇന്ത്യന്‍ പൌരന്റെ അവകാശത്തെ ആര്‍ക്കും നിഷേധിക്കുവാനാവില്ല. ആയതിനാല്‍ വിദ്യാഭ്യാസത്തിന്, ജോലിക്ക്, ഒക്കെ സമുദായികാടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തി ഒരു വിഭാഗത്തെ അധകൃതരെന്നു മുദ്രചാര്‍ത്തി കുറഞ്ഞ മാര്‍ക്കിന്റെ ആനുകൂല്യവും മാനദണ്ടമാക്കി ജോലിയും അഡ്മിഷനും നല്‍കുന്നത് ഒരര്‍ഥത്തില്‍ അധിക്ഷേപിക്കലല്ലേ? സമത്വം പ്രസങ്ങിക്കുമ്പോള്‍ തന്നെ സ്പഷ്ടമായി വേര്‍തിരിവ് സമൂഹത്തിന് വരച്ചുകാട്ടിക്കൊടുക്കുകയല്ലേ ഇവിടെ? എല്ലാത്തരം പ്രവേശനങ്ങള്‍ക്കും ബൌദ്ധികമായ ഒരു മാനദണ്ഡം പ്രാവര്‍ത്തികമാക്കുകയല്ലേ സത്യത്തില്‍ ചെയ്യേണ്ടത്. എല്ലാ മേഖലയിലും മെരിറ്റ് അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റുകള്‍ രൂപപ്പെടുത്തുകയല്ലേ ശരിയായ നടപടി? അതോ സാമുദായികാടിസ്ഥാനത്തില്‍ മനുഷ്യ ബുദ്ധിക്ക് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമോ? എന്തൊക്കെയായാലും സംവരണത്തിന്റെ പേരില്‍ അര്‍ഹരായവര്‍ പിന്തള്ളപ്പെടുന്നത് ന്യായമാണോ?  


"ദാനം കിട്ടിയ പശുവിന്റെ വായില്‍ പല്ലുണ്ടോ എന്ന് നോക്കേണ്ട ആവശ്യമുണ്ടോ?" ആനുകുല്യം കൈപ്പറ്റുന്നവര്‍ക്കൊന്നും സര്‍ക്കാരിനോട് പ്രതിബദ്ധതയോ രാജ്യസ്നേഹമോ തോന്നണമെന്നില്ല. ഔദാര്യം വാങ്ങുന്തോറും അത് തങ്ങളുടെ ജന്മമാവകാശമായി കരുതുന്ന, കാര്യശേഷിയിലാത്ത ഒരു തലമുറ സൃഷ്ടിക്കപ്പെടുന്നു. മാത്രമല്ല അളവുകോല്‍ സാമുദായികാടിസ്ഥാനത്തില്‍ ആവുന്നതോടെ മറ്റു വിഭാഗക്കാര്‍ക്ക് ഇവരോട്‌ അവജ്ഞയും വിരോധവും വര്‍ധിച്ച് ഇന്ന്‍ അന്യമായിക്കൊണ്ടിരിക്കുന്ന വിശാലമായ വ്യക്തിബന്ധങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിച്ചു എന്നും പറയേണ്ടിവരും.


ചുരുക്കത്തില്‍, ഇന്നത്തെ സാഹചര്യത്തില്‍ അകാരണമായി അനുവദിച്ചു കൊടുക്കപ്പെട്ട, വിധവാപെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, എന്നിവയൊഴിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും നിര്‍ത്തലാക്കേണ്ട കാലം എന്നേ അതിക്രമിച്ചു കഴിഞ്ഞു! നാട് നന്നാകണമെങ്കില്‍ സാമുദായികമായ സകല സംവരണങ്ങളും പ്രവേശന-നിയമനങ്ങളും തൂത്തെറിയപ്പെടണം! അളവുകോലുകളും ജാതി മാനദണ്ഡവും തച്ചുടയ്ക്കപ്പെടണം! എല്ലാ പൌരന്‍മാരും ഒരേ തുലാസില്‍ തൂക്കപ്പെടനം! എല്ലാക്കാലവും സൌജന്യം നല്‍കാന്‍ വെമ്പല്‍ കൊള്ളുന്ന സര്‍ക്കാരുകളൊന്നും അനാവശ്യമെന്നു ബോധ്യപ്പെട്ട് നല്കിയതോന്നും പിന്‍വലിക്കാന്‍ തയ്യാറാവില്ല. അതിനു തുനിഞ്ഞാല്‍തന്നെ പൊതുജനം അവരെ കശാപ്പ് ചെയ്യും! എന്തെങ്കിലും മാറ്റം വരണമെന്കില്‍, അടുത്തകാലത്ത് ഹജ്ജ്‌ സബ്സിഡി നിര്‍ത്തലാക്കിയത് പോലുള്ള ഉന്നത നീതിന്യായ പീഠത്തിന്റെ അവസരോചിതമായ ഇടപെടലുകള്‍ പല കാര്യങ്ങളിലും തുടരേണ്ടതുണ്ട്.


കൈനീട്ടി വാങ്ങാനല്ലാതെ കൈയ്യയഞ്ഞു കൊടുക്കുന്ന ഒരു തലമുറ പിറവിയെടുക്കുന്നതു വരെ ഏറ്റവും സന്തുഷ്ടരായ ജനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിലെ നമ്മുടെ സ്ഥാനം 125 ല്‍ നിന്നും താഴേയ്ക്ക് പോകാതിരിക്കാന്‍ ഒരപേക്ഷ കൊടുത്ത് പഞ്ചായത്ത് പടിക്കല്‍ കാത്തിരിക്കാം എന്താ.....?  

59 comments:

  1. ഒരു നിയമം നടപ്പിലാക്കുമ്പോള്‍ അത് നല്ലത് എന്ന് തന്നെയായാണ് തുടക്കത്തില്‍ തോന്നുക. പതിയെപ്പതിയെ അത് നടപ്പാകുന്നതോടെ മാത്രമേ അതിന്റെ ദോഷങ്ങള്‍ പ്രായോഗികമായി ശരിയല്ലെന്ന് കാണുന്നത്. അപ്പോഴേക്കും അതിനെ പിന്‍വലിക്കാനോ നിര്ത്തലാക്കാണോ കഴിയാത്ത തരത്തില്‍ ജനങ്ങളില്‍ പലതരത്തിലും (ജാതിമതവര്‍ണ്ണലിംഗ) സ്വാധീനം ചെലുത്തിയിരിക്കും. അതുകൊണ്ട് തന്നെ ഒന്ന് തുടങ്ങിയാല്‍ അതിനെ പിന്‍വലിക്കുക ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ പ്രയാസമായിരിക്കും. സംവരണം തന്നെ നോക്ക്. വിഭാഗം തിരിച്ചുള്ള സംവരണം ശരിയല്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്‌.

    ReplyDelete
    Replies
    1. റാംജിയുടെ അഭിപ്രായം വളരെ ശരിയാണ്.

      Delete
  2. ചുരുക്കത്തില്‍, ഇന്നത്തെ സാഹചര്യത്തില്‍ അകാരണമായി അനുവദിച്ചു കൊടുക്കപ്പെട്ട, വിധവാപെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, എന്നിവയൊഴിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും നിര്‍ത്തലാക്കേണ്ട കാലം എന്നേ അതിക്രമിച്ചു കഴിഞ്ഞു! നാട് നന്നാകണമെങ്കില്‍ സാമുദായികമായ സകല സംവരണങ്ങളും പ്രവേശന-നിയമനങ്ങളും തൂത്തെറിയപ്പെടണം! അളവുകോലുകളും ജാതി മാനദണ്ഡവും തച്ചുടയ്ക്കപ്പെടണം! എല്ലാ പൌരന്‍മാരും ഒരേ തുലാസില്‍ തൂക്കപ്പെടനം!

    ReplyDelete
  3. ചുരുക്കത്തില്‍, ഇന്നത്തെ സാഹചര്യത്തില്‍ അകാരണമായി അനുവദിച്ചു കൊടുക്കപ്പെട്ട, വിധവാപെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, എന്നിവയൊഴിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും നിര്‍ത്തലാക്കേണ്ട കാലം എന്നേ അതിക്രമിച്ചു കഴിഞ്ഞു! നാട് നന്നാകണമെങ്കില്‍ സാമുദായികമായ സകല സംവരണങ്ങളും പ്രവേശന-നിയമനങ്ങളും തൂത്തെറിയപ്പെടണം! അളവുകോലുകളും ജാതി മാനദണ്ഡവും തച്ചുടയ്ക്കപ്പെടണം! എല്ലാ പൌരന്‍മാരും ഒരേ തുലാസില്‍ തൂക്കപ്പെടനം!

    ReplyDelete
    Replies
    1. തിരക്കിനിടയിലും ഇവിടെയെത്തി വായിക്കാന്‍ സന്മനസ്‌ കാട്ടിയത്തില്‍ മുരളിയേട്ടാ നന്ദി!

      Delete
  4. വളരെ ഗൗരവകരമായ വിഷയമാണു ജോസീ. നന്നായി പറഞ്ഞു.
    ഞാനും ഒരുപാട് ഇതിനേക്കുറിച്ച് ചിന്തിക്കുകയും സുഹ്യത്തുക്കളോട് ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.
    പൊതുവേ പറഞ്ഞാൽ ജനകീയാസൂത്രണം എന്നല്ല ഏതു പദ്ധതിയും ഇവിടെകൊണ്ടുവന്നത് ഗവണമെന്റിനോ ഉദ്യോഗസ്ഥർക്കോ, ജനങ്ങളെ അതിലൂടെ ഉദ്ധരിച്ച് കളയാം എന്ന ചിന്തയിലല്ല, പകരം വോട്ട് കിട്ടാനും പ്രതിച്ഛായ നിലനിർത്താനും മാത്രമാണു എന്നതാണു സത്യം. അതു പോലെ ജനങ്ങളുടെ ഭാഗത്ത് നിന്നും അർഹതപ്പെട്ടവർ ആത്മാർഥതയോടെ വേണ്ടരീതിയിൽ അത് യൂട്ടിലൈസ് ചെയ്യാം എന്ന മനോഭാവവും ഉണ്ടായിരുന്നില്ല. ഒരു തരം ദീപസ്തഭം മഹാത്ശ്ചര്യം തന്നെ.
    പിന്നെ സാമുദായിക സംവരണങ്ങളുടെ കാര്യം, പഴയകാല ഇന്ത്യ‌യിൽ കീഴ്ജാതിക്കാർക്കിടയിൽ വിദ്യാഭ്യാസത്തിനും കുലത്തൊഴിലിതരമായ ജോലികൾക്കും പ്രാമുഖ്യം കൊടുത്തിരുന്നില്ല. കൂടാതെ അവർ ഭൂമിയില്ലാത്തവരും ദരിദ്രരും ആയിരുന്നു. അന്ന് അവരെ ഉയർത്തിക്കൊണ്ട് വരാൻ ഈ സംവരണങ്ങൾ ആവശ്യ‌മായിരിക്കാം , പക്ഷേ ഇന്ന് അത് കേരളത്തിലെങ്കിലും അനാവശ്യം തന്നെയാണു.
    ഓബിസി സംവരണ വിഭാഗത്തിലാണെങ്കിലും അത്ര നല്ല സാമ്പത്തികചുറ്റുപാടുകളില്ലാത്ത അവസ്ഥയിൽ നിന്ന് വന്നതാണെങ്കിലും നല്ല രീതിയിൽ പഠിച്ചതു കൊണ്ട് എനിക്കാ വ്യത്തികെട്ട ഏർപ്പാട് ഉപയോഗിക്കേണ്ടി വന്നില്ല എന്ന കാര്യത്തിൽ അഭിമാനമുണ്ട്.

    ഇതിൽ ആളുകളുടെ മനോഭാവവും മാറേണ്ടതുണ്ട്. X എന്ന് വിളിച്ച് ഗ്ഗ്രാന്റ് കൊടുത്താൽ അത് സ്വീകരിക്കുന്നവൻ എന്നും X തന്നെയായിരിക്കും എന്ന് അവൻ ആദ്യം മനസ്സിലാക്കണം.

    ജാതി സംവരണം ഒഴിവാക്കി സാമ്പത്തിക സംവരണം ഏർപ്പെടുത്തേണ്ട സമയം അതിക്രമിച്ചു. അത് ഏത് സമുദായത്തിനും ഗുണമേ ചെയ്യൂ. പക്ഷേ അതിനു മുൻപ് അഴിമതിക്കും സ്വ‌ജനപക്ഷപാതത്തിനും എതിരെ കർക്കശമായ നിയമം കൊണ്ട് വരണം,അല്ലെങ്കിൽ അരി വാങ്ങാൻ കാശില്ലാത്തവൻ ഗവന്മെന്റ്റിന്റെ ലിസ്റ്റിൽ പുറത്തും,ലക്ഷങ്ങൾ ബാങ്ക് ബാലൻസുള്ളവൻ അകത്തും ആവും.
    പിന്നെ സാമ്പത്തികാവസ്ഥ ഡൈനാമിക് ആണു. അതു ഫ്രീക്ക്വ‌ന്റ് ആയി അപ്ഡേറ്റ് ചെയ്യുകയും വേണം.

    എന്ത് ഞാൻ വികാരഭരിതനായിപ്പോയല്ലോ!!!

    ReplyDelete
    Replies
    1. ഇതു എഴുതിയവന്റെ മനോവികാരം തന്നെയാണ് സുമേഷ്‌ പങ്കുവച്ചത്. വെറുതെ കൊടുക്കുന്നതുകൊണ്ട് പലരും സ്വയം "വേണ്ട" എന്ന് വയ്ക്കുകയില്ല. അപ്പോഴാണ് പിന്‍വലിക്കുക എന്ന ആശയത്തിന് പ്രസക്തിയേറുന്നത്.

      Delete
  5. പലരേയും അസ്വസ്ഥരാക്കുന്ന ചിന്തകളാണ് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത്.ജോസി പറഞ്ഞതുപോലെ അകാരണമായി അനുവദിച്ചു കൊടുക്കപ്പെട്ട എല്ലാ ആനുകൂല്യങ്ങളും നിര്‍ത്തലാക്കേണ്ടതുണ്ട്. സാമുദായികമായ സകല സംവരണങ്ങളും പ്രവേശന-നിയമനങ്ങളും അവസാനിപ്പിച്ചു, സാമുദായിക അളവുകോലുകളും ജാതി മാനദണ്ഡവും തച്ചുടയ്ക്കപ്പെടണം. എല്ലാ പൌരന്‍മാരും ഒരേ തുലാസില്‍ തൂക്കപ്പെടനം. പക്ഷെ ഇന്നത്തെ അവസ്ഥയില്‍ ഇതൊന്നും നടക്കാന്‍ പോവുന്നില്ല എന്ന് മാത്രമല്ല. കൂടുതല്‍ തീവ്രമായിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ് എന്നത് ഒരു ദുഃഖ സത്യമാണ്. എന്റെ പ്രദേശത്തെ സമ്പന്നയായ ഒരു വീട്ടമ്മ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ആനുകൂല്യം ഒപ്പിട്ടു വാങ്ങുന്ന കഥ ഈയിടെ ഒരു സുഹൃത്ത്‌ സ്വകാര്യമായി പറയുകയുണ്ടായി. അതുപോലെ കേരളത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ ., പഠനത്തിനും തൊഴിലിനും മാത്രമല്ല,ട്രാന്‍സ്ഫര്‍ ലഭിക്കുന്നതിനും സാമുദായിക പരിഗണനകള്‍ കൊണ്ടുവന്ന കാര്യം ജോസി ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. അര്‍ഹതപ്പെട്ട ഒരു സ്ഥലംമാറ്റം ഈ കുറിപ്പ് എഴുതുന്ന ആള്‍ക്ക് നഷ്ടമായത് ശാസ്ത്രയുഗത്തിലും മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ തരം തിരിക്കണമെന്ന പുരോഗമന വിപ്ലവ വാദമുഖം മൂലമാണ്....

    ഒരുപാട് പറയാനുള്ള വിഷയം - എന്റെ അനുഭവ മണ്ഡലത്തില്‍ നിന്ന് രണ്ടു കാര്യങ്ങള്‍ ഇതോടു ചേര്‍ത്ത് വെക്കണം എന്ന് തോന്നി. ഇന്നത്തെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെയും, കരുത്തുള്ളവന്റെ കരുത്തിന്റെയും, അഴിമതിയുടെയും, സ്വജന പക്ഷപാതത്തിന്റെയും മറ്റും അവസ്ഥ വെച്ച് നോക്കുമ്പോള്‍ പ്രതീക്ഷക്ക് വലിയ വക ഒന്നുമില്ല എന്നാണ് എന്റെ അഭിപ്രായം.

    ReplyDelete
    Replies
    1. പ്രദീപ്‌ മാഷ്‌ ചൂണ്ടിക്കാട്ടിയ "ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ" വിശേഷങ്ങള്‍ ഞാന്‍ മനപ്പൂര്‍വ്വം വിട്ടുകളഞ്ഞതാണ് കാരണം മറ്റൊരു പോസ്റ്റിനുള്ള അത്രയും കാര്യങ്ങള്‍ കൂടി എഴുതി കാട് കയെരേണ്ടി വരും!

      രണ്ടാമത്‌ ചൂണ്ടിക്കാടിയ "നിയമനങ്ങള്‍ പോലും സാമുദായിക അടിസ്ഥാനത്തില്‍ നടപ്പാക്കുന്നു" എന്നത് എനിക്ക് പുതിയ അറിവായിരുന്നു! അതുകേട്ട് സത്യത്തില്‍ ഞെട്ടിപ്പോയി!

      ഇതില്‍ ചേര്‍ക്കാത്ത മറ്റു പലതും പറയാനുണ്ട്. അതൊക്കെ പിന്നീട് ഒരു അവസരമാകാം എന്ന് കരുതി. എങ്കിലും അഭിപ്രായങ്ങളിലൂടെ പങ്കുവയ്ക്കപ്പെടുന്ന ഈ അറിവുകള്‍ അതിലേറെ വിലപ്പെട്ടതും ഇവിടെയെത്തുന്ന എല്ലാ വായനക്കാര്‍ക്കും വിജ്ഞാനദായകവുമാണ്.

      ഒത്തിരി നന്ദി.

      Delete
  6. തൊഴിലെടുക്കാന്‍ അന്യസംസ്ഥാന തൊഴിലാളിയെ ആശ്രയിക്കുന്ന കേരളത്തില്‍ തൊഴിലില്ലായ്മ വേതനത്തിന് എന്തു അര്‍ഥമാണുള്ളത്? എസ്.സി ,എസ്.ടി ക്കാരന്‍റെ റിസര്‍വേഷന്‍ തുടരണം.ഇപ്പോള്‍ ജോലികിട്ടി നന്നായിപ്പോയ എസ്.സി,എസ്.ടി ക്കാരും അവരുടെ സന്തതി പരാംബരകളുമാണ് റിസര്‍വേഷന്റെ ഗുണം അനുഭവിക്കുന്നത്.ഈ അവസ്ഥ മാറണം.

    ReplyDelete
    Replies
    1. ജോര്‍ജേട്ടാ,
      ഇതില്‍ തൊഴിലില്ലായ വേതനം എന്നത് നാണക്കേട് ഇരന്നു വാങ്ങലല്ലേ! എസ്‌.സി ആയാലും എസ്‌.ടി ആയാലും സാമ്പത്തികം നോക്കി വേണം രിസേര്വ്‌ ചെയ്യപ്പെടാന്‍ എന്നാണ് എന്‍റെ പക്ഷം.

      Delete
  7. നഗ്നമായ സത്യങ്ങള്‍ നിരത്തി വച്ച താങ്കളുടെ ഈ അഭിപ്രായങ്ങള്‍ തികച്ചും സ്വഗതാര്‍ഹാമാണ് എന്നാല്‍ ഇത് മാറ്റാന്‍ എന്താണ് പ്രതിവിതി എന്ന് കൂടി വെക്തമാക്കി കണ്ടുലേഖനകാരഎന്നനിലയില്‍ ഇതല്ലാതെ എന്ത് പറയാന്‍ ,ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു എങ്കില്‍ നന്നായിരുന്നെനേം

    ReplyDelete
  8. ചില നഗ്ന സത്യങ്ങള്‍ വിളിച്ചു പറഞ്ഞിരിക്കുന്നു..ഭാവുകങ്ങള്‍.. :)
    അവകാശങ്ങളെ കുറിച്ച് മാത്രം സംസാരിക്കുകയും കടമകളെ കുറിച്ച് മറക്കുകയും ചെയ്യുന്ന പൌരന്മാര്‍ ഉള്ളിടത്തോളം കാലം 'നെഞ്ച് വിരിച്ചു നില്‍ക്കുന്ന ഭാരതം' എന്നത് സ്വപ്നം മാത്രമാകും..
    http://kannurpassenger.blogspot.com/

    ReplyDelete
  9. ഒന്ന് കൊമ്പ് കോര്‍ക്കാന്‍ ക്ഷണിച്ചപ്പോള്‍ വന്നു നോക്കിയതാ. പക്ഷെ ...വന്നവരുടെയെല്ലാം വായടപ്പിക്കുന്ന രീതിയുള്ള ചിന്താശകലങ്ങള്‍ ആണ് ജോസൂ നീ ഇവിടെ പങ്കു വച്ചത്. വളരെ പ്രസക്തമായ ചിന്തകള്‍ തന്നെയാണ് ഇത്. എന്താ പറയുക, ഇവിടെ ചൂണ്ടി കാണിച്ച ഓരോ കാര്യങ്ങളും അക്ഷരം പ്രതി ശരിയാണ്. പലപ്പോളും ദാനം കിട്ടിയ പോലെ കിട്ടിയതിനെ അവകാശമായി കാണാന്‍ ആഗ്രഹിക്കുന്ന ജനവിഭാഗം ആണ് ഇവിടെ ഉള്ളത് എന്ന് തോന്നി പോകുന്നു.

    സര്‍ക്കാരില്ലെങ്കില്‍ , പഞ്ചായത്തില്ലെങ്കില്‍ ഞങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കില്ല എന്ന് പറയുന്നവര്‍ എന്തടിസ്ഥാനത്തിലാണ് പറയുന്നത് എന്ന് പലപ്പോളും ആലോചിട്ടുണ്ട്. മതത്തിന്റെയും ജാതിയുടെയും പേരില്‍ ഔദാര്യങ്ങള്‍ സപ്ലൈ ചെയ്യുന്ന സര്‍ക്കാര്‍ മറന്നു പോകുന്നത് യഥാര്‍ത്ഥ സേവനമാണ്. സാമ്പത്തിക സംവരണം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഓരോ വ്യക്തിക്കും സാമ്പത്തികമായി സഹായം ചെയ്യാനുള്ള ഒരു സ്ഥാപനമായി സര്‍ക്കാരിനെ കാണേണ്ട കാര്യവുമില്ല.

    ആനുകൂല്യങ്ങള്‍ കിട്ടാനുള്ള അര്‍ഹതയുടെ മാനദണ്ഡം എന്താകണം എന്നതാണ് മറ്റൊരു പ്രശ്നം. സ്ഥായിയായ ഒരു നിയമവ്യവസ്ഥ ഇക്കാര്യത്തില്‍ ഇല്ല. സ്വാധീനം തന്നെയാണ് പലരുടെയും അര്‍ഹത. അപ്പോളും യഥാര്‍ത്ഥ കോരന് കഞ്ഞി കുമ്പിളില്‍ തന്നെ.


    ജോസൂ..ആശംസകള്‍..നല്ല ലേഖനം..

    ReplyDelete
  10. ഇന്നേവരെ ചേറില്‍ ചവിട്ടാതെ പെന്‍ഷന്‍ കൈപ്പറ്റുന്ന കര്‍ഷകത്തൊഴിലാളി! ഗള്‍ഫുകാരന്‍ ഭര്‍ത്താവിനോടോന്നിച്ചു തൊഴിലില്ലായ്മ വേതനം വാങ്ങാനെത്തുന്ന തൊഴില്‍രഹിത!

    സത്യമാണിച്ചായാ,ഇന്നത്തെ നമ്മുടെ നാടിന്റെ, നാട്ടുകാരുടെ മാനസികാവസ്ഥ യഥാർത്ഥത്തിൽ വരച്ചു കാട്ടിയിരിക്കുന്നു ഈ ലേഖനം. അഭിനന്ദനങ്ങൾ ഇച്ചായാ. ഈ വക സാമുദായിക-മത കാര്യങ്ങൾ ഇതിനൊക്കെ ഒരു മാനദണ്ഡമാക്കി വക്കുന്നത് നമ്മുടെ നാടിന്റെ വളർച്ചയ്ക്ക് ഒരിക്കലും ഭൂഷണമല്ല.വളരെ കാര്യമായത് മാത്രം നന്നായി പറഞ്ഞു.

    ഔദാര്യം വാങ്ങുന്തോറും അത് തങ്ങളുടെ ജന്മമാവകാശമായി കരുതുന്ന, കാര്യശേഷിയിലാത്ത ഒരു തലമുറ സൃഷ്ടിക്കപ്പെടുന്നു.

    ഇത് ഇച്ചായൻ പറഞ്ഞ മറ്റൊരു സത്യം.! ഒരു തവണ വീടിന് വേണ്ടിയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റിയവർ മാത്രമെ വീണ്ടും മറ്റാവശ്യങ്ങൾക്കായി അങ്ങോട്ട് ചെല്ലാറുള്ളൂ എന്നത് ദുഖകരമായ ഒരു സത്യം.

    പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പേ പഞ്ചായത്ത് പടിക്കല്‍ അപേക്ഷയുമായി കാവല്‍ നിന്ന ആ മുഖങ്ങള്‍ തന്നെയാണ് ഇന്നും അവിടെ ഞാന്‍ കാണുന്നത്! സര്‍ക്കാര്‍ സഹായമായി വീട് ലഭിച്ചവന്‍ അഞ്ചു വര്‍ഷത്തിനു ശേഷം വീട് മൈന്റിനന്‍സ് ഗ്രാന്റിനായി കാത്തു നില്‍ക്കുന്നു. സൌജന്യമായി കിണര്‍ സ്വന്തമാക്കിയവര്‍ പുതിയ കക്കൂസ്, പുതിയ മേല്‍ക്കൂര, ആട്, കോഴി തുടങ്ങിയവയ്ക്കായി വീണ്ടും വീണ്ടും അപേക്ഷകനാകുന്നു. ആനുകുല്യങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ഉള്ള വിദ്യാഭ്യാസവും കൊണ്ട് ജോലി തേടിപ്പോയവര്‍ ഒരു വിധം മെച്ചപ്പെട്ട നിലയിലായി തിരികെയെത്തുന്നു എന്നത് യാഥാര്‍ത്ഥ്യം! എന്നിട്ടും സര്‍ക്കാറിന്റെ സഹായം പറ്റുന്നവന്‍ തെല്ലും തൃപ്തനല്ല!!
    ഈ കാര്യങ്ങൾ വളരെ പ്രസക്തമാണ്.
    ഇച്ചായാ ആശംസകൾ.

    ReplyDelete
  11. വളരെ ഗൌരവമായി ചിന്തിക്കേണ്ട കാര്യങ്ങള്‍ ....നന്നായി..

    ReplyDelete
  12. നല്ലൊരു വിഷയമാണ്
    അത് നന്നായി വിവരിച്ചു, ആശംസകൾ
    സത്യത്തിൽ ഈ  വോട്ടിങ്ങ്  രീതി വലിയ ഒരു ആസുത്രിതമാണ്, പക്ഷെ അത്  കഴിഞ്ഞ് വിജയിച്ചവർ  പിന്നെ അതിലെ വരുനില്ല, അതിനു  കൂടി  ഒരു സൂത്രം നമ്മുടെ പഴയ ഭരണ   കർത്താക്കൾ  ഉണ്ടാക്കിയിരുന്നെങ്കിൽ

    ReplyDelete
  13. "എല്ലാ മേഖലയിലും മെരിറ്റ് അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റുകള്‍ രൂപപ്പെടുത്തുകയല്ലേ ശരിയായ നടപടി? അതോ സാമുദായികാടിസ്ഥാനത്തില്‍ മനുഷ്യ ബുദ്ധിക്ക് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമോ? "

    അഭിനന്ദനങ്ങള്‍.., ജോസ്ലെറ്റ്‌.

    സംവരണത്തിന് വേണ്ടി മുറവിളി കൂട്ടുന്ന പിന്നോക്ക വിഭാവക്കാര്‍ ഒന്നുകൂടി ചിന്തിക്കേണ്ട ക്കാര്യം. വിദ്യാഭ്യാസ/തൊഴില്‍ മേഖലകളില്‍ സംവരണം ആവശ്യപ്പെടുന്നത് വഴി തങ്ങള്‍ ബുദ്ധിപരമായി പിന്നിലാണെന്ന് സമ്മതിച്ചു കൊടുക്കുകയല്ലേ ചെയ്യുന്നത്.

    ReplyDelete
    Replies
    1. @ആര്‍.ജി.കവിയൂര്‍,
      @ഫിറോസ്‌,
      @പ്രവീണ്‍,
      @മനേഷ്,
      @റോണി,
      @ഷാജു,
      @ജെയിംസ്കുട്ടി,

      നന്ദി ഈ തുറന്ന അഭിപ്രായ പ്രകടനങ്ങള്‍ക്ക്‌. ഇത് ഭരണകര്‍ത്താക്കളുടെ നാവില്‍നിന്നും വന്നാല്‍ നാട് നന്നാവും.

      Delete
  14. നല്ല വിഷയമാണ്... ബട്ട് നടപ്പില്ലന്നേ... സമത്വം സാഹോദര്യവുമൊക്കെ പറയാന്‍ എളുപ്പമാണ്... പ്രസംഗിക്കാനും...

    മതക്കാരും മതേതരക്കാരുമെല്ലാം ചേര്‍ന്ന് നമ്മുടെ സാമൂഹികാന്തരീക്ഷത്തെ ആകെ ഹലാക്കാക്കിയിരിക്കയാണ്....
    ....
    നമുക്ക്് വേണേല്‍ പ്രതിഷേധിക്കാം.. ആകാശത്തേക്ക് മുഷ്ടി ചുരുട്ടാം .., മുദ്രാവാക്യം വിളിക്കാം...
    അത്രയൊക്കെയേ പറ്റൂ....

    ReplyDelete
    Replies
    1. മേഹദ്‌,
      അത് ജനാധിപത്യത്തിന്റെ പ്രശ്നമാണ്. നമുക്ക് പ്രതികരിക്കാന്‍ ഈ ബ്ലോഗില്‍ കിട്ടുന്നതിനേക്കാള്‍ സ്വാതന്ത്യമാണ് ഇന്ത്യാ മഹാരാജ്യത്ത് ഓരോ പൌരനും ലഭിക്കുന്ന വ്യക്തി സ്വാതന്ത്ര്യം. ജനത്തിന് എന്തിനും ഏതിനും പ്രതികരിക്കാം. പ്രീണിപ്പിക്കാന്‍ നേതാക്കളും!!! ഇവിടെ അഭിപ്രായം പറഞ്ഞ ഭൂരിഭാഗവും എന്നോടൊപ്പം പ്രതികരിക്കുകയല്ലേ? അത്രയുമാകട്ടെ! നാളെ എന്താകുമെന്ന് അപ്പോള്‍ കാണാം :)

      Delete
  15. ഇന്ത്യന്‍ ദേശീയ ടീമിന്റെ സെലക്ഷന്‍ കഴിഞ്ഞു. ഒരു സിക്കുകാരന്‍, മുന്നോക്ക ഹിന്ദുവിലെ പിന്നോക്കക്കാരില്‍ നിന്നും ഒരാള്‍, ആദിവാസികളില്‍ നിന്നും ഒരാള്‍, മുസ്ലിം ക്രിസ്ത്യന്‍ ഓരോന്ന് വീതം, മുന്നോക്ക ഹിന്ദുക്കളില്‍ നിന്നും ഒന്ന്, ദളിത് വിഭാഗത്തെ പ്രതിനിധീകരിച്ചു ഒരാള്‍ തുടങ്ങി... ഏറ്റവും ഒടുവില്‍ സാമൂഹിക ക്ഷേമം പരിഗണിച്ചു ഗോള്‍ കീപ്പറായി ഒരു വികലാംഗനും ഉള്‍പെട്ട സന്തുലിത ടീമിനെ ഇന്നുരാവിലത്തെ വാര്‍ത്താ സമ്മേളനത്തില്‍ കായിക മത്രി പ്രഖ്യാപിച്ചു.

    കാര്യ്മിങ്ങനെയൊക്കെ ആണെങ്കിലും സംവരണം കൊണ്ട് നേട്ടം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
    ഒരാള്‍ക്ക്‌ രണ്ടു വര്ഷം മുന്‍പ് നല്‍കിയ സഹായത്തിനു ശേഷം വീണ്ടും വേറൊന്നിന് പരിഗണിക്കപ്പെടുക എന്നത് ആദ്യം നല്‍കിയ സഹായത്തിന്റെ രീതി അനുസരിച്ചിരിക്കും. ജീവിതോപാധി കണ്ടെത്തുന്ന സംരംഭങ്ങള്‍ ആണെങ്കില്‍ വീണ്ടും ആരെടുയും മുന്‍പില്‍ കൈ നീട്ടേണ്ട അവസ്ഥയില്‍ നിന്നും ഒഴിവാകും. അല്ലാത്ത പക്ഷം ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും.

    ReplyDelete
  16. അവകാശങ്ങള്‍ നിര്‍ത്തലാക്കുന്നതിന് പകരം അവ അര്‍ഹരായ ആളുകളിലേക്ക് എത്തിക്കേണ്ട ശക്തമായ നടപടികള്‍ ആണ് ആവശ്യം..നല്ലൊരു വിഷയം നന്നായി പറഞ്ഞു ....

    ReplyDelete
  17. നമ്മുടെ സര്‍ക്കാരുകളും ആസൂത്രണ കമ്മീ ഷനുകളും പ്രക്യാപികുന്ന ജനക്ഷേമ പരിപാടികള്‍ എല്ലാം തന്നെ നല്ലത് തന്നെ
    പക്ഷെ അത് നടപ്പിലാക്കുന്നിടട്ത് ആണ് പാളിച്ചകള്‍ സംഭവിക്കുന്നത് പിന്നെ നടപ്പിലാക്കുന്ന ഉദ്ധ്യോഗസ്ഥ വൃന്ദവും അത് നശിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നു

    ReplyDelete
  18. ആചാര്യന്‍ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു. നടക്കുകയില്ലെങ്കിലും.

    ReplyDelete
    Replies
    1. @ജെഫ്ഫു,
      @ഇംതിയാസ്,
      @കൊമ്പന്‍,
      @അജിത്‌,

      മുകല്പ്പറഞ്ഞ ആനുകൂല്യങ്ങളില്‍ വേണ്ടതും വേണ്ടാത്തതുമുണ്ട്. ഒരുകാലത്ത് ചിലത് ആവശ്യമായിരുന്നു. ഇന്നത്തെ സാമൂഹിക പരിതസ്ഥിതിയില്‍ ചിലതൊക്കെ അനാവശ്യ ബാധ്യതയാണ്. അവ എടുത്തുകളയാന്‍ ഭരണകര്‍ത്താക്കള്‍ ഭയക്കുമ്പോള്‍ ഇടപെടേണ്ടത് കോടതിയാണ് എന്നതാണ് ചുരുക്കം!

      Delete
  19. ഗൗരവമുള്ള വിഷയം എഴുതിയതിനു പ്രത്യേക അഭിനന്ദനം ..ജനങ്ങള്‍ക്ക്‌ ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ വിദ്യാഭ്യാസം,തൊഴിലവസരം ,തുടങ്ങി നിരവധി ക്ഷേമ കാര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ കര്‍ത്തവ്യം..ഇത്രയും ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ ആ സമൂഹത്തില്‍ ആനുകൂല്യങ്ങള്‍ എന്ന ഔദാര്യത്തിന്റെ ആവശ്യമില്ല . തൊഴില്‍ നല്‍കുന്നതിന് പകരം തൊഴിലില്ലായ്മ വേതനം നല്‍കുന്നത് അശാസ്ത്രീയമാണ് ..അത് ആത്മാഭിമാനമുള്ള ചെറുപ്പക്കാര്‍ വാങ്ങരുത് .ജീവിതത്തില്‍ തുയ്ല്യത ലഭിച്ചാല്‍ .ജാതിയും മതവുംഅനുസരിച്ചുള്ള പരിഗണനകള്‍ ഒരു പരിധിവരെ അപ്രത്യക്ഷമാകും >>

    ReplyDelete
    Replies
    1. രമേഷ്ജി,
      ആദ്യമേ ഒരു ജേര്‍ണലിസ്ടിന്റെ നല്ല വാക്ക് കേട്ടതിലുള്ള സന്തോഷം മറച്ചു വെയ്ക്കുന്നില്ല.
      പറഞ്ഞതുപോലെ, അടിസ്ഥാന സൌകര്യങ്ങള്‍, വിദ്യാഭ്യാസം, തൊഴിലവസരം ഇതിലേയ്ക്ക് അത്ര മെച്ചമല്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള നമ്മുടെ രാജ്യത്തിന് എത്തിപ്പെടനമെങ്കില്‍ ആദ്യംതന്നെ സൂഷ്മ പരിശോധന നടത്തി അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കുന്നത് സര്‍ക്കാര്‍ തന്നെ വെട്ടിക്കുറയ്ക്കണം.

      ഇനി പ്രതിബദ്ധതയുള്ള പൌരന്‍ ചെയ്യേണ്ടത്, അനര്‍ഹമായ ഓരോ ഔദാര്യവും വാങ്ങുന്നതില്‍ ഒരുവന് എപ്പോള്‍ അഭിമാനക്ഷതം തോന്നുന്നുവോ അന്ന് കൈനീട്ടല്‍ നിര്‍ത്തുക. നാട് നന്നാവും!

      Delete
  20. ജോസെ, നേരത്തെ ഇവിടെ വന്നിരുന്നു,,, ലേഖനമായത്‌ കൊണ്‌ട്‌ വായന പിന്നെയാവാം എന്ന് കരുതി.... ലേഖനത്തില്‍ പ്രതിപാദിച്ച വിഷയങ്ങളെല്ലാം ഒരു പുനര്‍വിചിന്തനത്തിന്‌ വിധേയമാക്കാണമെന്ന് തന്നെയാണ്‌ എനിക്കും പറയാനുള്ളത്‌... നാടിന്‌റെ ക്ഷേമത്തിനു വേണ്‌ടി ആവിഷ്ക്കരിച്ച പദ്ധതികളെല്ലാം ദുര്‍വിനിയോഗം ചെയ്യുകയും അത്‌ ആവശ്യക്കാരില്‍ അത്യാവശ്യക്കാരിലേക്ക്‌ എത്തുന്നില്ല എന്നതുമെല്ലാം കോട്ടം തന്നെയായി നില്‍ക്കുന്നു... സാമുദായിക സംവരണമെല്ലാം പണ്‌ട്‌ കാലങ്ങളില്‍ നില നിന്ന് പോന്നിരുന്ന അസന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍ വേണ്‌ടിയുള്ളവയാണ്‌. ചിലതെല്ലാം പുനപരിശോധിക്കണം എന്ന് തോന്നുന്നു. ആശംസകള്‍

    ReplyDelete
  21. വളരെ ഗൌരവമായ ഒരു വിഷയമാണിവിടെ ചര്‍ച്ച ചെയ്തിരിക്കുന്നത്. എന്റെ വീടിന്നടുത്താണ് പഞ്ചായത്തഫീസും കൃഷി ഭവനും മൃഗാസ്പത്രിയുമെല്ലാം. അതിനു മുമ്പിലൂടെ നടനു പോകുമ്പോള്‍ കാനുന്ന ആള്‍ക്കൂട്ടം ശ്രദ്ധിക്കേണ്ടവയാണ്. പല ആനുകൂല്യങ്ങളും പങ്കിട്ടെടുക്കാന്‍ കാറിലും മറ്റും ജനം ഇരച്ചു കയറുന്നു. അര്‍ഹിക്കുന്നവര്‍ക്കൊന്നും അവ കിട്ടുന്നുമില്ല. ജന പ്രതിനിധികള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഒട്ടൊക്കെ കാര്യങ്ങള്‍ നന്നായി ചെയ്യാന്‍ പറ്റും. പല സ്ഥലങ്ങളിലും അങ്ങിനെ നടക്കുന്നുമുണ്ട്. എന്നാല്‍ ഭൂരി ഭാഗം പഞ്ചായത്തുകളിലും വേണ്ട പോലെ ഇതൊന്നും വിനിയോഗിക്കപ്പെടുന്നില്ല എന്ന കാര്യം സമ്മതിച്ചേ തീരൂ.

    ReplyDelete
    Replies
    1. ഇന്ന് തൊഴിലുറപ്പ് പദ്ധതിപ്രകാരം മിനിമം നൂറു തൊഴില്‍ ദിവസങ്ങള്‍ ദിവസം ഇരുനൂറു-ഇരുനൂറ്റ്മ്പത് രൂപാ കൂലിയില്‍ തൊഴിലാളിക്ക് കേരളത്തില്‍ ലഭിക്കുന്നുണ്ട്. ഇതില്‍ പങ്കെടുക്കുവാന്‍ ആ തൊഴില്‍ മേഖലയില്‍ പ്രാവീന്യമോ ആരോഗ്യമോ ആവശ്യമില്ല. വെറുതെ എട്ടുതൊട്ടു രണ്ടു മണി വരെ നിന്നുകൊടുത്താല്‍ മതി! ഈ പരിപാടി ലോകത്ത് മറ്റെവിടെങ്കിലും നടക്കുമോ? ഗള്‍ഫില്‍ സാധാരണ നിര്‍മ്മാണ മേഖലയില്‍ എട്ടു മണിക്കൂറിന് മാസം ആറായിരം (ഇന്ത്യന്‍ രൂപ) മാത്രം അടിസ്ഥാന ശമ്പളത്തില്‍ നമ്മുടെ നാട്ടുകാര്‍ ജോലി ചെയ്യുന്നുണ്ട്.ബാക്കി ദിവസങ്ങളില്‍ നാട്ടിലെ തൊഴിലാളികള്‍ക്ക് മറ്റു ജോലിക്കുപോകാം. ഇതിനൊക്കെ പുറമേ ആനുകൂല്യങ്ങളും!! അത് പിന്‍വലിച്ചാലും ഇല്ലെങ്കിലും ഇവരുടെ ജീവിതനിലവാരത്തില്‍ വലിയ മാറ്റം ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ആകെയുള്ളതില്‍ വിരലിലെണ്ണാവുന്ന അര്‍ഹതപ്പെട്ടവരെ കണ്ടുപിടിക്കലാണ് ഏറ്റം ദുഷ്കരം.

      Delete
  22. നല്ല ചിന്തകള്‍ ഇനിയുമുണ്ടാകട്ടെ, സ്വന്തം തെറ്റു തിരിച്ചറിയുന്നിടത്താണ്‌ നല്ല തുടക്കം...അന്ധമായ രാഷ്ട്രീയവും മതവും മണ്ടന്മാരെ മുഴുവന്‍ സ്വന്തമാക്കിയിരിക്കുന്നു,അവരാണു ഭൂരിപക്ഷം,അവര്‍ പോകുന്നിടത്തേയ്‌ക്കേ ലോകം പോകൂ..

    ReplyDelete
  23. വളരെ ആഴത്തില്‍ ചിന്തിക്കേണ്ട ഒരു വിഷയമാണ് ജോസ് അവതരിപ്പിച്ചത് ...സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കൈപറ്റുന്ന പലരും അതിനര്‍ഹാരലല എന്ന് എനിക്കും തോന്നിയിട്ടുണ്ട്. ജനകീയ ആസൂത്രണത്തിന്റെ വിജയത്തെ കുറിച്ച് എല്ലാരും പറയുമ്പോള്‍ പലപ്പോഴും എനിക്കതിനെ കുറിച്ചോര്‍ത്തു പുച്ഛം തോന്നിയിട്ടുണ്ട്. സ്വന്തം പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും ആനൂകൂല്യങ്ങള്‍ വീതിച്ചു നല്കുന്ന ഒരു ഏര്‍പ്പാടായിട്ടെ എനിക്കതിനെ കാണാന്‍ കഴിയൂ..പഞ്ചായത്ത് ഭരിക്കുന്ന പാര്‍ട്ടിയില്‍ പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കൊരിക്കിട്ടും ...പ്രതിപക്ഷത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ അവര്‍ക്കും കൊടുക്കും കുറച്ചു...ഞങ്ങടെ പഞ്ചായത്തില്‍ ഒക്കെ പ്രതിപക്ഷമില്ലാത്തത് കൊണ്ട് അതും കൂടി ഭരണ പക്ഷക്കാര്‍ക്ക് കിട്ടും! പാര്‍ട്ടി പ്രവര്‍ത്തക ആണെന്ന ഒറ്റ കാരണത്താല്‍ എന്റെ അയല്കാരിയായ ബാങ്ക് ഉധ്യോഗസ്ഥയ്ക്ക് കിണര്‍ കിഉഴ്ഹിക്കാനുല്ല ഗ്രാന്‍ഡ്‌ കിട്ടിയത് കണ്ടപ്പോള്‍ ഈ വ്യവസ്ഥിതിയില്‍ ഉള്ള വിശ്വാസം നഷ്ടപ്പെട്ടതാണ്...നല്ലൊരു ലേഖനത്തിന് അഭിനന്ദനം സുഹൃത്തേ.

    ReplyDelete
  24. വായിച്ചു
    പലരും പറഞ്ഞ പോലെ നല്ല വിഷയവും അതര്‍ഹിക്കുന്ന അവതരണവും. ഇത്തരം വിഷയങ്ങളും ബ്ലോഗ്ഗില്‍ ശ്രദ്ധിക്കപ്പെടുന്നു എന്നത് നല്ല കാര്യം തന്നെ.
    കമ്മന്റ്സും വീക്ഷിക്കുന്നു.
    നല്ല ലേഖനത്തിന് അഭിനന്ദനങ്ങള്‍ ജോസെലൈറ്റ്

    ReplyDelete
    Replies
    1. @ ഡി.പി.എസ്‌.ബോസ്,
      @സജീര്‍,
      @മന്‍സൂര്‍,
      വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
      ജനകീയാസൂത്രണം നല്ല പദ്ധതിയായിരുന്നു. ത്വരിതഗതിയില്‍ കാര്യങ്ങള്‍ നടത്താന്‍ കൂടുതല്‍ സ്വാതന്ത്യം പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും നല്‍കിയത് ചക്കരക്കുടത്തില്‍ കൈയ്യിട്ടു വാരുന്നപോലെയും സ്വജനപക്ഷപാതംകൂടി കൂട്ടിച്ചേര്‍ത്ത് കാര്യങ്ങള്‍ തകിടംമറിച്ചു.

      Delete
  25. ആദ്യം എഴുതുമ്പോള്‍ വിട്ടുപോയ പ്രധാനമായ ഒന്നുകൂടി ചേര്‍ക്കുന്നു.

    << ഏറ്റം സഹതാപകരമായ കാര്യം, പരപ്രേരണയാലോ സാമ്പത്തികമായി നേട്ടമുണ്ടാവുമെന്നു കരുതിയോ അല്ലെങ്കില്‍ ഉറച്ച വിശ്വാസംകൊണ്ടോ മതം മാറിയ കുറെ എസ്.സി/എസ്.ടി. വിഭാഗക്കാരുടെതാണ്. അവര്‍ സംവരണത്തിന്റെതായ യാതൊരു പരിരക്ഷയും ലഭിക്കാതെ സമസ്തത മേഖലകളിലും അനുദിനം അധോഗതിയിലെയ്ക്ക് ആണ്ടുപോകുന്നു. എന്തിന്? കൂട്ടം വിട്ടതിന് ഇവരെ ജനിച്ചു വീണ സമുദായം ഭ്രഷ്ട് കല്‍പ്പിക്കുന്നു. ഏത്‌ മതത്തിലേയ്ക്ക് മാര്‍ഗ്ഗം കൂടിയോ അവിടുത്തെ പുരോഹിതവര്ഗ്ഗത്തിനും ഏറ്റം ശ്രേഷ്ഠരെന്നു നടിക്കുന്ന വിശ്വാസികള്‍ക്കും ഇന്നും തീണ്ടിക്കൂടാത്തവരാന്. അങ്ങനെ സാമുദായികമായും സാമ്പത്തികമായും തങ്ങള്‍ ചോദിച്ചുവാങ്ങിയ ഈ ദുര്‍വിധിയോര്‍ത്ത്‌ ബുദ്ധിശൂന്യമായ ആ തീരുമാനം കൈക്കൊണ്ട ദുര്‍ബല നിമിഷത്തെയോര്‍ത്ത്‌ വിലപിക്കുന്നുണ്ടാവാം. >>

    ReplyDelete
  26. സർക്കാരിന്റെ ഏതൊരു ആനുകൂല്യവും ചുമ്മാകിട്ടുന്നതാണെങ്കിൽ കള്ളരേഖ ചമച്ചും സ്വന്തം സിൽബന്ധികളെ ലിസ്റ്റിൽ ഉൾകൊള്ളിച്ചും അനുവദിപ്പിച്ച് കൊടുക്കാൻ അതാത് ഭരണ പാർട്ടിക്കാര്ക്കും അവരെ അനുകൂലിക്കുന്ന ഉദ്യേഗ വൃന്ദത്തിനും ഒരു ഉളുപ്പുമില്ല.. യഥാർത്ഥ ഗുണഭോക്താക്കളാകേണ്ടവർ പലതിന്റെയും അടിസ്ഥാനത്തിൽ തഴയപ്പെടുന്നു..

    പ്രദീപ് മാഷ് പറഞ്ഞത് പോലെ സാമുദായികമായ സകല സംവരണങ്ങളും പ്രവേശന-നിയമനങ്ങളും അവസാനിപ്പിച്ചു, സാമുദായിക അളവുകോലുകളും ജാതി മാനദണ്ഡവും തച്ചുടയ്ക്കപ്പെടണം. എല്ലാ പൌരന്‍മാരും ഒരേ തുലാസില്‍ തൂക്കപ്പെടനം.

    വളരെ ഗൗരവമർഹിക്കുന്ന ഒരു വിഷയം അവതരിപ്പിച്ചതിന് നന്ദി ജോസ്‌ലെറ്റ്..

    ReplyDelete
  27. ജോസ് മുന്നോട്ടുവെക്കുന്ന ചിന്തകളില്‍ ഒറ്റനോട്ടത്തില്‍ ശരിയെന്നു തോന്നുന്ന പലതുണ്ടെങ്കിലും അതിന്നടിയിലുള്ളത് അത്ര ശുഭകരമായ ഒന്നല്ലെന്ന് സ്വല്പംകൂടെ ആഴത്തില്‍ കണ്ണോടിച്ചാല്‍ ബോദ്ധ്യം വരും.

    ഉദാഹരണത്തിന്, ആനുകൂല്യങ്ങള്‍ ഔദാര്യമെന്ന ആവര്‍ത്തനം. ഇത് ആധിപത്യ മനസ്സ് സൂക്ഷിക്കുന്ന ഭരണകൂടത്തിന്റെ വാദമാണ്. എന്നാല്‍, 'ഔദാര്യമല്ലത് അവകാശമെന്ന്' ഭരണഘടന പറയുന്നു. പിന്നീട്, ‍ "ഭാരതത്തില്‍ ചിരപ്രതിഷ്ട നേടിയ ഒരു സമര മാര്‍ഗ്ഗമാണ് സംവരണം" എന്ന് സുപ്രീം കോടതിയും. "സംവരണം എന്നത്, സംവരണമില്ലാത്ത നാളുകളിലേക്കുള്ള യാത്രക്കുള്ള വാഹനം മാത്രമെന്ന്" പൂര്‍വ്വ കാലത്തെ നിര്‍വചനം. അഥവാ, ലക്ഷ്യത്തിലെത്തിയാല്‍ വാഹനത്തീന്നു ഇറങ്ങാമെന്ന്..! അങ്ങനെ അതതിന്റെ ലക്‌ഷ്യംകണ്ടുവെങ്കില്‍ ഇനിയും വാഹനത്തില്‍ ഇരിക്കേണ്ട എന്നുതന്നെയാണ് എന്റെയും അഭിപ്രായം. എന്നാല്‍, ഇന്നും ലക്‌ഷ്യം അനേകം കാതമകലെ എന്ന് ലേഖനം തന്നെ ആവര്‍ത്തിക്കുന്നു.

    ഈ പോസ്റ്റില്‍ ഉടനീളം ആ ഒരു വൈരുദ്ധ്യം കാണാന്‍ സാധിക്കും. അതീ വിഷയത്തിന്റെ കുഴപ്പമാണ്. ബാധിക്കപ്പെടുന്നവരെ പരിഗണിക്കാത്ത ഒന്നിനും ഒരു നിര്‍ദ്ദേശത്തിനും'സമഗ്രത' അവകാശപ്പെടാന്‍ ഒക്കില്ല സുഹൃത്തെ...

    ReplyDelete
    Replies
    1. വൈരുധ്യത്തെപ്പറ്റിയല്ലേ പറഞ്ഞതൊക്കെയും! നാടിന് ആവശ്യവും അനാവശ്യവും എന്താണ് എന്ന് തിരിച്ചറിയണം ആദ്യം.ഒരിക്കല്‍ കൊടുത്തുപോയി എന്നതുകൊണ്ട് പിന്‍ലിച്ചുകൂട എന്നുണ്ടോ?

      തൊഴിലില്ലായ്മ വേതനം ആര് ആവശ്യപ്പെട്ടിട്ടാണ് അനുവദിച്ചത്? കര്‍ഷകത്തൊഴിലാളിക്ക് പെന്‍ഷന്‍ വേണമെന്ന് ആരെങ്കിലും മുറവിളി കൂട്ടിയിരുന്നോ? ഇതിപ്പോള്‍ തമില്നാട്ടിലെപ്പോലെ എല്ലാവര്ക്കും ടിവി, അരി, ലാപ്ടോപ്പ് തുടങ്ങി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തിരഞ്ഞെടുപ്പ്‌ പ്രകടന പത്രികയില്‍ ആനുകൂല്യങ്ങള്‍ ചൂണ്ടിക്കാട്ടി വിജയിക്കുന്നതിനുവേണ്ടി മാത്രം ആളുകളെ പ്രീണിപ്പിച്ചു വീഴ്ത്തുന്നു. വൃത്തികെട്ട ഈ നടപടികൊണ്ട് അനാവശ്യ ബാധ്യത രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും മേല്‍ കേട്ടിവേയ്ക്കുന്നു. നാട് കടം കേറി മുടിയുന്നു.

      കേന്ദ്ര ഗവര്‍മെന്റിന്റെ നല്ല ചില സൌജന്യങ്ങള്‍ ഉണ്ട്, ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അങ്ങനവാടി വഴി പോഷകാഹാരവും വികലാംഗ - വിധവാ പെന്‍ഷനും മറ്റും!

      എന്നാലും ഇന്നത്തെ ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയക്കാറം ബ്യൂറോക്രാറ്റുകളും തമ്മിലുള്ള അവിഹിതബന്ധം കൊണ്ട് മുന്‍വാതിലില്‍ കൂടി സുതാര്യമായി കാര്യങ്ങള്‍ പോകാത്തിടത്തോളം കാലം അര്‍ഹരായ ചെറിയ ശതമാനം പേര്‍ക്ക് കിട്ടേണ്ടതുകൂടി മറ്റുള്ളവര്‍ വിഴുങ്ങുന്നു.

      രാജ്യത്തോട് സ്നേഹമുള്ള നേതാക്കള്‍ ഉണ്ടെങ്കില്‍ മുഖം നോക്കാതെ, സാമുദായിക പ്രീണനം നടത്താതെ നടപടികളെടുത്ത് തളെണ്ടതിനെ തള്ളുകയും കൊള്ളേണ്ടത് ഉള്കൊള്ളൂകയും വേണം!

      Delete
  28. നല്ല ചിന്തകള്‍... നഗ്ന സത്യങ്ങള്‍...

    ReplyDelete
  29. നല്ലൊരു വിഷയം നന്നായി കൈകാര്യം ചെയ്തു...
    അതിനുപരി.. പലരും നന്നായി, അനുകൂലിച്ചും പ്രതികൂലിച്ചും കമന്റിലൂടെ ചര്‍ച്ച ചെയ്തു...
    അത് തന്നെ ഈ എഴുത്തിന്റെ വിജയവും...

    നല്ല ലേഖനത്തിനു അഭിനന്ദനങ്ങള്‍..

    ReplyDelete
  30. നല്ലൊരു വിഷയം അവതരിപ്പിച്ചു.
    എല്ലാ അഭിപ്രായങ്ങളും വായിച്ചു.
    "ദാനം കിട്ടിയ പശുവിന്‍റെ വായില്‍ പല്ലുണ്ടോ എന്ന് നോക്കേണ്ട ആവശ്യമുണ്ടോ"
    അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരില്‍ നിന്ന് ഈ മനസ്ഥിതി മാറിയാല്‍
    മാത്രമേ ലക്ഷ്യം പ്രാപിക്കുവാന്‍ കഴിയുകയുള്ളൂ.അല്ലെങ്കില്‍ വല്ലവന്‍റെയും
    കൈയ്യില്‍ എത്തിചേരും എല്ലാം.അര്‍ഹതയും,വിനിയോഗവും കാര്യക്ഷമമായി
    ശ്രദ്ധിച്ചാല്‍..................?!!
    ആശംസകളോടെ

    ReplyDelete
  31. This comment has been removed by the author.

    ReplyDelete
  32. സംവരണം വേണം ,അത് നിര്‍ത്തലാക്കരുത്‌ പക്ഷെ അത് സാമുതായികമായി അല്ല വേണ്ടത് ,ഇപ്പോള്‍ നമ്മുടെ ഇടയില്‍ രണ്ടു വിഭാഗമേ ഉള്ളു .പണക്കാരനും പാവപ്പെട്ടവനും ,ഇതില്‍ പാവപ്പെട്ടവന് മാത്രമായിരിക്കണം സംവരണം അല്ലാതെ അവന്‍ ഈഴാവനാണ് അവനു ആവാം ,അവന്‍ മുസ്ലിം ആണ് അവനു ആവാം ,അവന്‍ ലാടിന്‍ ആണ് അവനു ആവാം ,ഈ സ്ഥിതി മാറണം ,ഇപ്പോഴതെ ചുറ്റുപാടില്‍ പാവപെട്ടവ്ര്‍ക്കും ആദിവസികള്‍ക്കും മാത്രമാണ് സംവരണത്തിന്റെ ആവശ്യം എന്നാണു എന്റെ അഭിപ്രായം !പിന്നെ ഈ സംവരണം കിട്ടി കുടുമ്പം രക്ഷപ്പെട്ടവരെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല ,ഇനിയിപ്പോ സംവരണം വേണ്ടെന്നു പറഞ്ഞാല്‍ ,സര്കാരും ഒരു രാഷ്ട്രീയക്കാരും സമ്മതിക്കില്ല ,അത് തന്നെ അടങ്ങു ,സമുദായം ഇല്ലെങ്കില്‍ എന്ത് നിലനില്‍പ്പ് രാഷ്ട്രീയകാര്‍ക്ക് ....................നല്ല ഒരു പോസ്റ്റ്‌ എല്ലാ ഭാവുകങ്ങളും...മുനീര്‍ കുമ്പള

    ReplyDelete
  33. വളരെ ശക്തമായ ലേഖനം. മുന്‍പ് നമൂസിന്റെ ബ്ലോഗിലാണ് ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്.
    കമെന്റു ബോക്സില്‍ അഭ്പ്രായം പറഞ്ഞവരുടെയും വീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്

    ReplyDelete
    Replies
    1. @അബ്സര്‍,
      @കാദു
      @തങ്കപ്പന്‍ ചേട്ടന്‍,
      @മുനീര്‍,
      വായനയ്ക്ക് മാത്രമല്ല നന്ദിയറിയിക്കുന്നത്, സ്വന്തം വീക്ഷണങ്ങള്‍ പങ്കുവച്ചതിലൂടെ നാടിന്റെ നന്മ്മ ലക്‌ഷ്യം കാണുന്ന ഒരു സമൂഹത്തിന്റെ ശബ്ദം കൂടിയാണ് ഇവിടെ മുഴങ്ങിക്കേള്‍ക്കുന്നത്. അതുതന്നെയാണ് എഴുത്തുകാരന്‍റെ ആത്മസംതൃപ്തിയും!!

      Delete
  34. @@നാമൂസ്‌ ഭരണ ഘടന പറയുന്നത് അത്രയും ലംഘിക്കപ്പെടാന്‍ പാടില്ലാത്ത വേദ വാക്യം ആണോ ?ഭൂരിപക്ഷം മനുഷ്യരും സൃഷ്ടിക്കപ്പെട്ടത് തുല്യ അവയവങ്ങളോടും ആരോഗ്യത്തോടും കൂടിയാണ് . എല്ലാവര്ക്കും ജീവിക്കാന്‍ ഉള്ള അവകാശം പരിഗണിച്ചു കൊടുക്കണം. ജാതി സൃഷ്ടിക്കുന്നത് സര്‍ക്കാര്‍ അല്ല .സാമൂഹിക അവബോധം വളര്‍ന്നു പൌരന്മാര്‍ സ്വയം പര്യാപ്തതയും സ്വതന്ത്ര ചിന്തയും നേടി ഉയര്‍ന്നു വരേണ്ടതുണ്ട് . ആനുകൂല്യങ്ങള്‍ എന്ന ഔദാര്യം ഉണ്ടെങ്കില്‍ ,സഹായത്തിനു താങ്ങാന്‍ സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ ആരും സ്വയം പര്യാപ്തതയിലേക്ക് വളരില്ല . അത് സ്വാഭാവികമാണ്. ആരുടേയും ആനുകൂല്യത്തിനും ഔദാര്യത്തിനും പുതു തലമുറ നിന്ന് കൊടുക്കരുത് ,,അന്യന്റെ ആദ്ധ്വാനം കൊണ്ട് /മറ്റുള്ളവര്‍ കരം അടക്കുന്ന പണം കൊണ്ട് ജീവിച്ചു പോകാം എന്ന് ചിന്തിക്കുന്നത് അവകാശം ഒന്നും അല്ല .ഗതികേട് ആണ് ..സ്വയം വഴികള്‍ വെട്ടിതുറക്കാന്‍ മനുഷ്യനെ പ്രാപ്തര്‍ ആക്കുന്ന പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു വരണം .

    ReplyDelete
  35. രാഷ്ട്ര ഭരണ സംവിധാനം,തൊഴില്‍,വിദ്യാഭ്യാസം എന്ന എല്ലാ മേഖലയിലും
    ഭരണഘടന ഉറപ്പു നല്‍കുന്നതാണ് സംവരണം.പട്ടിക വിഭാകവും മറ്റു പിന്നോക്കക്കാരും ഈ മേഖലകളില്‍ സാന്നിധ്യം
    അറിയിക്കുന്നത് സംവരണം ഉണ്ടായതുകൊണ്ടാന്നു.അതോടൊപ്പം മറ്റു സമുധായങ്ങളിലെ അര്‍ഹതപ്പെട്ടവര്‍ക്ക്‌ എല്ലാ ആനുകൂല്യങ്ങളും
    നല്‍കേണ്ടതുണ്ട്. അതിപ്പോള്‍ നല്‍കി തുടങ്ങിയിട്ടുമുണ്ട്.ആരോഗ്യം ,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,തുടങ്ങിയവയില്‍ സൌജന്യങ്ങള്‍,വിവിധ് പെന്‍ഷന്‍ പദ്ധദികള്‍ തുടങ്ങിയവ
    എല്ലാ വിഭാകതിന്നും ലഭികുന്നില്ലേ. ഭരണ വൈകല്യങ്ങള്‍ ,പക്ഷപാതം എന്നിവകള്‍ മൂലം പലതും അര്‍ഹരായവരില്‍ എത്താതെ
    പോകുന്നുണ്ട്
    .സംവരണം ഏര്‍പ്പടുതിയതുകൊണ്ട് അതില്ലാത്തവര്‍ക്ക് നഷ്ട്ടപ്പെട്ടെതെന്താന്നു?
    ഇന്നും ജനറല്‍ വിഭാകതിനോപ്പം മത്സരിക്കുവാന്‍ സംവരനക്കാര്‍ക്ക് കഴിയുന്നില്ല.അവര്‍ക്ക് എന്തെങ്കിലും കിട്ടിയിട്ടുന്ടെകില്‍ എല്ലാം സംവരണ
    ബലത്തില്‍ മാത്രം.മെരിറ്റില്‍ അര്‍ഹത ഉണ്ടെങ്കിലും ഇവരെ ഇപ്പോഴും സംവരണത്തില്‍ ഉള്പ്പെടുതിയാന്നു എല്ലാം ചെയ്യുന്നത്ഇത് അനീതിയെല്ലേ?

    ഭൌതിക വ്യവസ്ഥിതികളുടെ പോരായ്മകള്‍ നാം ഉള്‍ക്കൊണ്ടേ പറ്റൂ.

    ReplyDelete
    Replies
    1. ബഷീര്‍,
      ഇവിടെ പറഞ്ഞ വിഭാഗങ്ങള്‍ എന്ന വാക്ക് തന്നെയാണ് പ്രശ്നം. വിഭാഗീയത വളര്‍ത്തിയത് ഈ പ്രീണനം മൂലമാണ്. സാമ്പത്തികാടിസ്ഥാനത്തില്‍, ജീവിത നിലവാരത്തിന്റെ അളവുകോല്‍ മാനദണ്ടമാക്കിയാണ് ആനുകൂല്യങ്ങള്‍ നല്കപ്പെടെണ്ടത്,

      Delete
  36. എന്തൊരു കൃത്യതയാര്‍ന്ന വിവരണം..!

    ReplyDelete
  37. നല്ല ചിന്തകള്‍ തന്നെയാണ് പങ്കു വച്ചിട്ടുള്ളത് ..ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങള്‍ തന്നെ ..ബ്ലോഗുകള്‍ ഇങ്ങനെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് നന്നായി

    ReplyDelete
  38. നല്ല വിഷയം , അത് വളരെ ലളിതമായി എഴുതി.
    ഇതിന്റെ തലകെട്ട് തന്നെയാണ് ഏറ്റവും അന്നുയോജ്യമായി തോന്നിയത് ,
    കാരണം
    പലപ്പോഴും നാട്ടിലെ ജനകീയ പ്രശ്നങ്ങളില്‍ ഇടപ്പെട്ട് പ്രവര്‍ത്തിച്ചപ്പോള്‍ എല്ലാം അനുഭവേദ്യമായ ഒരു കാര്യമാണ് ഇത് , പഞ്ചായത്ത് ,കൃഷി ഭവന്‍ , സഹകരണ സംഘങ്ങള്‍ തുടങ്ങിയിടങ്ങളില്‍ സ്ഥിരം ഉപ ഭോക്താക്കള്‍ ആയി മാറിയ ഒരു ചെറു സംഘത്തെ നാട്ടിന്‍ പുറങ്ങളില്‍ സ്ഥിരമായി കാണാറുണ്ട്‌ , സബ്സിഡിയും ,ലോണും ,വളവും വിത്തും, കിണറും ,തയ്യല്‍ മെഷീനും ,തുടങ്ങി എല്ലാം അവര്‍ നേടിയെടുക്കുന്നു . പല ഗ്രാമ സഭകളിലും ഇവര്‍ മാത്രമേ ഹാജരാകരുള്ളൂ , തൊഴില്‍ ഉറപ്പു പദ്ധതിയിലും ഇവര്‍തന്നെ .
    എങ്കിലും
    വളരെ ദുഖകരമായ കാര്യം ഇവരുടെ പ്രയാസങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാറ്റമുണ്ടാകുന്നില്ല എന്നതാണ് . അഥവാ സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന "ഔദാര്യം "(അങ്ങിനെ തന്നെ പറയാനാണു ഇഷ്ടം . അവകാശികള്‍ക്ക് കിട്ടുന്നത് വരെ അത് അവകാശമാകുന്നില്ല ) കാത്തിരുന്നു അവരുടെ സമയവും അധ്വാനവും അവര്‍ മരവിപ്പിക്കുന്നു .
    പിന്നെ സംവരണം ജോസ് പറഞ്ഞതില്‍ അപ്പുറം അതിനെ നിര്‍വചിക്കെണ്ടതില്ല .. നാളിതു വരെയുള്ള സംവരണ ങ്ങളെ കൊണ്ട് തങ്ങള്‍ക്കു നീതി ലഭിച്ചിട്ടില്ല എന്ന് ഇപ്പോള്‍ സംവരണം അനുഭവിക്കുന്ന വിഭാഗങ്ങള്‍ മുഴുവന്‍ വിലപിക്കുന്ന സ്ഥിതിക്ക് പിന്നെയും നീതി ലഭിക്കാത്ത സംവരണവും ആയി മുന്നോട്ടു പോകുന്നതെന്തിന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര എന്ന ഒരു വിഭാഗം മാത്രമേ സംവരണത്തിനു അര്‍ഹാരായിട്ടുള്ളൂ എന്ന് തന്നെയാണ് സത്യം .
    വളരെ തുറന്നു കാര്യങ്ങള്‍ പറഞ്ഞതിന് അഭിനന്ദനങ്ങള്‍ ജോസ്

    ReplyDelete
  39. പൊതുവേ അലസര്‍ ആയ ഒരു ജന സമൂഹത്തെ കൂടുതല്‍ ആലസ്യത്തിലേക്ക് തള്ളി വിടുന്ന നിയമ നിര്‍മ്മാണം.
    പലതരം ആനുകൂല്യങ്ങള്‍ അര്‍ഹതയില്ലത്തവരിലേക്ക് എത്തുന്ന പ്രവണത. ഇതിന്റെയെല്ലാം ആകത്തുകയാണ് ഇന്ന് കേരളത്തില്‍ നിലവിലുള്ള സാമൂഹ്യാന്തരീക്ഷം. ഇത്തരം ഒരു പരിതസ്ഥിതിയില്‍ നാട്ടില്‍ നില നില്‍ക്കുന്ന വര്‍ത്തമാന വിപത്തുകളിലേക്ക് അതി മനോഹരമായി ശ്രദ്ധ ക്ഷണിച്ച ഈ ലേഖനം മികച്ചതായി എന്ന് പറയാന്‍ മടിയെതുമില്ല.

    നിലവാരമുള്ള ഇത്തരം ലേഖനങ്ങള്‍ പുഞ്ചപാടത്ത് ഇനിയും വിളയട്ടെ !!!

    ആശംസകള്‍ ജോസ്

    ReplyDelete
    Replies
    1. @റെജിയ,
      @പാവം മനുഷന്‍,
      @അഷ്‌റഫ്‌ സാല്‍വ,
      @വേണുവേട്ടാ,

      ലേഖനം ഇഷ്ട്മായത്തിലും ഇതിലെ നിലപാടുകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിലും വളരെ സന്തോഷമുണ്ട്. നിങ്ങള്‍ ഇവിടെക്കുറിച്ചിട്ട വിലയേരിയ അഭിപ്രായങ്ങള്‍ പലര്‍ക്കും ഒരു പുനര്‍വിചിന്തനത്തിന് ഹേതുവാകട്ടെ എന്നും പ്രാര്‍ഥിക്കുന്നു.

      Delete
  40. കരയുമ്പോഴും കരയാത്തപ്പോഴും കുഞ്ഞിനു പാല് ലഭിച്ചുകൊണ്ടേയിരിക്കുന്നു. എന്നിട്ടും എന്തേ നമ്മള് സന്തുഷ്ടരല്ല?.......ചര്‍ച്ചചെയ്യപെടെണ്ട വിഷയം ....മനോഹരമായി പറഞ്ഞു

    ReplyDelete
  41. വളരെ ഗൌരവകരമായ വിഷയമാണ് ജോസ് എഴുതിയിരിക്കുന്നത് ...!!
    600 യൂണിറ്റില്‍ കൂടുതല്‍ കറണ്ട് ചാര്‍ജു ആയാല്‍ യൂണിറ്റിനു 10 രൂപാ കൂടുതല്‍ എന്നും പറഞ്ഞു ബില്ല് തരാതെ പോയി റീഡിംഗ് എഴുതാന്‍ വന്ന ആള്‍ ,നാളെ കമ്പ്യൂട്ടര്‍ ബില്ലുമായി വരാമെന്നു ...അതിന്റെ വിഷമത്തില്‍ ഇന്ന് കുറെ പോസ്റ്റ്‌ വായിച്ചു ...വായിച്ചു വായിച്ചു പുഞ്ചാപ്പാടത്തും എത്തി...!!
    >>>നാട് നന്നാകണമെങ്കില്‍ സാമുദായികമായ സകല സംവരണങ്ങളും പ്രവേശന-നിയമനങ്ങളും തൂത്തെറിയപ്പെടണം! അളവുകോലുകളും ജാതി മാനദണ്ഡവും തച്ചുടയ്ക്കപ്പെടണം! എല്ലാ പൌരന്‍മാരും ഒരേ തുലാസില്‍ തൂക്കപ്പെടനം! <<<< ഇതെനിക്കിഷ്ടായി പ്രത്യേകിച്ചും എല്ലാ പൌരന്‍മാരും ഒരേ തുലാസില്‍ തൂക്കപ്പെടനം! എന്നത് ...!!

    ReplyDelete
  42. ചിന്തിക്കേണ്ട ഒരു വിഷയം ആണിത് , ഭരണപരിഷ്കാരങ്ങള്‍ ജനങള്‍ക്ക് വേണ്ടിയാകണം , എനിക്ക് തോന്നുന്നത് ജനാധി പത്യത്തിലെ പല ലിഘിതങ്ങളും പൊളിച്ചെഴുതെണ്ടത് ഉണ്ട് ,സമകാലീന പ്രശ്നങ്ങളെ ചര്‍ച്ച ചെയ്യുന്ന നല്ല ലേഖനം ആശംസകള്‍ കൂട്ടുകാരാ

    ReplyDelete
  43. what you said is correct, there is a group of people who always get these stuff, they get the info in advance, the gates are opened for them always, it seems like the said offices, the free items, support are always meant for them, this will never go to the public, magic, isn't it?

    ReplyDelete
  44. ജോസേട്ടന്‍ ഇവിടെ പറഞ്ഞത് ഒരുപാട് പേരുടെ മനസ്സിലെ ചിന്തകള്‍ ആണ്. സമത്വം ഉണ്ടാകില്ല സംവരണം നിലനിന്നാല്‍ കൂടുതല്‍ വെറുപ്പ്‌ ഉണ്ടാകുകയെ ഉള്ളു.

    ReplyDelete

Related Posts Plugin for WordPress, Blogger...