24.5.12

നനഞ്ഞ ശലഭങ്ങള്‍!

ആശുപത്രിയുടെ രണ്ടാംനിലയില്‍ ഐ.സി.യു. എന്ന് വെള്ളയക്ഷരങ്ങള്‍ പതിച്ച ചില്ലുവാതിലിനു മുന്‍പില്‍ ആളുകളുടെ നല്ല തിരക്കുണ്ട്‌. അവിടുത്തെ വിങ്ങലും തേങ്ങലും പ്രതീക്ഷയും മുറ്റിയ മുഖങ്ങളില്‍ ഏറെയും സ്ത്രീകളുടെതാണ്. വടിവൊത്ത ഷര്‍ട്ടും വരവുംപോക്കും കണ്ട് ഒറ്റനോട്ടത്തില്‍ രാഷ്ട്രീയക്കാരെന്നു തിരിച്ചറിയാവുന്നര്‍, മാന്യമായും അല്ലാതെയും വസ്ത്രംധരിച്ചവര്‍, സ്കൂള്‍ കുട്ടികള്‍, പുരോഹിതര്‍, സാധാരണക്കാര്‍ തുടങ്ങി ഒരുപാടുപേര്‍ ഇത്രയും നേരത്തിനുള്ളില്‍ വാതില്‍വരെ വെറുതേ വന്നുനോക്കി തിരികെപ്പോയിട്ടുണ്ട്. പാറാവുനിന്നു ശീലമുള്ളതുകൊണ്ടാവാം കാല്‍കുഴയാത്ത രണ്ടു പോലീസുകാര്‍ തനിക്ക് മുന്‍പേ അവിടെ നിലയുറപ്പിച്ചിട്ടുണ്ട്.

ആന്‍റണിസാര്‍ തന്‍റെയാരുമല്ല! അദേഹത്തിന് ബന്ധുക്കള്‍ അധികമില്ലാത്തതിനാലാവാം "ആരാണ്? എന്തിനു കാത്തുനില്‍ന്നു?" തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇതുവരെ ഉത്തരം പറയേണ്ടിവരാഞ്ഞത്‌. പുലര്‍ച്ചെ പത്രവാര്‍ത്തകണ്ട് നടുങ്ങി തിടുക്കത്തില്‍ ഇവിടെയെത്തിയതു മാത്രം ഓര്‍മ്മയുണ്ട്. ഇനി ഇന്നെന്തുചെയ്യണമെന്ന് ഊഹമില്ലാത്തതിനാലോ ചിന്തകള്‍ വിജനതയിലെവിടെയോ അലഞ്ഞ് ദിശാബോധം നഷ്ടപ്പെട്ടിട്ടോ എന്തോ രണ്ടു മണിക്കൂറിലേറെയായി വൃഥാ നില്‍ക്കുന്നു. തീര്‍ച്ചയായും സാറിന്‍റെ വീടുവരെയൊന്നു പോകണമെന്നുണ്ട്. പക്ഷേ മനസ്സ് പിന്നോട്ട് വലിക്കുന്നു. താന്‍ ശൂന്യതയിലെവിടെയോ നിലതെറ്റി നടക്കുകയാണെങ്കിലും പോലീസുകാരുടെ നില്‍പ്പിന് ഒരു ഉദ്ദേശമുണ്ട്. അപകടനില തരണംചെയ്ത്, ബോധം തിരികെവന്നശേഷം പ്രതിയുടെ മൊഴിയെടുത്ത് ആത്മഹത്യാശ്രമത്തിന് കേസ്സ് ചാര്‍ജ്ജുചെയ്തിട്ടു വേണം അവര്‍ക്ക് സ്ഥലമൊഴിയാന്‍! അതു സ്പഷ്ടം! 

അദ്ദേഹത്തെ താന്‍ ആദ്യമായി കണ്ടിട്ടും പരിചയപ്പെട്ടിട്ടും നാല്‍പ്പത്തെട്ടു മണിക്കൂര്‍ തികച്ചായിക്കാണില്ല. ആലപ്പുഴയിലെ കാര്‍ ഷോറൂമില്‍ എത്തുന്ന ഏത് കസ്റ്റമറെയും സ്വീകരിക്കുന്ന തന്‍റെ യാന്ത്രിക പുഞ്ചിരി ആന്‍റണി സാറിനെയും എതിരേറ്റത് ശനിയാഴ്ച വൈകുന്നേരം ഏതാണ്ട് അഞ്ചുമണിയോടെയാണ്. അതിനു മുന്‍പേ മാര്‍ക്കെറ്റിങ്ങിനായി പലതവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും നേരില്‍ക്കണ്ട് അടുത്തിടപഴകിയ ആ രണ്ടര മണിക്കൂര്‍കൊണ്ട് ഇന്നലെവരെ അപരിചിതനായിരുന്ന ഈ മനുഷ്യനെത്തേടി ഇന്നു താനെത്തുവോളം ആത്മബന്ധം വളര്‍ന്നതെങ്ങനെയാണ്? അറിയില്ല! ചിലരങ്ങനെയാണ്, നിത്യജീവിതത്തില്‍ നാം ദര്‍ശിക്കുന്ന അനേകായിരം മുഖങ്ങള്‍ക്കിടയില്‍നിന്ന് വിരളമായി മാത്രം കണ്ടെടുക്കാനാവുന്ന, തൊട്ടറിയപ്പെടുന്ന നന്മ്മയുടെ അംശങ്ങള്‍. എന്നിട്ടും എന്തേ വിധി അവരോടു ക്രൂരത കാട്ടുന്നു? ഇതുപോലെയുള്ള ദുരവസ്ഥയില്‍ ആരും ചെയ്തുപോകുന്ന സ്വാഭാവിക പ്രതികരണം മാത്രമാണ് അദ്ധേഹത്തിന്റേത്. മറിച്ചു ചിന്തിച്ചു പിടിച്ചുനില്ക്കുവാന്‍ മനുഷ്യമനസ്സ് ചിലപ്പോള്‍ ദൈവത്തോളം വളരേണ്ടിവരും!!   

സ്വദേശം മറ്റെവിടെയോ ആണെങ്കിലും പറഞ്ഞുകേട്ടിടത്തോളം സകലര്‍ക്കും  സുപരിചിതനാണ് ആന്‍റണിസാറ്. പത്തുവര്‍ഷത്തിലേറെയായി ഗവര്‍മെന്റ് സ്കൂളിനടുത്തുള്ള ചെറിയ വാടകവീട്ടില്‍ അതേസ്കൂളില്‍ അധ്യാപികയായ ഭാര്യയോടും രണ്ടു പെണ്‍മക്കളോടുമൊപ്പം താമസിച്ചുവരുന്നു. നാല്പതിന്റെ ചെറുപ്പത്തിലും "ഇണക്കുരുവികള്‍" എന്നാണു സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അവരെ കളിയായി വിളിക്കുന്നത്‌! പണ്ട് ജോലിചെയ്തിരുന്ന ഏതോ സ്കൂളില്‍വച്ച്, അന്നാട്ടുകാരിയായ ടീച്ചറെ ഇഷ്ടപ്പെട്ട്‌, വീട്ടുകാരുടെ എതിപ്പ് കാര്യമാക്കാതെ വിവാഹിതരായി, അന്ന് വെറുക്കപ്പെട്ട മുഖങ്ങളില്‍നിന്നും അകന്ന്‍ ഇവിടെയെത്തപ്പെട്ടതാണ്. ചുരുങ്ങിയ കാലംകൊണ്ട് സ്കൂളിനെയും കുട്ടികളെയും നാടിനെയും നാട്ടാരെയും സ്നേഹിച്ച്, അവരുടെ എല്ലാ പ്രശനങ്ങളിലും ഇടപെട്ട്‌, മനവും ധനവും നല്‍കിയ പ്രിയവ്യക്തിത്വമാണ് അകത്ത്‌ പ്രാണനോട് മല്ലടിക്കുന്നത്. 

ലച്ചുവും, പാറുവും! കുട്ടികളുടെ പേരുകേട്ടു കൌതുകം പൂണ്ടാണ് സാറിനോട് കുശലം ചോദിച്ചത്. "ബന്ധങ്ങളിലും സൌഹൃദത്തിലും പേരിലും മതമില്ല എന്നു തിരിച്ചറിവുള്ളതുകൊണ്ടാണ് ലക്ഷ്മിയും പാര്‍വതിയും ആന്‍റണിയുടെ മക്കളായി പിറന്നത്" എന്ന അദ്ദേഹത്തിലെ രസികനായ ജ്ഞാനിയുടെ ഭാഷ്യം താന്‍ ആശ്ചര്യത്തോടെ കേട്ടുനിന്നു! ഏതാണ്ട് ഏഴരയോടെ വാഷിംഗ് കഴിഞ്ഞു ഷോറൂമിലെത്തിയ പുതിയ ചുവന്ന നിറമുള്ള കാറിനുചുറ്റും പൂമ്പാറ്റകളെപ്പോലെ കുട്ടികള്‍ വട്ടമിട്ടു പറക്കുന്നത് സന്തോഷത്തോടെ താനും കണ്ടുനിന്നു. വഴിമദ്ധ്യേയുള്ള സെയില്‍സ്‌മാന്റെ വീട്ടിലെയ്ക്ക്, പുതിയ വണ്ടിയില്‍ സ്വയം ഡ്രൈവ് ചെയ്തു കൊണ്ടുചെന്നാക്കാനുള്ള സന്മനസ്‌ ഇത്രയും കാലത്തെ പ്രവര്‍ത്തിപരിചയത്തിനിടെ ഒരു കസ്റ്റമറിലും താന്‍ കണ്ടിരുന്നില്ല. 

ഇഷ്ടമുള്ള വര്‍ണ്ണങ്ങളില്‍ ചാലിച്ചെടുത്ത ചിത്രംപോലെ സുന്ദരമാണ് ആ കൊച്ചു കുടുംബത്തിന്‍റെ ജീവിതമെന്ന് പലരും പറഞ്ഞു. ആരോടും പരാതിയും പരിഭവവുമില്ലാതെ, പമ്പയാറിന് അഭിമുഖമായി നില്‍ക്കുന്ന കുഞ്ഞു വാടകവീടിനു ചുറ്റും നിറയെ പൂക്കളുള്ള ഉദ്യാനത്തെയും അവിടെ സ്വതന്ത്രമായി വിഹരിക്കുന്ന തേന്‍ കുരിവികളെയും ചിതശലഭങ്ങളെയുംപറ്റി നാലാംക്ലാസുകാരി ലച്ചുവും ആറാംക്ലാസ്സുകാരി പാറുവും വാതോരാതെ പറഞ്ഞപ്പോഴേ ഒരിക്കല്‍ അവിടെപ്പോകണമെന്ന് മനസ്സില്‍ കുറിച്ചതാണ്. പക്ഷേ ഇനി വയ്യ!!

ഇന്നലെ, അതായത് ഞായറാഴ്ച, പുലര്‍ച്ചെ ശക്തിയായി മഴപെയ്തിരുന്നു. കുര്‍ബാനയ്ക്ക് കുടുംബസമേതം പള്ളിയിലെത്തി വികാരിയച്ചനെക്കൊണ്ട് കാറ് വെഞ്ചരിച്ച് തങ്ങളുടെ സ്വപനംസാഫല്യം കൂട്ടുകാര്‍ക്ക് കാട്ടിക്കൊടുക്കാന്‍ വെമ്പല്‍കൊണ്ട കുട്ടികളോടൊപ്പം തിടുക്കത്തില്‍ വണ്ടി സ്റ്റാര്‍ട്ട്ചെയ്ത സാറിന് എവിടെയാണ് പിഴച്ചത് എന്നറിയില്ല. റിവേര്‍സ്‌ ഗിയറിലായിരുന്ന കാറ് കുത്തിയോഴുകിക്കൊണ്ടിരുന്ന പമ്പയാറ്റിലേയ്ക്ക് പൊടുന്നനെ കൂപ്പുകുത്തി! എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞെട്ടിത്തരിച്ച്,  പ്രതികരിക്കാന്‍ വൈകിയ തെല്ലിട നേരത്തിനു ശേഷം ഡ്രൈവര്‍ സീറ്റ്‌വിട്ട് ആന്‍റണിസാര്‍ പുറത്തു ചാടുമ്പോള്‍..........

ഒരു കൊച്ചു തീപ്പെട്ടിയില്‍, കുഞ്ഞുസ്വപ്‌നങ്ങള്‍ കൂട്ടിവെച്ച് മെനഞ്ഞെടുത്ത രണ്ട് മുത്തുകള്‍, കൈയ്യില്‍നിന്നും വഴുതി മണല്‍വാരി  ചെളിനീങ്ങിയ നദിയുടെ അടിത്തട്ടിലേയ്ക്ക് ആഴ്ന്നുപോയിരുന്നു!!

അലരിക്കരഞ്ഞിട്ടും ആളുകളെക്കൂട്ടി തപ്പിയിട്ടും രണ്ടുമണിക്കൂറിനു ശേഷമാണ് പുഴയുടെ അടിത്തട്ടില്‍ നിന്നും കയറിട്ടുകെട്ടി കാറ് കരയ്ക്കെടുത്തത്. വെള്ളംകയറി പ്രവര്‍ത്തന രഹിതമായ ഇലക്ട്രിക് സെന്‍റര്‍ ലോക്കുകളും പവര്‍ വിന്‍ഡോയും തകര്‍ത്ത്‌ അതിനുള്ളില്‍ പ്രവേശിക്കുന്നത് കാണാന്‍ കാത്തുനില്‍ക്കാതെ, മനസ്സ് ഭ്രാന്തമായി അലഞ്ഞ നിമിഷത്തിലെപ്പോഴോ കണ്ണില്‍ പതിഞ്ഞ "ഫ്യൂരുഡാന്‍" വിഷത്തില്‍ അദ്ധേഹത്തിന്റെ കൈയ്യെത്തിയത് ആരും ശ്രദ്ധിച്ചില്ല!! 

ചില്ലുവാതില്‍ തുറന്ന് ഓരോ തവണയും പുറത്തേയ്ക്ക് വരുന്ന നേര്സുമാരുടെയും ഡോക്ടറുടെയും മൊഴികളിലേയ്ക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരുപാട് കണ്ണുകള്‍.........! 

അകലെ സാറിന്‍റെ വീട് ഒരു ജനസാഗരമായി മാറിക്കഴിഞ്ഞിട്ടുണ്ടാവാം. ഓരോ തവണയും ആശുപത്രികളുടെ വേദന അടുത്തറിഞ്ഞിട്ടുള്ള തനിക്ക് ഒന്നുറപ്പാണ്. ഈ മനുഷ്യന്‍ കണ്ണുതുറന്ന് ഒരിക്കല്‍ക്കൂടി ലോകത്തെ ഉറ്റുനോക്കിയാല്‍, തന്നെ കാത്തിരിക്കുന്ന ഹൃദയഭേദകമായ നേര്‍ക്കാഴ്ചകളെയും ആത്മസംയമനത്തോടെ സ്വീകരിക്കാനാവും! ഓരോ മര്‍ത്യജീവനും വന്നുഭവിക്കുന്ന അപ്രതീക്ഷിത തകര്ച്ചകളോട് ദിവസങ്ങള്‍ക്കൊണ്ടോ മാസങ്ങള്‍ക്കൊണ്ടോ പൊരുത്തപ്പെട്ട്, മറവിയും ഓര്‍മയും പ്രാര്‍ത്ഥനയും പ്രത്യാശയുമാകുന്ന നൂലുകല്‍ക്കൊണ്ട് ഇഴചേര്‍ത്തു നെയ്തെടുത്ത പുതിയൊരു ജീവിതത്തിലേയ്ക്ക് പ്രവേശിക്കാനാവും. ഒരു കുഞ്ഞ് വീണ് എണീക്കുംപോലെ ഇത് മനുഷ്യന് ഈശ്വരന്‍ നല്‍കിയിരിക്കുന്ന അപാരമായ കരുത്താണ്!

രണ്ടാം നിലയുടെ പടികളിറങ്ങി നടക്കുമ്പോള്‍ ഓര്‍ത്തതൊക്കെയും പള്ളിയിലെ കൂട്ടമണികള്‍ കേട്ടുപേടിച്ച് എങ്ങോ പറന്നുപോയ കൊച്ചു പൂന്തോട്ടത്തിലെ പൂമ്പാറ്റകളെ പറ്റിയായിരുന്നു! കൂട്ടില്‍ ആണ്‍ കുരുവിയെയും കുഞ്ഞിക്കുരുവികളെയും കാണാതെ മോഹാലസ്യപ്പെട്ടു വീണുപോയ തേന്‍കുരുവിയെ പറ്റിയായിരുന്നു! തണുത്തുറഞ്ഞ തീപ്പെട്ടിക്കുള്ളില്‍ അടിഞ്ഞുപോയ മുത്തുകളെ പറ്റിയായിരുന്നു! അവ മെനഞ്ഞ നനഞ്ഞ ശലഭങ്ങളെപ്പറ്റിയും!!!
                  
                 ***

2010 ജൂലൈ 18ന് ഒരു നാടിനെയാകെ ദുഖത്തിലാഴ്ത്തിയ ദാരുണ സംഭവത്തില്‍ പൊലിഞ്ഞുപോയ രണ്ടു കുരുന്നു ജീവനുകള്‍ക്കും ആ മാതാപിതാകള്‍ക്കും പ്രാര്‍ത്ഥന നേര്‍ന്ന്‌ ഈ കഥ സമര്‍പ്പിക്കുന്നു. 

62 comments:

  1. നല്ല ഭാഷ ഈ പോസ്റ്റില്‍ നിറഞ്ഞു നില്‍ക്കുന്നു
    ആന്റണി മാഷിന്റെ ജീവിതം പറയുന്നതിനട്ക്ക് മാഷ്‌ കുട്ടികള്‍ക്ക് നല്‍കിയ പേര് അതൊരു വലിയ മനസ്സിനെ കാണിച്ചു ..
    അവസാനം വല്ലാതെ വേദനിപ്പിച്ചു "ഒരു കൊച്ചു തീപ്പെട്ടിയില്‍, കുഞ്ഞുസ്വപ്‌നങ്ങള്‍ കൂട്ടിവെച്ച് മെനഞ്ഞെടുത്ത രണ്ട് മുത്തുകള്‍, കൈയ്യില്‍നിന്നും വഴുതി മണല്‍വാരി ചെളിനീങ്ങിയ നദിയുടെ അടിത്തട്ടിലേയ്ക്ക് ആഴ്ന്നുപോയിരുന്നു!!" ലച്ചുവും പാറുവിനും എന്ത് സംഭവിചെന്നറിയാതെ പോസ്റ്റ്‌ തീര്‍ന്നു .
    അനുഭവമാണോ ജോസേട്ടാ ..?
    നന്നായിരിക്കുന്നു ഉപയോഗിച്ച ഭാഷ . അഭിന്ദനം അര്‍ഹിക്കുന്നു
    ആശംസകള്‍

    ReplyDelete
  2. പറയാതെ വയ്യ... ഇത്രയും മനോഹരമായ ഭാഷയില്‍ പറഞ്ഞ കഥ ഈ അടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല..
    കഥ വായിക്കുമ്പോള്‍ ആന്റണി മാഷും മക്കളും എല്ലാം നമ്മുടെ കണ്മുന്നില്‍ തെളിഞ്ഞു വരുന്നു, അത്രമേല്‍ മനോഹരം,അവതരണം..
    ഒരു യദാര്‍ത്ഥ ജീവിതത്തിന്‍റെ കഥവിഷ്കാരമാണ് ഇതെന്ന് തോന്നുന്നു,കാരണം ഇത് പോലൊരു വാര്‍ത്ത‍ എപോഴോ വായിച്ചതായി ഓര്‍ക്കുന്നു.. ഏതായാലും ഭാവകങ്ങള്‍ ഭായ്..

    "ബന്ധങ്ങളിലും സൌഹൃദത്തിലും പേരിലും മതമില്ല എന്നു തിരിച്ചറിവുള്ളതുകൊണ്ടാണ് ലക്ഷ്മിയും പാര്‍വതിയും ആന്‍റണിയുടെ മക്കളായി പിറന്നത്"
    ഇത് കലക്കി.. :)
    http://kannurpassenger.blogspot.com/

    ReplyDelete
  3. അനുഭവം ആണെന്ന് പറഞ്ഞു വെച്ചു. വല്ലാതെ നൊമ്പരപ്പെടുത്തി കളഞ്ഞല്ലോ ജോസ്
    " ഷോറൂമിലെത്തിയ പുതിയ ചുവന്ന നിറമുള്ള കാറിനുചുറ്റും പൂമ്പാറ്റകളെപ്പോലെ കുട്ടികള്‍ വട്ടമിട്ടു പറക്കുന്നത് സന്തോഷത്തോടെ താനും കണ്ടുനിന്നു. വഴിമദ്ധ്യേയുള്ള സെയില്‍സ്‌മാന്റെ വീട്ടിലെയ്ക്ക്, "
    ജീവിതത്തിലെ ഓരോ സന്തോഷത്തിന്റെ നിമിഷങ്ങളിലും സത്യത്തില്‍ ഒരു ഭയം വരാറുണ്ട് . എന്തൊക്കെയോ അരുതാത്തത് സംഭവിക്കുമോ എന്നൊരു തോന്നല്‍ . ഉടനെ തന്നെ മനസ്സിനെ തിരുത്തും . പാടില്ല ശുഭാപ്തി വിശ്വാസം ആണ് വേണ്ടത് .. അത് കൊണ്ടായിരിക്കണം മുകളിലെ വരികള്‍ വായിച്ചപ്പോള്‍ എന്റെ മനസ്സിലേക്ക് ഒരു കൊള്ളിയാന്‍ മിന്നിയത് . ഉടനെ തന്നെ സ്വയം തിരുത്തി .. പാടില്ല ആ കുഞ്ഞു മുഖങ്ങളെ മനസ്സില്‍ കണ്ടു.. അവരുടെ സന്തോഷമാണ് കാണേണ്ടത് .. അതിന്നു വേണ്ടിയായിരുന്നു വായന പൂര്‍ത്തിയാക്കിയത് ..പക്ഷെ
    "രണ്ടാം നിലയുടെ പടികളിറങ്ങി നടക്കുമ്പോള്‍ ഓര്‍ത്തതൊക്കെയും പള്ളിയിലെ കൂട്ടമണികള്‍ കേട്ടുപേടിച്ച് എങ്ങോ പറന്നുപോയ കൊച്ചു പൂന്തോട്ടത്തിലെ പൂമ്പാറ്റകളെ പറ്റിയായിരുന്നു! കൂട്ടില്‍ ആണ്‍ കുരുവിയെയും കുഞ്ഞിക്കുരുവികളെയും കാണാതെ മോഹാലസ്യപ്പെട്ടു വീണുപോയ തേന്‍കുരുവിയെ പറ്റിയായിരുന്നു! തണുത്തുറഞ്ഞ തീപ്പെട്ടിക്കുള്ളില്‍ അടിഞ്ഞുപോയ മുത്തുകളെ പറ്റിയായിരുന്നു! അവ മെനഞ്ഞ നനഞ്ഞ ശലഭങ്ങളെപ്പറ്റിയും!!"
    ഒടുവില്‍ വിധി എന്ന് സമാധാനിക്കാന്‍ ശ്രമിക്കുമ്പോഴും ആശിച്ചു പോകുന്നു അനുഭവം അല്ലായിരുന്നുവെങ്കില്‍ എന്ന് മാത്രം

    ReplyDelete
  4. ഇതുപോലൊരു സംഭവം വായിച്ചിരുന്നു.ജോസെലെറ്റ് കഥ ഹൃദയാവര്‍ജകമായി പറഞ്ഞു.അഭിനന്ദനങ്ങള്‍.

    ReplyDelete
  5. ജോസെലെറ്റ്,എന്‍റെ മക്കളുടെ പേര് യമുന,സുജ (ഗംഗ എന്നിടണമെന്നായിരുന്നു ആഗ്രഹം),മോഹന്‍ എന്നാണ്.

    ReplyDelete
  6. ഓരോ മര്‍ത്യജീവനും വന്നുഭവിക്കുന്ന അപ്രതീക്ഷിത തകര്ച്ചകളോട് ദിവസങ്ങള്‍ക്കൊണ്ടോ മാസങ്ങള്‍ക്കൊണ്ടോ പൊരുത്തപ്പെട്ട്, മറവിയും ഓര്‍മയും പ്രാര്‍ത്ഥനയും പ്രത്യാശയുമാകുന്ന നൂലുകല്‍ക്കൊണ്ട് ഇഴചേര്‍ത്തു നെയ്തെടുത്ത പുതിയൊരു ജീവിതത്തിലേയ്ക്ക് പ്രവേശിക്കാനാവും.

    ആന്റണി മാഷുടെ ജീവിതം

    ReplyDelete
  7. ടച്ചിങ്ങ്!

    വളരെ നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു. ആന്റണി മാഷ് മനസ്സില്‍ നിറഞ്ഞു നില്‌ക്കുന്നു.

    ReplyDelete
  8. ഇത് ശെരിക്കും നീരേടുപുറത്ത് നടന്ന സംഭവമല്ലേ????......

    ReplyDelete
    Replies
    1. അതെ ബിജോയ്‌,
      ഇതിലെ കഥപറയുന്നയാളെ മാത്രമേ സൃഷ്ടിച്ചെടുക്കേണ്ടിവന്നുള്ളൂ!! ബാക്കി ഒരിക്കലും മനസ്സില്‍നിന്നും മായാത്ത ആ സംഭവം തന്നെയാണ്.

      Delete
  9. നൊമ്പരപ്പെടുത്തി.. ഒരു നീറ്റല്‍ ... ഭാവുങ്ങള്‍ പുഞ്ചപ്പാടം.

    ReplyDelete
  10. ഇത് വായിച്ചപ്പോള്‍ മനസ്സില്‍ കുഞ്ഞു നൊമ്പരം ...നന്നായി അവതരിപ്പിച്ചു ...!

    ReplyDelete
  11. പണ്ട് ഇതേപറ്റി വായിച്ചതോര്‍ക്കുന്നു.ഇതും കൂടിയായപ്പോള്‍ മനസ്സാകെ ഉലഞ്ഞു,

    ReplyDelete
  12. ഇത് വായിക്കുമ്പോൾ എനിക്ക് മനസ്സിലുള്ള വികാരം കുഞ്ഞു നൊമ്പരമൊന്നുമല്ല,ഒരുതരം ഞെട്ടലും ആകാംഷയുമാണ്. കാരണം ഇങ്ങനെ ഒരു മൂന്ന് മാസക്കാലം ഞാനും ആസ്പത്രിയിൽ ഒരു ബോധവും ഇല്ലാതെ കിടന്നതാണ്.! അപ്പോൾ പുറത്ത് നിൽക്കുന്നവരുടെയെല്ലാം മനസ്സുകളിലൂടെ വന്ന വികാരങ്ങൾ എന്താവുമെന്ന് ഇത് വായിക്കുമ്പോൾ കുറച്ചെങ്കിലും എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.! ആശംസകൾ ഇച്ചായാ.

    ReplyDelete
  13. സമാനമായ ഒരു സംഭവം പത്രത്തില്‍ വായിച്ചത് ഓര്‍ക്കുന്നു....
    വായനക്ക് ശേഷം ഞാന്‍ ലേബല്‍ ഒന്നുകൂടി നോക്കി കഥ ആണെന്ന് ഉറപ്പു വരുത്തി.
    കഥയുടെ കെട്ടുറപ്പുള്ള സംഭാവ്യമായ കാര്യം..... ഇതില്‍ പരം വേദനാജനകമായ മറ്റെന്താണ് ഉള്ളത്.

    ReplyDelete
  14. അവതരണത്തിന്റെ മികവില്‍ ഓരോരുത്തരും മനസ്സില്‍ കുടിയേറി. വായനക്കൊടുവില്‍ മനസ്സില്‍ പതിഞ്ഞു പോയി വേദന നിറഞ്ഞ നിമിഷങ്ങളോരോന്നും.

    ReplyDelete
  15. ജോസൂ.. ഇത് സംഭവ കഥയാണോ ? ഒരു സംഭവ കഥ പറയുന്ന ഒരു പ്രതീതിയും എനിക്ക് തോന്നിയില്ല. കഥ പറയുന്നതിനേക്കാള്‍ കൂടുതല്‍ സമയം കഥാപാത്രങ്ങളെ കുറിച്ചും കഥാ പശ്ചാത്തലത്തെ കുറിച്ചും സംസാരിക്കാന്‍ ശ്രമിച്ചോ എന്നും സംശയിക്കുന്നു. ചിലപ്പോള്‍ എന്‍റെ തെറ്റിദ്ധാരണ കൊണ്ടാകാം ഇങ്ങനെ തോന്നുന്നത്. പക്ഷെ മനസ്സില്‍ തോന്നുന്നത് പറയാതിരുന്നാല്‍ അത് ശരിയാകില്ല ..

    പിന്നെ , ഇഷ്ടപ്പെട്ടത് ജോസുവിന്റെ സ്ഥിരം ശൈലി ആണ്. ഈ കഥയിലും അത് പല ഭാഗങ്ങളില്‍ പ്രകടമായിരുന്നു. സൌഹൃദത്തിനും ബന്ധത്തിനും ഒന്നും മതമില്ല എന്ന് വീണ്ടും ഈ കഥയിലൂടെ ഓര്‍മപെടുത്തിയിരിക്കുന്നു. അത് ആന്റണി സാറിന്റെ ഫ്ലാഷ് ബാക്കിലും ആ സൂചന ഉണ്ടായിരുന്നു. എഴുത്തിന്റെ പല ഭാഗത്തും ഹൃദയ സ്പര്‍ശിയായ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചതും ഇഷ്ടമായി.

    ആരുമല്ലാത്ത ആളുകള്‍ക്ക് വേണ്ടിയും നമ്മള്‍ ചിലപ്പോള്‍ വിലപിച്ചു പോയേക്കാം എന്ന ചിന്ത നമ്മുടെ ഉള്ളിലെ മനുഷ്യത്വത്തെയും നന്മയെയുമാണ് എടുത്തു കാണിക്കുന്നത്. അത് ജോസുവിന്റെ മനസ്സില്‍ വിരിയുന്ന എല്ലാ അക്ഷരങ്ങളിലും , എഴുത്തുകളിലും എനിക്ക് കാണാന്‍ സാധിക്കാറുണ്ട്. മണ്ണിന്റെ മക്കള്‍, സൌഹൃദത്തിന്റെ മതം , പിന്‍വിളി തുടങ്ങിയ എഴുത്തുകളില്‍ എല്ലാം അത് വായിച്ചറിഞ്ഞിട്ടും ഉണ്ട്. അത്തരം ചിന്താഗതികള്‍ അഭിനന്ദനീയം തന്നെ.

    പിന്നെ, മാഷ്‌ വിഷം കഴിച്ച ആ ഭാഗം എനിക്ക് പൂര്‍ണമായും മനസിലായില്ല. അതായത് കാര്‍ പമ്പയില്‍ വീഴുന്ന ഭാഗം തൊട്ട് മാഷ്‌ വിഷം കഴിക്കുന്ന ഭാഗം വരെ... ഒരു അനുഭവ കഥ പോലെ തോന്നിയതെ ഇല്ല..വളരെ നാടകീയത തോന്നി പോകുന്ന എഴുത്ത്.

    ഇതൊരു അനുഭവ കഥ ആണെന് പറഞ്ഞത് കൊണ്ട് മാത്രം ഒരു കാര്യം കൂടി പറയാന്‍ ആഗ്രഹിക്കുന്നു , ഞാന്‍ എഴുതി വന്നതിന്റെ , എനിക്ക് മനസ്സില്‍ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ഭാഗങ്ങളെ ചൂണ്ടിക്കാണിച്ചതില്‍ എവിടെയെങ്കിലും അറിയാതെ വിഷമം താങ്കള്‍ക്കുണ്ടായെങ്കില്‍ അതിനു ഞാന്‍ മാപ്പ് ചോദിക്കുന്നു.

    ReplyDelete
    Replies
    1. ജോസ്സൂ അയച്ചു തന്ന ആ വാര്‍ത്ത വായിച്ചു...ഞാന്‍ പറഞ്ഞ ഭിപ്രായം പിന്‍ വലിച്ചിരിക്കുന്നു...

      Delete
  16. പൂമ്പാറ്റകള്‍ അങ്ങിനെയാണ് നന്മയുടെ വര്‍ണ്ണ ചിറകുമായ് അവരങ്ങിനെ പറക്കും ,അവരുടെ സാന്നിധ്യം തന്നെ ഒരാശ്വാസമാണ് .
    പക്ഷെ ദൈവം പൂമ്പാറ്റകള്‍ക്ക് ആയുസ്സ് കൂടുതല്‍ കൊടുക്കാറില്ലല്ലോ ,ഒരു വസന്തത്തില്‍ എപ്പോഴോ വന്ന് എപ്പോഴോ പോയ്‌ മറഞ്ഞ ഒരു പൂമ്പാറ്റ ,മനോഹരമായ ഭാഷയില്‍ മനോഹരമായ അവതരണം അവസാനിപ്പിച്ച ആ വരികളില്‍ അത് എടുത്തു കാണിച്ചു ,ആശംസകള്‍ കൂട്ടുകാരാ ഒപ്പം എല്ലാ നന്മകളും നേരുന്നു

    ReplyDelete
  17. ആ പൂമ്പാറ്റകള്‍ , ലെച്ചുവും പാറുവും , ഇതൊരു കഥ മാത്രമായിരിക്കണമെന്നു ആശിക്കുന്നവര്‍ ആണ് എല്ലാവരും, പക്ഷെ ..ആറുവര്ഷം മുമ്പ്, വേനലില്‍ വരണ്ടുണങ്ങിയ തോട്ടില്‍ മുടി കനം പോലെ ഒഴുകിവന്ന വെള്ളം അടിഞ്ഞുകൂടി കിടന്ന ഒരു ഗര്‍ത്തത്തിനു , ഒരു മാരുതി കാറിനെ പൂര്ണമായും ഉള്കൊള്ളാന്‍ കഴിഞ്ഞെന്നറിഞ്ഞപ്പോള്‍ എന്റെ നാട് നടുങ്ങി, ഒരു ലെച്ചുവും പാറുവും, പിന്നെ അവരുടെ മതാപിതാക്കളും. ഒരു കുടുമ്പം ഒന്നായി മണല്‍ വാരല്‍ തീര്ത്ത ആ കുഴിയില്‍ തികഞ്ഞ വേനല്‍ കാലത്ത് ഈ ലോകം വിട്ടെങ്കില്‍ അതിനെയായിരിക്കും വിധി എന്ന് വിളിക്കുന്നത്‌ ,

    ReplyDelete
  18. ഫൈനല്‍ ഡെസ്റ്റിനേഷന്‍....

    ഓരോരുത്തര്‍ ഓരോ വഴിയേ. എന്തായാലും അവിടെയെത്തിയേ പറ്റൂ. എന്നാലും ചില യാത്രകള്‍ കാണുമ്പോള്‍ ഹൃദയം കലങ്ങിപ്പോകും. നീരേറ്റുപുറത്തെ കുട്ടികളുടെ കാര്യവും അങ്ങിനെ തന്നെ. അല്ലെങ്കിലെന്ത്? സ്വാഭാവികമല്ലാത്ത എല്ലാ മരണങ്ങളും അങ്ങിനെ തന്നെ.

    ReplyDelete
  19. നന്നായി അവതരിപ്പിച്ചു.
    ആശംസകള്‍

    ReplyDelete
  20. ഇതു പോലൊരു വാർത്ത പണ്ട് വായിച്ചിരുന്നു. ആരെങ്കിലും മരിഛ്കിരുന്നോ എന്ന് ഓർമ്മയില്ല. അതു തന്നെയാണോ ഇത്.

    നടന്ന സംഭവം എന്ന് പറഞ്ഞത് കൊണ്ട് നൊമ്പരപ്പെടുത്തി.

    ReplyDelete
  21. സങ്കടപ്പെടുത്തി..

    ReplyDelete
  22. സുപ്രഭാതം...
    നൊമ്പരപ്പെടുത്തുന്ന ഒരു പൊന്‍ പുലരി എന്നെ സ്വാഗതം ചെയ്തിരിയ്ക്കുന്നു..!

    “ഓരോ മര്‍ത്യജീവനും വന്നുഭവിക്കുന്ന അപ്രതീക്ഷിത തകര്ച്ചകളോട് ദിവസങ്ങള്‍ക്കൊണ്ടോ മാസങ്ങള്‍ക്കൊണ്ടോ പൊരുത്തപ്പെട്ട്, മറവിയും ഓര്‍മയും പ്രാര്‍ത്ഥനയും പ്രത്യാശയുമാകുന്ന നൂലുകല്‍ക്കൊണ്ട് ഇഴചേര്‍ത്തു നെയ്തെടുത്ത പുതിയൊരു ജീവിതത്തിലേയ്ക്ക് പ്രവേശിക്കാനാവും.“
    ഒരു തരി വെട്ടം...ആലികത്തുവാന്‍ പ്രാര്‍ത്ഥനകള്‍...!

    ReplyDelete
  23. ഇവിടെയോ വായിച്ച ഒരു സംഭവം ഓര്‍മ്മ വന്നു. അത് പറയാനുപയോഗിച്ച ഭാഷയും നല്ലത്. എങ്കിലും ജോസ്‌ലെറ്റ് ഇത്രയേറെ ഭാഷയെ ഉപയോഗിക്കാനറിയുമ്പോള്‍ പറയുന്നതില്‍ അല്പം കൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി. ഇതിപ്പോള്‍ കഥയുടെ ആഖ്യാനരീതിയൊഴികെ മറ്റെല്ലാം എനിക്ക് ഏറെ ഹൃദ്യമായി തോന്നി. ഇവിടെ എന്റെ കൈയടി കഥക്കല്ല. മറിച്ച് അതിലേക്കായി ജോസ്‌ലെറ്റ് ഉപയോഗിച്ച ഭാഷയുടെ ചാരുതക്ക് മാത്രം..

    ReplyDelete
  24. ഭാഷ മനോഹരമായി ഉപയോഗിച്ചു.
    ആഖ്യാനവും, അവതരണവും ഒട്ടും മോശമായില്ല,
    ഹൃദയത്തില്‍ തൊട്ട കഥ.
    ആശംസകള്‍ നേരുന്നു.

    ReplyDelete
  25. അതെ ഈ വാര്‍ത്ത ഞാനും വായിച്ചിരുന്നു.....ജോസൂ അതി മനോഹരമായി വിവരിച്ചു...കഥ എന്ന ലേബള്‍ മാറ്റി എന്തെങ്കിലും കൊടുക്കുക...എന്തു കൊടുക്കുമല്ലെ ??...ജീവിതം കഥയും ചരിത്രവുമാകുന്ന കാലം...

    ReplyDelete
  26. ഹൃദയത്തില്‍ തൊട്ട കഥ.

    ReplyDelete
  27. ആര്‍ദ്രമായി തന്നെ പറഞ്ഞു, നല്ല ഭാഷയില്‍ ... കഥയല്ല; ഒരു സംഭവം!

    ReplyDelete
  28. ജോസ്, ഈ പോസ്റ്റ്‌ വല്ലാതെ നൊമ്പരപ്പെടുത്തി . എല്ലാരും പറഞ്ഞത് പോലെ കഥ പറയാന്‍ ഉപയോഗിച്ച ഭാഷ അഭിനന്ദനമര്‍ഹിക്കുന്നു പ്രത്യേകിച്ചും അവസാന പാരഗ്രഫ് ! തണുത്തുറഞ്ഞ തീപ്പെട്ടിക്കുള്ളില്‍ അടിഞ്ഞുപോയ മുത്തുകളെ പറ്റിയായിരുന്നു! അവ മെനഞ്ഞ നനഞ്ഞ ശലഭങ്ങളെപ്പറ്റിയും!! !ഈ നല്ല ഭാഷയ്ക്കും ഹൃദ്യമായ വിവരണത്തിനും അഭിനന്ദനങള്‍ കൂട്ടുകാരാ !

    ReplyDelete
  29. മാഷും കുട്ടികളും മനസ്സില്‍ കയറി.
    നൊമ്പരങ്ങളും നോവും ചാലിച്ചു പറഞ്ഞ കഥ!

    ReplyDelete
  30. വരാന്‍ അല്‍പ്പം വൈകിപ്പോയി വളരെ നല്ലൊരു വായന ഒപ്പം സന്കെടപെടുത്തുന്ന ഒരു കഥ യും എഴുത്ത് നന്നായിരിക്കുന്നു

    ReplyDelete
  31. ടച്ചിംഗ് ...ഈ സംഭവം റിയൽ ആണല്ലെ...നൊഏപ്പറിലോ മറ്റോ കണ്ടതായ്ിഓർക്കുന്നു..

    ReplyDelete
  32. valare nannayi oru sambhavatthe vaikarika muhoorthangalode ulla kadhayayi paranja josoottyk abhinandanangal...

    ReplyDelete
  33. ഹൃദയ സ്പര്‍ശിയായിരുന്നു...
    അവതരണവും നന്നായി...

    ReplyDelete
  34. ഒരു സിമ്പ്ലന്‍ കഥ..പക്ഷെ അത് പറഞ്ഞ ഭാഷ അഭിനന്ദനീയം..
    അത് കൊണ്ട് തന്നെ നല്ലൊരു വായന ലഭിച്ചു..
    നന്ദി സുഹൃത്തേ..

    ReplyDelete
  35. ഇതുപോലൊരു സംഭവം വായിച്ചിരുന്നു....നന്നായി...

    ReplyDelete
  36. നല്ല പദസമ്പത്തിനാല്‍ സമ്പുഷ്ടമായ ഹൃദയസ്പര്‍ശിയായ ഒരു കഥ.മലയാള സാഹിത്യലോകത്തിന് മുതല്‍കൂട്ടാവുന്ന ഒരു എഴുത്തുകാരനായി മാറട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  37. ഒരു യഥാർത്ഥ കഥയുടെ നൊമ്പരം തൊട്ടറിയിച്ചിരിക്കുന്നൂ....
    ഈ സമർപ്പണം നന്നായി കേട്ടോ ഭായ്

    ReplyDelete
  38. നൊമ്പരപെടുത്തിയല്ലൊ
    നന്നായി പറഞ്ഞു
    ആശംസകൾ

    ReplyDelete
  39. ജോസേ, ചില സാങ്കേതിക കാരണങ്ങളാല്‍ വായന വൈകി, ജോസിന്‌റെ ഞാനിതുവരെ വായിച്ചിട്ടുള്ള രചനകളേക്കാള്‍ മികച്ച കയ്യടക്കവും, പദ പ്രയോഗങ്ങളും. വാക്കുകളെ അമ്മാനമാടലും ഈ രചനയില്‍ കണ്‌ടു. അവതരണം മികച്ചത്‌, ആശംസകള്‍ ചെങ്ങായീ,,, ഇനിയും ഇതു പോലുള്ളവ വരട്ടെ. വായന കഴിഞ്ഞാലും മനസ്സില്‍ ഒരു മുറിവ്‌ സമ്മാനിക്കുന്ന രചനകള്‍ക്ക്‌ വളരെ പ്രസക്തിയുണ്‌ട്‌. അതിനെ എഴുത്തുകാരന്‌റെ കഴിവായി നമുക്ക്‌ കണക്കാക്കാം...

    ReplyDelete
  40. ജോസേ, ചില സാങ്കേതിക കാരണങ്ങളാല്‍ വായന വൈകി, ജോസിന്‌റെ ഞാനിതുവരെ വായിച്ചിട്ടുള്ള രചനകളേക്കാള്‍ മികച്ച കയ്യടക്കവും, പദ പ്രയോഗങ്ങളും. വാക്കുകളെ അമ്മാനമാടലും ഈ രചനയില്‍ കണ്‌ടു. അവതരണം മികച്ചത്‌, ആശംസകള്‍ ചെങ്ങായീ,,, ഇനിയും ഇതു പോലുള്ളവ വരട്ടെ. വായന കഴിഞ്ഞാലും മനസ്സില്‍ ഒരു മുറിവ്‌ സമ്മാനിക്കുന്ന രചനകള്‍ക്ക്‌ വളരെ പ്രസക്തിയുണ്‌ട്‌. അതിനെ എഴുത്തുകാരന്‌റെ കഴിവായി നമുക്ക്‌ കണക്കാക്കാം...

    ReplyDelete
  41. നടന്ന ഒരു ദുരന്തം ഇത്രയും ഹൃദയം പൊട്ടുന്ന വേദന പകരും വിധം സൌമ്യവും സുന്ദരവുമായ ഭാഷയില്‍ പകര്‍ത്തി എഴുതിയതു നന്നായി എന്ന് പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ല. ജോസ് എഴുതിയ ഓരോ വരികളും ഓരോ രംഗങ്ങള്‍ ആക്കി വേദനയില്‍ ചാലിച്ച് മനസ്സില്‍ വരയ്ക്കുകയാണ് വായനക്കാരന്‍. അത്രയും തന്മയത്വം ഈ എഴുത്തില്‍ ഉണ്ട് സുഹൃത്തേ !!

    ReplyDelete
  42. നല്ല ഭാഷയില്‍ തന്നെ കഥ പറഞ്ഞു..... ഹൃദയ സ്പര്‍ശിയായി. ആശംസകള്‍

    ReplyDelete
  43. കണ്‍ മുന്നില്‍ തെളിഞ്ഞു കാണുന്ന കഥാപാത്രങ്ങള്‍ ജോസിന്റെ കയ്യടക്കത്തില്‍ ഒരു കഥ പറഞ്ഞു തന്നു..പക്ഷെ അത് ജീവിതത്തിന്‍റെ കയ്യൊപ്പ് ചാര്‍ത്തിയ അനുഭവമായിരുന്നുവെന്നു അവസാന വരികളിലാണ് അറിഞ്ഞത്..അതോടെ കണ്ണുകള്‍ നനയുകയായിരുന്നു. നല്ല എഴുത്തിനു ആശംസകള്‍

    ReplyDelete
  44. സങ്കടപ്പെടുത്തുന്ന സംഭവം...ജോസേ...നീ അവതരിപ്പിച്ചിരിക്കുന്ന രീതി സുന്ദരം...പക്ഷേ കഥ എന്നൊന്നും ലേബല്‍ നല്‍കണ്ട...ഇതു കഥയല്ലല്ലോ...

    ReplyDelete
    Replies
    1. ശ്രീക്കുട്ടന്‍ ഉള്‍പടെ പലരും പങ്കുവച്ച ഈ കുറിപ്പിന്റെ "ലേബല്‍" സംബന്ധിച്ച് എനിക്കുതന്നെ വലിയ ധാരണയില്ല. കാരണം,

      പത്രത്താളുകളില്‍ വിവരിച്ച സംഭവം നടന്നത് എന്റെ വീടിന്റെ വളരെയടുത്താണ്. അതുകൊണ്ടാണ് ഇന്നും മായാതെ മനസ്സില്‍ നില്‍ക്കുന്നത്. അത് ഹൃദയസ്പര്ശിയാകുന്ന തരത്തില്‍ വായനക്കാരിലേയ്ക്ക് എങ്ങനെയെത്തിക്കും എന്ന ചിന്തയില്‍നിന്നും ദുരന്തമൊഴികെയുള്ള കാര്യങ്ങള്‍ മുഴുവനും, കാര്‍ ഷോറൂമിലെ സെയില്‍സ്‌മാനെയും മാഷിന്‍റെ ഭൂതകാലവുമെല്ലാം സൃഷ്ടിച്ചെടുക്കുകയായിരുന്നു. യാഥാര്ത്യമല്ലാത്തവ പലതും വരുമ്പോള്‍ കഥ എന്ന് വിളിക്കുന്നതല്ലേ കൂടുതല്‍ അഭികാമ്യം? "സംഭവം" എന്ന് ലേബല്‍ നല്‍കിയാല്‍ ഞാന്‍ കളവു പറയുംപോലെ വരില്ലേ?

      വായിക്കാനെത്തിയ പ്രിയ സുഹൃത്തുക്കള്‍ക്കെല്ലാം നന്ദിയറിയിക്കട്ടെ.

      Delete
  45. നൊമ്പരപ്പെടുത്തിയ കഥ, സംഭവിച്ചതാണെന്ന് പറയുമ്പോള്‍ വല്ലാതെ വേദനിക്കുന്നു.. മാഷേയും കുടുംബത്തേയും വയനയിലൂടെ മനസ്സിലേക്കാവാഹിക്കാന്‍ കഴിഞ്ഞത് എഴുത്തിന്‍റെ മികവുതന്നെ.. ആശംസകള്‍.

    ReplyDelete
  46. വായിച്ചു, ഈ പറഞ്ഞ സംഭവം പത്രത്തില്‍ വായിച്ചത് ഓര്‍മ്മയുണ്ട്. എന്താ ചെയ്യുക..വിധി എന്നും പറഞ്ഞ് ആശ്വസിക്കുകയല്ലാതെ..

    എഴുത്ത് വളരെ നന്നായിരിക്കുന്നു, നല്ല ഭാഷ. അഭിനന്ദനങ്ങള്‍..

    ReplyDelete
  47. കരളില്‍ നോവ്‌ പടര്‍ത്തിയ കഥ.... ആന്റണി മാഷും കുട്ടികളും .. ഇഷ്ട്ടമുള്ള വര്‍ണ്ണങ്ങളില്‍ വരച്ചു വെച്ച ആകുടുംബതിന്റെ ചിത്രങ്ങളും ... ഒരു കണ്ണീരാറ്റില്‍ നനഞ്ഞലിഞ്ഞു പടര്‍ന്നു പോയത് പോലെ........ ഹൃദ്യമായ ഭാഷയില്‍ വരച്ച നോവ്‌ ചിത്രത്തിന് ഹൃദയം നിറഞ്ഞ ആശംസകള്‍ പ്രിയ സുഹൃത്തേ......

    ReplyDelete
  48. ഇത് വായിച്ചുകഴിഞ്ഞ്, വെറുതെ വാര്‍ത്തയില്‍ കണ്ണോടിച്ചപ്പോള്‍ തന്നെ എന്തോപ്പോലെയായി..!
    എന്ത് അഭിപ്രായം പറയണമെന്നറിയില്ല സുഹൃത്തേ..

    ReplyDelete
  49. കഥയായാലും സംഭവമായാലും പറഞ്ഞ രീതി ഹൃദയത്തില്‍ തൊടുന്ന ആര്‍ദ്രതയായി...

    ReplyDelete
  50. ഈ സംഭവം എനിയ്ക്ക് അറിയാവുന്നതാണ്. അതിലെ കഥാപാത്രങ്ങളുടെ പേരു മാറ്റിയിട്ടുണ്ടല്ലോ.
    ഏതായാലും സംഭവവിവരണം ഇഷ്ടപ്പെട്ടു. ഹൃദയത്തില്‍ തുളച്ചു കയറുന്ന അവതരണശൈലി... അഭിനന്ദനങ്ങള്‍...
    അകാലത്തില്‍ ദൈവംതമ്പുരാന്റെ പൂന്തോട്ടത്തിലേക്കു പറന്നുപോയ കൊച്ചു ചിത്രശലഭങ്ങള്‍ക്ക് ആദരാഞ്ജലികള്‍...

    ReplyDelete
  51. നല്ല ഭാഷ.
    അനുഭവം പോലെ തോന്നിച്ചു.

    ReplyDelete
  52. വളരെ ഹൃദയസ്പര്‍ക്കായി കഥാ രൂപത്തില്‍
    അവതരിപ്പിച്ച സംഭവം, സത്യത്തില്‍ നൊമ്പരപ്പെടുത്തി
    ജോസൂട്ടി.
    സംഭവം കേട്ടതുപോലൊരു തോന്നല്‍,
    വീണ്ടും ഹൃദയസ്പര്‍ക്കാ യ പുതിയ
    കഥാ രൂപങ്ങളുമായി വരിക, ആശംസകള്‍

    ReplyDelete
  53. നന്നായി ഭായി ,, നല്ല രീതിയില്‍ അവസാനിപ്പിച്ചിരിക്കുന്നു ..

    ഇപ്പോഴാണ് വായിക്കാന്‍ സമയം കിട്ടിയത് അല്ല കണ്ടെത്തിയത്.. :)

    ReplyDelete
  54. UR IMAGINATION IS WONDERFUL AND THIS STORY IS TOUCHING.

    ReplyDelete

Related Posts Plugin for WordPress, Blogger...