12.12.11

ബൂലോകത്തില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം

കുറച്ചുനാള്‍ മുന്‍പുവരെ മാസത്തില്‍ ഒരിക്കലെങ്കിലും തോന്നിയിരുന്നു ഞാന്‍ ഒരു വിഡ്ഢിയാണെന്ന്. എന്നാല്‍ ഇന്നു സംശയലെശ്യമേന്നേ എനിക്കറിയാം ഓരോ ബ്ലോഗ് പോസ്റ്റ്‌ ചെയ്യുമ്പോഴും ഞാന്‍ ഒരു പമ്പരവിഡ്ഢി തന്നെയാണ്.  കാരണമറിയെണ്ടേ? ഇവിടെ വിദ്യാര്‍ത്ഥി അധ്യാപകനെക്കള്‍ അറിവുള്ളവനാണ്, വായക്കാരന് എഴുത്തുകാരനെക്കാള്‍ ചിന്താശക്തിയുണ്ട്. അതുപോലെ ഇതെഴുതുന്ന എന്നെക്കാള്‍ വിജ്ഞാനം കൊണ്ടും ആത്മസമ്പത്തുകൊണ്ടും വായിക്കുന്ന നിങ്ങളോരോരുത്തരും ശ്രേഷ്ഠരാണ്.


തത്വഞാനിയോ ചിന്തകനോ, തെല്ലും പ്രശസ്തനോ അല്ലായിരുന്നിട്ടും,  തികച്ചും പരിഹാസ്യതയോടും അവജ്ഞയോടും കൂടി ഈ കുറിപ്പ് തള്ളപ്പെടും എന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നിട്ടും നിര്‍ലജ്ജം ഞാന്‍ ഈ സാഹസത്തിനു മുതിര്‍ന്നത് ബ്ലോഗുകളുടെ ലോകത്ത് ഒരു പക്ഷിയുടെ ചിറകിന്റെ  സ്വാതന്ത്ര്യം ഞാന്‍ അനുഭവിച്ചു തുടങ്ങിയതുകൊണ്ട് മാത്രമാണ്.
  
ഇവിടെ തികച്ചും പുതുമുഖമായിരുന്നിട്ടും ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ട് ആകാശംപോലെ വിശാലമായ ഒരു ക്യാന്‍വാസ് കണ്ടു. അതില്‍ ഏതു സമകാലിക വിഷയവും കയ്യിലെടുത്തമ്മാനമാടുന്ന അതുല്യ പ്രതിഭകളെ കണ്ടു. അച്ചടിത്താള്കളില്‍ എത്തിപ്പെട്ടില്ലെങ്കിലും കഥയും കവിതയും വിളയുന്ന പുതിയ വയലുകളും അവയിലെ വിതക്കാരെയും കണ്ടു. താരാപഥത്തിലെ തിളക്കങ്ങള്‍പോലെ, അറിഞ്ഞും അറിയപ്പെടാതെയും മിന്നുന്ന പൊട്ടുകളില്‍ വലുതും, ചെറുതും, പേരുള്ളതും ഇല്ലാത്തതുമായ ഒത്തിരിപ്പേര്‍.......... മലയാള ഭാഷയും വായനയും ആന്യംനിന്നു പോകുന്നുവെന്ന് ആക്ഷേപമുള്ള ഈ കാലഘട്ടത്തിലും നമുക്കാഹ്ലാദിക്കാന്‍ വകനല്‍കുന്ന ഉന്നതനിലവാരവും വിജ്ഞാനവുമുള്ള, വിവിധ വിഷയങ്ങളില്‍ വ്യക്തമായകാഴ്ചപ്പാടുള്ള, പ്രതികരണശേഷിയുള്ള ഒരു വലിയ സമൂഹം.


അകന്നു നിന്നപ്പോഴാണ് നാട് എത്ര സുന്ദരമായിരുന്നുവെന്നും നന്‍മകള്‍ നമ്മെ തൊട്ടാണ് നിന്നിരുന്നുവെന്നും അറിഞ്ഞത്. ലോകത്തെ മുഴുവന്‍ സ്നേഹിക്കാനുള്ള വിശാലമനസ്ഥിതി ഇല്ലാത്തതിനാലാവാം തന്നിലേക്കുതന്നെ ചുരുങ്ങി സ്വന്തം ഗ്രാമത്തെപ്പറ്റിയെങ്കിലും ചിന്തിച്ചതും ഓര്‍മ്മകള്‍  പങ്കുവയ്ക്കാന്‍ ബ്ലോഗ്‌ ഒരു ഉപാധിയായതും. ഒരു ചെറു കുറിപ്പെങ്കിലും, അതില്‍ ഇത്തിരി കാമ്പുണ്ടാവണമെന്നും, ഒരു വായനക്കാരനേയുള്ളൂവെങ്കിലും ചിന്തിക്കാനുതകുന്ന ഒരു നല്ല ആശയമെങ്കിലും പകര്‍ന്നുനല്‍കാന്‍ അതിനു കഴിയണമെന്നുമാണ് ആഗ്രഹം.


സിനിമ എന്ന ബ്രഹുത്തായ മാധ്യമം വഴി പണ്ടുമുതല്‍ക്കേ നല്ല സന്ദേശങ്ങള്‍ സമൂഹത്തിലെക്ക് കൈമാറ്റം ചെയ്യപ്പെട്ടിടുണ്ട്. ചില ലോകോത്തര സിനിമകള്‍, അതിന്‍റെ സംവിധായകര്‍ നമുക്ക് നല്‍കിയത് വലിയ നന്മയുടെയും സംസ്കാരത്തിന്‍റെയും ചരിത്രങ്ങലാണ്. ഇന്നു ലോകം ഒരു നെറ്റ്‌വര്‍ക്കിനുള്ളില്‍, അവിടെ ഇ-ബൂക്കുകളുടെയും, പത്രം, ബ്ലോഗിങ് തുടങ്ങി വായനയുടെ വിശാലമായ ഒരു ലോകം മുന്നില്‍ക്കണ്ട് തന്നെയാണ് "ആപ്പിള്‍" തുടക്കമിട്ട ടാബ്ലെറ്റ്‌ കമ്പ്യുട്ടറുകളുടെ തരംഗം തന്നെ ഉണ്ടായത്.
ആകാശ് എന്ന മിനി ടാബ്ലെറ്റ് ഏറ്റവും തുച്ച്ചമായ തുകക്ക് കുട്ടികളിലെയ്ക്കെത്തിച്ചു ഇന്ത്യ ഇന്നു ലോകത്തിനു മുന്‍പില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.


ഇ-ലോകത്ത് പ്രലോഭിപ്പിക്കുന്നതെന്തും  ആര്‍ത്തിയോടെ വായിക്കാനൊരുങ്ങി പെട്ടെന്ന് മുഖം അടുത്തിക്കുന്ന കുഞ്ഞിലേക്ക്‌ തിരിഞ്ഞു കുറ്റബോധത്താല്‍ പിന്‍വാങ്ങാറുണ്ട്.
 എവിടെയും ഏറ്റവും മുന്‍നിരയില്‍ കുട്ടികളാണ്‌. നാളെ അവരിലേയ്ക്ക് എത്തിപ്പെടുന്നതും ഇതുതന്നെയല്ലേ?  അതുകൊണ്ടുതന്നെയാണ് നന്മ, നല്ലത് എന്ന ആശയത്തിന് പ്രസക്തിയേറുന്നത്. നല്ലതിനെപറ്റി പ്രസംഗിച്ചാല്‍ മാത്രമാവില്ല. ഉദാഹരണം,



 ഒരുകാലത്ത് തന്‍റെ "പവിത്രം" എന്ന സിനിമ പ്രദര്‍ശനവിജയം നേടാഞ്ഞതില്‍ മനംനൊന്ത്,  "ഇന്നത്തെ സമൂഹത്തിനെന്തുപറ്റി? ഇ പോക്കില്‍ എനിക്ക് വേദനയുണ്ട്." എന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ വിലപിച്ച ടി.കെ രാജീവ്‌ കുമാര്‍ എന്ന സംവിധായകന്‍ കാലങ്ങള്‍ക്കിപ്പുറം അതേ സമൂഹത്തിനായി വച്ചുനീട്ടിയ  "രതിനിര്‍വ്വേദം" എന്ന ഇക്കിളി സിനിമയോര്‍ത്തു തെല്ല് വേദനയുണ്ട്. 


അശ്ലീലത്തിന്റെ അതിപ്രസരം മൂലം  ബ്ലോഗ്ഗിങ്ങിലെ മുടിചൂടാമന്നനായ ബെര്‍ളിയെ, ബ്ലോഗ്ഗിലെ മറ്റൊരു ആദരണീയ വ്യക്തിത്തമായ ബഷീര്‍ വള്ളിക്കുന്ന് തന്‍റെ പോസ്റ്റിലൂടെ സ്നേഹബുദ്ധ്യാ വിമര്‍ശിച്ചത് ഞാന്‍ ഓര്‍ത്തുപോകുന്നു.(http://www.vallikkunnu.com/2011/07/blog-post_16.html)


ബ്ലോഗിങ്ങിന്റെ വിവിധ തലങ്ങളില്‍ അമരത്തിരിക്കുന്ന ഒരുപാടു പ്രതിഭകള്‍ നമുക്കുണ്ട്.വാര്‍ത്താധിഷ്ടിത വിശകലനങ്ങള്‍, പ്രതികരണങ്ങള്‍, വിമര്‍ശനങ്ങള്‍, കലാസാംസ്കാരിക മേഖലയില്‍ അങ്ങനെയങ്ങനെ.....എല്ലാം പൂര്‍വാധികം ശക്തിയായി തുടരട്ടെ. ഏതെങ്കിലും ഒരു കുറിപ്പ് വായിക്കുമ്പോള്‍, അതില്‍ എന്തെങ്കിലും നല്ല സന്ദേശം കണ്ടാല്‍ അത് പങ്കുവയ്ക്കപ്പെടട്ടെ. അല്ലാതെ വെറും കൃഷ്ണനും രാധയുമോ, കൊലവേറിയോ മാത്രമായി ചുരുങ്ങാതിരിക്കട്ടെ. നാളത്തെ സാഹിത്യലോകം ഇ-ബുക്കില്‍ ആവില്ലെന്ന് ആരുകണ്ടു? വെറും മൂന്നാംകിട സാഹിത്യമെന്നു അധിക്ഷേപിച്ചവര്‍ പോലും അക്കൂട്ടത്തില്‍ ഇടം തേടിയെന്നും വരാം. നമുക്കിടയില്‍ നിന്നും വിശ്വസാഹിത്യകാരന്‍മാര്‍ പിറവിയെടുക്കില്ലെന്നു ആരറിഞ്ഞു? അപ്പോള്‍ ഞാന്‍ ചോദിയ്ക്കാന്‍ ബാക്കിവച്ചുപോയ ചിലത് പുതുതലമുറയില്‍ നമ്മോടോപ്പമിരുന്നു സംവദിക്കുന്ന ആ M.T യോടും, സേതുവിനോടും ചോദിക്കാം.


എന്നെങ്കിലും  M.T വാസുദേവന്‍ നായര്‍ സാറിനെ അടുത്തുകണ്ടാല്‍ ചോദിക്കും...........
" ഭീമനോടൊപ്പം എത്രനാള്‍ വനാന്തരത്തില്‍ കഴിഞ്ഞു? അതോ സാറ് തന്നെയോ പൂര്‍വജന്മ്മത്തിലെ ഭീമന്‍!" 


സേതുവിനോട്....
."പാണ്ഡവപുരം എന്ന വിഭാന്തിയിലേക്ക് എന്നെ തള്ളിവിടുവാന്‍ തക്കവണ്ണം ഭ്രാന്തമായ മനസോടെ സാര്‍ എങ്ങനെ ആ ബാങ്ക് മാനജേര്‍ കസേരയില്‍ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കി?"


ഒന്നെനിക്കുറപ്പാന്, മലയാളത്തെ സ്നേഹിക്കുന്നവര്‍, വായനയെ അടുത്തറിഞ്ഞവര്‍, ഇവരൊക്കെ തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ കൈപിടിച്ച് സമൂഹത്തിന്‍റെ വിവിധ തലങ്ങളിലേക്കും മനുഷ്യരിലേക്കും മനസുകൊണ്ട് ഇറങ്ങിച്ചെന്നവരാണ്. അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ ഉള്ളില്‍നിന്നൊന്നും അത്രപെട്ടന്ന് മനുഷ്യത്തം മറക്കപ്പെട്ട ഗോവിന്തച്ചാമിമാര്‍ പുറത്തു വരില്ല.


പുതു തലമുറയുടെ എഴുത്തുകാരെ, പ്രിയപ്പെട്ട ബ്ലോഗ്ഗെര്‍മാരെ നിങ്ങളുടെ വിരല്‍തുമ്പില്‍ വിരിയുന്നതും ചരിത്രമാകട്ടെ.


ഒന്നുമില്ലായ്മയാനെന്‍റെ പൊക്കം! ഒന്നുമല്ലാത്ത എന്നിലെ വെറുമൊരു ചെറു ബ്ലോഗര്‍ക്കും നല്ലതെന്തെങ്കിലും നല്‍കാന്‍ കഴിയും എന്നാശ്വസിച്ച്, ആശംസിച്ച്.....ഇനി അല്‍പനേരം മിണ്ടാതിരിക്കാം........

9.12.11

ഇവന്‍ ബൂലോകം കീഴടക്കിയവന്‍!ലോകോത്തര ബ്ലോഗന്‍!

"കൊല്ലം കണ്ടവനില്ലം വേണ്ട
കൊച്ചി കണ്ടവനച്ചി വേണ്ട
കമന്റ്‌ കിട്ടിയാലിവയോന്നും വേണ്ട"
ഹാവൂ! എങ്ങനെ തുടങ്ങനമെന്നറിയില്ല...... സന്തോഷം കൊണ്ടേനിക്കിരിക്കാന്‍ വയ്യ!
ഇതെഴുതി തീര്‍ക്കാന്‍ ‍ വെമ്പുന്ന കയ്യുടെ നെട്ടോട്ടം കാരണം കസേരയുടെ ഒരറ്റത്ത് റബര്‍ ബാണ്ട് ഇട്ടു കയ്യോടു കൂട്ടിക്കെട്ടിയാണ് കയ്യഷരം നിയന്ത്രിക്കുന്നത്‌. കാരണമറിയെണ്ടേ? പറയാം.........


ഇത്ര നാളത്തെ കാത്തിരുപ്പിനും നേര്‍ച്ചകാഴ്ച്ചകള്‍ക്കും ഒടുവില്‍ ആറ്റു നോറ്റിരുന്നു കിട്ടിയ കുട്ടിയെപ്പോലെ എന്റെ ബ്ലോഗ്‌ പോസ്റ്റില്‍ ആദ്യത്തെ  കമന്റ്റ് വീണിരിക്കുന്നു!
ഈ അസുലഭ മുഹൂര്‍ത്തത്തെ എങ്ങനെ വിവരിക്കനമെന്നറിയില്ല! ബ്ലോഗില്‍ അത് കണ്ട നിമിഷത്തില്‍ എന്‍റെ മുഖത്തു വിരിഞ്ഞ പൊന്‍ പ്രകാശം വര്‍ണ്ണനകള്‍ക്ക് അതീതമാണ്. നേരിട്ട് കാണണമെങ്കില്‍ പൂരപ്പറമ്പില്‍ വെടിക്കെട്ടുകാണാന്‍ മേലോട്ട് നോക്കി നില്‍ക്കുന്നവന്‍റെ മുഖത്തേക്ക് നോക്കൂ...ഹായ് ! നിലാത്തിരി വിടര്‍ന്നു .........വായ്‌ അടയ്ക്കാം.


ആ ചിത്രം സങ്കല്‍പ്പിക്കാനാവും വിധം നിങ്ങള്ക്ക് ഭാവന ഉണ്ടോ എന്നുപോലും ഞാന്‍ സംശയിക്കുന്നു. ഈ നേട്ടങ്ങള്‍ക്കൊക്കെ പിന്നില്‍ കദനത്തിന്റെ (അപാര തൊലിക്കട്ടിയുടെ) ഒരു വലിയ കഥയുണ്ട്.‍ അത് മുഴുവന്‍ കേട്ടെ പറ്റൂ .....കേള്‍ക്കാതെ "വിടില്ല .... ഞാന്‍ വിടില്ല ....പെണ്ണെ ...( സോറി , മനസൊന്നു പാളി.... ഈ ദിലീപിന്റെ ഒരു കാര്യം......ഇത്രയോക്കെയായിട്ടും....കള്ളന്‍, ക്രിസ്ത്യന്‍ ബ്രദേര്സിന്‍റെ പഴയ കുപ്പി അടുത്തിരിക്കുന്ന കണ്ടപ്പോള്‍ ഓര്‍ത്തതാ)


ഈ ബ്ലോഗെഴുത്ത് ഇത്ര സങ്കീര്‍ണ്ണമായ ഒരു പ്രതിഭാസമാണെന്ന് മുന്‍പ് ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ ഇതിനു മുതിരില്ലായിരുന്നു. എങ്കിലും ഏത് പ്രതിഭയും ഒരുദിവസം വെളിച്ചത്തു വരും എന്നും, അന്ഗീകരിക്കപ്പെടും എന്നതും ഞാന്‍ വിസ്മരിക്കുന്നില്ല. ഇന്നു കൊടിമുടി കീഴടക്കി നില്‍ക്കുന്ന എന്‍റെ "നേട്ടത്തിലെക്കുള്ള പാത" ഒരു പുസ്തകമായി ഇറക്കുന്നതിനു മുന്‍പേ അത് നിങ്ങളോട് പറയാന്‍ ഞാന്‍ വെമ്പുകയാണ്. ആശയങ്ങള്‍ ഉള്ളില്‍ ഗര്ഭംധരിച്ച് അതെഴുതിതീര്‍ക്കാന്‍ പ്രസവ വേദനയാലെന്നപോലെ ഉണ്ണാനും ഉറങ്ങാനുമാകാതെ ഞാന്‍ അനുഭവിച്ച വേദന! കീബോര്‍ഡ് എവിടെ എന്നലറിക്കരഞ്ഞു, പെത്തെഡീന്‍ കിട്ടാത്തവനെപ്പോലെ പൊട്ടിക്കരഞ്ഞു കട്ടിലില്‍ കിടന്നു ഞെളിപിരി കൊള്ളുന്ന ആ അവസ്ഥ അനുഭവിച്ഛവര്‍ക്കെ അറിയൂ!


ആദ്യമൊക്കെ എന്നിലെ ഈ മാറ്റം ഭാര്യ അറിഞ്ഞിരുന്നില്ല. അവളുറങ്ങുമ്പോള്‍ ഞാനെഴുനേറ്റു എങ്ങോട്ടാ പോണതെന്ന് കാണുന്നവരെ. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി കീബോര്‍ഡില്‍ തലകുത്തി നില്‍ക്കുന്ന എന്നെക്കണ്ട് അയ്യേ!........ ഇതിയാനു വേറെ പണിയോന്നുമില്ലേ....എന്ന് അവള്‍ പുശ്ചിച്ചത് ഞാന്‍ കാര്യമാക്കിയില്ല. പിന്നീടുള്ള എന്‍റെ ദിനരാത്രങ്ങള്‍ ........വിവരിക്കാന്‍ തന്നെ ഭയമാകുന്നു.


കക്കൂസ് സാഹിത്യമെന്നു പലരോടൊപ്പം അവളും പറഞ്ഞിട്ടും, അത് രണ്ടും ഉപേക്ഷിച്ച് ( കക്കൂസും, കുളിമുറിയും) ഞാന്‍ ഹൃദയത്തില്‍ ചാലിച്ചെടുത്തു മോണിട്ടറില്‍ പറ്റിച്ചുവച്ച എന്‍റെ രചനകള്‍! ഓരോ ദിവസവും ബ്ലോഗില്‍ ആള്‍ കയറുന്നതും കമന്‍റ് ഇടുന്നതും സ്വപ്നം കണ്ട്‌, ഒടുക്കം മനസ് തകര്‍ന്നു വ്യാകുല മാതാവിന്റെ മുന്നില്‍ വിങ്ങിപ്പോട്ടി, കത്തിച്ചു തള്ളിയ മെഴുകിതിരി കൂടുകള്‍ക്ക് കണക്കില്ല. അത് കൊണ്ട്‌ വീട് നിറഞ്ഞതിനും അവളുടെ വക തെറി! എന്തിന് മുല്ലപ്പെരിയരിലെയ്ക്ക് ഒരു തീര്‍ഥയാത്ര പോയാലോ എന്ന് പോലും ആലോചിച്ചു. (ആ പരുപാടി ഡ്രോപ്പ് ചെയ്തു) ആഴ്ച്ചക്കൊന്നു മാത്രം മനസാ ധ്യാനിച്ചിരുന്ന പറശിനിക്കടവ് മുത്തപ്പനെ പൂര്‍വാധികം ശക്തിയോടെ ദിനവുംഞാന്‍ ധ്യാനിച്ചു.(ചീയെര്സ്‌!.......സോറി പിന്നെയും മനസ് പാളി.. )


മാനസിക പീഡനത്തിന്‍റെ നാളകള്‍ ഞാന്‍ തരണം ചെയ്തത് (ശാരീരിക പീഡനം എനിക്കു പുത്തരിയല്ല, അവള്‍ കരോട്ടെ ബ്രൌണ്‍ ബെല്ട്ടാണ്) സ്വന്തം സൃഷ്ടികള്‍ ആവത്തിച്ചാവര്‍ത്തിച്ചു വായിച്ചുകൊണ്ടാണ്. അപ്പോഴും ഇപ്പോഴും ഞാന്‍ തറപ്പിച്ച് പറയുന്നു ഈ അറിവിന്‍റെ വെളിച്ചം വീശുന്ന മഹത് വചനങ്ങള്‍ ഒരിക്കല്‍പോലും വായിക്കാത്തവര്‍ക്ക് ആയുസില്‍ പകുതി എന്നെ നഷ്ടപ്പെട്ടുകഴിഞ്ഞു. പലതും പറയരുതാത്തതാണ് എന്നാലും ബ്ലോഗരോടും, ആരാധകരോടും കള്ളം പറയെരുതെന്നാനെല്ലോ പ്രമാണം. പകലത്തെ കിളക്കല്‍ (ഓഫീസില്‍) കഴിഞ്ഞു രാത്രിയില്‍ ക്ഷീണം പോലും മറന്നു, ഉറങ്ങാനെന്ന വ്യാജേന കിടന്ന്, ഭാര്യയുടെ കൂര്‍ക്കംവലിക്ക് കാതോര്‍ത്ത്, പതിയെ ഉണര്ന്നെണിറ്റു പതിവ് പണി തുടങ്ങും. എങ്കിലും ചില കാര്യങ്ങള്‍ നമ്മുടെ ശക്തിക്കതീതമാണല്ലോ..... വിഷമസന്ധികളില്‍ മാത്രം ഒന്നിനു മുറ്റത്തിറങ്ങി തിരിച്ചു കയറുമ്പോള്‍ പാരഗന്‍ ചെരുപ്പിനടിയില്‍ പറ്റിപ്പിടിച്ച മണല്‍ത്തരികള്‍ തറയിലുരഞ്ഞു "കിരു കിര " ശബ്ദം കേള്‍ക്കാതിരിക്കാന്‍, വള്ളി ചെരുപ്പുകള്‍ കക്ഷത്തില്‍ തിരുകി, വാതിലിന്‍റെ ഞരക്കം മറയ്ക്കാന്‍, ശ്വാസം ആഞ്ഞു വലിച്ചു തിരികെ കംപുട്ടരിന്‍റെ മുന്നിലേക്ക്‌ ഞാന്‍ പണിപ്പെട്ട് എത്തുന്നത് ഇപ്പോഴും ഒരു ചങ്കിടിപ്പോടെയെ എനിക്കോര്‍ക്കാന്‍ കഴിയൂ ...


 "ഞാനൊന്ന് തുമ്മിയിരുന്നെങ്കില്‍? ഒന്നുറക്കെ ചുമച്ചിരുന്നെങ്ങില്‍? നിദ്രയുടെ ആലസ്യത്തില്‍നിന്നു അവള്‍ ഉണര്ന്നെനെ!" ( ഓ.. പിന്നെയും പാളി..... ഡയലോഗ്... സോറി...ഹിറ്റ്ലറും പിന്നെ എം .ജി സോമനും) ഇച്ഛാശക്തി എന്നു പറയുന്ന എന്തോ ഒരു സാധനമില്ലായിരുന്നേല്‍ പണി അതോടെ തീര്‍ന്നേനെ. ഇതെഴുതാന്‍ ഞാന്‍ ബാക്കിയാകുമായിരുന്നില്ല.


അങ്ങനെയോക്കെയാണ് എന്‍റെ പ്രിയ അഭ്യുദയകാംക്ഷികളെ ഞാന്‍ വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി ചവിട്ടി തള്ളി എവിടെ എത്തിനില്‍ക്കുന്നത്‌. എനിക്കുതോന്നുന്നു ഈ വെല്ലുവിളികള്‍ക്ക് മുന്നില്‍ ബാരക്ക് ഒബാമയുടെ ജീവിതമോ ആടുജീവിതത്തിലെ നജീബിന്റെ വേദനയോ ഒരു കിഴി തൂക്കം താഴെയേ വരൂ. എന്‍റെ വളര്‍ച്ചക്ക്‌ കാരണഭൂതരായാ നിങ്ങളയെല്ലാം ഒരു തുറന്ന റോള്‍സ് റോയ്സില്‍, ബൂലോകം മൊത്തം കറങ്ങി അഭിവാദ്യം ചെയ്തു കൃതഞ്ജത അര്‍പ്പിക്കണമെന്നു അതിയായ ആഗ്രഹമുണ്ട്.( ബൂലോകത്തില്‍ റെന്‍റ് എ കാര്‍ കിട്ടുമോ ആവോ?) പക്ഷെ അടുത്ത "കൂതറ"സൃഷ്ടിയുടെ പണിപ്പുരയിലാകയാല്‍ മെസ്തരിയുടെ നിര്‍ദേശപ്രകാരം തല്‍ക്കാലം യാത്ര ഒഴിവാക്കുന്നു.(കൂതറ എന്നാ വാക്കിന് "പ്രകാശിക്കുന്നവന്‍" എന്നും വീട്ടിലിരിക്കുന്ന നിഘണ്ടുവില്‍ അര്‍ത്ഥമുണ്ട്.) എങ്കിലും ആദ്യമായി കിട്ടിയ പ്രണയ ലേഖനം പോലെ ആ കമന്റിന്‍റെ ഒന്‍പതു കോപ്പി ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഒരികല്‍ കൂടി നിങ്ങള്‍ക്ക്‌ നന്ദിയുടെ ഒരായിരം നറുമലരുകള്‍....
ജയ്‌ ബൂലോകം


വാല്‍ക്കഷ്ണം: വീട്ടില്‍നിന്നും അമ്മ വിളിച്ചിരുന്നു. അച്ഛന് പതിവില്ലാതെ തുമ്മല്‍ ലേശം കലശലായതായി അറിയിച്ചു. എന്‍റെ പ്രിയ വയാനക്കാര്‍ പെറ്റ തള്ളയെ യോര്‍ത്ത് പ്രായത്തെ എങ്കിലും മാനിക്കുമെന്നു കരുതുന്നു. (സന്തോഷ്‌ പണ്ഡിറ്റിന്റെ ഫാദരിനു ഇതൊന്നും കാണേണ്ടി വന്നിട്ടില്ല.)

ബന്ധപ്പെട്ട പോസ്റ്റ്‌: വാട്ട്‌ ആന്‍ ഐഡിയ ബ്ലോഗര്‍ജി
Related Posts Plugin for WordPress, Blogger...